< ന്യായാധിപന്മാർ 19 >

1 യിസ്രായേലിൽ രാജാവില്ലാതിരുന്ന നാളുകളിൽ എഫ്രയീംമലനാട്ടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്-ലേഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു.
ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു. എഫ്രയീം മലനാടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു.
2 അവന്റെ വെപ്പാട്ടി അവനെ ദ്രോഹിച്ച്, വ്യഭിചാരം ചെയ്ത് അവനെ വിട്ട് യെഹൂദയിലെ ബേത്ത്-ലേഹേമിൽ തന്റെ അപ്പന്റെ വീട്ടിൽപോയി നാല് മാസം അവിടെ പാർത്തു.
എന്നാൽ അവൾ അദ്ദേഹത്തോട് അവിശ്വസ്തയായി, അദ്ദേഹത്തെ ഉപേക്ഷിച്ച് യെഹൂദയിലെ ബേത്ലഹേമിൽ, തന്റെ പിതാവിന്റെ വീട്ടിലേക്കു പോയി. അവൾ അവിടെ എത്തി നാലുമാസം കഴിഞ്ഞ്
3 അവളുടെ ഭർത്താവ് അവളോട് നല്ലവാക്ക് പറഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ ഒരു ബാല്യക്കാരനും രണ്ട് കഴുതകളുമായി അവളെ അന്വേഷിച്ച് ചെന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവനെ സന്തോഷത്തോടുകൂടി സ്വീകരിച്ചു.
അവളുടെ ഭർത്താവ് അവളെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവരാൻ പോയി. അദ്ദേഹത്തോടുകൂടെ അദ്ദേഹത്തിന്റെ ഭൃത്യനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അദ്ദേഹത്തെ തന്റെ പിതാവിന്റെ വീട്ടിൽ സ്വീകരിച്ചു; യുവതിയുടെ പിതാവ് അദ്ദേഹത്തെ കണ്ടപ്പോൾ സന്തോഷപൂർവം സ്വാഗതംചെയ്തു.
4 യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാർപ്പിച്ചു; അങ്ങനെ അവൻ മൂന്നുദിവസം അവനോടുകൂടെ പാർത്തു. അവർ തിന്നുകുടിച്ച് അവിടെ രാപാർത്തു.
അദ്ദേഹത്തിന്റെ അമ്മായിയപ്പൻ—ആ യുവതിയുടെ പിതാവ്—അവിടെ താമസിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം മൂന്നുദിവസം അവരോടൊപ്പം തിന്നുകുടിച്ചു പാർത്തു.
5 നാലാം ദിവസം അവൻ അതികാലത്ത് എഴുന്നേറ്റ് യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോട്: “അല്പം വല്ലതും കഴിച്ചിട്ട് പോകാമല്ലോ” എന്ന് പറഞ്ഞു.
നാലാംദിവസം അതിരാവിലെ അദ്ദേഹം എഴുന്നേറ്റ് യാത്ര പുറപ്പെടാൻ ഭാവിച്ചപ്പോൾ യുവതിയുടെ പിതാവ് മരുമകനോടു പറഞ്ഞു: “അൽപ്പം വല്ലതും കഴിച്ചു വിശപ്പടക്കിയശേഷം പോകുക.”
6 അങ്ങനെ അവർ രണ്ടുപേരും ഇരുന്ന് തിന്നുകയും കുടിക്കുകയും ചെയ്തു; യുവതിയുടെ അപ്പൻ അവനോട്: “ദയചെയ്ത് രാപാർത്ത് ആനന്ദിച്ച് കൊൾക” എന്ന് പറഞ്ഞു.
അങ്ങനെ അവർ ഇരുവരും ഇരുന്ന് ഭക്ഷിച്ചു, പാനംചെയ്തു. പിന്നീട് യുവതിയുടെ പിതാവ് പറഞ്ഞു: “ദയവുചെയ്ത് ഇന്നുരാത്രിയും ഇവിടെ താമസിച്ച് ആനന്ദിക്കുക.”
