< സങ്കീർത്തനങ്ങൾ 145 >
1 ദാവീദിന്റെ ഒരു സ്തോത്രസങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; അവിടത്തെ നാമം ഞാൻ എന്നുമെന്നും വാഴ്ത്തും.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2 ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും തിരുനാമം ഞാൻ എന്നെന്നേക്കും പുകഴ്ത്തും.
൨ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3 യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; അവിടത്തെ മഹിമയുടെ വ്യാപ്തി ഗ്രഹിക്കുന്നതിന് ആർക്കും കഴിയുകയില്ല.
൩യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവിടുത്തെ മഹിമ അഗോചരമത്രേ.
4 ഓരോ തലമുറയും അനന്തരതലമുറയോട് അവിടത്തെ വീര്യപ്രവൃത്തികളെപ്പറ്റി ഘോഷിക്കട്ടെ.
൪ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങയുടെ ക്രിയകളെ പുകഴ്ത്തി അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5 അവർ അവിടത്തെ പ്രതാപമുള്ള തേജസ്സിന്റെ മഹത്ത്വത്തെയും ഞാൻ അവിടത്തെ അത്ഭുതകരമായ പ്രവൃത്തികളെയും ധ്യാനിക്കും.
൫അങ്ങയുടെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും അങ്ങയുടെ അത്ഭുതകാര്യങ്ങളെയും പറ്റി അവര്‍ പറയും.
6 അവർ അങ്ങയുടെ അത്ഭുതാദരവുകൾനിറഞ്ഞ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി വിവരിക്കും ഞാൻ അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും.
൬മനുഷ്യർ അങ്ങയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; ഞാൻ അങ്ങയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും.
7 അവർ അങ്ങയുടെ അനന്തമായ നന്മകളെപ്പറ്റി ആഘോഷിക്കും അങ്ങയുടെ നീതിയെപ്പറ്റി ആനന്ദഗാനങ്ങൾ ആലപിക്കും.
൭അവർ അങ്ങയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും; അങ്ങയുടെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.
8 യഹോവ ആർദ്രഹൃദയനും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
൮യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
9 യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്.
൯യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു.
10 യഹോവേ, അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു, അവിടത്തെ വിശ്വസ്തർ അങ്ങയെ പുകഴ്ത്തുന്നു.
൧൦യഹോവേ, അങ്ങയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും.
11 അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും അവിടത്തെ ശക്തിയെപ്പറ്റിയും വിവരിക്കും,
൧൧മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും അങ്ങയുടെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്
12 അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപ്രതാപത്തെയും അറിയട്ടെ.
൧൨അവർ അങ്ങയുടെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി അങ്ങയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും.
13 അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു, അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും. യഹോവ തന്റെ സകലവാഗ്ദാനങ്ങളിലും വിശ്വാസയോഗ്യനും തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
൧൩അങ്ങയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.
൧൪വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു.
15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു, അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.
൧൫എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു; അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.
16 അവിടന്ന് തൃക്കൈ തുറക്കുന്നു ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.
൧൬അങ്ങ് തൃക്കൈ തുറന്ന് ജീവനുള്ളതിനെല്ലാം അങ്ങയുടെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.
17 യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
൧൭യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18 യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സത്യസന്ധമായി വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സമീപസ്ഥനാകുന്നു.
൧൮യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.
19 തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു; അവരുടെ കരച്ചിൽകേട്ട് അവരെ രക്ഷിക്കുന്നു.
൧൯തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും; അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കും.
20 തന്നെ സ്നേഹിക്കുന്ന സകലരെയും യഹോവ സംരക്ഷിക്കുന്നു, എന്നാൽ സകലദുഷ്ടരെയും അവിടന്ന് നശിപ്പിക്കും.
൨൦യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവിടുന്ന് നശിപ്പിക്കും;
21 എന്റെ വായ് യഹോവയുടെ സ്തുതികൾ ഉയർത്തും. സർവജീവജാലങ്ങളും അവിടത്തെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
൨൧എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും; സകലജഡവും കർത്താവിന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.