< ലേവ്യപുസ്തകം 13 >
1 ൧ യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
2 ൨ “ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുവന്റെ അടുക്കലോ കൊണ്ടുവരണം.
“ആരുടെയെങ്കിലും ത്വക്കിൽ ഗുരുതരമായ കുഷ്ഠമാകാവുന്ന വീക്കമോ ചുണങ്ങോ തെളിഞ്ഞപുള്ളിയോ ഉണ്ടെങ്കിൽ അയാളെ പുരോഹിതനായ അഹരോന്റെയോ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരു പുരോഹിതന്റെയോ അടുക്കൽ കൊണ്ടുപോകണം.
3 ൩ പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു പരിശോധിക്കണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അത് കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ പരിശോധിച്ച് അശുദ്ധനെന്നു വിധിക്കണം.
പുരോഹിതൻ അയാളുടെ ത്വക്കിന്മേലുള്ള വടു പരിശോധിക്കണം, വടുവിന്മേലുള്ള രോമം വെളുപ്പായി കാണുകയും വടു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കയും ചെയ്താൽ അതു കുഷ്ഠലക്ഷണം. പുരോഹിതൻ പരിശോധിച്ച് ആ വ്യക്തിയെ ആചാരപരമായി അശുദ്ധമെന്നു വിധിക്കണം.
4 ൪ അവന്റെ ത്വക്കിന്മേൽ ഉള്ള പുള്ളി വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
അയാളുടെ ത്വക്കിലെ വടു വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും അതിനുള്ളിലെ രോമം വെളുത്തല്ലാതെയും കണ്ടാൽ പുരോഹിതൻ ആ വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
5 ൫ ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. വടു ത്വക്കിൽ പടരാതെയും മാറ്റമില്ലാതെയുമിരിക്കുന്നെങ്കിൽ അദ്ദേഹം അയാളെ ഏഴുദിവസത്തേക്കുകൂടെ തനിച്ചു പാർപ്പിക്കണം.
6 ൬ ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കണം; അത് ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം.
ഏഴാംദിവസം പുരോഹിതൻ ആ മനുഷ്യനെ വീണ്ടും പരിശോധിക്കണം. വടു മങ്ങിയതായും ത്വക്കിൽ പടരാതിരിക്കുന്നതായും കണ്ടാൽ, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു വെറും ചുണങ്ങ് അത്രേ, ആ മനുഷ്യൻ തന്റെ വസ്ത്രം കഴുകണം, അയാൾ ശുദ്ധനാവും.
7 ൭ അവൻ ശുദ്ധീകരണത്തിനായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും സ്വയം പുരോഹിതനെ കാണിക്കണം.
ശുദ്ധീകരണത്തിനായി അയാൾ പുരോഹിതനു തന്നെത്തന്നെ കാണിച്ചശേഷം ചുണങ്ങ് വീണ്ടും അയാളുടെ ത്വക്കിൽ പടർന്നാൽ ആ വ്യക്തി വീണ്ടും പുരോഹിതന്റെ മുമ്പാകെ വരണം.
8 ൮ ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് കുഷ്ഠം തന്നെ.
പുരോഹിതൻ അയാളെ പരിശോധിക്കണം, ചുണങ്ങ് ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം, അതു കുഷ്ഠംതന്നെ.
9 ൯ “കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
“ആർക്കെങ്കിലും ഗുരുതരമായ കുഷ്ഠരോഗത്തിന്റെ ലക്ഷണം കണ്ടാൽ അയാളെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം.
10 ൧൦ പുരോഹിതൻ അവനെ പരിശോധിക്കണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കുകയും അതിലെ രോമം വെളുത്തിരിക്കുകയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കുകയും ചെയ്താൽ
പുരോഹിതൻ അയാളെ പരിശോധിക്കണം. ത്വക്കിൽ വെളുത്ത തിണർപ്പും അതിൽ രോമവും തിണർപ്പിൽ പച്ചമാംസവുമുണ്ടെങ്കിൽ അതു പഴക്കമുള്ള കുഷ്ഠരോഗമാണ്.
