< ഇയ്യോബ് 20 >

1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:
അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു:
2 “ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ.
“എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു കാരണം ഞാൻ അത്രമാത്രം അസ്വസ്ഥനായിരിക്കുന്നു.
3 എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു.
എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു; എന്റെ വിവേകപൂർവമായ ആത്മാവ് എന്നെക്കൊണ്ടു മറുപടി പറയിക്കുന്നു.
4 മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ?
“പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ, ഭൂമുഖത്ത് മനുഷ്യജാതിയെ ആക്കിയ കാലംമുതലുള്ളവതന്നെ,
5 ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.
ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ; അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്.
6 അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും
അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും,
7 അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും; അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും.
8 അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ മറഞ്ഞുപോകും.
ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ, ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു.
9 അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല.
അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല; അവർ ആയിരുന്ന ഇടം പിന്നെ അവരെ തിരിച്ചറിയുകയുമില്ല.
10 ൧൦ അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും.
അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും; അവരുടെ കൈകൊണ്ടുതന്നെ തങ്ങളുടെ ധനം മടക്കിക്കൊടുക്കേണ്ടിവരും.
11 ൧൧ അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; അത് അവനോടുകൂടി പൊടിയിൽ കിടക്കും.
അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു; എങ്കിലും അത് അവരോടൊപ്പം മണ്ണടിയും.
12 ൧൨ ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും
“അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും തങ്ങളുടെ നാവിൻകീഴേ അവർ അത് ഒളിച്ചുവെക്കുകയും,
13 ൧൩ അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും
അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ വായ്ക്കുള്ളിൽത്തന്നെ സൂക്ഷിച്ചുവെക്കുകയും ചെയ്താലും,
14 ൧൪ അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട് അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.
അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും സർപ്പവിഷമായി അതു പരിണമിക്കും.
15 ൧൫ അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും.
അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും; ദൈവം അവരുടെ കുടലിൽനിന്ന് അതെല്ലാം പുറത്തേക്കു വമിപ്പിക്കും.
16 ൧൬ അവൻ സർപ്പവിഷം നുകരും അണലിയുടെ നാവ് അവനെ കൊല്ലും.
അവർ സർപ്പവിഷം നുണയും; അണലിയുടെ കടിയേറ്റു മരണമടയും.
17 ൧൭ തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കുകയില്ല.
തേനും വെണ്ണയും ഒഴുകുന്ന നദികളും അരുവികളും അവർക്ക് ആസ്വാദ്യമാകുകയില്ല.
18 ൧൮ തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല.
അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു; തങ്ങളുടെ വ്യാപാരത്തിൽനിന്നുള്ള സമ്പാദ്യം അവർ ആസ്വദിക്കുകയുമില്ല.
19 ൧൯ അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു.
കാരണം, അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു; തങ്ങൾ പണിയാത്ത വീട് അവൻ പിടിച്ചെടുത്തു.
20 ൨൦ അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട് അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.
“അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല; തങ്ങളുടെ നിക്ഷേപങ്ങൾക്ക് അവരെ സംരക്ഷിക്കാൻ കഴിയുകയില്ല.
21 ൨൧ അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്‍ക്കുകയില്ല.
അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല; അവരുടെ ഐശ്വര്യം നിലനിൽക്കുകയില്ല.
22 ൨൨ അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും; ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.
അവരുടെ സമൃദ്ധിയുടെ നിറവിൽ, ദുരിതം അവരെ കീഴ്പ്പെടുത്തും; അതിവ്യഥ പൂർണശക്തിയോടെ അവരുടെമേൽ വീഴും.
23 ൨൩ അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെമേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അത് അവന്റെമേൽ വർഷിപ്പിക്കും.
അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ, ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും.
24 ൨൪ അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്ര വില്ല് അവനിൽ തറഞ്ഞുകയറും.
ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം, അപ്പോൾ വെള്ളോട്ടിൻ അസ്ത്രം അവരുടെമേൽ തുളച്ചുകയറും.
25 ൨൫ അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു; മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു; കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു.
അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും, അതിന്റെ വെട്ടിത്തിളങ്ങുന്ന മുന അവരുടെ കരൾ ഭേദിക്കും. മരണഭീതി അവർക്കുമേൽ വന്നുവീഴും;
26 ൨൬ അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും;
അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു. വീശിക്കത്തിക്കാത്ത അഗ്നി അവരെ ദഹിപ്പിക്കും, അവരുടെ കൂടാരങ്ങളിൽ അവശേഷിച്ചവയെ അതു വിഴുങ്ങിക്കളയും.
27 ൨൭ ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവന് എതിരായി സാക്ഷ്യം പറയും.
ആകാശം അവരുടെ അനീതി വെളിപ്പെടുത്തും; ഭൂമി അവർക്കെതിരേ എഴുന്നേൽക്കും.
28 ൨൮ അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും; ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.
പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും, ദൈവക്രോധദിവസത്തിലെ ആ മഹാപ്രവാഹംതന്നെ.
29 ൨൯ ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന് നിയമിച്ച അവകാശവും ആകുന്നു”.
ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവർക്കായി നിയമിച്ചിട്ടുള്ള ഭാഗധേയവുമാണ്.”

< ഇയ്യോബ് 20 >