< ലേവ്യപുസ്തകം 20 >
1 ൧ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
യഹോവ മോശയോട് അരുളിച്ചെയ്തു:
2 ൨ “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നുപാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിനു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കണം; ദേശത്തിലെ ജനം അവനെ കല്ലെറിയണം.
“ഇസ്രായേൽമക്കളോടു പറയുക: ‘ഇസ്രായേല്യരോ ഇസ്രായേലിൽ പാർക്കുന്ന ഏതെങ്കിലും പ്രവാസിയോ തങ്ങളുടെ കുഞ്ഞുങ്ങളിൽ ഒന്നിനെയെങ്കിലും മോലെക്കിനു യാഗമർപ്പിച്ചാൽ ആ മനുഷ്യനെ വധിക്കണം. ദേശത്തിലെ ജനം അയാളെ കല്ലെറിയണം.
3 ൩ അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാൻ അവനെതിരെ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
അയാൾ തന്റെ കുഞ്ഞുങ്ങളെ മോലെക്കിനു യാഗമർപ്പിച്ച് എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കുകയും എന്റെ വിശുദ്ധനാമത്തെ നിന്ദിക്കുകയും ചെയ്തതുകൊണ്ടു ഞാൻ ആ മനുഷ്യനു വിരോധമായി എന്റെ മുഖംതിരിക്കുകയും അയാളെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയുകയും ചെയ്യും.
4 ൪ അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടച്ചുകളഞ്ഞാൽ
ആ മനുഷ്യൻ തന്റെ കുഞ്ഞുങ്ങളിലൊന്നിനെ മോലെക്കിനു യാഗമർപ്പിക്കുമ്പോൾ ദേശത്തിലെ ജനം അയാളെ കൊല്ലാതെ കണ്ണടച്ചുകളഞ്ഞാൽ,
5 ൫ ഞാൻ അവനും കുടുംബത്തിനും എതിരെ ദൃഷ്ടിവച്ച് അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്യുവാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
ഞാൻ ആ മനുഷ്യനും അയാളുടെ കുടുംബത്തിനും വിരോധമായി മുഖംതിരിച്ച് അയാളെയും മോലെക്കിനോടു പരസംഗം ചെയ്യുന്ന എല്ലാവരെയും അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയും.
6 ൬ വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്യുവാൻ പോകുന്നവന് എതിരെയും ഞാൻ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
“‘വെളിച്ചപ്പാടുകളിലേക്കും ഭൂതസേവക്കാരിലേക്കും തിരിഞ്ഞ് അവരെ അനുഗമിക്കുന്നതിലൂടെ പരസംഗം ചെയ്യുന്നവർക്കെതിരേ ഞാൻ മുഖംതിരിക്കുകയും സ്വജനത്തിൽനിന്ന് അവരെ ഛേദിച്ചുകളയുകയും ചെയ്യും.
7 ൭ ആകയാൽ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
“‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആയതുകൊണ്ടു നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരായിരിക്കുക.
8 ൮ എന്റെ ചട്ടങ്ങൾ പ്രമാണിച്ച് ആചരിക്കുവിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
എന്റെ ഉത്തരവുകൾ പ്രമാണിച്ചു നടക്കുക. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9 ൯ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെമേൽ ഇരിക്കും.
“‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്നയാൾ മരണശിക്ഷ അനുഭവിക്കണം. അയാൾ തന്റെ പിതാവിനെയോ മാതാവിനെയോ ശപിച്ചതുകൊണ്ട്; ആ കുറ്റത്തിന്റെ രക്തം അയാളുടെ തലമേലിരിക്കും.
10 ൧൦ ഒരുവന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കണം.
“‘മറ്റൊരാളിന്റെ ഭാര്യയുമായി—തന്റെ അയൽക്കാരന്റെ ഭാര്യയുമായിത്തന്നെ—ഒരാൾ വ്യഭിചാരം ചെയ്താൽ, വ്യഭിചാരിയെയും വ്യഭിചാരിണിയെയും വധിക്കണം.
