< സങ്കീർത്തനങ്ങൾ 43 >

1 എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ, ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ. വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ.
ദൈവമേ, എനിക്ക് ന്യായം നടത്തി തരണമേ; ഭക്തികെട്ട ജനതയോടുള്ള എന്റെ വ്യവഹാരം നടത്തണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ.
2 അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട. അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്?
അവിടുന്ന് എന്റെ ശരണമായ ദൈവമാണല്ലോ; അവിടുന്ന് എന്നെ ഉപേക്ഷിക്കുന്നതെന്ത്? ശത്രുവിന്റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്?
3 അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ, അവ എന്നെ നയിക്കട്ടെ; അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ, അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും.
അവിടുത്തെ പ്രകാശവും സത്യവും അയയ്ക്കേണമേ; അവ എന്നെ നടത്തട്ടെ; അവിടുത്തെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ.
4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും. ഓ ദൈവമേ, എന്റെ ദൈവമേ, വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് ഞാൻ അങ്ങയെ സ്തുതിക്കും.
5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്? ദൈവത്തിൽ പ്രത്യാശ വെക്കുക; അവിടുന്ന് എന്നെ രക്ഷിച്ച് പ്രകാശത്തിലാക്കുന്ന എന്റെ ദൈവമാകുന്നു എന്ന് ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.

< സങ്കീർത്തനങ്ങൾ 43 >