< സങ്കീർത്തനങ്ങൾ 76 >

1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്.
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2 അവിടത്തെ കൂടാരം ശാലേമിലും അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്.
ദൈവത്തിന്റെ കൂടാരം ശാലേമിലും അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3 അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. (സേലാ)
ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. (സേലാ)
4 അവിടന്ന് പ്രഭാപൂരിതനാണ്, വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ.
ശാശ്വതപർവ്വതങ്ങളെക്കാൾ അവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5 പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു, അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു; പടയാളികളിൽ ആർക്കുംതന്നെ തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു.
ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.
6 യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ, കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി.
യാക്കോബിന്റെ ദൈവമേ, അങ്ങയുടെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7 ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം. അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും?
അങ്ങ് ഭയങ്കരനാകുന്നു; അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്?
8 ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി
സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ
9 അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ ഭൂമി ഭയന്ന് സ്തംഭിച്ചുപോയി— (സേലാ)
ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. (സേലാ)
10 മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം, അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു.
൧൦മനുഷ്യന്റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം; ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും.
11 നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക; അയൽദേശവാസികളായിരിക്കുന്ന എല്ലാവരും ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
൧൧നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; കർത്താവിന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ.
12 അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു; ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു.
൧൨ദൈവം പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയങ്കരനാകുന്നു.

< സങ്കീർത്തനങ്ങൾ 76 >