< യിരെമ്യാവു 6 >
1 ൧ “ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു.
ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയൎത്തുവിൻ; വടക്കു നിന്നു അനൎത്ഥവും മഹാ നാശവും കാണായ്‌വരുന്നു.
2 ൨ സുന്ദരിയും സുഖഭോഗിനിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും.
സുന്ദരിയും സുഖഭോഗിനിയുമായ സീയോൻ പുത്രിയെ ഞാൻ മുടിച്ചുകളയും.
3 ൩ അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും; അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും; അവർ ഓരോരുത്തൻ അവനവന്റെ സ്ഥലത്തു മേയിക്കും”.
അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻ കൂട്ടങ്ങളോടുകൂടെ വരും; അവർ അവൾക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവർ ഓരോരുത്തൻ താന്താന്റെ ഭാഗത്തു മേയിക്കും.
4 ൪ “അതിന്റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ; ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുവരുന്നു.
അതിന്റെ നേരെ പടയൊരുക്കുവിൻ! എഴുന്നേല്പിൻ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി.
5 ൫ എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിന്റെ അരമനകളെ നശിപ്പിക്കുക!”
എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!
6 ൬ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: “വൃക്ഷങ്ങൾ മുറിക്കുവിൻ! യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ! സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നെ; അതിന്റെ അകം മുഴുവനും പീഢനം നിറഞ്ഞിരിക്കുന്നു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: വൃക്ഷം മുറിപ്പിൻ! യെരൂശലേമിന്നു നേരെ വാട കോരുവിൻ! സന്ദൎശിക്കപ്പെടുവാനുള്ള നഗരം ഇതു തന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു.
7 ൭ കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു; സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു.
കിണറ്റിൽ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവൎച്ചയുമേ അവിടെ കേൾപ്പാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു.
8 ൮ യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക”.
യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിൎജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊൾക.
9 ൯ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.
10 ൧൦ അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു? കാതുകൾ അടഞ്ഞു പോകയാൽ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല; യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു; അവർക്ക് അതിൽ ഇഷ്ടമില്ല.
അവർ കേൾപ്പാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാൻ അവൎക്കു കഴികയില്ല; യഹോവയുടെ വചനം അവൎക്കു നിന്ദയായിരിക്കുന്നു; അവൎക്കു അതിൽ ഇഷ്ടമില്ല.
11 ൧൧ ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ച് ഞാൻ തളർന്നുപോയി; ഞാൻ അത് വീഥികളിലെ കുട്ടികളിന്മേലും യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും; ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും.
ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാൻ തളൎന്നുപോയി; ഞാൻ അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭൎത്താവും ഭാൎയ്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും.
12 ൧൨ അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്ക് ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
അവരുടെ വീടുകളും നിലങ്ങളും ഭാൎയ്യമാരും എല്ലാം അന്യന്മാൎക്കു ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു.
13 ൧൩ “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.
അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവൎത്തിക്കുന്നു.
14 ൧൪ സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്ന് അവർ പറഞ്ഞ്, എന്റെ ജനത്തിന്റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.
സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
15 ൧൫ മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും” എന്ന് യഹോവയുടെ അരുളപ്പാട്.
മ്ലേച്ഛത പ്രവൎത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദൎശിക്കുന്ന കാലത്തു അവർ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.
16 ൧൬ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വഴിയരികിൽ ചെന്ന് നല്ലവഴി ഏതെന്ന് നോക്കുവിൻ; പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും”. അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്ന് പറഞ്ഞു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോ: ഞങ്ങൾ അതിൽ നടക്കയില്ല എന്നു പറഞ്ഞു.
17 ൧൭ ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി: “കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു; എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു.
ഞാൻ നിങ്ങൾക്കു കാവല്ക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിൻ എന്നു കല്പിച്ചു; എന്നാൽ അവർ: ഞങ്ങൾ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.
18 ൧൮ “അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക”.
അതുകൊണ്ടു ജാതികളേ, കേൾപ്പിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നതു അറിഞ്ഞുകൊൾക.
19 ൧൯ “ഭൂമിയേ, കേൾക്കുക; ഈ ജനം എന്റെ വചനങ്ങൾ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെ മേൽ വരുത്തും”.
ഭൂമിയേ, കേൾക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനൎത്ഥം അവരുടെമേൽ വരുത്തും.
20 ൨൦ “ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല”.
ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്കു ഇഷ്ടവുമില്ല.
21 ൨൧ ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും”.
ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെ മുമ്പിൽ ഇടൎച്ചകളെ വെക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടി വീഴും; അയല്ക്കാരനും കൂട്ടുകാരനും നശിച്ചുപോകും.
22 ൨൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതി ഉണൎന്നുവരും.
23 ൨൩ അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെനേരെ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു”.
അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.
24 ൨൪ അതിന്റെ വാർത്ത കേട്ട് ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; നോവുകിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
അതിന്റെ വൎത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈൎയ്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
25 ൨൫ നിങ്ങൾ വയലിലേക്കു ചെല്ലരുത്; വഴിയിൽ നടക്കുകയുമരുത്; അവിടെ ശത്രുവിന്റെ വാൾ നിമിത്തം ചുറ്റും ഭയം ഉണ്ട്.
നിങ്ങൾ വയലിലേക്കു ചെല്ലരുതു; വഴിയിൽ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.
26 ൨൬ എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും കഠിനമായ വിലാപവും കഴിക്കുക; സംഹാരകൻ പെട്ടെന്ന് നമ്മുടെനേരെ വരും.
എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊൾക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരെ വരും.
27 ൨൭ “നീ എന്റെ ജനത്തിന്റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന് ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു.
നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവെച്ചിരിക്കുന്നു.
28 ൨൮ അവരെല്ലാവരും മഹാമത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; അവർ ചെമ്പും ഇരിമ്പും തന്നെ; അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു.
അവരെല്ലാവരും മഹാ മത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവൎത്തിക്കുന്നു.
29 ൨൯ ഉല ഉഗ്രമായി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.
തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.
30 ൩൦ യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.
യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവൎക്കു കറക്കൻവെള്ളി എന്നു പേരാകും.