< ന്യായാധിപന്മാർ 2 >
1 യഹോവയുടെ ദൂതൻ ഗിൽഗാലിൽനിന്ന് ബോക്കീമിലേക്കു ചെന്നു പറഞ്ഞതു: “ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു. ‘നിങ്ങളോടുള്ള എന്റെ നിയമം ഞാൻ ഒരിക്കലും ലംഘിക്കുകയില്ല എന്നും
൧അനന്തരം യഹോവയുടെ ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്ക് വന്ന് പറഞ്ഞത്: ഞാൻ നിങ്ങളെ “ഈജിപ്റ്റിൽ നിന്ന് മോചിപ്പിച്ച്, നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുവന്നുമിരിക്കുന്നു; നിങ്ങളോടുള്ള എന്റെ ഉടമ്പടിക്ക് ഒരുനാളും മാറ്റം ഉണ്ടാകയില്ല
2 നിങ്ങൾ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയണം’ എന്നും കൽപ്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വചനം അനുസരിച്ചില്ല; ഇങ്ങനെ നിങ്ങൾ ചെയ്തത് എന്തുകൊണ്ട്?
൨നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളയേണമെന്ന് കല്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വാക്ക് കേട്ടനുസരിച്ചില്ല; നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു?
3 അതുകൊണ്ട്, ‘ഞാൻ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല; അവർ നിങ്ങളുടെ വശങ്ങളിൽ മുള്ളായിരിക്കുകയും അവരുടെ ദേവന്മാർ നിങ്ങൾക്കൊരു കെണിയാകുകയും ചെയ്യും.’”
൩അതുകൊണ്ട് ഞാൻ ഇപ്രകാരം പറയുന്നു: ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല; അവർ, നിങ്ങൾക്ക് ഒരു ഉപദ്രവവും അവരുടെ ദേവന്മാർനിങ്ങൾക്ക് ഒരു കെണിയും ആയിരിക്കും.
4 യഹോവയുടെ ദൂതൻ ഈ വചനം എല്ലാ ഇസ്രായേൽമക്കളെയും അറിയിച്ചപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.
൪അങ്ങനെ യഹോവയുടെ ദൂതൻ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.
5 അവർ ആ സ്ഥലത്തിന്നു ബോക്കീം എന്നു പേരിട്ടു; അവിടെ യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു.
൫അനന്തരം അവർ ആ സ്ഥലത്തിന് ബോഖീംകരയുന്നവർ എന്ന് പേരിട്ടു; അവിടെ യഹോവക്ക് യാഗം കഴിച്ചു.
6 യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചശേഷം, ഓരോ ഗോത്രവും അവരവർക്ക് അവകാശമായി നൽകപ്പെട്ടിരുന്നു ദേശം കൈവശമാക്കാൻ പുറപ്പെട്ടു.
൬യോശുവ ജനത്തെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ, യിസ്രായേൽ മക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്ക് പോയി.
7 യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിട്ടു കണ്ടിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ജനം യഹോവയെ സേവിച്ചു.
൭അങ്ങനെ യോശുവയുടെ ജീവകാലത്തും അവന്റെ ശേഷം ജീവിച്ചിരുന്നവരും, യഹോവ യിസ്രായേലിന് വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിൽ കണ്ടിട്ടുള്ളവരുമായ മൂപ്പന്മാരുടെ കാലത്തും ജനം യഹോവയെ സേവിച്ചു.
8 നൂന്റെ മകനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
൮അനന്തരം നൂനിന്റെ മകനും, യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു.
9 അദ്ദേഹത്തെ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-ഹേരസിൽ ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
൯അവർ അവനെ അവന്റെ അവകാശഭൂമിയുടെ അതിരായ എഫ്രയീംപർവ്വതത്തിലെ ഗാശ് മലയുടെ വടക്കുവശത്തുള്ള തിമ്നാത്ത്-ഹേരെസിൽ അടക്കം ചെയ്തു.
10 ഇതിനുശേഷം ആ തലമുറ മുഴുവനും തങ്ങളുടെ പിതാക്കന്മാരോടുചേർന്നു; അവർക്കുശേഷം യഹോവയെയോ അവിടന്ന് ഇസ്രായേലിനു ചെയ്തിട്ടുള്ള മഹാപ്രവൃത്തികളെയോ അറിയാത്ത മറ്റൊരു തലമുറ വളർന്നുവന്നു.
൧൦പിന്നെ ആ തലമുറ മരിച്ച് തങ്ങളുടെ പിതാക്കന്മാരോട് ചേർന്നു; അവരുടെ ശേഷം യഹോവയെയും അവിടുന്ന് യിസ്രായേലിന് വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിഞ്ഞിട്ടില്ലാത്ത വേറൊരു തലമുറ ഉണ്ടായി.
11 ആ കാലഘട്ടത്തിൽ ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; ബാൽവിഗ്രഹങ്ങളെ സേവിച്ചു.
൧൧അപ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തവ ചെയ്ത് ബാല്‍ വിഗ്രഹങ്ങളെ സേവിച്ചു,
12 തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു. അവർ തങ്ങൾക്കുചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ വിവിധദേവന്മാരുടെ പിന്നാലെചെന്ന് അവയെ നമസ്കരിച്ച്, യഹോവയെ പ്രകോപിപ്പിച്ചു.
൧൨തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ച്, ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്ന് നമസ്കരിച്ചു, യഹോവയെ കോപിപ്പിച്ചു.
13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തരോത്ത് പ്രതിഷ്ഠകളെയും സേവിച്ചു.