11 ൧൧ അത് അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കണം; അവൻ അശുദ്ധനായതുകൊണ്ട് അവനെ അകത്താക്കി അടക്കരുത്.
പുരോഹിതൻ അയാളെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അയാൾ അശുദ്ധനാണെന്നതുകൊണ്ടു തനിച്ചു പാർപ്പിക്കേണ്ട കാര്യമില്ല.
12 ൧൨ കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ പരിശോധിക്കണം;
“രോഗബാധിതനായ മനുഷ്യന്റെ ശരീരംമുഴുവനും തലമുതൽ പാദംവരെ പുരോഹിതനു കാണാവുന്നിടമെല്ലാം രോഗം പടർന്നുമൂടിയാൽ
13 ൧൩ കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; ആസകലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു.
പുരോഹിതൻ അയാളെ പരിശോധിക്കണം. രോഗം അയാളുടെ ശരീരമെല്ലാം മൂടിയെങ്കിൽ അദ്ദേഹം ആ വ്യക്തിയെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. സമൂലം വെളുത്തതുകൊണ്ട് അയാൾ ശുദ്ധനാണ്.
14 ൧൪ എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.
എന്നാൽ അയാളിൽ പച്ചമാംസം കണ്ടാൽ, അയാൾ അശുദ്ധനാകും.
15 ൧൫ പുരോഹിതൻ പച്ചമാംസം പരിശോധിച്ച് അവനെ അശുദ്ധനെന്നു വിധിക്കണം. പച്ചമാംസം അശുദ്ധം; അത് കുഷ്ഠം തന്നെ.
പുരോഹിതൻ പച്ചമാംസം കാണുന്നെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം; പച്ചമാംസം അശുദ്ധം. അയാൾക്കു ഗുരുതരമായ കുഷ്ഠരോഗമുണ്ട്.
16 ൧൬ എന്നാൽ പച്ചമാംസം മാറി വീണ്ടും വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരണം.
പച്ചമാംസം മാറി വെളുത്താൽ അയാൾ പുരോഹിതന്റെ അടുക്കൽ പോകണം.
17 ൧൭ പുരോഹിതൻ അവനെ പരിശോധിക്കണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അവൻ ശുദ്ധിയുള്ളവൻ തന്നെ.
പുരോഹിതൻ അയാളെ പരിശോധിക്കണം. വടുക്കൾ വെളുപ്പായിട്ടുണ്ടെങ്കിൽ പുരോഹിതൻ രോഗം ബാധിച്ചയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം; അയാൾ ശുദ്ധനാകും.
18 ൧൮ “ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട്
“ഒരാൾക്കു തന്റെ ത്വക്കിൽ ഒരു പരു ഉണ്ടായിട്ട് അതു സുഖമാവുമ്പോൾ,
19 ൧൯ സൗഖ്യമായശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അത് പുരോഹിതനെ കാണിക്കണം.
പരു ഉണ്ടായിരുന്ന സ്ഥാനത്തു, വെളുത്ത വീക്കമോ, ചെമപ്പുകലർന്ന വെള്ളപ്പുള്ളിയോ ഉണ്ടായാൽ അയാൾ തന്നെത്തന്നെ പുരോഹിതനു കാണിക്കണം.
20 ൨൦ പുരോഹിതൻ അത് നോക്കണം; അത് ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം.
പുരോഹിതൻ അതു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലെ രോമം വെളുത്തതായും കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു പരുവിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠരോഗമാണ്.
21 ൨൧ എന്നാൽ പുരോഹിതൻ അത് പരിശോധിച്ച് അതിൽ വെളുത്തരോമം ഇല്ലാതെയും അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കണം.
എന്നാൽ, പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
22 ൨൨ അത് ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് കുഷ്ഠലക്ഷണം തന്നെ.
അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം, അതു ഗുരുതരമായ കുഷ്ഠലക്ഷണംതന്നെ.
