< യിരെമ്യാവു 49 >

1 അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിനു പുത്രന്മാരില്ലയോ? അവന് അവകാശി ഇല്ലയോ? പിന്നെ മല്ക്കോം വിഗ്രഹത്തെ ആരാധിക്കുന്നവര്‍ ഗാദിനെ കൈവശമാക്കി, അവന്‍റെ ജനം അതിലെ പട്ടണങ്ങളിൽ താമസിക്കുന്നതെന്ത്? 2 അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ യുദ്ധത്തിന്‍റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു” എന്നു യഹോവയുടെ അരുളപ്പാട്. “അന്നു അത് ശൂന്യമായി കല്ക്കുന്നാകും; അതിന്‍റെ പുത്രീനഗരങ്ങളും തീ പിടിച്ച് വെന്തുപോകും; യിസ്രായേൽ തന്നെ കൈവശമാക്കിയവരെ കൈവശമാക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. 3 “ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിപ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിക്കുവിൻ; രട്ടുടുത്തുകൊള്ളുവിൻ; വിലപിച്ചുകൊണ്ട് വേലികൾക്കരികെ ഉഴന്നുനടക്കുവിൻ! മല്ക്കോമും അവന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും. 4 ‘ആര്‍ എനിക്കെതിരെ വരും?’ എന്നു പറഞ്ഞ് തന്‍റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നത് എന്തിന്? നിന്‍റെ താഴ്വരകൾ ഒഴുകിപ്പോകുന്നു. 5 ഇതാ നിന്‍റെ ചുറ്റുമുള്ള എല്ലാവരാലും ഞാൻ നിനക്കു ഭയം വരുത്തും” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. “നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ വഴിക്ക് ചിതറിപ്പോകും; ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുവാൻ ആരും ഉണ്ടാകുകയില്ല. 6 എന്നാൽ പിന്നീട് ഞാൻ അമ്മോന്യരുടെ പ്രവാസം മാറ്റും” എന്നു യഹോവയുടെ അരുളപ്പാട്. 7 ഏദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തേമാനിൽ ഇനി ജ്ഞാനമില്ലയോ? വിവേകികൾക്ക് ആലോചന നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ? 8 ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞ് കുഴികളിൽ താമസിച്ചുകൊള്ളുവിൻ; ഞാൻ ഏശാവിന്‍റെ ആപത്ത്, അവന്‍റെ ദർശനകാലം തന്നെ, അവന്‍റെമേൽ വരുത്തും. 9 മുന്തിരിപ്പഴം പറിക്കുന്നവർ നിന്‍റെ അടുക്കൽ വന്നാൽ കാലാ പറിക്കുവാൻ ചിലത് ശേഷിപ്പിക്കുകയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ അവർ മതിയാകുവോളം മാത്രമല്ലയോ നശിപ്പിക്കുന്നത്? 10 ൧൦ എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്‍റെ ഗൂഢസ്ഥലങ്ങൾ അനാവൃതമാക്കിയിരിക്കുന്നു; അവനു ഒളിക്കാൻ കഴിയുകയില്ല; അവന്‍റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു. 11 ൧൧ നിന്‍റെ അനാഥന്മാരെ ഉപേക്ഷിക്കുക; ഞാൻ അവരെ ജീവനോടെ രക്ഷിക്കും; നിന്‍റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ.” 12 ൧൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കുവാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകുകയില്ല; നീയും കുടിക്കേണ്ടിവരും. 13 ൧൩ ബൊസ്രാ ഭീതിവിഷയവും നിന്ദയും ശൂന്യവും ശാപവുമായിത്തീരും; അതിന്‍റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്നു ഞാൻ എന്നെക്കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്. 14 ൧൪ “‘നിങ്ങൾ ഒരുമിച്ചുകൂടി അതിന്‍റെ നേരെ ചെല്ലുവിൻ; യുദ്ധത്തിനായി എഴുന്നേല്ക്കുവിൻ!’ എന്നു വിളിച്ചുപറയുവാൻ ഒരു ദൂതനെ ജനതകളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു” എന്ന വർത്തമാനം ഞാൻ യഹോവയിൽനിന്നു കേട്ടു. 15 ൧൫ ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. 16 ൧൬ പാറപ്പിളർപ്പുകളിൽ വസിച്ച് കുന്നുകളുടെ ഉയരങ്ങൾ കീഴടക്കുന്നവനേ, നിന്‍റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്‍റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്‍റെ കൂട് ഉയരത്തിൽ വച്ചാലും അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” എന്നു യഹോവയുടെ അരുളപ്പാട്. 17 ൧൭ ഏദോം ഭീതിവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും ഭയപ്പെട്ട് അതിന്‍റെ സകലബാധകളും നിമിത്തം നിന്ദയോടെ പെരുമാറും. 18 ൧൮ സൊദോമും ഗൊമോരയും അവയുടെ അയൽപട്ടണങ്ങളും നശിച്ചുപോയശേഷം എന്നപോലെ, അവിടെയും ആരും വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു. 