< സങ്കീർത്തനങ്ങൾ 3 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്. യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം; എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.
ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.
2 “ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന് അനേകർ എന്നെക്കുറിച്ചു പറയുന്നു. (സേലാ)
“അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല” എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. (സേലാ)
3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച, അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്.
യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു, അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. (സേലാ)
ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. (സേലാ)
5 ഞാൻ കിടന്നുറങ്ങുന്നു; യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.
ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.
എനിക്ക് വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
7 യഹോവേ, എഴുന്നേൽക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ; ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.
യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. അവിടുന്ന് എന്റെ ശത്രുക്കളെ ഒക്കെയും ശിക്ഷിച്ച്, നശിപ്പിച്ചുകളഞ്ഞു.
8 രക്ഷ യഹോവയിൽനിന്നു വരുന്നു. അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. (സേലാ)
ജയം യഹോവക്കുള്ളതാകുന്നു; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. (സേലാ)

< സങ്കീർത്തനങ്ങൾ 3 >