< സങ്കീർത്തനങ്ങൾ 82 >

1 സംഗീതപ്രമാണിക്ക്; ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം ദേവസഭയിൽ നില്ക്കുന്നു; അവിടുന്ന് ദൈവങ്ങള്‍ എന്ന് വിളിക്കുന്നവരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു; അവിടന്ന് ദേവന്മാർക്കിടയിൽ ന്യായംവിധിക്കുന്നു:
2 നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? (സേലാ)
“എത്രനാൾ നിങ്ങൾ അനീതിക്കായി നിലകൊള്ളുകയും ദുഷ്ടരോട് പക്ഷപാതംകാണിക്കുകയും ചെയ്യും. (സേലാ)
3 എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.
അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക; ദരിദ്രർക്കും പീഡിതർക്കും ന്യായപാലനം ചെയ്യുക.
4 എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
അഗതികളെയും ദുർബലരെയും മോചിപ്പിക്കുക; അവരെ ദുഷ്ടരുടെ കൈകളിൽനിന്ന് വിടുവിക്കുക.
5 അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.
“അവർ ഒന്നും അറിയുന്നില്ല, അവർ ഒന്നും മനസ്സിലാക്കുന്നില്ല. അവർ അന്ധകാരത്തിൽ തപ്പിത്തടയുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങളെല്ലാം ഇളകിയിരിക്കുന്നു.
6 “നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും “നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
“‘നിങ്ങൾ ദേവന്മാർ, എന്നും നിങ്ങൾ എല്ലാവരും അത്യുന്നതന്റെ മക്കൾ എന്നും ഞാൻ പറഞ്ഞു.’
7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുവനെപ്പോലെ ഹതരാകും.
എന്നാൽ വെറും മനുഷ്യരെപ്പോലെ നിങ്ങൾ മരിക്കും; ഭരണാധിപരിൽ ഒരാളെപ്പോലെ നിങ്ങൾ വീണുപോകും.”
8 ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ; അങ്ങ് സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.
ദൈവമേ, എഴുന്നേൽക്കണമേ, ഭൂമിയെ വിധിക്കണമേ, കാരണം സകലരാഷ്ട്രങ്ങളും അങ്ങയുടെ അവകാശമാണല്ലോ.

< സങ്കീർത്തനങ്ങൾ 82 >