< സങ്കീർത്തനങ്ങൾ 98 >

1 ഒരു സങ്കീർത്തനം. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക; അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ വലതുകരവും വിശുദ്ധഭുജവും അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു.
ഒരു സങ്കീർത്തനം. യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ; അവിടുന്ന് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അവിടുത്തെ വലങ്കയ്യും അവിടുത്തെ വിശുദ്ധഭുജവും അവിടുന്ന് ജയം നേടിയിരിക്കുന്നു.
2 യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.
യഹോവ തന്റെ രക്ഷ അറിയിച്ചും ജനതകളുടെ കാഴ്ചയിൽ തന്റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു.
3 അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും വിശ്വസ്തതയും ഓർത്തിരിക്കുന്നു; നമ്മുടെ ദൈവത്തിന്റെ രക്ഷയെ ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു.
ദൈവം യിസ്രായേൽഗൃഹത്തോടുള്ള തന്റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു; ഭൂമിയുടെ അറുതികളിലുള്ളവരും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
4 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക, ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;
സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ; ആനന്ദഘോഷത്തോടെ കീർത്തനം ചെയ്യുവിൻ.
5 കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക, കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,
കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്യുവിൻ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടി തന്നെ.
6 കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും— രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.
കൊമ്പും കാഹളവും ഊതി രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിക്കുവിൻ!
7 സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ, ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.
സമുദ്രവും അതിലുള്ളതും ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ.
8 നദികൾ കരഘോഷം മുഴക്കട്ടെ, മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;
നദികൾ കൈ കൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ.
9 അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ; അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ. അവിടന്ന് ലോകത്തെ നീതിയോടും ജനതകളെ ന്യായപൂർവമായും വിധിക്കും.
കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.

< സങ്കീർത്തനങ്ങൾ 98 >