< 1 രാജാക്കന്മാർ 21 >
1 ൧ അതിന്‍റെശേഷം യിസ്രയേല്യനായ നാബോത്തിന് യിസ്രയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
ചില നാളുകൾക്കുശേഷം, യെസ്രീൽകാരനായ നാബോത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു മുന്തിരിത്തോപ്പു സംബന്ധിച്ച ഒരു സംഭവമുണ്ടായി. ആ മുന്തിരിത്തോപ്പ് യെസ്രീലിൽ ശമര്യാരാജാവായ ആഹാബിന്റെ കൊട്ടാരത്തിനടുത്തായിരുന്നു.
2 ൨ ആഹാബ് നാബോത്തിനോട്: “നിന്റെ മുന്തിരിത്തോട്ടം എന്റെ അരമനക്ക് സമീപം ആകയാൽ എനിക്ക് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തരേണം; അതിന് പകരമായി അതിനെക്കാൾ വിശേഷമായ മുന്തിരിത്തോട്ടം നിനക്ക് തരാം; അല്ല, നിനക്ക് സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്ക് പണമായിട്ട് തരാം” എന്ന് പറഞ്ഞു.
ആഹാബ് നാബോത്തിനോട്: “നിന്റെ മുന്തിരിത്തോപ്പ് എന്റെ കൊട്ടാരത്തിനു സമീപമാകുകയാൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനായി അതെനിക്കു വിട്ടുതരിക. അതിനുപകരമായി അതിനെക്കാൾ മെച്ചമായ ഒരു മുന്തിരിത്തോപ്പു ഞാൻ നിനക്കു തരാം. അല്ല, നിനക്കു സമ്മതമെങ്കിൽ അതിന്റെ വില ഞാൻ തരാം.”
3 ൩ നാബോത്ത് ആഹാബിനോട്: “എന്റെ പിതാക്കന്മാരുടെ അവകാശം നിനക്ക് തരുവാൻ യഹോവ സംഗതി വരുത്തരുതേ” എന്ന് പറഞ്ഞു.
എന്നാൽ, നാബോത്ത് രാജാവിനോടു മറുപടി പറഞ്ഞു: “എന്റെ പൂർവികരുടെ ഓഹരി ഞാൻ അങ്ങേക്കു നൽകാൻ യഹോവ ഒരിക്കലും ഇടവരുത്താതിരിക്കട്ടെ!”
4 ൪ യിസ്രയേല്യനായ നാബോത്ത്: ‘എന്റെ പിതാക്കന്മാരുടെ സ്വത്ത് അവകാശം ഞാൻ നിനക്ക് തരികയില്ല’ എന്ന് പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ട് തന്റെ അരമനയിൽ ചെന്ന് ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖംതിരിച്ച് കിടന്നു.
ഇങ്ങനെ, “എന്റെ പൂർവികരുടെ ഓഹരി ഞാൻ അങ്ങേക്കു വിട്ടുതരികയില്ല” എന്നു യെസ്രീല്യനായ നാബോത്തിന്റെ മറുപടി കേട്ട ആഹാബ്, വിഷണ്ണനും കോപാകുലനുമായി ഭവനത്തിലേക്കു മടങ്ങിപ്പോയി. അദ്ദേഹം ഭക്ഷണം കഴിക്കാതെ മ്ലാനവദനനായി തന്റെ കിടക്കയിൽ കിടന്നു.
5 ൫ അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവനോട്: “ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത്” എന്ന് അവനോട് ചോദിച്ചു.
എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യയായ ഈസബേൽ അകത്തുവന്നു: “അങ്ങ് വിഷണ്ണനായിരിക്കുന്നതെന്ത്? ഭക്ഷണം കഴിക്കാത്തതെന്ത്?” എന്നു ചോദിച്ചു.
6 ൬ അവൻ അവളോട്: “ഞാൻ യിസ്രയേല്യനായ നാബോത്തിനോട്: ‘നിന്റെ മുന്തിരിത്തോട്ടം എനിക്ക് വിലെക്ക് തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിന് പകരം വേറെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരാം’ എന്ന് പറഞ്ഞു; എന്നാൽ അവൻ: ‘ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്ക് തരികയില്ല’ എന്ന് പറഞ്ഞതിനാൽ തന്നെ” എന്ന് പറഞ്ഞു.