23 ൨൩ എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽത്തന്നെ നിന്നു എങ്കിൽ അത് പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം.
എന്നാൽ ആ ഭാഗം മാറ്റമില്ലാതെയും പടരാതെയും ഇരുന്നാൽ അതു പരുവിന്റെ വെറും പാടാണ്, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം.
24 ൨൪ “അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നെയോ ഇരിക്കുന്ന പുള്ളിയായിത്തീർന്നാൽ
“ഒരാൾക്കു ത്വക്കിൽ പൊള്ളൽ ഉണ്ടായിട്ടു ചെമപ്പുകലർന്ന വെളുപ്പോ വെളുപ്പുമാത്രമോ പൊള്ളലേറ്റിടത്തെ പച്ചമാംസത്തിൽ കണ്ടാൽ,
25 ൨൫ പുരോഹിതൻ അത് പരിശോധിക്കണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് കുഷ്ഠലക്ഷണം തന്നെ.
പുരോഹിതൻ അവിടം പരിശോധിക്കണം. അതിലെ രോമം വെളുത്തതായും ത്വക്കിനെക്കാൾ കുഴിവായും കണ്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠം. പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം; അതു ഗുരുതരമായ കുഷ്ഠംതന്നെ.
26 ൨൬ എന്നാൽ പുരോഹിതൻ അത് പരിശോധിച്ചിട്ട് പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കണം.
എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിയാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
27 ൨൭ ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കണം: അത് ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് കുഷ്ഠലക്ഷണം തന്നെ.
ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു ഗുരുതരമായ കുഷ്ഠംതന്നെ.
28 ൨൮ എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നെ നില്‍ക്കുകയും നിറം മങ്ങിയിരിക്കുകയും ചെയ്താൽ അത് തീപ്പൊള്ളലിന്റെ തിണർപ്പ് ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അത് തീപ്പൊള്ളലിന്റെ തിണർപ്പാകുന്നു.
എങ്കിലും ആ ഭാഗം മാറ്റമില്ലാതെയും ത്വക്കിൽ പടരാതെയും നിറം മങ്ങിയുമിരുന്നാൽ അതു പൊള്ളലിൽനിന്നുണ്ടായ തിണർപ്പാണ്. പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു തീപ്പൊള്ളലിന്റെ വെറും തിണർപ്പാണ്.
29 ൨൯ “ഒരു പുരുഷനെങ്കിലും ഒരു സ്ത്രീക്കെങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു പരിശോധിക്കണം.
“ഒരു പുരുഷനോ സ്ത്രീക്കോ തലയിലോ താടിയിലോ ഒരു വടു ഉണ്ടെങ്കിൽ
30 ൩൦ അത് ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കണം; അത് പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നെ.
പുരോഹിതൻ വടു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലുള്ള രോമം മഞ്ഞളിച്ചും നേർത്തും കണ്ടാൽ പുരോഹിതൻ, ആ വ്യക്തി അശുദ്ധമായി എന്നു പ്രഖ്യാപിക്കണം; അതു തലയിലോ താടിയിലോ ഉള്ള ചിരങ്ങാണ്.
31 ൩൧ പുരോഹിതൻ പുറ്റിന്റെ വടുവ് പരിശോധിക്കുമ്പോൾ അത് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
എന്നാൽ പുരോഹിതൻ ഈമാതിരി വടു പരിശോധിക്കുമ്പോൾ, അതു ത്വക്കിനെക്കാൾ കുഴിയാതെയും അതിൽ കറുത്തരോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ, ബാധിക്കപ്പെട്ട വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
32 ൩൨ ഏഴാം ദിവസം പുരോഹിതൻ വടുവ് പരിശോധിക്കണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റ് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കണം;
ഏഴാംദിവസം പുരോഹിതൻ വടു പരിശോധിക്കണം. ആ ചിരങ്ങു പടരാതിരിക്കുകയും മഞ്ഞരോമം ഇല്ലാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ
33 ൩൩ എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുത്; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.
