< സങ്കീർത്തനങ്ങൾ 28 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായ അങ്ങ്, അവിടത്തെ കാതുകൾ എന്റെമുമ്പിൽ കൊട്ടിയടയ്ക്കരുതേ. അവിടന്ന് മൗനം അവലംബിച്ചാൽ, കുഴിയിൽ വെക്കപ്പെടുന്നവരെപ്പോലെ ഞാൻ ആയിത്തീരും.
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ; അവിടുന്ന് മിണ്ടാതിരുന്നിട്ട് ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ.
2 അവിടത്തെ അതിവിശുദ്ധ സ്ഥലത്തേക്ക് ഞാൻ എന്റെ കരങ്ങൾ ഉയർത്തുമ്പോൾ, സഹായത്തിനായി ഞാൻ വിളിക്കുമ്പോൾത്തന്നെ കരുണയ്ക്കായുള്ള എന്റെ വിലാപം കേൾക്കണമേ.
ഞാൻ എന്റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി അങ്ങയോട് നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കണമേ.
3 അധർമം പ്രവർത്തിക്കുന്നവരോടും ദുഷ്ടരോടുമൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ, അവർ അയൽവാസികളോട് സൗഹൃദത്തോടെ സംസാരിക്കുന്നു എന്നാൽ, ഹൃദയത്തിലവർ ദോഷം ആസൂത്രണംചെയ്യുന്നു.
ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടി എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.
4 അവരുടെ പ്രവൃത്തികൾക്കും ദ്രോഹകർമങ്ങൾക്കും യോഗ്യമായത് അവർക്കു നൽകണമേ; അവരുടെ കൈകളുടെ പ്രവൃത്തികൾക്ക് അവരർഹിക്കുന്ന പ്രതിഫലംതന്നെ നൽകണമേ.
അവരുടെ പ്രവൃത്തിക്കു തക്കവണ്ണവും ദുഷ്ടതയ്ക്ക് തക്കവണ്ണവും അവർക്ക് കൊടുക്കണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോട് ചെയ്യണമേ; അവർക്ക് തക്ക പ്രതിഫലം കൊടുക്കണമേ;
5 കാരണം അവർ യഹോവയുടെ പ്രവൃത്തികൾ ആദരിക്കുന്നില്ല അവിടത്തെ കരവേലയോടും അങ്ങനെതന്നെ, അവിടന്ന് അവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പുനർനിർമിക്കുകയില്ല.
യഹോവയുടെ പ്രവൃത്തികളെയും അവിടുത്തെ കൈവേലയെയും അവർ തിരിച്ചറിയായ്കകൊണ്ട് കർത്താവ് അവരെ പണിയാതെ ഇടിച്ചുകളയും.
6 യഹോവ വാഴ്ത്തപ്പെടട്ടെ, കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നല്ലോ.
യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; കർത്താവ് എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു. എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു, എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.
യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു.
8 യഹോവ തന്റെ ജനത്തിന്റെ ശക്തിയാകുന്നു, തന്റെ അഭിഷിക്തന് രക്ഷനൽകുന്ന ഉറപ്പുള്ള കോട്ടയും ആകുന്നു.
യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന് അവിടുന്ന് രക്ഷാദുർഗ്ഗം തന്നെ.
9 അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ; അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ.
അങ്ങയുടെ ജനത്തെ രക്ഷിച്ചു അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കണമേ.

< സങ്കീർത്തനങ്ങൾ 28 >