അദ്ദേഹം അവളോട്: “‘നിന്റെ മുന്തിരിത്തോപ്പ് എനിക്കു വിലയ്ക്കു തരിക; നിനക്കു താത്പര്യമെങ്കിൽ അതിനുപകരമായി ഞാൻ നിനക്കു വേറൊരു മുന്തിരിത്തോപ്പ് തരാം,’ എന്നു ഞാൻ യെസ്രീല്യനായ നാബോത്തിനോടു പറഞ്ഞു. ‘ഞാൻ എന്റെ മുന്തിരിത്തോപ്പ് തരികയില്ല,’ എന്നാണവൻ പറഞ്ഞത്. അതുകൊണ്ടാണ് എനിക്ക് ഈ വ്യസനം” എന്നുത്തരം പറഞ്ഞു.
7 ൭ അവന്റെ ഭാര്യ ഈസേബെൽ അവനോട്: “നീ ഇന്ന് യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവല്ലോ? എഴുന്നേറ്റ് ഭക്ഷണംകഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരും” എന്ന് പറഞ്ഞു.
അദ്ദേഹത്തിന്റെ ഭാര്യയായ ഈസബേൽ പറഞ്ഞു: “ഇസ്രായേലിൽ രാജാവായി വാഴുന്നത് ഈ വിധമോ! കൊള്ളാം! എഴുന്നേൽക്കൂ, ഭക്ഷണം കഴിക്കൂ; സന്തോഷമായിരിക്കൂ; യെസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോപ്പ് ഞാൻ അങ്ങേക്കു തരും.”
8 ൮ അങ്ങനെ അവൾ ആഹാബിന്റെ പേരിൽ എഴുത്ത് എഴുതി അവന്റെ മുദ്രയും പതിച്ചു, നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.
അങ്ങനെ, അവൾ ആഹാബിന്റെപേരിൽ എഴുത്തുകളെഴുതി; അതിൽ ആഹാബിന്റെ മുദ്രയുംവെച്ചു; ആ എഴുത്തുകൾ നാബോത്തിന്റെ നഗരത്തിൽ അയാൾക്കൊപ്പം പാർക്കുന്ന നേതാക്കന്മാർക്കും പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
9 ൯ എഴുത്തിൽ അവൾ എഴുതിയിരുന്നത്: “നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തേണം.
ആ എഴുത്തുകളിൽ അവൾ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങൾ ഒരു ഉപവാസദിവസം പ്രസിദ്ധപ്പെടുത്തുക; അന്നു ജനങ്ങളുടെ മധ്യേ ഒരു മുഖ്യാസനത്തിൽ നാബോത്തിനെ ഇരുത്തണം.
10 ൧൦ നീചന്മാരായ രണ്ട് പേരെ അവനെതിരെ ഇരുത്തേണം. ‘അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു’ എന്ന് അവന് വിരോധമായി സാക്ഷ്യം പറയിക്കേണം; പിന്നെ നിങ്ങൾ അവനെ പുറത്ത് കൊണ്ടുചെന്ന് കല്ലെറിഞ്ഞ് കൊല്ലേണം”.
അവനെതിരായി നീചന്മാരായ രണ്ടു സാക്ഷികളെയും ഇരുത്തണം. അയാൾ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് അവരെക്കൊണ്ടു സാക്ഷ്യം പറയിക്കണം. പിന്നെ, അവനെ വെളിയിൽ കൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലണം.”
11 ൧൧ അവന്റെ പട്ടണത്തിലെ മൂപ്പന്മാരും പ്രഭുക്കന്മാരും ഈസേബെൽ പറഞ്ഞതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൻപ്രകാരവും ചെയ്തു.
അങ്ങനെ, ഈസബേൽ എഴുതിയ കത്തുകളിൽ അവൾ നിർദേശിച്ചതിൻപ്രകാരം നാബോത്തിന്റെ നഗരത്തിലെ നേതാക്കന്മാരും പ്രഭുക്കന്മാരും ചെയ്തു.
12 ൧൨ അവർ ഉപവാസം പ്രസിദ്ധംചെയ്ത്, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
അവർ ഒരു ഉപവാസം പരസ്യപ്പെടുത്തി; നാബോത്തിനെ ജനങ്ങളുടെ മധ്യത്തിൽ ഒരു മുഖ്യാസനത്തിൽ ഇരുത്തി.
13 ൧൩ രണ്ട് നീചന്മാർ വന്ന് അവന്റെനേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിന് വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു.
