< സങ്കീർത്തനങ്ങൾ 89 >

1 എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനസങ്കീർത്തനം. നിത്യവും ഞാൻ യഹോവയുടെ അചഞ്ചലസ്നേഹത്തെ കീർത്തിക്കും; എന്റെ വാകൊണ്ട് അവിടത്തെ വിശ്വസ്തതയെ ഞാൻ തലമുറകൾതോറും അറിയിക്കും.
എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം. യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ്കൊണ്ട് അങ്ങയുടെ വിശ്വസ്തതയെ അറിയിക്കും.
2 അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനിൽക്കുന്നു എന്നും അവിടത്തെ വിശ്വസ്തത സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു എന്നും ഞാൻ പ്രഖ്യാപിക്കും.
“ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്ന് ഞാൻ പറയുന്നു; അങ്ങയുടെ വിശ്വസ്തതയെ അങ്ങ് സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
3 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമായി ഒരു ഉടമ്പടിചെയ്തു, എന്റെ ദാസനായ ദാവീദിനോട് ഞാൻ ശപഥംചെയ്തു,
എന്റെ വൃതനോട് ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു.
4 ‘ഞാൻ നിന്റെ വംശത്തെ എന്നെന്നേക്കും സ്ഥിരമാക്കും നിന്റെ സിംഹാസനം തലമുറതലമുറയോളം നിലനിർത്തും.’” (സേലാ)
“നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും”. (സേലാ)
5 യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും വിശുദ്ധരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും സ്തുതിക്കും.
യഹോവേ, സ്വർഗ്ഗം അങ്ങയുടെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും വർണ്ണിക്കും.
6 യഹോവയോട് തുലനംചെയ്യാൻ പ്രപഞ്ചത്തിൽ ആരുണ്ട്? ദൈവപുത്രന്മാരിൽ യഹോവയ്ക്കു സമനായി ആരാണുള്ളത്?
സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്? ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ?
7 വിശുദ്ധരുടെ സംഘത്തിൽ ദൈവം ഏറ്റവും ആദരണീയൻ; അങ്ങേക്കുചുറ്റും നിൽക്കുന്ന ഏതൊരാളെക്കാളും അങ്ങ് ഭയപ്പെടാൻ യോഗ്യൻ.
ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്? യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെ പോലെ ബലവാൻ ആരാണുള്ളത്? യഹോവേ, അങ്ങയുടെ വിശ്വസ്തത അങ്ങയെ ചുറ്റിയിരിക്കുന്നു.
9 ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു; അതിന്റെ തിരമാലകൾ ഉയരുമ്പോൾ അങ്ങ് അവയെ ശമിപ്പിക്കുന്നു.
അങ്ങ് സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ അങ്ങ് അവയെ അമർത്തുന്നു.
10 അവിടന്ന് രഹബിനെ വധിക്കപ്പെട്ടവരെപ്പോലെ തകർത്തുകളഞ്ഞു; അങ്ങയുടെ ശക്തമായ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു.
൧൦അങ്ങ് രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; അങ്ങയുടെ ബലമുള്ള ഭുജംകൊണ്ട് അങ്ങയുടെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11 ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ; ഭൂതലവും അതിലുള്ള സകലതും അങ്ങു സ്ഥാപിച്ചിരിക്കുന്നു.
൧൧ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്; ഭൂതലവും അതിന്റെ പൂർണ്ണതയും അങ്ങ് സ്ഥാപിച്ചിരിക്കുന്നു.
12 ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു; താബോർമലയും ഹെർമോൻമലയും അവിടത്തെ നാമത്തിൽ ആനന്ദിച്ചാർക്കുന്നു.
൧൨ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു;
13 അവിടത്തെ കരം ശക്തിയുള്ളതാകുന്നു; അവിടത്തെ ഭുജം ബലമേറിയത്, അവിടത്തെ വലതുകരം ഉന്നതമായിരിക്കുന്നു.