7 അവൻ പോകേണ്ടതിന് എഴുന്നേറ്റപ്പോൾ, അവന്റെ അമ്മാവിയപ്പൻ അവനെ നിർബ്ബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാർത്തു.
അദ്ദേഹം പോകാനൊരുങ്ങിയപ്പോൾ അമ്മായിയപ്പൻ അദ്ദേഹത്തെ പിന്നെയും നിർബന്ധിച്ചു. ആ രാത്രിയും അദ്ദേഹം അവിടെ താമസിച്ചു.
8 അഞ്ചാം ദിവസം അവൻ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: “അല്പം വല്ലതും കഴിച്ചിട്ട് വെയിലാറും വരെ താമസിച്ചുകൊൾക” എന്ന് പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.
അഞ്ചാംദിവസം രാവിലെ അദ്ദേഹം പോകാൻ എഴുന്നേറ്റു. അപ്പോൾ യുവതിയുടെ പിതാവ് പറഞ്ഞു: “ഉച്ചകഴിഞ്ഞ് വെയിലാറിയിട്ട് പോകാം. അതുവരെ ഇവിടെ താമസിക്കുക!” പിന്നെ അവർ ഇരുവരും ഭക്ഷണം കഴിച്ചു.
9 പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും പോകാൻ എഴുന്നേറ്റപ്പോൾ, യുവതിയുടെ അപ്പൻ - അവന്റെ അമ്മാവിയപ്പൻ - അവനോട്: “ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാർത്ത് ആനന്ദിക്ക; നാളെ അതികാലത്ത് എഴുന്നേറ്റ് വീട്ടിലേക്ക് പോകാം” എന്ന് പറഞ്ഞു.
ഭക്ഷണത്തിനുശേഷം ഉച്ചകഴിഞ്ഞ് ആ മനുഷ്യനും അദ്ദേഹത്തിന്റെ വെപ്പാട്ടിയും ഭൃത്യനും പോകാൻ എഴുന്നേറ്റപ്പോൾ യുവതിയുടെ പിതാവായ അദ്ദേഹത്തിന്റെ അമ്മായിയപ്പൻ അദ്ദേഹത്തോടു പറഞ്ഞു: “ഇതാ, വൈകുന്നേരമായല്ലോ, നേരവും വൈകി, ഈ രാത്രിയും ഇവിടെ താമസിച്ച് ആനന്ദിക്കുക. നാളെ അതിരാവിലെ എഴുന്നേറ്റ് വീട്ടിലേക്കുപോകാം.”
10 ൧൦ എന്നാൽ അന്നും രാപാർപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റ് പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന് എതിർ വശത്ത് എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.
എന്നാൽ ഒരു രാത്രികൂടി അവിടെ താമസിക്കാൻ മനസ്സില്ലാതെ അദ്ദേഹം എഴുന്നേറ്റ് ജെറുശലേം എന്ന യെബൂസിലേക്കു യാത്രപുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം കോപ്പിട്ട രണ്ടു കഴുതയും അദ്ദേഹത്തിന്റെ വെപ്പാട്ടിയും ഉണ്ടായിരുന്നു.
11 ൧൧ അവൻ യെബൂസിന് സമീപം എത്തിയപ്പോൾ, നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോട്: “നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ” എന്ന് പറഞ്ഞു.
അങ്ങനെ അവർ യെബൂസിൽ എത്താറായപ്പോൾ പകൽ കഴിഞ്ഞിരുന്നു. ഭൃത്യൻ യജമാനനോടു പറഞ്ഞു: “വരിക, നമുക്ക് ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കാം.”
12 ൧൨ യജമാനൻ അവനോട്: “യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്ക് ഗിബെയയിലേക്ക് പോകാം” എന്ന് പറഞ്ഞു.
യജമാനൻ അവനോട്, “ഇസ്രായേൽമക്കളുടേതല്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്. നമുക്കു ഗിബെയയിലേക്കു പോകാം”
13 ൧൩ അവൻ പിന്നെയും തന്റെ ബാല്യക്കാരനോട് “നമുക്ക് ഗിബെയയിലോ രാമയിലോ പോയി അവിടെ രാപാർക്കാം” എന്ന് പറഞ്ഞു.
