< നെഹെമ്യാവു 6 >
1 ഞാൻ മതിൽ പുനരുദ്ധരിച്ചെന്നും കവാടങ്ങൾക്കു കതകുകളൊന്നും വെച്ചിരുന്നില്ലെങ്കിൽപോലും, ഒരു ഭാഗത്തും വിടവുകൾ അവശേഷിക്കുന്നില്ല എന്നും സൻബല്ലത്തും തോബിയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടു;
൧എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്ത് പടിവാതിലുകൾക്ക് കതകുകൾ വച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിക്കുന്നില്ലെന്ന് സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റ് ശത്രുക്കളും കേട്ടപ്പോൾ
2 “വരിക, ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ നമുക്ക് കണ്ടുമുട്ടാം,” എന്ന് സൻബല്ലത്തും ഗേശെമും എനിക്ക് ഒരു സന്ദേശം അയച്ചു. എന്നാൽ അവർ എന്നെ ഉപദ്രവിക്കാൻ പദ്ധതിയിട്ടിരുന്നു;
൨സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ച്: “വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക” എന്ന് പറയിച്ചു. എന്നോട് ദോഷം ചെയ്‌വാനായിരുന്നു അവർ നിരൂപിച്ചത്.
3 അതുകൊണ്ട് ഞാൻ ദൂതന്മാർ മുഖേന ഇപ്രകാരം അറിയിച്ചു: “ഞാൻ ഒരു വലിയ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്, അത് ഉപേക്ഷിച്ചു വരാനാവില്ല. നിങ്ങളെ കാണുന്നതിനുവേണ്ടി എന്തിനാണു വേല മുടക്കി ഞാൻ വരുന്നത്?”
൩ഞാൻ അവരുടെ അടുക്കലേക്ക് ദൂതന്മാരെ അയച്ചു: “ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്ക് അങ്ങോട്ട് വരുവാൻ കഴിവില്ല; ഞാൻ വേല വിട്ട് നിങ്ങളുടെ അടുക്കൽവന്ന് അതിന് മുടക്കം വരുത്തുന്നത് എന്തിന്” എന്ന് പറയിച്ചു.
4 അവർ ഇതേ സന്ദേശം നാലുപ്രാവശ്യം അയച്ചു; ഓരോ പ്രാവശ്യവും ഞാൻ ഇതേ മറുപടിതന്നെ അവർക്കു നൽകി.
൪അവർ നാല് പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ച്; ഞാനും ഈ വിധം തന്നെ മറുപടി പറഞ്ഞയച്ചു.
5 അഞ്ചാംപ്രാവശ്യവും ഇതേ സന്ദേശവുമായി സൻബല്ലത്തിന്റെ ഭൃത്യൻ വന്നു; അവന്റെ കൈയിൽ ഒരു തുറന്ന കത്തുമുണ്ടായിരുന്നു.
൫അഞ്ചാം പ്രാവശ്യവും അങ്ങനെ തന്നെ സൻബല്ലത്ത് തന്റെ ഭൃത്യനെ, തുറന്ന ഒരു കത്തുമായി എന്റെ അടുക്കൽ അയച്ചു.
6 അതിൽ ഇപ്രകാരം എഴുതിയിരുന്നു: “താങ്കളും യെഹൂദരും കലാപത്തിനായി ഒരുങ്ങുന്നെന്നും അതിനായി നിങ്ങൾ മതിൽ പുതുക്കിപ്പണിയുന്നെന്നും ചുറ്റുമുള്ള ദേശങ്ങളിൽ വാർത്ത എത്തിയിരിക്കുന്നു; ഈ കാര്യം സത്യമെന്ന് ഗശ്‌മൂവും പറയുന്നു.
൬അതിൽ എഴുതിയിരുന്നത്: “നീയും യെഹൂദന്മാരും മത്സരിപ്പാൻ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നത്; നീ അവർക്ക് രാജാവാകുവാൻ പോകുന്നു എന്ന് കേൾക്കുന്നു.
