< ആമോസ് 7 >

1 യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: വിള രണ്ടാമത് മുളച്ചു തുടങ്ങിയപ്പോൾ അവിടുന്ന് വിട്ടിലുകളെ ഒരുക്കി: അത് രാജാവിന്റെ വക വിളവെടുത്തശേഷം മുളച്ച രണ്ടാമത്തെ വിള ആയിരുന്നു.
യഹോവയായ കർത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിർമ്മിച്ചു: അതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.
2 എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.
എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: യഹോവയായ കർത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.
3 യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്തു.
യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.
4 യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവ് തീയാൽ വ്യവഹരിക്കുവാൻ അതിനെ വിളിച്ചു; അത് വലിയ ആഴിയെ വറ്റിച്ചുകളഞ്ഞു; യഹോവയുടെ ഓഹരിയെയും തിന്നുകളഞ്ഞു.
യഹോവയായ കർത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവു തീയാൽ വ്യവഹരിപ്പാൻ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാൻ ഭാവിച്ചു.
5 അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, മതിയാക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.
അപ്പോൾ ഞാൻ: യഹോവയായ കർത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.
6 യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു.
യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കർത്താവു അരുളിച്ചെയ്തു.
7 അവിടുന്ന് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: തൂക്കുകട്ട ഉപയോഗിച്ച് പണിത ഒരു മതിലിന്മേൽ കർത്താവ് കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് നിന്നു.
അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവു കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.
8 യഹോവ എന്നോട്: “ആമോസേ, നീ എന്ത് കാണുന്നു” എന്ന് ചോദിച്ചതിന് “ഒരു തൂക്കുകട്ട” എന്ന് ഞാൻ പറഞ്ഞു. അതിന് കർത്താവ്: “ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;
യഹോവ എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിന്നു കർത്താവു: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;
9 യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാംഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു.
യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായ്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്നു അരുളിച്ചെയ്തു.
10 ൧൦ എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ച്: “ആമോസ് യിസ്രായേൽ ഗൃഹത്തിന്റെ മദ്ധ്യത്തിൽ നിനക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കുകൾ സഹിക്കുവാൻ ദേശത്തിന് കഴിയുന്നില്ല.
എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല.
11 ൧൧ ‘യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും’ എന്നിങ്ങനെ ആമോസ് പറയുന്നു” എന്ന് പറയിച്ചു.
യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.
12 ൧൨ എന്നാൽ ആമോസിനോട് അമസ്യാവ്: “ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്ളുക; അവിടെ പ്രവചിച്ച് ഉപജീവനം കഴിച്ചുകൊള്ളുക.
എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക.
13 ൧൩ ബേഥേലിലോ ഇനി പ്രവചിക്കരുത്; അത് രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ” എന്ന് പറഞ്ഞു.
ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.
14 ൧൪ അതിന് ആമോസ് അമസ്യാവിനോട്: “ഞാൻ പ്രവാചകനല്ല, പ്രവാചക ഗണത്തിലൊരുവനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
15 ൧൫ ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: ‘നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്കുക’ എന്ന് യഹോവ എന്നോട് കല്പിച്ചു” എന്ന് ഉത്തരം പറഞ്ഞു.
ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.
16 ൧൬ “ആകയാൽ നീ യഹോവയുടെ വചനം കേൾക്കുക: ‘യിസ്രായേലിനെക്കുറിച്ച് പ്രവചിക്കരുത്; യിസ്‌ഹാക്ക്ഗൃഹത്തിനു വിരോധമായി നീ പ്രസംഗിക്കരുത്’ എന്ന് നീ പറയുന്നുവല്ലോ”.
ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്‌ഹാക്‌ഗ്രഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.
17 ൧൭ “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച് മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും”.
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.

< ആമോസ് 7 >