< 1 ശമൂവേൽ 19 >

1 ശൌല്‍ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലണം എന്ന് കല്പിച്ചു.
അനന്തരം ശൌൽ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
2 എങ്കിലും ശൌലിന്റെ മകനായ യോനാഥാന് ദാവീദിനോട് വളരെ ഇഷ്ടമായിരുന്നതുകൊണ്ട് യോനാഥാൻ ദാവീദിനോട്: “എന്റെ അപ്പനായ ശൌല്‍ നിന്നെ കൊല്ലുവാൻ നോക്കുന്നു; അതുകൊണ്ട് നീ രാവിലെവരെ കരുതിയിരിക്കുക. അതിനുശേഷം രഹസ്യമായി ഒളിച്ചിരിക്ക.
എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാൻ ദാവീദിനോടു: എന്റെ അപ്പനായ ശൌൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാൎക്ക.
3 ഞാൻ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ച് സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
ഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
4 അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൌലിനോട് ദാവീദിനെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിച്ചു: “രാജാവ് തന്റെ ഭൃത്യനായ ദാവീദിനോട് ദോഷം ചെയ്യരുതേ; അവൻ നിന്നോട് ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണ കരമായിരുന്നതേയുള്ളു.
അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
5 അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടാണല്ലോ ആ ഫെലിസ്ത്യനെ സംഹരിച്ചത്. അങ്ങനെ യഹോവ എല്ലാ യിസ്രായേലിനും വലിയ രക്ഷവരുത്തുകയും ചെയ്തു; നീ അതുകണ്ട് സന്തോഷിച്ചു. അതുകൊണ്ട് നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് പാപം ചെയ്യുന്നത് എന്തിന്?”
അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലായിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
6 യോനാഥാന്റെ വാക്ക് കേട്ട്, യഹോവയാണെ അവനെ കൊല്ലുകയില്ല എന്ന് ശൌല്‍ സത്യംചെയ്തു.
യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌൽ സത്യം ചെയ്തു.
7 പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൌലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ പഴയതുപോലെ അവന്റെ സന്നിധിയിൽ നില്‍ക്കുകയും ചെയ്തു.
പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാൎയ്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൌലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.
8 പിന്നെയും യുദ്ധം ഉണ്ടായപ്പോൾ ദാവീദ് ഫെലിസ്ത്യരോട് യുദ്ധം ചെയ്ത് അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്ന് ഓടി.
പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്നു ഓടി.
9 യഹോവയുടെ അടുക്കൽനിന്ന് ദുരാത്മാവ് പിന്നെയും ശൌലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ച് തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
യഹോവയുടെ പക്കൽനിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ചു തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
10 ൧൦ അപ്പോൾ ശൌല്‍ ദാവീദിനെ കുന്തംകൊണ്ട് ഭിത്തിയോട് ചേർത്ത് കുത്തുവാൻ നോക്കി; ദാവീദ് ശൌലിന്റെ മുമ്പിൽനിന്ന് മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.
അപ്പോൾ ശൌൽ ദാവീദിനെ കുന്തംകൊണ്ടു ചുവരോടു ചേൎത്തു കുത്തുവാൻ നോക്കി; അവനോ ശൌലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറെച്ചു; ദാവീദ് ആ രാത്രിയിൽതന്നേ ഓടിപ്പോയി രക്ഷപ്പെട്ടു.
11 ൧൧ ദാവീദിനെ കാത്തുനിന്ന് രാവിലെ കൊന്നുകളയേണ്ടതിന് ശൌല്‍ അവന്റെ വീട്ടിലേക്ക് ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖൾ അവനോട്: “ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചില്ലെങ്കിൽ നാളെ നിന്നെ കൊല്ലും” എന്നു പറഞ്ഞു.
ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌൽ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാൎയ്യയായ മീഖൾ അവനോടു: ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
12 ൧൨ അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിലിൽക്കൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപെട്ടു.
അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിൽകൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപ്പെട്ടു.
