< മീഖാ 6 >

1 യഹോവ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: “നീ എഴുന്നേറ്റ് പർവതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; നീ പറയുന്നത് കുന്നുകൾ കേൾക്കട്ടെ.
യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ; “നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; കുന്നുകൾ നിന്റെ വാക്ക് കേൾക്കട്ടെ;”
2 “പർവതങ്ങളേ, യഹോവയുടെ വ്യവഹാരം കേൾക്കുക; ഭൂമിയുടെ ശാശ്വതമായ അടിസ്ഥാനങ്ങളേ, ശ്രദ്ധിക്കുക. യഹോവയ്ക്കു തന്റെ ജനത്തിനുനേരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് ഇസ്രായേലിന്റെനേരേ കുറ്റമാരോപിക്കുന്നു.
പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾക്കുവിൻ! യഹോവയ്ക്ക് തന്റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് യിസ്രായേലിനോട് വാദിക്കും.
3 “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? ഞാൻ എങ്ങനെയെങ്കിലും നിങ്ങളെ ഭാരപ്പെടുത്തിയോ? എന്നോട് ഉത്തരം പറയൂ.
“എന്റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു? എന്തിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എനിക്ക് വിരോധമായി സാക്ഷീകരിക്കുക.
4 ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു, അടിമദേശത്തുനിന്നു നിങ്ങളെ വീണ്ടെടുത്തു. നിങ്ങളെ നയിക്കാൻ ഞാൻ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു.
ഞാൻ നിന്നെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച്, അടിമവീട്ടിൽനിന്ന് നിന്നെ വീണ്ടെടുത്ത്, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു.
5 എന്റെ ജനമേ, മോവാബുരാജാവായ ബാലാക്കിന്റെ ആലോചന എന്തായിരുന്നു എന്നും ബെയോരിന്റെ മകനായ ബിലെയാമിന്റെ മറുപടിയും ഓർക്കുക; യഹോവയുടെ നീതിയുള്ള പ്രവൃത്തികൾ അറിയേണ്ടതിന് ശിത്തീമിൽനിന്നു ഗിൽഗാൽവരെയുള്ള നിങ്ങളുടെ യാത്ര ഓർക്കുക.”
എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്, മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും, ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും, ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക”.
6 യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ, ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ? ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ?
യഹോവയുടെ സന്നിധിയിൽ ചെന്ന്, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടതിന് ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സ് പ്രായമുള്ള കാളക്കിടാക്കളോടും കൂടി അവിടുത്തെ സന്നിധിയിൽ ചെല്ലണമോ?
7 ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ? പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ?
ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന് വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കണമോ?
8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു; നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക. ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോട് ചോദിക്കുന്നത്?
9 ശ്രദ്ധിക്കുക! യഹോവ നഗരത്തെ വിളിക്കുന്നു. അങ്ങയുടെ നാമത്തെ ഭയപ്പെടുന്നതുതന്നെ ജ്ഞാനം! “വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുക.
കേട്ടോ യഹോവ പട്ടണത്തോട് വിളിച്ചു പറയുന്നത്; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നത് ജ്ഞാനം ആകുന്നു; “വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുവിൻ”.
10 ദുഷ്ടഗൃഹമേ, നിങ്ങളുടെ അവിഹിതനിക്ഷേപങ്ങളെ ഞാൻ മറക്കുമോ? അഭിശപ്തമായ നിങ്ങളുടെ കള്ള അളവുകളെ ഞാൻ മറന്നുകളയുമോ?
൧൦ദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?
11 കള്ളത്തുലാസും കള്ളപ്പടിയും ഉള്ള മനുഷ്യനെ ഞാൻ കുറ്റവിമുക്തനാക്കുമോ?
൧൧കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ?
12 പട്ടണത്തിലെ ധനികർ അക്രമികൾ അതിലെ ജനം വ്യാജംപറയുന്നവർ അവരുടെ നാവുകൾ വഞ്ചന സംസാരിക്കുന്നു.
൧൨അതിലെ ധനവാന്മാർ അക്രമികൾ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ നാവ് ചതിവുള്ളതു തന്നേ;
13 അതുകൊണ്ട് ഞാൻ നിന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു, നിന്റെ പാപങ്ങൾനിമിത്തം ഞാൻ നിന്നെ ശൂന്യമാക്കും.
൧൩“ആകയാൽ ഞാൻ നിന്നെ കഠിനമായി പീഡിപ്പിക്കും; നിന്റെ പാപങ്ങൾ നിമിത്തം നിന്നെ ശൂന്യമാക്കും.
14 നീ ഭക്ഷിക്കും, എന്നാൽ തൃപ്തിവരുകയില്ല; അപ്പോഴും നിന്റെ വയറ് നിറയാതിരിക്കും. നീ കൂട്ടിവെക്കും, എന്നാൽ ഒന്നും സമ്പാദിക്കുകയില്ല, കാരണം, നീ കൂട്ടിവെക്കുന്നതിനെ ഞാൻ വാളിന് ഏൽപ്പിക്കും.
൧൪നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവക്കും; ഒന്നും സ്വരൂപിക്കുകയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.
15 നീ വിതയ്ക്കും, പക്ഷേ, കൊയ്യുകയില്ല; നീ ഒലിവുചക്കിൽ ആട്ടും, എന്നാൽ എണ്ണ ഉപയോഗിക്കുകയില്ല, മുന്തിരിങ്ങ ചവിട്ടും, പക്ഷേ, വീഞ്ഞു കുടിക്കുകയില്ല.
൧൫നീ വിതയ്ക്കും, കൊയ്യുകയില്ല; നീ ഒലിവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞ് കുടിക്കുകയില്ലതാനും.
16 നീ ഒമ്രിയുടെ ചട്ടങ്ങൾ അനുസരിച്ചിരിക്കുന്നു; ആഹാബുഗൃഹത്തിന്റെ എല്ലാ ആചാരങ്ങളും ചെയ്തിരിക്കുന്നു. നീ അവരുടെ പാരമ്പര്യങ്ങൾ അനുവർത്തിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ നിന്നെ നാശത്തിനും നിന്റെ ജനത്തെ തകർച്ചയ്ക്കും ഏൽപ്പിക്കും; നീ രാഷ്ട്രങ്ങളുടെ നിന്ദ വഹിക്കും.”
൧൬ഞാൻ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും, നിങ്ങൾ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിനും, ഒമ്രിയുടെ ചട്ടങ്ങളും ആഹാബ് ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു”.

< മീഖാ 6 >