< ഹോശേയ 3 >
1 ൧ അനന്തരം യഹോവ എന്നോട്: “യിസ്രായേൽ മക്കൾ അന്യദേവന്മാരോട് ചേർന്ന് മുന്തിരിയടകൾ ഇഷ്ടപ്പെടുന്നുവെങ്കിലും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ, നീ വീണ്ടും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയെ സ്നേഹിക്കുക” എന്ന് കല്പിച്ചു.
യഹോവ എന്നോടു കൽപ്പിച്ചു: “നിന്റെ ഭാര്യ മറ്റൊരുവനാൽ സ്നേഹിക്കപ്പെട്ടവളും വ്യഭിചാരിണിയും ആയിരിക്കുന്നെങ്കിലും, നീ പോയി അവളോടു നിന്റെ സ്നേഹം കാണിക്കുക. ഇസ്രായേൽജനം അന്യദേവന്മാരിലേക്കു തിരിഞ്ഞു മുന്തിരിയടകളെ സ്നേഹിക്കുന്നെങ്കിലും, യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ അവളെ സ്നേഹിക്കുക.”
2 ൨ അങ്ങനെ ഞാൻ അവളെ പതിനഞ്ച് വെള്ളിക്കാശും ഒന്നര ഹോമെർ യവവും വിലകൊടുത്ത് വാങ്ങി അവളോട്:
അങ്ങനെ ഞാൻ അവളെ പതിനഞ്ചുശേക്കേൽ വെള്ളിക്കും ഒന്നര ഹോമർ യവത്തിനും വിലയ്ക്കുവാങ്ങി.
3 ൩ “നീ ബഹുകാലം എന്നോടൊപ്പം അടങ്ങിപ്പാർക്കണം; പരസംഗം ചെയ്യുകയോ മറ്റൊരു പുരുഷന്റെ ഭാര്യയാകുകയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും” എന്ന് പറഞ്ഞു.
ഞാൻ അവളോടു പറഞ്ഞു: “നീ എന്നോടുകൂടെ ദീർഘകാലം പാർക്കണം; നീ ഒരു വേശ്യയായിരിക്കുകയോ ഒരു പുരുഷനോടും അടുപ്പം കാണിക്കുകയോ അരുത്; ഞാൻ നിന്നോടും അപ്രകാരംതന്നെ ആയിരിക്കും.”
4 ൪ ഈ വിധം യിസ്രായേൽ മക്കൾ ബഹുകാലം രാജാവില്ലാതെയും, പ്രഭുവില്ലാതെയും, യാഗമില്ലാതെയും, പ്രതിഷ്ഠയില്ലാതെയും, എഫോദില്ലാതെയും, ഗൃഹബിംബമില്ലാതെയും ഇരിക്കും.
രാജാവോ പ്രഭുവോ ഇല്ലാതെ ഇസ്രായേൽജനം ദീർഘകാലം ജീവിക്കേണ്ടിവരും. യാഗമില്ലാതെയും ആചാരസ്തൂപങ്ങൾ ഇല്ലാതെയും ഏഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ദീർഘകാലം ജീവിക്കും.
5 ൫ പിന്നെ, യിസ്രായേൽ മക്കൾ മനംതിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവർ ഭയപ്പെട്ട് യഹോവയിലേക്കും അവിടുത്തെ നന്മയിലേക്കും വരും.
പിന്നീട് ഇസ്രായേൽജനം മടങ്ങിവന്ന്, തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ത്യനാളുകളിൽ അവർ ഭയന്നുവിറച്ചുകൊണ്ട് യഹോവയുടെ അടുക്കലേക്കും അവിടത്തെ നന്മയിലേക്കും മടങ്ങിവരും.