13 ൧൩ മീഖൾ ഒരു ബിംബം എടുത്ത് കട്ടിലിന്മേൽ കിടത്തി, അതിന്റെ തലയിൽ കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ട് ഒരു വസ്ത്രംകൊണ്ട് പുതപ്പിച്ചു.
മീഖൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
14 ൧൪ ദാവീദിനെ പിടിക്കുവാൻ ശൌല്‍ അയച്ച ദൂതന്മാർ വന്നപ്പോൾ “അവൻ ദീനമായി കിടക്കുന്നു” എന്നു അവൾ പറഞ്ഞു.
ദാവീദിനെ പിടിപ്പാൻ ശൌൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്നു അവൾ പറഞ്ഞു.
15 ൧൫ എന്നാൽ ശൌല്‍: “ഞാൻ അവനെ കൊല്ലേണ്ടതിന് കിടക്കയോടുകൂടി എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു കല്പിച്ചു,
എന്നാറെ ശൌൽ: ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു,
16 ൧൬ ദാവീദിനെ നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലയിൽ കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നത് കണ്ടു.
ദാവീദിനെ ചെന്നു നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
17 ൧൭ അപ്പോൾ ശൌല്‍ മീഖളിനോട്: “നീ ഇങ്ങനെ എന്നെ ചതിക്കുകയും എന്റെ ശത്രു രക്ഷപ്പെടുവാൻ അനുവദിക്കുകയും ചെയ്തത് എന്തിന്?” എന്ന് ചോദിച്ചു. അതിന് മറുപടിയായി മീഖൾ ശൌലിനോട്: “എന്നെ വിട്ടയക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും” എന്ന് അവൻ എന്നോട് പറഞ്ഞു.
എന്നാറെ ശൌൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്നു അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൌലിനോടു പറഞ്ഞു.
18 ൧൮ ഇങ്ങനെ ദാവീദ് ഓടി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്ന് ശൌല്‍ തന്നോട് ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും നയ്യോത്തിൽ ചെന്ന് പാർത്തു.
ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്നു ശൌൽ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാൎത്തു.
19 ൧൯ ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടെന്ന് ശൌലിന് അറിവുകിട്ടി.
അനന്തരം ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ശൌലിന്നു അറിവുകിട്ടി.
20 ൨൦ ശൌല്‍ ദാവീദിനെ പിടിക്കുവാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടു. അപ്പോൾ ദൈവത്തിന്റെ ആത്മാവ് ശൌലിന്റെ ദൂതന്മാരുടെമേൽ വന്നു. അവരും പ്രവചിച്ചു.
ശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെമേലും വന്നു, അവരും പ്രവചിച്ചു.
21 ൨൧ ശൌല്‍ അത് അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌല്‍ മൂന്നാം പ്രാവശ്യവും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
ശൌൽ അതു അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
22 ൨൨ പിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറിനരികിൽ എത്തി: “ശമൂവേലും ദാവീദും എവിടെയാകുന്നു” എന്നു ചോദിച്ചു. “അവർ രാമയിലെ നയ്യോത്തിൽ ഉണ്ട്” എന്നു ഒരുവൻ പറഞ്ഞു.
പിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവർ രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ഒരുത്തൻ പറഞ്ഞു.
23 ൨൩ അങ്ങനെ അവൻ രാമയിലെ നയ്യോത്തിൽ ചെന്നു; ദൈവത്തിന്റെ ആത്മാവ് അവന്റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുന്നതുവരെ പ്രവചിച്ചുകൊണ്ട് നടന്നു.
അങ്ങനെ അവൻ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
24 ൨൪ അവൻ തന്റെ വസ്ത്രം ഊരിക്കളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ട് അന്ന് രാപകൽ മുഴുവനും നഗ്നനായി കിടന്നു. അതുകൊണ്ട് “ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ” എന്ന് പറഞ്ഞുവരുന്നു.
അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.

< 1 ശമൂവേൽ 19 >