രോഗമുള്ള ഭാഗം ഒഴികെ ആ വ്യക്തിയെ ക്ഷൗരംചെയ്യിക്കണം. പുരോഹിതൻ അയാളെ വീണ്ടും ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
34 ൩൪ ഏഴാം ദിവസം പുരോഹിതൻ പുറ്റു പരിശോധിക്കണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചക്ക് ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കണം.
ഏഴാംദിവസം പുരോഹിതൻ ചിരങ്ങു പരിശോധിക്കണം. അതു ത്വക്കിൽ പടരാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ പുരോഹിതൻ ആ വ്യക്തി ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. അയാൾ തന്റെ വസ്ത്രം കഴുകണം; അങ്ങനെ ആ വ്യക്തി ആചാരപരമായി ശുദ്ധമായിത്തീരും.
35 ൩൫ എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ
അയാളെ ശുദ്ധിയുള്ള വ്യക്തിയെന്നു പ്രഖ്യാപിച്ചശേഷം ചിരങ്ങു പടരുകയാണെങ്കിൽ,
36 ൩൬ പുരോഹിതൻ അവനെ പരിശോധിക്കണം; പുറ്റു ത്വക്കിന്മേൽ വ്യാപിച്ചാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നെ.
പുരോഹിതൻ അയാളെ പരിശോധിക്കണം. ചിരങ്ങു ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ മഞ്ഞരോമം നോക്കേണ്ട ആവശ്യമില്ല; ആ വ്യക്തി അശുദ്ധമായിത്തീർന്നിരിക്കുന്നു.
37 ൩൭ എന്നാൽ പുറ്റു കണ്ട നിലയിൽ തന്നെ നില്‍ക്കുന്നതായും അതിൽ കറുത്ത രോമം മുളച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കണം.
എങ്കിലും അദ്ദേഹത്തിന്റെ നിർണയത്തിൽ അതു മാറ്റമില്ലാതിരിക്കുകയും അതിൽ കറുത്തരോമം വളർന്നിരിക്കയുമാണെങ്കിൽ ചിരങ്ങു സൗഖ്യമായി. അയാൾ ശുദ്ധമാണ്. പുരോഹിതൻ അയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം.
38 ൩൮ “ഒരു പുരുഷനോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ
“ഒരു പുരുഷനോ സ്ത്രീക്കോ ത്വക്കിൽ വെളുത്തപുള്ളി ഉണ്ടായാൽ,
39 ൩൯ പുരോഹിതൻ പരിശോധിക്കണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അത് ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ്; അവൻ ശുദ്ധിയുള്ളവൻ.
പുരോഹിതൻ ആ വ്യക്തിയെ പരിശോധിക്കണം. പുള്ളികൾ മങ്ങിയ വെളുപ്പാണെങ്കിൽ, അതു ത്വക്കിലുണ്ടായ ഗുരുതരമല്ലാത്ത തടിപ്പാണ്. ആ വ്യക്തി ശുദ്ധമാണ്.
40 ൪൦ “തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ.
“ഒരു പുരുഷന്റെ തലമുടി കൊഴിഞ്ഞ് കഷണ്ടിയായാൽ അയാൾ ശുദ്ധനാണ്.
41 ൪൧ തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.
തലയുടെ മുൻവശത്തെ മുടി കൊഴിഞ്ഞുപോയാൽ, അയാളുടേത് മുൻകഷണ്ടിയാണ്; അയാൾ ശുദ്ധനാണ്.
42 ൪൨ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അത് അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം.
എന്നാൽ അയാളുടെ കഷണ്ടിയിൽ മുന്നിലോ പിന്നിലോ ചെമപ്പുകലർന്ന വെളുത്തപുള്ളി ഉണ്ടെങ്കിൽ അത് അയാളുടെ തലയിലോ നെറ്റിയിലോ ഉണ്ടായ ഗുരുതരമായ കുഷ്ഠം.