൧൩അങ്ങയുടെ ഭുജം വീര്യമുള്ളത്; അങ്ങയുടെ കൈ ബലമുള്ളതും അങ്ങയുടെ വലങ്കൈ ഉന്നതവും ആകുന്നു.
14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു; അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയുടെമുമ്പാകെ പോകുന്നു.
൧൪നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും അങ്ങേക്കു മുമ്പായി നടക്കുന്നു.
15 യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ, കാരണം അവർ തിരുസാന്നിധ്യത്തിന്റെ പ്രഭയിൽ സഞ്ചരിക്കും.
൧൫ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; യഹോവേ, അവർ അങ്ങയുടെ മുഖപ്രകാശത്തിൽ നടക്കും.
16 അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു; അവർ അവിടത്തെ നീതിയിൽ പുകഴുന്നു.
൧൬അവർ ഇടവിടാതെ അങ്ങയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; അങ്ങയുടെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
17 കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും, അവിടത്തെ പ്രസാദത്തിൽ അങ്ങ് ഞങ്ങളുടെ കൊമ്പ് ഉയർത്തുന്നു.
൧൭അങ്ങ് അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; അങ്ങയുടെ പ്രസാദത്താൽ ഞങ്ങളുടെ ശക്തിഉയർന്നിരിക്കുന്നു.
18 ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം, ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനുള്ളതും.
൧൮നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്റെ പരിശുദ്ധനുള്ളവനും ആകുന്നു.
19 ഒരിക്കൽ അവിടന്ന് ഒരു ദർശനത്തിൽ സംസാരിച്ചു, അങ്ങയുടെ വിശ്വസ്തരോട് അവിടന്ന് അരുളിച്ചെയ്തു: “ഞാൻ ഒരു യോദ്ധാവിന്മേൽ ശക്തിപകർന്നു; ജനത്തിൽനിന്നു തെരഞ്ഞെടുത്ത ഒരു യുവാവിനെ ഞാൻ ഉയർത്തി.
൧൯അന്ന് അങ്ങ് ദർശനത്തിൽ അങ്ങയുടെ ഭക്തന്മാരോട് അരുളിച്ചെയ്തത്; “ഞാൻ വീരനായ ഒരുവന് സഹായം നല്കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
20 എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അദ്ദേഹത്തെ അഭിഷേകംചെയ്തു.
൨൦ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.
21 എന്റെ കൈ അദ്ദേഹത്തെ നിലനിർത്തും; എന്റെ ഭുജം അദ്ദേഹത്തെ ശക്തിപ്പെടുത്തും, നിശ്ചയം.
൨൧എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22 ശത്രു അദ്ദേഹത്തിൽനിന്ന് കപ്പംപിരിക്കുകയില്ല; ദുഷ്ടർ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയുമില്ല.
൨൨ശത്രു അവനെ തോല്പിക്കുകയില്ല; വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല.
23 അദ്ദേഹത്തിന്റെ എതിരാളികളെ ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് തകർക്കുകയും അദ്ദേഹത്തെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കുകയും ചെയ്യും.
൨൩ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ വെറുക്കുന്നവരെ സംഹരിക്കും,
24 എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും എന്റെ നാമംമൂലം അദ്ദേഹത്തിന്റെ കൊമ്പ് ഉയർന്നിരിക്കും.
൨൪എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും.
25 അദ്ദേഹത്തിന്റെ കൈ സമുദ്രത്തിന്മേലും വലതുകരം നദികളിന്മേലും ഞാൻ സ്ഥാപിക്കും.
൨൫അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും.
26 അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ.’
൨൬അവൻ എന്നോട്: ‘അങ്ങ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും.
27 ഞാൻ അദ്ദേഹത്തെ എന്റെ ആദ്യജാതനായി നിയമിക്കും, ഭൂമിയിലെ രാജാക്കന്മാരിൽ ഏറ്റവും ഉന്നതനാക്കും.