അദ്ദേഹം തുടർന്നു: “നമുക്കു ഗിബെയയിലോ രാമായിലോ എത്തി രാത്രികഴിക്കാം.”
14 ൧൪ അങ്ങനെ അവർ മുമ്പോട്ടു പോയി, ബെന്യാമീൻദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
അവർ യാത്രതുടർന്നു. ബെന്യാമീൻഗോത്രക്കാരുടെ പട്ടണമായ ഗിബെയയിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
15 ൧൫ അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്ന് നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിന് ആരും അവരെ വീട്ടിൽ കൈക്കൊണ്ടില്ല.
അവർ ഗിബെയയിൽ രാത്രി വിശ്രമിക്കാൻ ചെന്നു. അവൻ നഗരത്തിലെ ചത്വരങ്ങളിൽ ഇരുന്നു; രാത്രി താമസിക്കുന്നതിന് ആരും അവരെ വീട്ടിലേക്കു സ്വാഗതം ചെയ്തില്ല.
16 ൧൬ അനന്തരം ഒരു വൃദ്ധൻ വൈകുന്നേരം വേലകഴിഞ്ഞ് വയലിൽനിന്ന് വന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്ന് പാർക്കുന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.
അപ്പോൾ അതാ, ഒരു വൃദ്ധൻ വയലിലെ വേല കഴിഞ്ഞ് മടങ്ങിവരുന്നു. അദ്ദേഹം എഫ്രയീം മലനാട്ടുകാരനും ഗിബെയയിൽ വന്നു താമസിക്കുന്നവനും ആയിരുന്നു—സ്ഥലവാസികൾ ബെന്യാമീൻഗോത്രക്കാർ ആയിരുന്നു.
17 ൧൭ വൃദ്ധൻ തലയുയർത്തി നോക്കിയപ്പോൾ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: “നീ എവിടെനിന്ന് വരുന്നു? എവിടേക്ക് പോകുന്നു” എന്ന് ചോദിച്ചു.
വൃദ്ധൻ തലയുയർത്തിനോക്കിയപ്പോൾ പട്ടണത്തിലെ ചത്വരത്തിൽ ഇരിക്കുന്ന വഴിയാത്രക്കാരനെ കണ്ടു. അദ്ദേഹം ചോദിച്ചു: “താങ്കൾ എവിടെനിന്നു വരുന്നു? എവിടേക്ക് പോകുന്നു?”
18 ൧൮ അതിന് അവൻ: “ഞങ്ങൾ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് എഫ്രയീംമലനാട്ടിലെ ഉൾപ്രദേശത്തേക്ക് പോകുന്നു; ഞാൻ അവിടത്തുകാരൻ ആകുന്നു; ഞാൻ യെഹൂദയിലെ ബേത്ത്-ലേഹേം വരെ പോയിരുന്നു; ഇപ്പോൾ യഹോവയുടെ ആലയത്തിലേക്ക് പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊൾവാൻ ഇവിടെ ആരും ഇല്ല.
അദ്ദേഹം മറുപടിയായി, “ഞങ്ങൾ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്നു എഫ്രയീംമലനാട്ടിലെ ഉൾപ്രദേശത്തിലേക്കു പോകുകയാണ്. ഞാൻ ആ ദേശക്കാരനാണ്. യെഹൂദ്യയിലെ ബേത്ലഹേമിൽ പോയതാണ്. ഇപ്പോൾ ഞാൻ യഹോവയുടെ ആലയത്തിലേക്കു പോകുന്നു; ഇവിടെ എന്നെ വീട്ടിൽ സ്വീകരിക്കാൻ ആരുമില്ല.
19 ൧൯ ഞങ്ങളുടെ കഴുതകൾക്ക് വൈക്കോലും തീനും ഉണ്ട്; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരനും അപ്പവും വീഞ്ഞും കൈവശം ഉണ്ട്, ഒന്നിനും കുറവില്ല” എന്ന് പറഞ്ഞു.