൧൩അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തോരെത്ത് ദേവിയേയും പ്രതിഷ്ഠകളെയും സേവിച്ചു.
14 യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു, അവർ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കൾക്കെതിരേ ചെറുത്തുനിൽക്കാൻ അവർക്കു കഴിഞ്ഞതേയില്ല.
൧൪യഹോവ യിസ്രായേലിന്റെ നേരെ ഏറ്റവുമധികം കോപിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല.
15 യഹോവ അവരോടു ശപഥംചെയ്തിരുന്നതുപോലെ, യുദ്ധത്തിനു ചെല്ലുന്നിടത്തൊക്കെയും തോൽവിയുണ്ടാകത്തക്കവണ്ണം യഹോവയുടെ കരം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടതയുണ്ടായി.
൧൫യഹോവ സത്യംചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ, യഹോവയുടെ കൈ അവർ ചെന്നിടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.
16 അപ്പോൾ യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചു; അവർ കവർച്ചക്കാരുടെ കൈയിൽനിന്ന് ഇസ്രായേൽജനത്തെ രക്ഷിച്ചു.
൧൬എന്നിരുന്നാലും യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരിൽ നിന്ന് അവരെ രക്ഷിച്ചു.
17 എങ്കിലും അവർ തങ്ങളുടെ ന്യായാധിപന്മാരെ അനുസരിക്കാതെ അന്യദേവന്മാരോടു പരസംഗംചെയ്ത് അവരെ ഭജിച്ചുവന്നു. യഹോവയുടെ കൽപ്പനകൾ അനുസരിച്ചു നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളെ അവർ അതിവേഗം വിട്ടുമാറി; അവരെ അനുകരിച്ചതുമില്ല.
൧൭എന്നാലും അവർ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോട് ഇടകലർന്ന് അവയെ നമസ്കരിച്ചു; യഹോവയുടെ കല്പനകൾ അനുസരിച്ച് നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളിൽ നടക്കാതെ അതിൽനിന്ന് വേഗം മാറിപ്പോയി.
18 യഹോവ അവർക്കുവേണ്ടി ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുമ്പോൾ യഹോവ അതതു ന്യായാധിപന്മാരോടുകൂടെയിരുന്ന് അവരുടെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും. തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവർ നിമിത്തമുള്ള അവരുടെ നിലവിളികേട്ട് യഹോവയ്ക്ക് അവരിൽ മനസ്സലിവു തോന്നുന്നതുകൊണ്ടാണ് അവിടന്ന് ഇപ്രകാരംചെയ്യുന്നത്.
൧൮യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ, അവിടുന്ന്, അതാത് ന്യായാധിപനോടു കൂടെയിരുന്ന് അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിച്ചിരുന്നു; എന്തെന്നാൽ തങ്ങളെ ഉപദ്രവിച്ച് പീഡിപ്പിക്കുന്നവരുടെ നിമിത്തമുള്ള അവരുടെ നിലവിളിയിങ്കൽ യഹോവക്ക് മനസ്സലിവ്തോന്നിയിരുന്നു.
19 എന്നാൽ ആ ന്യായാധിപന്റെ മരണത്തിനുശേഷം അവർ വീണ്ടും അന്യദേവന്മാരെ സേവിച്ചും നമസ്കരിച്ചുംകൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദുഷ്ടത പ്രവർത്തിക്കും; അവർ തങ്ങളുടെ ഹീനകൃത്യങ്ങളും ദുശ്ശാഠ്യജീവിതവും ഉപേക്ഷിക്കാൻ വിസമ്മതിച്ചു.
൧൯എന്നാൽ ആ ന്യായാധിപന്റെ മരണശേഷം അവർ വീണ്ടും അന്യദൈവങ്ങളെ സേവിച്ചും നമസ്കരിച്ചും കൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചിരുന്നു; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിട്ടിരുന്നില്ല.
20 അതുകൊണ്ട് യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു: “ഈ ജനത അവരുടെ പിതാക്കന്മാരോടു ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി ലംഘിച്ചു; എന്റെ കൽപ്പനകൾ അവഗണിച്ചു.
൨൦അങ്ങനെ യഹോവ യിസ്രായേലിനോട് ഏറ്റവുമധികം കോപിച്ചു: ഈ ജനം അവരുടെ പിതാക്കന്മാരോട് ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ച് എന്റെ വാക്ക് കേൾക്കായ്കയാൽ
21 അതിനാൽ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്ന് ഇസ്രായേലിനെ പരീക്ഷിക്കേണ്ടതിന്, യോശുവ മരിക്കുമ്പോൾ കീഴ്പ്പെടുത്താതിരുന്ന ജനതകളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല,” എന്ന് അവിടന്ന് അരുളിച്ചെയ്തു.
൨൧അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും നടക്കുമോ ഇല്ലയോ എന്ന് യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്,
൨൨യോശുവ മരിക്കുമ്പോൾ നശിപ്പിക്കാതെ വിട്ട ജാതികളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ല എന്ന് അവൻ അരുളിച്ചെയ്തു.
23 അതുകൊണ്ട് യഹോവ ആ ജനതകളെ അവിടെത്തന്നെ തുടരാൻ അനുവദിച്ചു; അവരെ വേഗത്തിൽ നീക്കിക്കളയുന്നതിനായി യോശുവയുടെ കൈയിൽ ഏൽപ്പിക്കാതെയുമിരുന്നു.
൨൩അങ്ങനെ യഹോവ ആ ജനതകളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയുമിരുന്നു.