< ലേവ്യപുസ്തകം 15 >
1 ൧ യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു;
2 ൨ “നിങ്ങൾ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ആർക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവൻ സ്രവത്താൽ അശുദ്ധൻ ആകുന്നു.
“ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയണം: ‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടായാൽ, ആ സ്രവം ആചാരപരമായി അശുദ്ധമാണ്.
3 ൩ ഇത് അവന്റെ സ്രവത്താലുള്ള അശുദ്ധിയാകുന്നു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അത് അശുദ്ധി തന്നെ.
അത് അവന്റെ ശരീരത്തിൽനിന്ന് നിരന്തരമായി ഒഴുകിക്കൊണ്ടിരുന്നാലും അടഞ്ഞിരുന്നാലും അത് അവനെ അശുദ്ധനാക്കും. സ്രവത്താൽ അശുദ്ധിയുണ്ടാകുന്നത് ഇപ്രകാരമാണ്:
4 ൪ സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.
“‘സ്രവമുള്ളവൻ കിടക്കുന്ന കിടക്ക അശുദ്ധം, അവൻ ഇരിക്കുന്നതെന്തും അശുദ്ധം.
5 ൫ അവന്റെ കിടക്ക തൊടുന്ന മനുഷ്യൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
അവന്റെ കിടക്ക തൊടുന്ന ഏതൊരാളും വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
6 ൬ സ്രവക്കാരൻ ഇരുന്ന സാധനത്തിന്മേൽ ഇരിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കുകയും വേണം.
സ്രവമുള്ളവൻ ഇരുന്ന എന്തിലെങ്കിലും ഇരിക്കുന്നവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
7 ൭ സ്രവക്കാരന്റെ ദേഹം തൊടുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
“‘സ്രവമുള്ളയാളെ തൊടുന്നവരും വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
8 ൮ സ്രവക്കാരൻ ശുദ്ധിയുള്ളവന്റെമേൽ തുപ്പിയാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
“‘ശുദ്ധരായ ആരുടെയെങ്കിലുംമേൽ സ്രവമുള്ളവൻ തുപ്പിയാൽ, അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
9 ൯ സ്രവക്കാരൻ ഇരുന്നു യാത്രചെയ്യുന്ന ഏതു ജീനിയും അശുദ്ധമാകും.
“‘സ്രവമുള്ളവൻ യാത്രചെയ്യുന്ന വാഹനവും അശുദ്ധമായിരിക്കും.
10 ൧൦ സ്രവക്കാരന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കണം; അവയെ വഹിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
അവന്റെകീഴേയിരുന്ന എന്തിലെങ്കിലും തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവ എടുക്കുന്നവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
11 ൧൧ സ്രവക്കാരൻ വെള്ളംകൊണ്ട് കൈകഴുകാതെ ആരെ എങ്കിലും തൊട്ടാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
“‘സ്രവമുള്ളവൻ വെള്ളത്തിൽ കൈകഴുകാതെ ആരെയെങ്കിലും തൊട്ടാൽ അവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
12 ൧൨ സ്രവക്കാരൻ തൊട്ട മൺപാത്രം ഉടച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളംകൊണ്ട് കഴുകണം.
“‘ആ മനുഷ്യൻ തൊടുന്ന മൺപാത്രം ഉടയ്ക്കണം. മരസാധനങ്ങൾ വെള്ളത്തിൽ കഴുകണം.
13 ൧൩ സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവൻ ആകുമ്പോൾ ശുദ്ധീകരണത്തിനായി ഏഴു ദിവസം എണ്ണിയിട്ട് വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
“‘ഒരു പുരുഷൻ തന്റെ സ്രവത്തിൽനിന്ന് ശുദ്ധനായാൽ, അവന്റെ ആചാരപരമായ ശുദ്ധീകരണത്തിന് അവൻ ഏഴുദിവസം എണ്ണണം. അവൻ വസ്ത്രം കഴുകി, ശുദ്ധജലത്തിൽ കുളിക്കണം. അങ്ങനെ അവൻ ശുദ്ധനാകും.
