< 1 രാജാക്കന്മാർ 4 >

1 അങ്ങനെ ശലോമോൻ രാജാവ് എല്ലാ യിസ്രായേലിനും രാജാവായി.
അങ്ങനെ ശലോമോൻ സമസ്ത ഇസ്രായേലിന്മേലും രാജാവായി വാണു.
2 അവന്റെ ഉദ്യോഗസ്ഥന്മാർ: സാദോക്കിന്റെ മകൻ അസര്യാവ് പുരോഹിതൻ.
അദ്ദേഹത്തിന്റെ പ്രമുഖ ഉദ്യോഗസ്ഥന്മാർ ഇവരായിരുന്നു: സാദോക്കിന്റെ മകനായ അസര്യാവായിരുന്നു പുരോഹിതൻ;
3 ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും പകർപ്പെഴുത്തുകാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;
ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും ആയിരുന്നു ലേഖകന്മാർ; അഹീലൂദിന്റെ പുത്രനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകൻ;
4 യെഹോയാദയുടെ മകൻ ബെനായാവ് സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
യെഹോയാദായുടെ പുത്രനായ ബെനായാവ് സർവസൈന്യാധിപൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
5 നാഥാന്റെ മകൻ അസര്യാവ് കാര്യവിചാരകന്മാരുടെ മേധാവി; നാഥാന്റെ മകൻ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
നാഥാന്റെ പുത്രനായ അസര്യാവ് പ്രാദേശികഭരണാധിപന്മാരുടെ മേലധികാരി; നാഥാന്റെ മറ്റൊരു പുത്രനായ സബൂദ് പുരോഹിതനും രാജാവിന്റെ ഉപദേശകനുമായിരുന്നു;
6 അഹീശാർ കൊട്ടാരംവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം കഠിനവേല ചെയ്യുന്നവരുടെ മേധാവി.
അഹീശാർ രാജകൊട്ടാരം ഭരണാധിപൻ; അബ്ദയുടെ പുത്രനായ അദോനിരാം നിർബന്ധിതവേലക്കാരുടെ മേധാവി.
7 രാജാവിനും കുടുംബത്തിനും ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന് യിസ്രായേലിലൊക്കെയും പന്ത്രണ്ട് അധിപന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസം വീതം വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു.
രാജാവിനും രാജകുടുംബത്തിനും ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കാൻ ഇസ്രായേലിൽ എല്ലായിടത്തുമായി പന്ത്രണ്ടു പ്രാദേശികഭരണാധിപന്മാർ ശലോമോന് ഉണ്ടായിരുന്നു. അവർ ഓരോരുത്തരും വർഷത്തിൽ ഓരോ മാസം അവ എത്തിച്ചുകൊടുക്കും.
8 അവരുടെ പേരുകൾ: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;
അവരുടെ പേരുകൾ ഇവയാണ്: എഫ്രയീം മലനാട്ടിൽ, ബെൻ-ഹൂർ;
9 മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;
മാക്കസ്, ശാൽബീം, ബേത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ, ബെൻദേക്കെർ;
10 ൧൦ അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ അധീനതയിൽ ആയിരുന്നു;
അരുബ്ബോത്തിൽ, ബെൻ-ഹേസെദ്; സോഖോവും ഹേഫെർ ദേശംമുഴുവനും അദ്ദേഹത്തിന്റെ അധികാരപരിധിക്കുള്ളിലായിരുന്നു.
11 ൧൧ നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; ശലോമോന്റെ മകൾ താഫത്ത് അവന്റെ ഭാര്യയായിരുന്നു;
നാഫത്ത്-ദോറിൽ, ബെൻ-അബീനാദാബ്; ഇദ്ദേഹം ശലോമോന്റെ മകളായ താഫത്തിനെ വിവാഹംകഴിച്ചിരുന്നു.
12 ൧൨ താനാക്ക്, മെഗിദ്ദോവ്, ബേത്ത് - ശെയാൻ ദേശം മുഴുവനും ‌അഹീലൂദിന്റെ മകൻ ബാനയുടെ അധീനതയിൽ ആയിരുന്നു; ബേത്ത്ശെയാൻ, യിസ്രായേലിന് താഴെ സാരെഥാന് അരികെ യൊക്ക്മെയാമിന്റെ അപ്പുറത്തുള്ള ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെ വ്യാപിച്ചുകിടന്നു;
താനാക്കിലും, മെഗിദ്ദോവിലും, ബേത്-ശയാൻ ദേശത്തുമുഴുവനും, അഹീലൂദിന്റെ മകനായ ബാനാ; ബേത്-ശയാൽദേശം യെസ്രീലിനു താഴെയുള്ള സാരേഥാനോടു ചേർന്നുകിടക്കുന്നതും യോക്മെയാമിനു കുറുകെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെ വ്യാപിച്ചുകിടക്കുന്നതും ആയിരുന്നു.
