< സങ്കീർത്തനങ്ങൾ 2 >

1 ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യൎത്ഥമായതു നിരൂപിക്കുന്നതും എന്തു?
രാഷ്ട്രങ്ങൾ ഗൂഢാലോചന നടത്തുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?
2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:
യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.
3 നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
“നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു.
4 സ്വൎഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കൎത്താവു അവരെ പരിഹസിക്കുന്നു.
സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു.
5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു.
6 എന്റെ വിശുദ്ധപൎവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
“ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു, സീയോനിൽ എന്റെ വിശുദ്ധപർവതത്തിൽത്തന്നെ,” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
7 ഞാൻ ഒരു നിൎണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു: അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു.
8 എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും.
9 ഇരിമ്പുകോൽകൊണ്ടു നീ അവരെ തകൎക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.”
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക; ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക.
11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും വിറയലോടെ ആനന്ദിക്കുകയും ചെയ്യുക.
12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
അവിടന്നു കോപാകുലനായി, മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക, കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.

< സങ്കീർത്തനങ്ങൾ 2 >