കഴുതകൾക്കുവേണ്ടതായ പുല്ലും വൈക്കോലും അടിയനും അങ്ങയുടെ ദാസിക്കും അടിയനോടുകൂടെയുള്ള ഈ ഭൃത്യനും വേണ്ട അപ്പവും വീഞ്ഞും ഞങ്ങളുടെ കൈവശമുണ്ട്. ഒന്നിനും കുറവില്ല.”
20 ൨൦ അതിന് വൃദ്ധൻ: “നിനക്ക് സമാധാനം; നിനക്ക് വേണ്ടതൊക്കെയും ഞാൻ തരും; വീഥിയിൽ രാപാർക്കമാത്രമരുത്” എന്ന് പറഞ്ഞു,
വൃദ്ധൻ പറഞ്ഞു: “താങ്കൾക്ക് എന്റെ വീട്ടിലേക്കു സ്വാഗതം. വേണ്ടതൊക്കെ ഞാൻ ചെയ്തുതരാം. ഈ പൊതുസ്ഥലത്ത് രാത്രി കഴിക്കരുത്.”
21 ൨൧ അവനെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്ക് തീൻ കൊടുത്തു; അവർ തങ്ങളുടെ കാലുകൾ കഴുകി; ഭക്ഷണപാനീയങ്ങൾ കഴിച്ചു.
അങ്ങനെ വൃദ്ധൻ അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. കഴുതകൾക്കു തീറ്റികൊടുത്ത് അവർ കാൽകഴുകി; ഭക്ഷണപാനീയങ്ങൾ കഴിച്ചു.
22 ൨൨ ഇങ്ങനെ അവർ ആനന്ദിച്ചിരിക്കുമ്പോൾ പട്ടണത്തിലെ ചില അധർമ്മികൾ വീട് വളഞ്ഞു വാതിലിന് മുട്ടി: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്ത് കൊണ്ടുവാ; ഞങ്ങൾ അവനെ ഭോഗിക്കട്ടെ” എന്ന് വീട്ടുടയവനായ വൃദ്ധനോട് പറഞ്ഞു.
അങ്ങനെ അവർ ആനന്ദിച്ചിരിക്കുമ്പോൾ, നഗരത്തിലെ ചില നീചന്മാർ വീടുവളഞ്ഞ് വാതിലിൽ ഇടിച്ചു. അവർ വീട്ടുടമസ്ഥനായ വൃദ്ധനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന ആ മനുഷ്യനെ പുറത്തുകൊണ്ടുവരിക. ഞങ്ങൾ അവനുമായി രമിക്കട്ടെ.”
23 ൨൩ വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്ത് ചെന്ന് അവരോട്: “അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആൾ എന്റെ വീട്ടിൽ വന്നിരിക്കുന്നുവല്ലോ; നിങ്ങൾ ഈ മഹാദ്രോഹം പ്രവർത്തിക്കരുതേ.
വീട്ടുടമസ്ഥൻ പുറത്തുവന്ന് അവരോട്, “അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ മനുഷ്യൻ എന്റെ അതിഥിയാണല്ലോ? ഈ വഷളത്തം നിങ്ങൾ ചെയ്യരുതേ.
24 ൨൪ ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ട്; അവരെ ഞാൻ പുറത്ത് കൊണ്ടുവരാം; അവരോട് നിങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്തുകൊൾവിൻ; ഈ ആളോടോ ഈ വക വഷളത്വം പ്രവർത്തിക്കരുതേ” എന്ന് പറഞ്ഞു.
നോക്കൂ, എനിക്ക് കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന് ഒരു വെപ്പാട്ടിയും ഉണ്ട്. ഞാൻ അവരെ ഇപ്പോൾത്തന്നെ നിങ്ങൾക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു പ്രവർത്തിച്ചുകൊൾക. എന്നാൽ ഈ മനുഷ്യനോട് ഇത്തരം വഷളത്തം കാണിക്കരുതേ” എന്നു പറഞ്ഞു.