19 ൧൯ യോർദ്ദാന്‍റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന് നിയമിക്കും; എനിക്ക് സമനായവൻ ആര്‍? എന്നെ കുറ്റം ചുമത്തുന്നവൻ ആര്‍? എന്‍റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്‍? 20 ൨൦ അതുകൊണ്ട് യഹോവ ഏദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ: ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവിടുന്ന് അവരുടെ മേച്ചിൽപ്പുറങ്ങളെ അവരോടുകൂടി ശൂന്യമാക്കും. 21 ൨൧ അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്‍റെ ശബ്ദം ചെങ്കടലിൽ കേൾക്കുന്നു! 22 ൨൨ അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്ന് ബൊസ്രയുടെമേൽ ചിറകു വിരിക്കും; അന്നാളിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.” 23 ൨൩ ദമാസ്കോസിനെക്കുറിച്ചുള്ള അരുളപ്പാടു. ഹമാത്തും അർപ്പാദും ദുർവാർത്ത കേട്ടതുകൊണ്ട് ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; അടങ്ങാത്ത കടൽപോലെ അവരുടെ മനസ്സ് ഇളകിയിരിക്കുന്നു; അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല. 24 ൨൪ ദമാസ്കോസ് ക്ഷീണിച്ച് ഓടിപ്പോകുവാൻ ഭാവിക്കുന്നു; നടുക്കം അതിന് പിടിച്ചിരിക്കുന്നു; നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു. 25 ൨൫ കീർത്തിയുള്ള പട്ടണം, എന്‍റെ ആനന്ദനഗരം, ഉപേക്ഷിക്കാതെ ഇരിക്കുന്നതെങ്ങനെ? 26 ൨൬ അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്‍റെ വീഥികളിൽ വീഴുകയും സകലയോദ്ധാക്കളും അന്നു നശിച്ചുപോകുകയും ചെയ്യും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. 27 ൨൭ ഞാൻ ദമാസ്കോസിൻ്റെ മതിലുകൾക്ക് തീവക്കും; അത് ബെൻ-ഹദദിന്‍റെ അരമനകൾ ദഹിപ്പിച്ചുകളയും.” 28 ൨൮ ബാബേൽരാജാവായ നെബൂഖദ്നേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ പുറപ്പെട്ടു കേദാരിൽ ചെന്നു കിഴക്കുദേശക്കാരെ നശിപ്പിച്ചുകളയുവിൻ. 29 ൨൯ അവരുടെ കൂടാരങ്ങളെയും ആട്ടിൻകൂട്ടങ്ങളെയും അവർ അപഹരിക്കും; അവരുടെ തിരശ്ശീലകളും സകല ഉപകരണങ്ങളും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; ‘സർവ്വത്രഭീതി’ എന്നു അവർ അവരോട് വിളിച്ചുപറയും. 30 ൩൦ ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ വസിച്ചുകൊള്ളുവിൻ” എന്നു യഹോവയുടെ അരുളപ്പാട്; “ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ച് ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു. 31 ൩൧ വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാർക്കുന്നവരും സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ ജനതയുടെ അടുക്കൽ പുറപ്പെട്ടുചെല്ലുവിൻ” എന്നു യഹോവയുടെ അരുളപ്പാട്. 32 ൩൨ “അവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചവരെ ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയുകയും നാലു വശത്തുനിന്നും അവർക്ക് ആപത്തു വരുത്തുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്. 33 ൩൩ “ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ നിവസിക്കുകയുമില്ല.” 34 ൩൪ യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാടു എന്തെന്നാൽ: 35 ൩൫ “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഏലാമിന്‍റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. 36 ൩൬ ആകാശത്തിന്‍റെ നാലു ദിക്കിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിൻ്റെ നേരെ വരുത്തി, ഈ കാറ്റുകളിലേക്ക് അവരെ ചിതറിച്ചുകളയും; ഏലാമിന്‍റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജനതയും ഉണ്ടായിരിക്കുകയില്ല. 37 ൩൭ ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർത്ഥം, എന്‍റെ ഉഗ്രകോപം തന്നെ, വരുത്തും” എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ നശിപ്പിച്ചുകളയും. 38 ൩൮ ഞാൻ എന്‍റെ സിംഹാസനം ഏലാമിൽ സ്ഥാപിച്ച്, അവിടെനിന്ന് രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും” എന്നു യഹോവയുടെ അരുളപ്പാട്. 39 ൩൯ എന്നാൽ ഒടുവിൽ ഞാൻ ഏലാമിന്‍റെ പ്രവാസം മാറ്റും” എന്നു യഹോവയുടെ അരുളപ്പാടു.

< യിരെമ്യാവു 49 >