< യെഹെസ്കേൽ 37 >

1 യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അതു അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.
യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; യഹോവയുടെ ആത്മാവിൽ എന്നെ കൊണ്ടുവന്ന് ഒരു താഴ്വരയുടെ നടുവിൽ നിർത്തി. അത് അസ്ഥികളാൽ നിറഞ്ഞതായിരുന്നു.
2 അവൻ എന്നെ അവയുടെ ഇടയിൽ കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
അവിടന്ന് എന്നെ അവയുടെ ഇടയിലൂടെ ചുറ്റിനടക്കുമാറാക്കി. ആ താഴ്വരയുടെ പരപ്പിൽ വളരെയധികം അസ്ഥികൾ ഞാൻ കണ്ടു. അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
3 അവൻ എന്നോടു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാൻ: യഹോവയായ കൎത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
അവിടന്ന് എന്നോടു ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുക സാധ്യമോ?” “യഹോവയായ കർത്താവേ, അങ്ങുമാത്രം അറിയുന്നു,” എന്നു ഞാൻ ഉത്തരം പറഞ്ഞു.
4 അവൻ എന്നോടു കല്പിച്ചതു: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതു: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ!
അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “ഈ അസ്ഥികളോട് പ്രവചിച്ചു പറയുക: ‘ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുക!
5 യഹോവയായ കൎത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിന്നു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും.
യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ ഉള്ളിലേക്കു ശ്വാസം അയയ്ക്കും. നിങ്ങൾക്കു ജീവൻ തിരികെ ലഭിക്കും.
6 ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ച്, മാംസം പിടിപ്പിച്ച്, ത്വക്കുകൊണ്ട് നിങ്ങളെ പൊതിയും. അതിനുശേഷം ഞാൻ നിങ്ങളിലേക്കു ശ്വാസം അയയ്ക്കും നിങ്ങൾ ജീവിക്കയും ചെയ്യും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’”
7 എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേൎന്നു.
അങ്ങനെ എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു; ഒരു പ്രകമ്പനംതന്നെ. അപ്പോൾ അസ്ഥികൾ ഒരുമിച്ചുവന്നു, അസ്ഥികൾ ഒന്നോടൊന്നുചേർന്നു.
8 പിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.
ഞാൻ നോക്കിയപ്പോൾ ഞരമ്പും മാംസവും അവയുടെമേൽ വന്നുചേർന്നു. ത്വക്ക് അവയെ പൊതിഞ്ഞു, എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല.
9 അപ്പോൾ അവൻ എന്നോടു കല്പിച്ചതു: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്നു ഈ നിഹതന്മാർ ജീവിക്കേണ്ടതിന്നു അവരുടെ മേൽ ഊതുക.
അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “കാറ്റിനോടു പ്രവചിക്കുക. മനുഷ്യപുത്രാ കാറ്റിനോടു പ്രവചിച്ച് അതിനോടു കൽപ്പിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരിലേക്ക് ഊതുക.’”
10 അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിൎന്നുനിന്നു.
അങ്ങനെ അവിടന്ന് എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ശ്വാസം അവരിലേക്കു വന്നു. അവർ ജീവിച്ച് ഒരു വലിയ സൈന്യമായി സ്വന്തം കാലുകളിൽ നിവർന്നുനിന്നു.
11 പിന്നെ അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങൾ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവർ പറയുന്നു.
അനന്തരം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹം മുഴുവനും അത്രേ. ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി; ഞങ്ങളുടെ പ്രത്യാശ നഷ്ടപ്പെട്ടുപോയി; ഞങ്ങൾ നശിച്ചിരിക്കുന്നു,’ എന്ന് അവർ പറയുന്നു.
12 അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.
അതിനാൽ നീ പ്രവചിച്ച് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്ന് കയറ്റാൻ പോകുന്നു. ഞാൻ നിങ്ങളെ ഇസ്രായേൽദേശത്തേക്കു മടക്കിക്കൊണ്ടുവരും.
13 അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് എന്റെ ജനമായ നിങ്ങൾ അറിയും.
14 നിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാൎപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവൎത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
ഞാൻ എന്റെ ആത്മാവിനെ നിങ്ങളിലേക്കയയ്ക്കും; നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ പാർപ്പിക്കും. യഹോവയായ ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു ചെയ്തുമിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും എന്ന് യഹോവയുടെ അരുളപ്പാട്.’”
15 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
16 മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്തു അതിന്മേൽ: യെഹൂദെക്കും അവനോടു ചേൎന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോൽ എടുത്തു അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേൎന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.
“മനുഷ്യപുത്രാ, നീ മരംകൊണ്ടുള്ള ഒരു വടി എടുത്ത് അതിന്മേൽ ‘യെഹൂദയ്ക്കും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക. അതിനുശേഷം മറ്റൊരു വടി എടുത്ത് അതിന്മേൽ, ‘എഫ്രയീമിന്റെ വടി, യോസേഫിനും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക.