25 ൨൫ എന്നാൽ അവർ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവർ അവളെ രാത്രിമുഴുവനും ബലാല്ക്കാരം ചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി.
എന്നാൽ അവർ അദ്ദേഹത്തെ കൂട്ടാക്കിയില്ല. അതുകൊണ്ട് ആ മനുഷ്യൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കി കൊടുത്തു. അവർ അവളെ രാത്രിമുഴുവനും ബലാൽക്കാരംചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി.
26 ൨൬ പ്രഭാതത്തിൽ സ്ത്രീ വന്ന് തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതില്‍ക്കൽ, നേരം പുലരുംവരെ വീണുകിടന്നു.
പ്രഭാതത്തിൽ ആ സ്ത്രീ, മടങ്ങിവന്ന് തന്റെ യജമാനൻ പാർത്തിരുന്ന വീടിന്റെ വാതിൽക്കൽ തളർന്നുവീണു. നല്ല വെളിച്ചം വരുന്നതുവരെ അവൾ അവിടെത്തന്നെ കിടന്നു.
27 ൨൭ അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റ് വീട്ടിന്റെ വാതിൽ തുറന്ന് തന്റെ വഴിക്ക് പോകുവാൻ പുറത്തിറങ്ങിയപ്പോൾ അവന്റെ വെപ്പാട്ടി വീട്ടുവാതില്‍ക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നത് കണ്ടു.
അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റ് വാതിൽ തുറന്ന് യാത്രതുടരാൻ പുറത്തിറങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ വെപ്പാട്ടി കൈകൾ കട്ടിളപ്പടിമേൽവെച്ചു വാതിൽക്കൽ വീണുകിടക്കുന്നത് കണ്ടു.
28 ൨൮ അവൻ അവളോട്: “എഴുന്നേല്ക്ക, നാം പോക” എന്ന് പറഞ്ഞു. അതിന് മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്ത് വെച്ച്, തന്റെ സ്ഥലത്തേക്ക് പോയി.
അദ്ദേഹം അവളെ വിളിച്ചു; “എഴുന്നേൽക്കുക, നമുക്കു പോകാം.” എന്നാൽ ഒരു മറുപടിയും ഉണ്ടായില്ല. അദ്ദേഹം അവളെ എടുത്ത് കഴുതപ്പുറത്തുവെച്ച് തന്റെ വീട്ടിലേക്കു പോയി.
29 ൨൯ അവൻ വീട്ടിൽ എത്തിയപ്പോൾ ഒരു കത്തിയെടുത്ത് തന്റെ വെപ്പാട്ടിയെ ഓരോ അവയവമായി, പന്ത്രണ്ട് കഷണമാക്കി വിഭാഗിച്ച് യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.
വീട്ടിലെത്തിയശേഷം അദ്ദേഹം ഒരു കത്തിയെടുത്ത് തന്റെ വെപ്പാട്ടിയെ അവയവങ്ങൾ ഛേദിച്ച് പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലിൽ എല്ലായിടത്തേക്കും കൊടുത്തയച്ചു.
30 ൩൦ അത് കണ്ടവർ എല്ലാവരും: “യിസ്രായേൽ മക്കൾ മിസ്രയീംദേശത്ത് നിന്ന് പുറപ്പെട്ടുവന്ന നാൾമുതൽ ഇന്ന് വരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച്, ആലോചിച്ച്, അഭിപ്രായം പറവിൻ” എന്ന് പറഞ്ഞു.
അതു കണ്ടവർ എല്ലാം പറഞ്ഞു, “ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്നു വന്നതിനുശേഷം ഇന്നുവരെ ഇപ്രകാരം ഒന്നു സംഭവിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഇതിനെപ്പറ്റി ചിന്തിക്കുക! നമുക്കെന്തെങ്കിലും ചെയ്യണം! ആലോചിച്ച് അഭിപ്രായം പറയുക!”

< ന്യായാധിപന്മാർ 19 >