< ഇയ്യോബ് 10 >
1 ൧ “എന്‍റെ ജീവൻ എനിക്കു വെറുപ്പാകുന്നു; ഞാൻ എന്‍റെ സങ്കടം തുറന്നുപറയും; എന്‍റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും.
2 ൨ ഞാൻ ദൈവത്തോട് പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നെ കുറ്റപ്പെടുത്താൻ സംഗതി എന്ത്? എന്നെ അറിയിക്കേണമേ.
3 ൩ പീഡിപ്പിക്കുന്നതും അവിടുത്തെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും അങ്ങേയ്ക്കു യോഗ്യമോ?
4 ൪ മാംസനേത്രങ്ങളോ അങ്ങേക്കുള്ളത്? മനുഷ്യൻ കാണുന്നതുപോലെയോ അങ്ങ് കാണുന്നത്?
5 ൫ അങ്ങേയുടെ നാളുകൾ മനുഷ്യന്‍റെ നാളുകൾ പോലെയോ? അങ്ങേയുടെ ആണ്ടുകൾ മർത്യന്‍റെ ജീവകാലം പോലെയോ?
6 ൬ അങ്ങ് എന്‍റെ അകൃത്യം അന്വേഷിക്കുകയും എന്‍റെ പാപത്തെ ശോധന ചെയ്യുകയും
7 ൭ ഞാൻ കുറ്റക്കാരനല്ല എന്നു അങ്ങ് അറിയുന്നു; അങ്ങേയുടെ കയ്യിൽനിന്ന് വിടുവിക്കാവുന്നവൻ ആരുമില്ല.
8 ൮ അങ്ങേയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു; എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു.
9 ൯ അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ; അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?
10 ൧൦ അങ്ങ് എന്നെ പാലുപോലെ പകർന്ന് തൈരുപോലെ ഉറകൂടുമാറാക്കിയല്ലോ.
11 ൧൧ ത്വക്കും മാംസവും അങ്ങ് എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ നെയ്തിരിക്കുന്നു.
12 ൧൨ ജീവനും കൃപയും അങ്ങ് എനിക്കു നല്കി; അങ്ങേയുടെ കരുണ എന്‍റെ ശ്വാസത്തെ പരിപാലിക്കുന്നു.
13 ൧൩ എന്നാൽ അങ്ങ് ഇത് അങ്ങേയുടെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; ഇതായിരുന്നു അങ്ങേയുടെ താത്പര്യം എന്നു ഞാൻ അറിയുന്നു.
14 ൧൪ ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു; എന്‍റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല.
15 ൧൫ ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; ലജ്ജാപൂർണ്ണനായി ഞാൻ എന്‍റെ കഷ്ടത കാണുന്നു.
16 ൧൬ തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും. പിന്നെയും എനിക്കെതിരെ അങ്ങേയുടെ അത്ഭുതശക്തി കാണിക്കുന്നു.
17 ൧൭ അങ്ങേയുടെ സാക്ഷികളെ അങ്ങ് വീണ്ടുംവീണ്ടും എന്‍റെ നേരെ നിർത്തുന്നു; അങ്ങേയുടെ ക്രോധം എന്‍റെ മേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
18 ൧൮ ”അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചതെന്തിന്? ഒരു കണ്ണും എന്നെ കാണാതെ എന്‍റെ പ്രാണൻ പോകുമായിരുന്നു.
19 ൧൯ ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു;
20 ൨൦ എന്‍റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും
21 ൨൧ വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്ക് തന്നെ, മടങ്ങിവരാതെ, പോകുന്നതിനുമുമ്പേ
22 ൨൨ ഞാൻ അല്പം ആശ്വസിക്കേണ്ടതിന് അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ.”