11 ൧൧ അപ്പന്റെ ഭാര്യയോടുകൂടി ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
“‘ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അയാൾ തന്റെ പിതാവിനെ അപമാനിക്കുന്നു; അവർ ഇരുവരും മരണശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെ തലമേലിരിക്കും.
12 ൧൨ ഒരുവൻ മരുമകളോടുകൂടി ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവർ നികൃഷ്ടകർമ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
“‘ഒരാൾ തന്റെ മരുമകളുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ രണ്ടുപേരെയും കൊല്ലണം. അവരുടെ പ്രവൃത്തി നികൃഷ്ടം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
13 ൧൩ സ്ത്രീയോടുകൂടി ശയിക്കുന്നതുപോലെ ഒരുവൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
“‘ഒരു പുരുഷൻ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതുപോലെ പുരുഷൻ പുരുഷനോടുകൂടെ കിടക്കപങ്കിട്ടാൽ, അവർ രണ്ടുപേരും അറപ്പായതു പ്രവർത്തിച്ചിരിക്കുന്നു. അവരെ കൊല്ലണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
14 ൧൪ ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അത് ദുഷ്കർമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കർമ്മം ഇല്ലാതിരിക്കേണ്ടതിന് അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയണം.
“‘ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ മാതാവിനെയും വിവാഹംകഴിച്ചാൽ, അതു ദുഷ്ടതയാണ്. നിങ്ങളുടെ മധ്യത്തിൽ ദുഷ്ടത ഇല്ലാതെയിരിക്കാൻ അയാളെയും ആ സ്ത്രീകളെയും തീയിൽ ദഹിപ്പിക്കണം.
15 ൧൫ ഒരു പുരുഷൻ മൃഗത്തോടുകൂടി ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കണം; മൃഗത്തെയും കൊല്ലണം.
“‘ഒരു പുരുഷൻ ഒരു മൃഗവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അയാളെ കൊല്ലണം, ആ മൃഗത്തെയും കൊല്ലണം.
16 ൧൬ ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലണം; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
“‘ഒരു മൃഗത്തോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീ അതിനെ സമീപിച്ചാൽ ആ സ്ത്രീയെയും മൃഗത്തെയും കൊല്ലണം. അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
17 ൧൭ ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അത് ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.
“‘ഒരു പുരുഷൻ തന്റെ പിതാവിന്റെയോ മാതാവിന്റെയോ മകളായ തന്റെ സഹോദരിയെ വിവാഹംകഴിക്കുകയും അവർ പരസ്പരം ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്താൽ അതു നിന്ദ്യം. അവരെ അവരുടെ ജനത്തിന്റെ കണ്മുന്നിൽവെച്ചുതന്നെ വധിക്കണം. അവൻ തന്റെ സഹോദരിയെ അപമാനിച്ചു, അവൻ കുറ്റക്കാരനായിരിക്കും.
18 ൧൮ ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടി ശയിച്ച് അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയേണം.
“‘ഒരു പുരുഷൻ ഋതുമതിയായ ഒരു സ്ത്രീയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവൻ അവളുടെ സ്രവത്തിന്റെ ഉറവിടം അനാവൃതമാക്കി; അവളും അത് അനാവൃതമാക്കി. അവർ രണ്ടുപേരെയും അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
19 ൧൯ നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്; അങ്ങനെയുള്ളവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.
“‘നിന്റെ മാതാവിന്റെയോ പിതാവിന്റെയോ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്, അത് അടുത്ത ബന്ധുക്കാരിയെ അപമാനിക്കലാണ്, നിങ്ങൾ ഇരുവരും കുറ്റക്കാരായിരിക്കും.
20 ൨൦ ഒരു പുരുഷൻ ഇളയപ്പന്റെ ഭാര്യയോടുകൂടി ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കണം.
“‘ഒരു പുരുഷൻ തന്റെ അമ്മായിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അവൻ തന്റെ ഇളയപ്പനെ അപമാനിച്ചു. അവർ കുറ്റക്കാരായിരിക്കും. അവർ സന്താനരഹിതരായി മരിക്കണം.