43 ൪൩ പുരോഹിതൻ അത് പരിശോധിക്കണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പ് ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി;
പുരോഹിതൻ അയാളെ പരിശോധിക്കണം. അയാളുടെ തലയിലോ നെറ്റിയിലോ കാണപ്പെട്ട തിണർപ്പോടുകൂടിയ വടു ഗുരുതരമായ കുഷ്ഠംപോലെ ചെമപ്പുകലർന്ന വെളുപ്പാണെങ്കിൽ,
44 ൪൪ അവൻ അശുദ്ധൻ തന്നെ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കണം; അവന് തലയിൽ കുഷ്ഠരോഗം ഉണ്ട്.
ആ മനുഷ്യൻ രോഗിയും അശുദ്ധനുമാണ്. പുരോഹിതൻ അയാളെ അശുദ്ധനെന്നു വിധിക്കണം. കാരണം അയാളുടെ തലയിൽ കുഷ്ഠരോഗമുണ്ട്.
45 ൪൫ “വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയണം: അവന്റെ തല മൂടാതിരിക്കണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറയുകയും വേണം.
“കുഷ്ഠരോഗി കീറിയ വസ്ത്രംധരിച്ച്, തലമുടി ചീകാതെ മുഖത്തിന്റെ കീഴ്ഭാഗം മറച്ചുകൊണ്ട്, ‘അശുദ്ധം! അശുദ്ധം!’ എന്നു വിളിച്ചുപറയണം.
46 ൪൬ അവന് രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കണം; അവൻ അശുദ്ധൻ തന്നെ; അവൻ എകനായി താമസിക്കണം; അവന്റെ താമസം പാളയത്തിനു പുറത്തായിരിക്കണം.
അയാൾക്കു രോഗബാധയുള്ളിടത്തോളം അയാൾ അശുദ്ധമായിരിക്കും. അയാൾ പാളയത്തിനുപുറത്തു തനിച്ചു പാർക്കണം.
47 ൪൭ “ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും
“ഏതെങ്കിലും കമ്പിളിവസ്ത്രമോ ചണവസ്ത്രമോ ചണം അഥവാ, കമ്പിളികൊണ്ടു നെയ്തതും
48 ൪൮ ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും
മെടഞ്ഞതുമായ വസ്ത്രമോ തുകൽ അഥവാ, ഏതെങ്കിലും തുകലുൽപ്പന്നമോ കുഷ്ഠത്തിന്റെ വടുകൊണ്ടു മലിനമായാൽ:
49 ൪൯ കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളം പച്ചയോ ഇളം ചുവപ്പോ ആയിരുന്നാൽ അത് കുഷ്ഠലക്ഷണം ആകുന്നു; അത് പുരോഹിതനെ കാണിക്കണം.
വസ്ത്രത്തിലോ തുകലിലോ നെയ്ത്തിലോ മെടഞ്ഞതിലോ ഏതെങ്കിലും തുകൽസാധനത്തിലോ ഉള്ള വടു ഇളം പച്ചയോ ഇളം ചെമപ്പോ ആണെങ്കിൽ അതു കുഷ്ഠലക്ഷണം; അതു പുരോഹിതനെ കാണിക്കണം.
50 ൫൦ പുരോഹിതൻ വടു പരിശോധിച്ച് വടുവുള്ളതിനെ ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കണം.
പുരോഹിതൻ വടു പരിശോധിച്ച് അതു ബാധിക്കപ്പെട്ട വസ്തു ഏഴുദിവസം മാറ്റിവെക്കണം.
51 ൫൧ അവൻ ഏഴാം ദിവസം വടു പരിശോധിക്കണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ട് ഉണ്ടാക്കിയ യാതൊരു വസ്തുവിലോ വടു വ്യാപിച്ചിട്ടുണ്ടെങ്കിൽ ആ വടു കഠിന കുഷ്ഠം; അത് അശുദ്ധമാകുന്നു.
ഏഴാംദിവസം അദ്ദേഹം അതു വീണ്ടും പരിശോധിക്കണം; വടു വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ എന്തുപയോഗത്തിനുള്ള തുകലായാലും അതിലോ പടർന്നിട്ടുണ്ടെങ്കിൽ അതു കഠിനകുഷ്ഠം; ആ സാധനം അശുദ്ധമാണ്.
