< സംഖ്യാപുസ്തകം 29 >

1 ഏഴാം മാസം ഒന്നാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു; അതു നിങ്ങൾക്കു കാഹളനാദോത്സവം ആകുന്നു.
“‘ഏഴാംമാസം ഒന്നാംതീയതി വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. അതു നിങ്ങൾക്കു കാഹളങ്ങൾ മുഴക്കാനുള്ള ദിനം.
2 അന്നു നിങ്ങൾ യഹോവെക്കു സൊരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അൎപ്പിക്കേണം.
യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം.
3 അവയുടെ ഭോജനയാഗം എണ്ണചേൎത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും,
ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെർ,
4 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെർ, ഇപ്രകാരം ഒലിവെണ്ണചേർത്ത നേരിയമാവിന്റെ ഭോജനയാഗം ഉണ്ടായിരിക്കണം.
5 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
നിനക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക.
6 അമാവാസിയിലെ ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും നാൾതോറുമുള്ള ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവെക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി തന്നേ.
ദിവസേനയും മാസംതോറുമുള്ള നിർദിഷ്ട ഹോമയാഗങ്ങൾക്കും അവയോടുകൂടെയുള്ള ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്ക്കുംപുറമേയാണ് ഇവ. അവ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
7 ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു.
“‘ഈ ഏഴാംമാസം പത്താംതീയതി വിശുദ്ധസഭായോഗം കൂടണം. അന്നു നിങ്ങൾ ആത്മതപനം ചെയ്യുകയും വേലയൊന്നും ചെയ്യാതിരിക്കുകയും വേണം.
8 എന്നാൽ യഹോവെക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അൎപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കുക.
9 അവയുടെ ഭോജനയാഗം എണ്ണചേൎത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. അത് ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും
10 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം.
11 പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം.
പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗത്തിനും പതിവു ഹോമയാഗത്തിനും അതോടുകൂടിയുള്ള ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
12 ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവെക്കു ഉത്സവം ആചരിക്കേണം.
“‘ഏഴാംമാസത്തിന്റെ പതിനഞ്ചാംതീയതി വിശുദ്ധസഭായോഗം നടത്തണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം.
13 നിങ്ങൾ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി പതിമൂന്നു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള പതിന്നാലു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി ഊനമില്ലാത്ത പതിമ്മൂന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം.
14 അവയുടെ ഭോജനയാഗം പതിമൂന്നു കാളയിൽ ഓരോന്നിന്നു എണ്ണചേൎത്ത മാവു ഇടങ്ങഴി മുമ്മൂന്നും രണ്ടു ആട്ടുകൊറ്റനിൽ ഓരോന്നിന്നു ഇടങ്ങഴി ഈരണ്ടും
പതിമ്മൂന്ന് കാളക്കിടാങ്ങളിൽ ഓരോന്നിനോടുംകൂടി ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഭോജനയാഗവും അത് ഓരോ ആട്ടുകൊറ്റനോടുംകൂടി രണ്ട് ഓമെറും
15 പതിന്നാലു കുഞ്ഞാട്ടിൽ ഓരോന്നിന്നും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
ഓരോ ആട്ടിൻകുട്ടിയോടുംകൂടി ഒരു ഓമെറും വീതം അർപ്പിക്കണം.
16 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
17 രണ്ടാം ദിവസം നിങ്ങൾ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
“‘രണ്ടാംദിവസം, ഊനമില്ലാത്ത പന്ത്രണ്ട് കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
18 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദിഷ്ടമായ എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
19 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
20 മൂന്നാം ദിവസം പതിനൊന്നു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
“‘മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
21 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
22 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
23 നാലാം ദിവസം പത്തു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
“‘നാലാംദിവസം ഊനമില്ലാത്ത പത്തു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
24 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
25 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
26 അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
“‘അഞ്ചാംദിവസം ഊനമില്ലാത്ത ഒൻപതു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് ഇവ അർപ്പിക്കണം.
27 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
28 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
29 ആറാം ദിവസം എട്ടു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലും കുഞ്ഞാടിനെയും അൎപ്പിക്കേണം.
“‘ആറാംദിവസം ഊനമില്ലാത്ത എട്ടു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
30 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
31 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
32 ഏഴാം ദിവസം ഏഴു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
“‘ഏഴാംദിവസം ഊനമില്ലാത്ത ഏഴു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
33 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
34 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
35 എട്ടാം ദിവസം നിങ്ങൾക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
“‘എട്ടാംദിവസം വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
36 എന്നാൽ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.
യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി, ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവയുടെ ഒരു ഹോമയാഗം അർപ്പിക്കണം.
37 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
കാള, ആട്ടുകൊറ്റൻ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
38 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായിട്ടു ഒരു കോലാട്ടുകൊറ്റനും വേണം.
നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
39 ഇവയെ നിങ്ങൾ നിങ്ങളുടെ നേൎച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവെക്കു അൎപ്പിക്കേണം.
“‘നിങ്ങൾ നേരുന്നതിനും നിങ്ങളുടെ സ്വമേധാദാനങ്ങൾക്കുംപുറമേ നിങ്ങളുടെ നിർദിഷ്ടമായ പെരുന്നാളുകളിൽ യഹോവയ്ക്കായി ഹോമയാഗങ്ങൾ, ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ, സമാധാനയാഗങ്ങൾ എന്നിവ അർപ്പിക്കുകയും വേണം.’”
40 യഹോവ മോശെയോടു കല്പിച്ചതു ഒക്കെയും മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.
യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽമക്കളോടു പറഞ്ഞു.

< സംഖ്യാപുസ്തകം 29 >