അപ്പോൾ, രണ്ടു നീചന്മാർ വന്നു നാബോത്തിനെതിരായി ഇരുന്നു. “ഈ നാബോത്ത് ദൈവത്തെയും രാജാവിനെയും ശപിച്ചിരിക്കുന്നു,” എന്നു ജനങ്ങളുടെമുമ്പാകെ അവർ നാബോത്തിനെപ്പറ്റി കുറ്റാരോപണം നടത്തി. അങ്ങനെ, അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.
14 ൧൪ ‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് അവർ ഈസേബെലിനെ വിവരം അറിയിച്ചു.
പിന്നെ അവർ “നാബോത്ത് കല്ലേറിനാൽ വധിക്കപ്പെട്ടു,” എന്നവിവരം ഈസബേലിനെ അറിയിച്ചു.
15 ൧൫ ‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോട്: “നീ എഴുന്നേറ്റ് നിനക്ക് വിലെക്ക് തരുവാൻ മനസ്സില്ലാത്ത യിസ്രയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി” എന്ന് പറഞ്ഞു.
നാബോത്ത് കല്ലെറിഞ്ഞുകൊല്ലപ്പെട്ടു എന്ന വാർത്തയറിഞ്ഞയുടനെ ഈസബേൽ ആഹാബിനോടു പറഞ്ഞു: “എഴുന്നേറ്റാലും! യെസ്രീല്യനായ നാബോത്ത് അങ്ങേക്കു വിൽക്കാൻ വിസമ്മതിച്ച മുന്തിരിത്തോപ്പ് കൈവശപ്പെടുത്തിയാലും! അയാൾ ഇനിയും ജീവനോടെയില്ല; മരിച്ചിരിക്കുന്നു!”
16 ൧൬ ‘നാബോത്ത് മരിച്ചു’ എന്ന് കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റ് യിസ്രയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയി.
നാബോത്ത് മരിച്ചു എന്നു കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റു യെസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോപ്പ് കൈവശപ്പെടുത്താനായി പുറപ്പെട്ടു.
17 ൧൭ എന്നാൽ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിനുണ്ടായത്:
അപ്പോൾ, തിശ്ബ്യനായ ഏലിയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി:
18 ൧൮ “നീ എഴുന്നേറ്റ് ശമര്യയിലെ യിസ്രായേൽ രാജാവായ ആഹാബിനെ ചെന്ന് കാണുക; ഇപ്പോൾ അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയിരിക്കുന്നു.
“ശമര്യയിൽ ഭരണംനടത്തുന്ന ഇസ്രായേൽരാജാവായ ആഹാബിനെ ചെന്നുകാണുക. അയാൾ ഇപ്പോൾ നാബോത്തിന്റെ മുന്തിരിത്തോപ്പിലുണ്ട്. അതു കൈവശപ്പെടുത്തുന്നതിനായി അയാൾ പോയിരിക്കുന്നു.
19 ൧൯ നീ അവനോട്: “നീ കൊലപ്പെടുത്തുകയും കൈവശമാക്കുകയും ചെയ്തുവോ? എന്ന് യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ച് തന്നേ നിന്റെ രക്തവും നക്കിക്കളയും എന്ന് യഹോവ കല്പിക്കുന്നു” എന്ന് പറക.
‘നീ ഒരു മനുഷ്യനെ കൊലചെയ്ത് അവന്റെ ഓഹരി അപഹരിച്ചില്ലേ?’ എന്ന് യഹോവ ചോദിക്കുന്നു എന്ന് അയാളോടു പറയുക. ‘നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയതിനുപകരമായി നിന്റെ രക്തവും നക്കിക്കളയും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നും അവനോടു പറയുക.”
20 ൨൦ ആഹാബ് ഏലീയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?” എന്ന് പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായത് ചെയ്‌വാൻ നീ നിന്നെത്തന്നെ വിറ്റുകളഞ്ഞതുകൊണ്ട്
ആഹാബ് ഏലിയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയിരിക്കുന്നോ?” എന്നു ചോദിച്ചു. ഏലിയാവു മറുപടി നൽകിയത്: “അതേ, ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു. കാരണം, യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുന്നതിനായി നീ നിന്നെത്തന്നെ വിറ്റുകളഞ്ഞിരിക്കുന്നു.