13 ൧൩ ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ അധീനതയിൽ, ഗിലെയാദിൽ മനശ്ശെയുടെ മകൻ യായീരിന്റെ പട്ടണങ്ങളും, മതിലുകളും താമ്രഓടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,
ഗിലെയാദിലെ രാമോത്തിൽ, ബെൻ-ഗേബെർ; ഗിലെയാദുദേശത്തിൽ മനശ്ശെയുടെ പുത്രനായ യായീർ താമസിച്ചിരുന്ന ദേശവും കെട്ടിയുറപ്പിച്ചതും വെങ്കലയോടാമ്പലുകളുള്ള അറുപതു നഗരങ്ങൾ ഉൾപ്പെട്ട ബാശാൻ ദേശത്തിലെ അർഗോബുദേശവും ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു.
14 ൧൪ മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
മഹനയീമിൽ, ഇദ്ദോയുടെ പുത്രനായ അഹീനാദാബ്;
15 ൧൫ നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകൾ ബാശെമത്തിനെ ഭാര്യയായി സ്വീകരിച്ചു;
നഫ്താലിയിൽ, അഹീമാസ്; ശലോമോന്റെ മകളായ ബാസമത്തിനെ ഇദ്ദേഹം വിവാഹംകഴിച്ചിരുന്നു.
16 ൧൬ ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;
ആശേരിലും ബെയാലോത്തിലും ഹൂശായിയുടെ പുത്രനായ ബാനാ;
17 ൧൭ യിസ്സാഖാരിൽ പാരൂഹിന്റെ മകൻ യെഹോശാഫാത്ത്;
യിസ്സാഖാരിൽ, പാരൂഹിന്റെ പുത്രൻ യെഹോശാഫാത്ത്;
18 ൧൮ ബെന്യാമീനിൽ ഏലയുടെ മകൻ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും
ബെന്യാമീനിൽ, ഏലയുടെ പുത്രൻ ശിമെയി;
19 ൧൯ ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്‌ദേശത്ത് ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്ത് ഒരു അധിപതി മാത്രമേ ഉണ്ടായിരുന്നുള്ളു.
അമോര്യരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായ ഗിലെയാദിൽ, ഹൂരിന്റെ പുത്രൻ ഗേബെർ. ഇവർ കൂടാതെ യെഹൂദാദേശത്തും ഒരു പ്രാദേശിക ഭരണകർത്താവ് ഉണ്ടായിരുന്നു.
20 ൨൦ യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നും കുടിച്ചും ആഹ്ളാദിച്ചും പോന്നിരുന്നു.
യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. അവർ ഭക്ഷിച്ചുപാനംചെയ്ത് വളരെ ആനന്ദത്തോടെയാണു കഴിഞ്ഞിരുന്നത്.
21 ൨൧ നദിമുതൽ, ഫെലിസ്ത്യനാടും ഈജിപ്റ്റിന്റെ അതിർത്തിയും വരെയുള്ള സകലരാജ്യങ്ങളിലും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന്, ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.
യൂഫ്രട്ടീസ് നദിമുതൽ ഫെലിസ്ത്യരുടെദേശവും ഈജിപ്റ്റിന്റെ അതിരുവരെയുള്ള സകലരാജ്യങ്ങളും ശലോമോൻ ഭരിച്ചിരുന്നു. അവർ ശലോമോനു കപ്പം കൊണ്ടുവരികയും അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ കീഴടങ്ങിപ്പാർക്കുകയും ചെയ്തിരുന്നു.
22 ൨൨ ശലോമോന്റെ നിത്യച്ചെലവ് മുപ്പത് പറ നേരിയ മാവ്, അറുപത് പറ സാധാരണമാവ്
ശലോമോന്റെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ്: മുപ്പതുകോർ നേരിയമാവ്, അറുപതുകോർ സാധാരണമാവ്,
23 ൨൩ മാൻ, ഇളമാൻ, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്ത് കാളകൾ, മേച്ചൽപുറത്തെ ഇരുപത് കാളകൾ, നൂറ് ആടുകൾ എന്നിവ ആയിരുന്നു.
മാനുകൾ, കലമാനുകൾ, ആൺപുള്ളിമാനുകൾ, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവകൂടാതെ, പത്തു വളർത്തുമാടുകൾ, മേച്ചിൽപ്പുറത്തു മേഞ്ഞുനടക്കുന്ന ഇരുപതുകാളകൾ, നൂറ് ചെമ്മരിയാടുകളും കോലാടുകളും, ഇവയെല്ലാമായിരുന്നു.
24 ൨൪ നദിക്ക് ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന് സമാധാനം ഉണ്ടായിരുന്നു.
യൂഫ്രട്ടീസ് നദിക്കു പടിഞ്ഞാറ് തിപ്സഹുമുതൽ ഗസ്സാവരെയുള്ള സകലരാജ്യങ്ങളും അദ്ദേഹം ഭരിച്ചു. എല്ലാ അതിർത്തിയിലും സമാധാനം നിലനിന്നിരുന്നു.
