< യെഹെസ്കേൽ 35 >

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
2 മനുഷ്യപുത്രാ, നീ സെയീർപൎവ്വതത്തിന്നു നേരെ മുഖംതിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു:
“മനുഷ്യപുത്രാ, സേയീർപർവതത്തിനെതിരേ മുഖംതിരിച്ച് അതിനെതിരേ ഇപ്രകാരം പ്രവചിക്കുക:
3 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സെയീർപൎവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
അവരോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സേയീർപർവതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; എന്റെ ഭുജം ഞാൻ നിനക്കെതിരേ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
4 ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്നു നീ അറിയും.
ഞാൻ നിന്റെ പട്ടണങ്ങളെ കുപ്പക്കുന്നാക്കും; നീ ശൂന്യമായിത്തീരും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.
5 നീ നിത്യവൈരം ഭാവിച്ചു, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.
“‘നീ പുരാതനമായൊരു ശത്രുത മനസ്സിൽ വെച്ചുകൊണ്ട്, ഇസ്രായേല്യരുടെ ശിക്ഷ മൂർദ്ധന്യത്തിലെത്തിയ കഷ്ടതയുടെ കാലത്ത്, അവരെ വാളിന് ഏൽപ്പിച്ചുകൊടുത്തല്ലോ,
6 അതുകൊണ്ടു: എന്നാണ, ഞാൻ നിന്നെ രക്തമാക്കിത്തീൎക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
അതുകൊണ്ട് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഞാൻ നിങ്ങളെ രക്തച്ചൊരിച്ചിലിന് ഏൽപ്പിച്ചുകൊടുക്കും, അതു നിങ്ങളെ പിൻതുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നീ രക്തച്ചൊരിച്ചിൽ വെറുക്കാതിരുന്നതുകൊണ്ട്, രക്തച്ചൊരിച്ചിൽ നിന്നെ പിൻതുടരും.
7 അങ്ങനെ ഞാൻ സെയീർപൎവ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.
ഞാൻ സേയീർപർവതത്തെ ഒരു ശൂന്യസ്ഥലമാക്കും; അവിടെ വരികയും പോകുകയും ചെയ്യുന്നവരെ അതിൽനിന്ന് ഛേദിച്ചുകളയും.
8 ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.
ഞാൻ നിന്റെ പർവതങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; വാളാൽ കൊല്ലപ്പെട്ടവർ നിന്റെ മലകളിലും താഴ്വരകളിലും മലയിടുക്കുകളിലും വീണുകിടക്കും.
9 ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
ഞാൻ നിന്നെ എന്നെന്നേക്കും ശൂന്യമാക്കും; നിന്റെ പട്ടണങ്ങളിൽ ജനവാസം ഉണ്ടാകുകയില്ല; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
10 യഹോവ അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു
“‘യഹോവയായ ഞാൻ അവിടെ ഉണ്ടായിരുന്നിട്ടും, “ഈ രണ്ടു ജനതകളും രാജ്യങ്ങളും ഞങ്ങളുടേത് ആയിത്തീരും; ഞങ്ങൾ അവയെ അവകാശപ്പെടുത്തും” എന്നു നീ പറയുകയാൽ
11 എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവൎത്തിക്കും; ഞാൻ നിനക്കു ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, അവരോടുള്ള വിദ്വേഷത്തിൽ നീ പ്രകടിപ്പിച്ച കോപത്തിനും അസൂയയ്ക്കും തക്കവണ്ണം ഞാൻ നിന്നോട് ഇടപെടും; ഞാൻ നിന്നെ ന്യായം വിധിക്കുമ്പോൾ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
12 യിസ്രായേൽപൎവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്നു നീ അറിയും.
ഇസ്രായേൽ പർവതങ്ങൾക്കെതിരായി നീ പറഞ്ഞ എല്ലാ നിന്ദ്യകാര്യങ്ങളും യഹോവയായ ഞാൻ കേട്ടു എന്ന് അപ്പോൾ നീ അറിയും. “അവരെ ശൂന്യമാക്കിത്തീർത്തിരിക്കുന്നു; ഞങ്ങൾ അവരെ വിഴുങ്ങേണ്ടതിന് അവർ ഞങ്ങളുടെപക്കൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു,” എന്നു നീ പറഞ്ഞുവല്ലോ.
13 നിങ്ങൾ വായ്കൊണ്ടു എന്റെനേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാൻ അതു കേട്ടിരിക്കുന്നു.
നീ സംയമം പാലിക്കാതെ എനിക്കെതിരേ ആത്മപ്രശംസ ചെയ്യുകയും സംസാരിക്കുകയും ചെയ്തു; ഞാൻ അതു കേട്ടുമിരിക്കുന്നു.
14 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സൎവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭൂമിമുഴുവനും ആഹ്ലാദിക്കുമ്പോൾ, ഞാൻ നിന്നെ ശൂന്യമാക്കിത്തീർക്കും.
15 യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപൎവ്വതവും എല്ലാഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാൻ യഹോവയെന്നു അവർ അറിയും.
ഇസ്രായേൽജനത്തിന്റെ ഓഹരി ശൂന്യമായിത്തീർന്നപ്പോൾ നീ സന്തോഷിച്ചതുകൊണ്ട് ഞാൻ നിന്നോട് ഇപ്രകാരം പ്രവർത്തിക്കും: സേയീർപർവതമേ, നീ ശൂന്യമായിത്തീരും; നീയും ഏദോം പൂർണമായുംതന്നെ. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’”

< യെഹെസ്കേൽ 35 >