17 പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേൎക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.
പിന്നെ അവ ഒന്നിച്ചുചേർക്കുക; അവ നിന്റെ കൈയിൽ ഒറ്റ വടിയായിത്തീരും.
18 ഇതിന്റെ താല്പൎയ്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടതു:
“നിന്റെ ദേശക്കാർ, ‘ഇതിന്റെ അർഥം എന്താണെന്നു ഞങ്ങളോടു പറയുകയില്ലേ?’ എന്നു ചോദിക്കുമ്പോൾ
19 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേൎന്നിരിക്കുന്ന യിസ്രായേൽഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേൎത്തു ഒരു കോലാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.
അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കൈയിലുള്ള യോസേഫിന്റെ വടിയും അവനോടു ചേർന്നിട്ടുള്ള ഇസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവയെ യെഹൂദയുടെ വടിയോടുചേർത്ത് ഒന്നാക്കിത്തീർക്കും, അവ ഒറ്റയൊരു വടിയാകും; അവ എന്റെ കൈയിൽ ഒന്നായിത്തീരും.’
20 നീ എഴുതിയ കോലുകൾ അവർ കാൺകെ നിന്റെ കയ്യിൽ ഇരിക്കേണം.
നീ എഴുതിയ വടികൾ അവരുടെ കണ്മുമ്പിൽ പിടിക്കുക.
21 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേൎന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേൽജനത്തെ അവർ പോയിട്ടുള്ള രാജ്യങ്ങളിൽനിന്ന് കൊണ്ടുവരും. ഞാൻ അവരെ എല്ലായിടത്തുനിന്നും കൂട്ടിച്ചേർത്ത് അവരുടെ സ്വന്തം ദേശത്തേക്ക് തിരികെവരുത്തും.
22 ഞാൻ അവരെ ദേശത്തു, യിസ്രായേൽ പൎവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവൎക്കെല്ലാവൎക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിന്മേൽ ഒരു രാജ്യമാക്കിത്തീർക്കും. അവർക്കെല്ലാവർക്കും ഒരു രാജാവ് ഉണ്ടാകും. അവർ ഇനിയൊരിക്കലും രണ്ടു രാഷ്ട്രം ആകുകയില്ല; രണ്ടു രാജ്യമായി വിഭജിക്കപ്പെടുകയുമില്ല.
23 അവർ ഇനി വിഗ്രഹങ്ങളാലും മ്ലേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവൎക്കു ദൈവമായും ഇരിക്കും.
അവർ മേലാൽ തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛബിംബങ്ങളാലോ അതിക്രമങ്ങളാലോ തങ്ങളെത്തന്നെ അശുദ്ധരാക്കുകയില്ല. അവരുടെ പാപകരമായ പിന്മാറ്റത്തിൽനിന്നു ഞാൻ അവരെ രക്ഷിക്കും, ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എന്റെ ജനമായും ഞാൻ അവർക്കു ദൈവമായും തീരും.
24 എന്റെ ദാസനായ ദാവീദ് അവൎക്കു രാജാവായിരിക്കും; അവൎക്കെല്ലാവൎക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
“‘എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും. അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാവും. അവർ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ഉത്തരവുകൾ പ്രമാണിക്കാൻ ശ്രദ്ധിക്കും.
25 എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാൎത്തിരുന്നതും ആയ ദേശത്തു അവർ പാൎക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവൎക്കു പ്രഭുവായിരിക്കും.
ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, നിങ്ങളുടെ പിതാക്കന്മാർ ജീവിച്ച ദേശത്തുതന്നെ അവർ പാർക്കും. അവരും അവരുടെ മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ പാർക്കും. എന്റെ ദാസനായ ദാവീദ് അവർക്ക് എന്നേക്കും പ്രഭുവായിരിക്കും.
26 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവൎക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
ഞാൻ അവരുമായി ഒരു സമാധാന ഉടമ്പടിയിൽ ഏർപ്പെടും. അതൊരു ശാശ്വത ഉടമ്പടി ആയിരിക്കും. ഞാൻ അവരെ സ്ഥിരപ്പെടുത്തി അവരുടെ സംഖ്യയെ വർധിപ്പിക്കും. ഞാൻ എന്റെ വിശുദ്ധമന്ദിരത്തെ എന്നേക്കുമായി അവരുടെ മധ്യേ സ്ഥാപിക്കും.
27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവൎക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
എന്റെ വാസസ്ഥലം അവരോടുകൂടെ ആയിരിക്കും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും.
28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
എന്റെ വിശുദ്ധമന്ദിരം ശാശ്വതമായി അവരുടെ മധ്യേ ഇരിക്കുമ്പോൾ യഹോവയായ ഞാൻ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്നു എന്ന് ഇതരരാഷ്ട്രങ്ങൾ അറിയും.’”

< യെഹെസ്കേൽ 37 >