< സങ്കീർത്തനങ്ങൾ 53 >

1 സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ. ദാവീദിന്റെ ധ്യാനസങ്കീർത്തനം. “ദൈവം ഇല്ല,” എന്നു മൂഢർ തങ്ങളുടെ ഹൃദയത്തിൽ പറയുന്നു. അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ വഴികൾ നിന്ദ്യമായവ; നന്മചെയ്യുന്നവർ ആരുമില്ല.
സംഗീതപ്രമാണിക്ക്; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്റെ ധ്യാനം. “ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; വഷളന്മാരായ അവർ, മ്ലേച്ഛമായ നീതികേട് പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.
2 ദൈവത്തെ അന്വേഷിക്കുന്ന വിവേകിയുണ്ടോ എന്നറിയാൻ ദൈവം സ്വർഗത്തിൽനിന്നു മാനവവംശത്തെ നോക്കുന്നു.
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണുവാൻ ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
3 എന്നാൽ, എല്ലാവരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു; നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല.
എല്ലാവരും ഒരുപോലെ പിൻമാറി മലിനരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുവൻപോലും ഇല്ല.
4 അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ? മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു; അവർ ഒരിക്കലും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.
നീതികേട് പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അവർ എന്റെ ജനത്തെ കൊള്ളയടിച്ചു ജീവിക്കുന്നു; ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നില്ല.
5 എന്നാൽ അവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു, ഇത്തരം കൊടുംഭീതി അവർക്കൊരിക്കലും ഉണ്ടായിട്ടില്ല. നിങ്ങളെ ആക്രമിച്ചവരുടെ അസ്ഥികൾ ദൈവം ചിതറിച്ചിരിക്കുന്നു; ദൈവം അവരെ തിരസ്കരിച്ചിരിക്കുന്നതിനാൽ നിങ്ങൾ അവരെ ലജ്ജിതരാക്കിയിരിക്കുന്നു.
ഭയമില്ലാതിരുന്നപ്പോൾ അവർക്ക് മഹാഭയമുണ്ടായി; ദൈവത്തെ അറിയാത്തവരുടെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.
6 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ, യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ!
സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.

< സങ്കീർത്തനങ്ങൾ 53 >