< ആമോസ് 1 >
1 ൧ തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്റെയും യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ട് സംവത്സരം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.
തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.
2 ൨ അവൻ പറഞ്ഞത്: “യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും; യെരൂശലേമിൽനിന്ന് തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും”.
അദ്ദേഹം പറഞ്ഞു: “യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു, ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു; ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു, കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.”
3 ൩ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമാസ്കൊസിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട് അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു.
4 ൪ ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; അത് ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും.
5 ൫ ഞാൻ ദമാസ്കൊസിന്റെ ഓടാമ്പൽ തകർത്ത്, ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീരിലേക്ക് പോകേണ്ടിവരും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും; ആവെൻ താഴ്വരയിലെ രാജാവിനെയും ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും. അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,” എന്ന് യഹോവയുടെ അരുളപ്പാട്.
6 ൬ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി അവർ ഏദോമിനു വിറ്റിരിക്കുന്നു.
7 ൭ ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.
8 ൮ ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും അസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
ഞാൻ, അശ്ദോദിലെ നിവാസികളെയും, അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും. ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ, ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,” എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.
9 ൯ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട് ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു.
10 ൧൦ ഞാൻ സോരിന്റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും”.
ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും, അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.”
11 ൧൧ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്, തന്റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം അനുകമ്പ വിട്ടുകളയുകയും ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു, യാതൊരനുകമ്പയും കാട്ടിയില്ല. അവന്റെ കോപം തുടരെ ജ്വലിച്ചു; അവന്റെ ക്രോധം കത്തിജ്വലിച്ചു.
12 ൧൨ ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും; അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും”.
ഞാൻ തേമാനിൽ അഗ്നി അയയ്ക്കും അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.”
13 ൧൩ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന് ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന് അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു:
14 ൧൪ ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; അത് യുദ്ധദിവസത്തിലെ ആർപ്പോടും ചുഴലിക്കാറ്റിന്റെ നാളിലെ കൊടുങ്കാറ്റോടുംകൂടി അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.
ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ.
15 ൧൫ അവരുടെ രാജാവ് പ്രവാസത്തിലേക്ക് പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും; അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.