< സങ്കീർത്തനങ്ങൾ 112 >
1 യഹോവയെ വാഴ്ത്തുക. യഹോവയെ ഭയപ്പെടുകയും അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.
യഹോവയെ സ്തുതിപ്പിൻ; യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
2 അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും; പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും.
അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4 പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു, അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു.
നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.
കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.
6 നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല; അവരുടെ ഓർമ എന്നും നിലനിൽക്കും.
അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.
7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല; കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.
ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.
8 അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും; ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും.
അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
9 അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു; അവരുടെ കൊമ്പ് അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു.
അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.
10 ദുഷ്ടർ കണ്ട് അസ്വസ്ഥരാകും, അവർ പല്ലുഞെരിച്ച് ഉരുകിപ്പോകും; ദുഷ്ടരുടെ പ്രതീക്ഷകൾ നിഷ്ഫലമായിത്തീരും.
ദുഷ്ടൻ അതു കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.