21 ൨൧ ഞാൻ നിന്റെമേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്റെ സ്വതന്ത്രനും ദാസനുമായ എല്ലാ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും.
അതുകൊണ്ട്, ‘ഞാൻ നിന്റെമേൽ മഹാവിപത്തു വരുത്തും. നിന്റെ സന്തതിയെ ഞാൻ ഉന്മൂലനംചെയും. ഇസ്രായേലിൽ ആഹാബിൽ നിന്നുള്ള അവന്റെ അവസാനത്തെ പുരുഷസന്താനത്തെവരെ—അവൻ ദാസനായാലും സ്വതന്ത്രനായാലും—ഞാൻ ഛേദിച്ചുകളയും.
22 ൨൨ നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്തതുകൊണ്ട് ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകൻ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
നീ എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിപ്പിക്കുകയും ചെയ്തതിനാൽ ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കിത്തീർക്കും.’
23 ൨൩ ഈസേബെലിനെക്കുറിച്ച് യഹോവ അരുളിച്ചെയ്തത്: ‘നായ്ക്കൾ ഈസേബെലിനെ യിസ്രയേലിന്റെ മതിലരികെവെച്ച് തിന്നുകളയും.
“ഈസബേലിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യെസ്രീലിന്റെ മതിലിന്നരികെവെച്ച് ഈസബേലിനെ നായ്ക്കൾ കടിച്ചുകീറിക്കളയും.’
24 ൨൪ ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.’
“ആഹാബിന്റെ കുടുംബാംഗങ്ങളിൽ നഗരത്തിൽവെച്ചു മരിക്കുന്നവർ നായ്ക്കൾക്ക് ആഹാരമായിത്തീരും; വെളിമ്പ്രദേശത്തുവെച്ചു മരിക്കുന്നവർ ആകാശത്തിലെ പറവജാതികൾക്ക് ആഹാരമായിത്തീരും.”
25 ൨൫ എന്നാൽ തന്റെ ഭാര്യയായ ഈസേബേലിന്‍റെ പ്രേരണയാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുവാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.
തന്റെ ഭാര്യയായ ഈസബേലിനാൽ പ്രേരിതനായി യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുന്നതിനായി തന്നെത്തന്നെ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ഒരു മനുഷ്യൻ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല.
26 ൨൬ യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെ അവൻ വിഗ്രഹങ്ങളെ സേവിച്ച് മഹാമ്ലേച്ഛത പ്രവർത്തിച്ചു.
ഇസ്രായേലിന്റെ മുമ്പിൽനിന്നു യഹോവ ഓടിച്ചുകളഞ്ഞ അമോര്യരെപ്പോലെ അയാൾ വിഗ്രഹങ്ങളുടെ പിന്നാലെപോയി ഏറ്റവും ഹീനമായ വിധത്തിൽ പ്രവർത്തിച്ചു.
27 ൨൭ ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ച്, രട്ടിൽ തന്നേ കിടക്കുകയും വിലാപം കഴിക്കുകയും ചെയ്തു.
ഈ വാക്കുകൾ കേട്ടപ്പോൾ ആഹാബ് തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, ചാക്കുശീല ധരിച്ച് ഉപവസിച്ചു. അദ്ദേഹം ചാക്കുശീലയിൽത്തന്നെ കിടന്നുറങ്ങുകയും ദുഃഖാർത്തനായി സാവധാനം സഞ്ചരിക്കുകയും ചെയ്തു.
28 ൨൮ അപ്പോൾ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്:
അപ്പോൾ, തിശ്ബ്യനായ ഏലിയാവിന് വീണ്ടും യഹോവയുടെ അരുളപ്പാടുണ്ടായി.
29 ൨൯ “ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് ഞാൻ അവന്റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർത്ഥം വരുത്തും” എന്ന് കല്പിച്ചു.
“ആഹാബ് എന്റെമുമ്പിൽ സ്വയം വിനയപ്പെടുത്തിയത് എങ്ങനെയെന്നു നീ ശ്രദ്ധിച്ചോ? അവൻ സ്വയം താഴ്ത്തിയതിനാൽ ഞാൻ അവന്റെ ജീവിതകാലത്ത് ഈ വിപത്തുകളൊന്നും വരുത്തുകയില്ല; എന്നാൽ, അവന്റെ പുത്രന്റെകാലത്ത് ഞാൻ അവന്റെ ഗൃഹത്തിന്മേൽ ഈ അനർഥംവരുത്തും.”