25 ൨൫ ശലോമോന്റെ കാലത്ത് ദാൻ മുതൽ ബേർ-ശേബവരെയുള്ള യെഹൂദയും യിസ്രായേലും സുരക്ഷിതരായിരുന്നു; അവർ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ നിർഭയം വസിച്ചിരുന്നു.
ശലോമോന്റെ ഭരണകാലത്തെല്ലാം യെഹൂദയും ഇസ്രായേലും ദാൻമുതൽ ബേർ-ശേബാവരെ ഓരോരുത്തരും അവരവരുടെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും തണലിൽ എന്നപോലെ സുരക്ഷിതരായി ജീവിച്ചു.
26 ൨൬ ശലോമോന് തന്റെ രഥങ്ങൾക്ക് നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
ശലോമോന് പന്തീരായിരം കുതിരപ്പട്ടാളവും കുതിരകളെ കെട്ടുന്നതിന് നാലായിരം കുതിരലായങ്ങളും ഉണ്ടായിരുന്നു.
27 ൨൭ അധിപന്മാർ ഓരോരുത്തരും തങ്ങളുടെ തവണ അനുസരിച്ച് അതാത് മാസങ്ങളിൽ ശലോമോൻരാജാവിനും തന്റെ പന്തിഭോജനത്തിന് കൂടുന്ന എല്ലാവർക്കും വേണ്ടിയുള്ള ഭക്ഷ്യവിഭവങ്ങൾ കുറവു കൂടാതെ എത്തിച്ചുകൊടുക്കുമായിരിന്നു.
പ്രാദേശികഭരണാധിപന്മാർ ഓരോരുത്തരും താന്താങ്ങളുടെ തവണയനുസരിച്ചുള്ള മാസങ്ങളിൽ ശലോമോൻരാജാവിനുവേണ്ടിയും അദ്ദേഹത്തിന്റെ തീൻമേശയിങ്കലുള്ളവർക്കുവേണ്ടിയും ഭക്ഷ്യവിഭവങ്ങൾ യാതൊരുവിധ കുറവുംകൂടാതെ എത്തിച്ചുകൊടുത്തിരുന്നു.
28 ൨൮ അവർ കുതിരകൾക്കും പടക്കുതിരകൾക്കും യവവും വയ്ക്കോലും അവരവരുടെ മുറപ്രകാരം, ആവശ്യമായ സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്തിരുന്നു.
രഥക്കുതിരകൾക്കും മറ്റുകുതിരകൾക്കും ആവശ്യമായ യവവും വൈക്കോലും അവരവരുടെ മുറപ്രകാരം അവ നിൽക്കുന്ന സ്ഥലങ്ങളിൽ അവർ എത്തിച്ചുകൊടുക്കുമായിരുന്നു.
29 ൨൯ ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും അതിമഹത്തായ വിവേകവും കടല്ക്കരയിലെ മണൽപോലെ അളവറ്റ ഹൃദയവിശാലതയും കൊടുത്തു.
ദൈവം ശലോമോന് ജ്ഞാനവും അതിമഹത്തായ ഉൾക്കാഴ്ചയും കടൽത്തീരംപോലെ പരപ്പേറിയ പരിജ്ഞാനവും പ്രദാനംചെയ്തു.
30 ൩൦ കിഴക്കുനിന്നുള്ള സകലരുടെയും ജ്ഞാനത്തെക്കാളും, ഈജിപ്റ്റിന്റെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
സകലപൗരസ്ത്യദേശവാസികളുടെ ജ്ഞാനത്തെക്കാളും ഈജിപ്റ്റിന്റെ ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠതരമായിരുന്നു.
31 ൩൧ സകലമനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽകോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലരാജ്യങ്ങളിലും പരന്നു.
സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ എന്നിവരെക്കാളും അദ്ദേഹം കൂടുതൽ ജ്ഞാനിയായിരുന്നു. അയൽരാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീർത്തി വ്യാപിച്ചു.
32 ൩൨ അവൻ മൂവായിരം സദൃശവാക്യങ്ങളും ആയിരത്തഞ്ച് ഗീതങ്ങളും രചിച്ചു
മൂവായിരം സദൃശ്യവാക്യങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും അദ്ദേഹം രചിച്ചു.
33 ൩൩ ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷലതാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.
ലെബാനോനിലെ ദേവദാരുമുതൽ മതിലിന്മേൽ കിളിർക്കുന്ന ഈസോപ്പുവരെയുള്ള സസ്യജാലങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയും അദ്ദേഹം പരാമർശവിഷയമാക്കി.
34 ൩൪ ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽനിന്ന്, അനേകർ അവന്റെ ജ്ഞാനം കേൾക്കുവാൻ വന്നു.
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ സകലരാഷ്ട്രത്തലവന്മാരുടെയും അടുക്കൽനിന്ന് അനവധി സ്ഥാനപതികൾ ശലോമോന്റെ ജ്ഞാനവചനങ്ങൾ കേൾക്കാൻ എത്തിയിരുന്നു.

< 1 രാജാക്കന്മാർ 4 >