൨൭ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
28 അദ്ദേഹത്തോടുള്ള എന്റെ അചഞ്ചലസ്നേഹം ഞാൻ എന്നും നിലനിർത്തും, അദ്ദേഹത്തോടുള്ള എന്റെ ഉടമ്പടി ഒരിക്കലും അവസാനിക്കുകയില്ല.
൨൮ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും; എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും.
29 അദ്ദേഹത്തിന്റെ വംശത്തെ ഞാൻ എന്നെന്നും നിലനിർത്തും, അദ്ദേഹത്തിന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും.
൨൯ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
30 “അദ്ദേഹത്തിന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ,
൩൦അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും
31 അതേ, അവർ എന്റെ ഉത്തരവുകൾ ലംഘിക്കുകയും എന്റെ കൽപ്പനകൾ ആചരിക്കുന്നതിൽ പരാജയപ്പെടുകയുംചെയ്താൽ,
൩൧എന്റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ
32 ഞാൻ അവരുടെ പാപങ്ങൾക്ക് വടികൊണ്ടും അവരുടെ അതിക്രമങ്ങൾക്ക് ചാട്ടവാർകൊണ്ടും ശിക്ഷിക്കും;
൩൨ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
33 എങ്കിലും എനിക്ക് അവനോടുള്ള അചഞ്ചലസ്നേഹത്തിന് ഭംഗംവരികയോ എന്റെ വിശ്വസ്തത ഞാൻ ഒരിക്കലും ത്യജിക്കുകയോ ഇല്ല.
൩൩എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.
34 ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ എന്റെ അധരങ്ങൾ ഉച്ചരിച്ച വാക്കുകൾക്കു വ്യത്യാസം വരുത്തുകയോ ചെയ്യുകയില്ല.
൩൪ഞാൻ എന്റെ നിയമം ലംഘിക്കുകയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല.
35 എന്റെ വിശുദ്ധിയിൽ ഞാൻ ഒരിക്കലായി ശപഥംചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ വ്യാജം സംസാരിക്കുകയില്ല.
൩൫ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല.
36 അദ്ദേഹത്തിന്റെ വംശം ശാശ്വതമായിരിക്കും അദ്ദേഹത്തിന്റെ സിംഹാസനം എന്റെമുമ്പാകെ സൂര്യനെപ്പോലെ നിലനിൽക്കും;
൩൬അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
37 അതു ചന്ദ്രനെപ്പോലെ എന്നെന്നേക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കും, ആകാശത്തിലെ വിശ്വസ്തസാക്ഷിയായിത്തന്നെ.” (സേലാ)
൩൭അത് ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും”. (സേലാ)
38 എങ്കിലും അവിടന്ന് ഉപേക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുന്നു, അങ്ങയുടെ അഭിഷിക്തനോട് കോപാകുലനായിരിക്കുന്നു.
൩൮എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും അങ്ങയുടെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു.
39 അങ്ങയുടെ ദാസനോടുള്ള അവിടത്തെ ഉടമ്പടി അങ്ങ് നിരാകരിക്കുകയും അദ്ദേഹത്തിന്റെ കിരീടത്തെ നിലത്തിട്ട് മലിനമാക്കുകയും ചെയ്തിരിക്കുന്നു.
൩൯അങ്ങയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു; അവന്റെ കിരീടത്തെ അങ്ങ് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
40 അവിടന്ന് അദ്ദേഹത്തിന്റെ സുരക്ഷാമതിലുകൾക്കെല്ലാം വിള്ളൽവീഴ്ത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ കോട്ടകൾ ഇടിച്ചുനിരത്തിയിരിക്കുന്നു.
൪൦അങ്ങ് അവന്റെ വേലി എല്ലാം പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41 വഴിപോക്കരൊക്കെ അദ്ദേഹത്തെ കൊള്ളയിടുന്നു; അയൽവാസികൾക്ക് അദ്ദേഹമൊരു പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു.