14 ൧൪ എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ വന്ന് അവയെ പുരോഹിതന്റെ പക്കൽ കൊടുക്കണം.
എട്ടാംദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തുകൊണ്ട് യഹോവയുടെമുമ്പാകെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നു പുരോഹിതന്റെ പക്കൽ അവയെ കൊടുക്കണം.
15 ൧൫ പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിനു പ്രായശ്ചിത്തം കഴിക്കണം.
പുരോഹിതൻ അവയെ, ഒന്നു പാപശുദ്ധീകരണയാഗമായും മറ്റേതു ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.
16 ൧൬ ഒരുവന് ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കുകയും വേണം.
“‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടാകുമ്പോൾ, അയാൾ ദേഹം ആസകലം വെള്ളത്തിൽ കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധനായിരിക്കും.
17 ൧൭ ബീജം വീണ സകലവസ്ത്രവും എല്ലാ തോലും വെള്ളത്തിൽ കഴുകുകയും അത് സന്ധ്യവരെ അശുദ്ധമായിരിക്കുകയും വേണം.
ഏതെങ്കിലും വസ്ത്രത്തിലോ തുകലിലോ ശുക്ലം ഉണ്ടെങ്കിൽ അതു വെള്ളത്തിൽ കഴുകണം. സന്ധ്യവരെ അത് അശുദ്ധമായിരിക്കും.
18 ൧൮ പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടി ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധരായിരിക്കുകയും വേണം.
ഒരു പുരുഷൻ ഒരു സ്ത്രീയോടുകൂടെ കിടക്കപങ്കിടുകയും ശുക്ലസ്രവം ഉണ്ടാകുകയും ചെയ്താൽ, രണ്ടുപേരും വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
19 ൧൯ “‘ഒരു സ്ത്രീക്ക് സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കണം.
“‘ഒരു സ്ത്രീക്കു മുറപ്രകാരം രക്തസ്രാവമുണ്ടാകുമ്പോൾ, അവളുടെ മാസമുറയുടെ അശുദ്ധി ഏഴുദിവസം നീളും, അവളെ തൊടുന്നവർ ആരായാലും സന്ധ്യവരെ അശുദ്ധരായിരിക്കും.
20 ൨൦ അവളുടെ അശുദ്ധിയിൽ അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവൾ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കണം.
“‘അവളുടെ ആർത്തവകാലത്ത് അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അത് അശുദ്ധമായിരിക്കും, ഏതിന്മേലെങ്കിലും അവൾ ഇരുന്നാൽ അത് അശുദ്ധമായിരിക്കും.
21 ൨൧ അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
അവളുടെ കിടക്ക തൊടുന്നവർ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
22 ൨൨ അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
അവൾ ഇരുന്ന എന്തിലെങ്കിലും തൊടുന്നവർ തങ്ങളുടെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
23 ൨൩ അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കണം.
അവളുടെ കിടക്കയോ, അവൾ ഇരുന്ന എന്തെങ്കിലുമോ ആരെങ്കിലും തൊട്ടാൽ അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
24 ൨൪ ഒരുവൻ അവളോടുകൂടി ശയിക്കുകയും അവളുടെ അശുദ്ധി അവന്റെമേൽ ആകുകയും ചെയ്താൽ അവൻ ഏഴു ദിവസം അശുദ്ധനായിരിക്കണം; അവൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.
“‘ഒരു പുരുഷൻ അവളോടുകൂടെ കിടക്കപങ്കിടുകയും അവളുടെ ആർത്തവസ്രവം അവന്റെമേൽ ആകുകയും ചെയ്താൽ, അവൻ ഏഴുദിവസം അശുദ്ധനായിരിക്കും, അവൻ കിടക്കുന്ന കിടക്കയും അശുദ്ധമായിരിക്കും.
