< സങ്കീർത്തനങ്ങൾ 13 >

1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നെ എക്കാലത്തേക്കും മറന്നുകളയുമോ? തിരുമുഖം എന്നിൽനിന്ന് എത്രനാൾ മറച്ചുവെക്കും?
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും?
2 എത്രകാലം ഞാൻ എന്റെ വിഷാദചിന്തകളോടു മല്ലടിക്കുകയും ദിവസംതോറും ഹൃദയവ്യഥ അനുഭവിക്കുകയും ചെയ്യും? എത്രകാലം എന്റെ ശത്രു എന്മേൽ പ്രബലനാകും?
എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ ചിന്താകുലനായി എന്റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെ മേൽ ഉയർന്നിരിക്കും?
3 എന്റെ ദൈവമായ യഹോവേ, തൃക്കൺപാർത്ത് എനിക്ക് ഉത്തരമരുളണമേ. എന്റെ കണ്ണുകൾക്കു പ്രകാശം നൽകണമേ, ഇല്ലായെങ്കിൽ ഞാൻ മരണനിദ്രയിൽ ആണ്ടുപോകും,
എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കണമേ; എനിക്ക് ഉത്തരം അരുളണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ.
4 അപ്പോൾ എന്റെ ശത്രു, “ഞാൻ അയാളെ പരാജയപ്പെടുത്തി” എന്നു വീമ്പിളക്കുകയും ഞാൻ വീഴുമ്പോൾ എന്റെ എതിരാളികൾ ആനന്ദിക്കുകയും ചെയ്യും.
“ഞാൻ അവനെ തോല്പിച്ചുകളഞ്ഞു” എന്ന് എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കുകയും അരുതേ.
5 എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്തിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അവിടത്തെ രക്ഷയിൽ ആനന്ദിക്കുന്നു.
ഞാൻ അങ്ങയുടെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും.
6 അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ, ഞാൻ യഹോവയ്ക്കു സ്തുതിപാടും.
യഹോവ എനിക്ക് നന്മ ചെയ്തിരിക്കുകകൊണ്ട് ഞാൻ അവിടുത്തേക്ക് പാട്ടുപാടും.

< സങ്കീർത്തനങ്ങൾ 13 >