21 ൨൧ ഒരുവൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അത് മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കണം.
“‘ഒരു പുരുഷൻ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹംകഴിക്കുന്നെങ്കിൽ, അത് ഒരു മലിനപ്രവൃത്തി; അയാൾ തന്റെ സഹോദരനെ അപമാനിച്ചു. അവർ സന്തതിയില്ലാത്തവർ ആയിരിക്കണം.
22 ൨൨ “‘ആകയാൽ നിങ്ങൾ പാർക്കേണ്ടതിന് ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിക്കുവാൻ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് ആചരിക്കണം.
“‘നിങ്ങൾക്കു വസിക്കാനായി ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഉപേക്ഷിക്കാതിരിക്കേണ്ടതിന് എന്റെ എല്ലാ ഉത്തരവുകളും നിയമങ്ങളും പാലിച്ച് അവ അനുവർത്തിക്കുക.
23 ൨൩ ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജനതയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുത്; ഈ കാര്യങ്ങൾ ഒക്കെയും ചെയ്തതുകൊണ്ട് അവർ എനിക്ക് അറപ്പായി തീർന്നു.
ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയുന്ന ജനതയുടെ ആചാരരീതികൾ അനുസരിച്ചു ജീവിക്കരുത്. അവർ ഇവയൊക്കെ ചെയ്തതുകൊണ്ടു ഞാൻ അവരെ കഠിനമായി വെറുക്കുന്നു.
24 ൨൪ “നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും” എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; “പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിനു ഞാൻ അതിനെ നിങ്ങൾക്ക് തരും;” ഞാൻ നിങ്ങളെ ജനതകളിൽനിന്നു വേർതിരിച്ചവനായ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, “നിങ്ങൾ അവരുടെ ദേശം കൈവശമാക്കും; പാലും തേനും ഒഴുകുന്ന ആ ദേശം ഞാൻ നിങ്ങൾക്ക് അവകാശമായിത്തരും.” ജനതകളിൽനിന്നു നിങ്ങളെ വേർതിരിച്ച ദൈവമായ യഹോവ ഞാൻ ആകുന്നു.
25 ൨൫ ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വെക്കണം; ഞാൻ നിങ്ങൾക്ക് അശുദ്ധമെന്നു വേർതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്ത് ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്.
“‘നിങ്ങൾ അതുകൊണ്ടു ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾതമ്മിലും ശുദ്ധവും അശുദ്ധവുമായ പക്ഷികൾതമ്മിലും വേർതിരിക്കണം. നിങ്ങൾക്ക് അശുദ്ധമായി ഞാൻ മാറ്റിയിട്ടുള്ള ഏതൊരു മൃഗത്താലോ പക്ഷിയാലോ നിലത്തു ചരിക്കുന്ന യാതൊന്നിനാലുമോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
26 ൨൬ യഹോവയായ ഞാൻ വിശുദ്ധനാകുകകൊണ്ടു നിങ്ങളും എനിക്ക് വിശുദ്ധന്മാരായിരിക്കണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാൻ നിങ്ങളെ ജനതകളിൽനിന്നു വേർതിരിച്ചിരിക്കുന്നു.
യഹോവയായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. എനിക്കു സ്വന്തമായിരിക്കേണ്ടതിനു നിങ്ങളെ ഞാൻ ഇതര ജനതകളിൽനിന്ന് വേർതിരിച്ചിരിക്കുന്നു.
27 ൨൭ “‘വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കണം; അവരെ കല്ലെറിഞ്ഞു കൊല്ലണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും’”.
“‘നിങ്ങളുടെ ഇടയിൽ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ ആയ സ്ത്രീപുരുഷന്മാർ ഉണ്ടെങ്കിൽ അവർ മരണശിക്ഷ അനുഭവിക്കണം. നിങ്ങൾ അവരെ കല്ലെറിയണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.’”