7 ഈ വാർത്തകളനുസരിച്ച്, ‘യെഹൂദ്യയിൽ ഒരു രാജാവുണ്ട്’ എന്നു താങ്കളെക്കുറിച്ചു പ്രഖ്യാപിക്കാൻ പ്രവാചകരെ നിയമിച്ചെന്നും അറിയുന്നു. ഈ വസ്തുതകളെക്കുറിച്ചുള്ള വിവരം രാജാവിനു നൽകുന്നതാണ്. അതിനാൽ വരിക, നമുക്കു ഒരു കൂടിക്കാഴ്ച്ച നടത്താം.”
൭‘യെഹൂദയിൽ ഒരു രാജാവ് ഉണ്ടെന്ന് നിന്നെക്കുറിച്ച് യെരൂശലേമിൽ പ്രസംഗിക്കുവാൻ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്ന് ജാതികളുടെ ഇടയിൽ ഒരു കേൾവി ഉണ്ട്; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോൾ ഈ കേൾവി കേൾക്കും; ആകയാൽ വരിക നാം തമ്മിൽ കൂടിയാലോചിക്കാം”.
8 അദ്ദേഹത്തിനു ഞാൻ ഇപ്രകാരം മറുപടി നൽകി: “താങ്കൾ പറയുന്നതുപോലെ ഒന്നും സംഭവിക്കുന്നില്ല; ഇതെല്ലാം താങ്കളുടെ ബുദ്ധിയിൽനിന്നുതന്നെ ഉടലെടുത്തതാണ്.”
൮അതിന് ഞാൻ അവന്റെ അടുക്കൽ ആളയച്ച്: “നീ പറയുന്നതുപോലെയുള്ള കാര്യങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല; അത് നിന്റെ സ്വയം സങ്കല്പം മാത്രമാകുന്നു” എന്ന് പറയിച്ചു.
9 “ജോലി മുടങ്ങുംവിധം അവർ തീരെ ധൈര്യഹീനരാകും; അതു പൂർത്തിയാക്കാൻ അവർക്കു കഴിയുകയുമില്ല” എന്നു ചിന്തിച്ച്, ഞങ്ങളെ ഭയപ്പെടുത്താനാണ് അവരെല്ലാം ശ്രമിച്ചത്. എന്നാൽ, “എന്റെ കൈകളെ ഇപ്പോൾ ബലപ്പെടുത്തണമേ” എന്നു ഞാൻ പ്രാർഥിച്ചു.
൯‘വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ച് പോകേണമെന്ന്’ പറഞ്ഞ് അവർ ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
10 ഞാൻ ഒരു ദിവസം മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽച്ചെന്നു; അദ്ദേഹം തന്റെ വീടിനുള്ളിൽ കതകടച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട്, “നമുക്കു ദൈവാലയത്തിനുള്ളിൽവെച്ച് കാണാം, അങ്ങയെ കൊല്ലേണ്ടതിന് അവർ വരുന്നതിനാൽ മന്ദിരത്തിനുള്ളിൽ കടന്ന് നമുക്കു കതകടച്ചിരിക്കാം. ഈ രാത്രിതന്നെ അവർ അങ്ങയെ വധിക്കുന്നതിനായി വരുന്നതാണ്,” എന്നു പറഞ്ഞു.
൧൦പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടച്ച് അകത്തിരിക്കയായിരുന്നു; “നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരുന്നതിനാൽ, നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്ത് കടന്ന് വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും” എന്ന് പറഞ്ഞു.
11 എന്നാൽ ഞാൻ പറഞ്ഞു, “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകണമോ? തന്റെ ജീവരക്ഷയ്ക്കായി ആലയത്തിലേക്കു പോകാൻ എന്നെപ്പോലെ ഒരുത്തനു കഴിയുമോ? ഞാൻ പോകുകയില്ല” എന്നു പറഞ്ഞു.
൧൧അതിന് ഞാൻ: “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? തന്റെ ജീവരക്ഷെക്കായി മന്ദിരത്തിലേക്ക് ഓടിപ്പോകുമോ? ഞാൻ പോകയില്ല” എന്ന് പറഞ്ഞു.
12 അദ്ദേഹത്തെ ദൈവം അയച്ചതല്ലെന്നും തോബിയാവും സൻബല്ലത്തും അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതിനാലാണ് അദ്ദേഹം എനിക്കെതിരേ പ്രവചിച്ചതെന്നും എനിക്കു മനസ്സിലായി.