52 ൫൨ വടുവുള്ള സാധനം ആട്ടിൻരോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊന്നെങ്കിലുമോ ആയിരുന്നാലും അത് ചുട്ടുകളയണം; അത് കഠിന കുഷ്ഠം; അത് തീയിൽ ഇട്ടു ചുട്ടുകളയണം.
അദ്ദേഹം—മാലിന്യമുള്ള ആ വസ്ത്രമോ നെയ്തതോ മെടഞ്ഞതോ ആയ കമ്പിളിയോ ചണമോ ഏതെങ്കിലും തുകലുൽപ്പന്നമോ—ആ വടു ഗുരുതരമായതുകൊണ്ട് ആ വസ്തു കത്തിച്ചുകളയണം.
53 ൫൩ എന്നാൽ പുരോഹിതൻ അത് പരിശോധിക്കുമ്പോൾ വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ
“എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ, വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ തുകൽസാധനത്തിലോ വടു പടർന്നിട്ടില്ലെങ്കിൽ,
54 ൫൪ പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കണം; അത് പിന്നെയും ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കണം.
അദ്ദേഹം അതു കഴുകാൻ കൽപ്പിക്കണം. പിന്നെ ഏഴുദിവസംകൂടെ അതു മാറ്റിവെക്കണം.
55 ൫൫ കഴുകിയശേഷം പുരോഹിതൻ വടു പരിശോധിക്കണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അത് അശുദ്ധം ആകുന്നു; അത് തീയിൽ ഇട്ടു ചുട്ടുകളയണം; അത് അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
ബാധിക്കപ്പെട്ട സാധനം കഴുകിയശേഷം പുരോഹിതൻ പരിശോധിക്കണം. അതു നിറംമാറാതെയും പരക്കാതെയും ഇരുന്നാൽ, അത് അശുദ്ധമാണ്. വടു ഒരുവശത്തോ മറുവശത്തോ ബാധിച്ചിട്ടുള്ളതെന്തായാലും അതിനെ കത്തിച്ചുകളയണം.
56 ൫൬ പിന്നെ പുരോഹിതൻ പരിശോധിക്കണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയണം.
പുരോഹിതൻ പരിശോധിക്കുമ്പോൾ ആ സാധനം കഴുകിയശേഷം വടു മങ്ങിയിരുന്നാൽ, അദ്ദേഹം വസ്ത്രത്തിലോ തുകലിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോനിന്ന് മലിനമായ ഭാഗം കീറിക്കളയണം.
57 ൫൭ അത് വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അത് പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയണം.
എന്നാൽ, വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരത്തിലോ തുകൽസാധനത്തിലോ അതു പിന്നെയും കാണുന്നെങ്കിൽ, അതു പടരുന്നതാണ്. വടുവുള്ളതെന്തും തീയിൽ കത്തിച്ചുകളയണം.
58 ൫൮ എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അത് രണ്ടാം പ്രാവശ്യം കഴുകണം; അപ്പോൾ അത് ശുദ്ധമാകും.
വസ്ത്രമോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരമോ ഏതെങ്കിലും തുകൽസാധനമോ കഴുകിയശേഷം വടു മാറിയെങ്കിൽ, വീണ്ടും കഴുകണം, അതു ശുദ്ധമാകും.”
59 ൫൯ ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്റെ വടുവിനെക്കുറിച്ച് അത് ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിക്കുവാനുള്ള പ്രമാണം ഇതുതന്നെ”.
കമ്പിളി വസ്ത്രത്തിലോ ചണവസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരത്തിലോ ഏതെങ്കിലും തുകൽസാധനത്തിലോ ഉള്ള വടുകൊണ്ടുള്ള മാലിന്യം സംബന്ധിച്ച്, അവയെ ശുദ്ധമെന്നും അശുദ്ധമെന്നും പ്രഖ്യാപിക്കാനുള്ള പ്രമാണങ്ങൾ ഇവയാണ്.