൪൧വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
42 അദ്ദേഹത്തിന്റെ വൈരികളുടെ വലതുകരം അങ്ങ് ഉയർത്തിയിരിക്കുന്നു; അദ്ദേഹത്തിന്റെ ശത്രുക്കളെയെല്ലാം അങ്ങ് സന്തുഷ്ടരാക്കിയിരിക്കുന്നു.
൪൨അങ്ങ് അവന്റെ വൈരികളുടെ വലംകൈ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43 അങ്ങ് അദ്ദേഹത്തിന്റെ വാളിന്റെ വായ്ത്തല മടക്കിയിരിക്കുന്നു യുദ്ധത്തിൽ അദ്ദേഹത്തിനൊരു കൈത്താങ്ങ് നൽകിയതുമില്ല.
൪൩അവന്റെ വാളിന്റെ വായ്ത്തല അങ്ങ് മടക്കി; യുദ്ധത്തിൽ അവനെ നില്‍ക്കുമാറാക്കിയതുമില്ല.
44 അദ്ദേഹത്തിന്റെ മഹത്ത്വത്തിന് അങ്ങ് അറുതിവരുത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ സിംഹാസനം അവിടന്ന് മറിച്ചുകളഞ്ഞിരിക്കുന്നു.
൪൪അവന്റെ തേജസ്സ് അങ്ങ് ഇല്ലാതെയാക്കി; അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു.
45 അദ്ദേഹത്തിന്റെ യൗവനകാലം അങ്ങ് വെട്ടിച്ചുരുക്കിയിരിക്കുന്നു; ലജ്ജയുടെ കുപ്പായംകൊണ്ട് അങ്ങ് അദ്ദേഹത്തെ മൂടിയിരിക്കുന്നു. (സേലാ)
൪൫അവന്റെ യൗവനത്തെ അങ്ങ് ചുരുക്കി; അങ്ങ് അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. (സേലാ)
46 ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നേക്കും മറഞ്ഞിരിക്കുമോ? അവിടത്തെ ക്രോധം എത്രകാലത്തേക്ക് അഗ്നിപോലെ ജ്വലിക്കും?
൪൬യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതും അങ്ങയുടെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47 എന്റെ ആയുഷ്കാലം എത്രക്ഷണികമെന്ന് ഓർക്കണമേ കാരണം, മനുഷ്യവംശത്തിന്റെ സൃഷ്ടി എത്ര നിരർഥകം!
൪൭എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ; എന്ത് വ്യർത്ഥതയ്ക്കായി അങ്ങ് മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
48 മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക? പാതാളത്തിന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാൻ ആർക്കാണു കഴിയുക? (സേലാ) (Sheol h7585)
൪൮ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽനിന്ന് വിടുവിക്കുന്നവനും ആരാണ്? (സേലാ) (Sheol h7585)
49 കർത്താവേ, അവിടത്തെ വിശ്വസ്തതയിൽ ദാവീദിനോട് ശപഥംചെയ്ത, അവിടത്തെ അചഞ്ചലമായ മുൻകാലസ്നേഹം എവിടെ?
൪൯കർത്താവേ, അങ്ങയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട് സത്യംചെയ്ത അങ്ങയുടെ പുരാതനകൃപകൾ എവിടെ?
50 കർത്താവേ, അങ്ങയുടെ ദാസൻ എത്രത്തോളം നിന്ദിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർക്കണമേ, സകലരാഷ്ട്രങ്ങളുടെയും പരിഹാസം ഞാൻ എന്റെ ഹൃദയത്തിൽ വഹിക്കുന്നു,
൫൦കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ.
51 യഹോവേ, അങ്ങയുടെ ശത്രുക്കളാണെന്നെ പരിഹസിക്കുന്നത്, അവിടത്തെ അഭിഷിക്തന്റെ ഓരോ ചുവടുവെപ്പും അവർ നിന്ദിക്കുന്നു.
൫൧യഹോവേ, അങ്ങയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; അവർ അങ്ങയുടെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
52 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ!
൫൨യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.

< സങ്കീർത്തനങ്ങൾ 89 >