൧൨ദൈവം അവനെ അയച്ചിട്ടില്ലെന്നും തോബീയാവും സൻബല്ലത്തും അവന് കൂലി കൊടുത്തിരുന്നതിനാലാണ് അവൻ എനിക്ക് വിരോധമായി പ്രവചിച്ചത് എന്നും എനിക്ക് മനസ്സിലായി.
13 ഞാൻ ഭയപ്പെട്ട് ഇങ്ങനെ പ്രവർത്തിച്ച് ഒരു പാപം ചെയ്യേണ്ടതിനും എന്റെനേരേ അപവാദംപരത്തി എനിക്കു മാനഹാനി വരുത്തേണ്ടതിനും അവർ അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതായിരുന്നു.
൧൩ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ച് പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന് കാരണം കിട്ടേണ്ടതിനും അവർ അവന് കൂലികൊടുത്തിരുന്നു.
14 എന്റെ ദൈവമേ, അവർ ചെയ്തതുനിമിത്തം തോബിയാവിനെയും സൻബല്ലത്തിനെയും കൂടാതെ എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച നോവദ്യാ എന്ന പ്രവാചികയെയും മറ്റു പ്രവാചകരെയും ഓർക്കണമേ!
൧൪“എന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്ക് തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റ് പ്രവാചകന്മാരെയും ഓർക്കേണമേ”.
15 അങ്ങനെ മതിൽ നിർമാണം അൻപത്തിരണ്ടു ദിവസംകൊണ്ട്, എലൂൽമാസം ഇരുപത്തഞ്ചാംതീയതി പൂർത്തിയാക്കി.
൧൫ഇങ്ങനെ മതിൽ അമ്പത്തിരണ്ട് ദിവസം പണിത് എലൂൽമാസം ഇരുപത്തഞ്ചാം തീയതി തീർത്തു.
16 ഞങ്ങളുടെ സകലശത്രുക്കളും ചുറ്റുപാടുള്ള ജനതകളും ഇതു കേട്ടു ഭയപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണ് ഈ പണി പൂർത്തീകരിച്ചതെന്നു മനസ്സിലാക്കിയ അവരുടെ ആത്മവിശ്വാസം ചോർന്നുപോയി.
൧൬ഞങ്ങളുടെ സകലശത്രുക്കളും അത് കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്ക് തന്നെ നിസ്സാരന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്ന് അവർ ഗ്രഹിച്ചു.
17 ആ കാലത്ത് യെഹൂദാപ്രഭുക്കന്മാരിൽനിന്നു തോബിയാവിനും അദ്ദേഹത്തിൽനിന്ന് അവർക്കും ധാരാളം കത്തുകൾ ലഭിച്ചുകൊണ്ടിരുന്നു.
൧൭ആ കാലത്ത് യെഹൂദാപ്രഭുക്കന്മാരിൽ നിന്ന് തോബീയാവിനും അവനിൽനിന്ന് അവർക്കും അനേകം കത്തുകൾ ലഭിച്ചിരുന്നു.
18 അദ്ദേഹം ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതിനാലും അദ്ദേഹത്തിന്റെ മകൻ യെഹോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹംചെയ്തിരുന്നതിനാലും യെഹൂദ്യയിൽ അനേകർ അദ്ദേഹവുമായി കരാറിൽ ഏർപ്പെട്ടിരുന്നു.
൧൮അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതിനാലും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകൻ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതിനാലും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
19 അത്രയുമല്ല, അദ്ദേഹത്തിന്റെ സൽപ്രവൃത്തികളെക്കുറിച്ച് അവർ എന്നോടു പറയുകയും ഞാൻ പറയുന്നത് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവന്നു. എന്നെ ഭയപ്പെടുത്താനായി തോബിയാവ് എഴുത്ത് അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
൧൯അത്രയുമല്ല, അവർ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കുകയും എന്റെ വാക്കുകളെ അവന്റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ട് എന്നെ ഭയപ്പെടുത്തുവാൻ തോബീയാവ് കത്തുകൾ അയച്ചുകൊണ്ടിരുന്നു.