25 ൨൫ ഒരു സ്ത്രീക്ക് ഋതുകാലത്തല്ലാതെ രക്തസ്രവം ഏറെ ദിവസം ഉണ്ടാകുകയോ ഋതുകാലത്തിനുമപ്പുറം സ്രവിക്കുകയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലം എല്ലാം ഋതുകാലംപോലെ ഇരിക്കണം; അവൾ അശുദ്ധയായിരിക്കണം.
“‘ഒരു സ്ത്രീക്ക് ആർത്തവകാലത്തല്ലാതെ വളരെദിവസം രക്തസ്രാവമുണ്ടാകുകയോ ആർത്തവകാലം കഴിഞ്ഞും സ്രവം തുടരുകയോ ചെയ്താൽ, സ്രവമുള്ളിടത്തോളം, ആർത്തവകാലംപോലെ അവൾ അശുദ്ധയായിരിക്കും.
26 ൨൬ രക്തസ്രവമുള്ള കാലത്തെല്ലാം അവൾ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കണം; അവൾ ഇരിക്കുന്ന സാധനമെല്ലാം ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കണം.
സ്രവം തുടരുന്നകാലത്ത് അവൾ കിടക്കുന്ന കിടക്ക, അവളുടെ ആർത്തവകാലത്തെ കിടക്കപോലെ, അശുദ്ധമായിരിക്കും. അവൾ ഇരിക്കുന്നതെല്ലാം, ആർത്തവകാലത്തേതുപോലെ അശുദ്ധമായിരിക്കും,
27 ൨൭ അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
അവയെ തൊടുന്നവർ അശുദ്ധരായിരിക്കും; അവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. സന്ധ്യവരെ അവർ അശുദ്ധരായിരിക്കും.
28 ൨൮ രക്തസ്രവം മാറി ശുദ്ധിയുള്ളവളായാൽ അവൾ ഏഴു ദിവസം എണ്ണിക്കൊള്ളണം; അതിന്‍റെശേഷം അവൾ ശുദ്ധിയുള്ളവളാകും.
“‘അവളുടെ സ്രവത്തിൽനിന്ന് അവൾ ശുദ്ധയായാൽ, അവൾ ഏഴുദിവസം എണ്ണണം. അതിനുശേഷം അവൾ ശുദ്ധിയുള്ളവളാകും.
29 ൨൯ എട്ടാം ദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
എട്ടാംദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
30 ൩൦ പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവൾക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ അവളുടെ അശുദ്ധിയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കണം.
പുരോഹിതൻ ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവളുടെ സ്രവത്തിന്റെ അശുദ്ധിനിമിത്തം അവൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.
31 ൩൧ “‘യിസ്രായേൽ മക്കളുടെ നടുവിലുള്ള എന്റെ നിവാസം അവർ അശുദ്ധമാക്കിയിട്ടു അവരുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിനു നിങ്ങൾ യിസ്രായേൽ മക്കളെ അവരുടെ അശുദ്ധികളിൽനിന്ന് ഇങ്ങനെ അകറ്റണം.
“‘ഇസ്രായേൽമക്കളുടെ ഇടയിലുള്ള എന്റെ നിവാസസ്ഥാനം അശുദ്ധമാക്കി, ആ അശുദ്ധിയിൽ അവർ മരിക്കാതിരിക്കേണ്ടതിന്, നീ അവരെ അശുദ്ധിയിൽനിന്നകറ്റണം.’”
32 ൩൨ “‘ഇതു സ്രവക്കാരനും ബീജസ്ഖലനത്താൽ അശുദ്ധനായവനും
സ്രവമുള്ള ആൾക്കും ശുക്ലസ്രവത്താൽ അശുദ്ധമായ ഏതൊരാൾക്കും
33 ൩൩ ഋതുസംബന്ധമായ ദീനമുള്ളവൾക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയോടുകൂടി ശയിക്കുന്നവനും ഉള്ള പ്രമാണം’”.
ആർത്തവകാലത്തുള്ള സ്ത്രീക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും ആചാരപരമായി അശുദ്ധയായ ഒരു സ്ത്രീയോടുകൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവനും ഉള്ള പ്രമാണങ്ങൾ ഇവയാണ്.