< യോശുവ 20 >

1 ഇതിനുശേഷം യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു:
പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു:
2 “ഞാൻ മോശയിൽക്കൂടി ഇസ്രായേൽമക്കളോടു കൽപ്പിച്ചപ്രകാരം, അഭയസ്ഥാനമായിരിക്കേണ്ട പട്ടണങ്ങൾ നിശ്ചയിക്കാൻ നീ ഇസ്രായേൽമക്കളോടു പറയുക.
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: അറിയാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി ഇരിക്കേണ്ടതിന്നു ഞാൻ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പിൻ.
3 അവിചാരിതമായോ അബദ്ധവശാലോ ഒരാളെ കൊന്ന ഒരു വ്യക്തി അവിടേക്ക് ഓടിപ്പോയി രക്തപ്രതികാരകനിൽനിന്നു രക്ഷനേടാനായിട്ടാണ് ഈ ക്രമീകരണം.
രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്കു സങ്കേതമായിരിക്കേണം.
4 ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിച്ചെല്ലുന്ന വ്യക്തി പട്ടണകവാടത്തിൽ നിന്നുകൊണ്ടു കാര്യത്തിന്റെ നിജസ്ഥിതി പട്ടണത്തലവന്മാരെ അറിയിക്കണം. അങ്ങനെ ഗോത്രത്തലവന്മാർ ആ മനുഷ്യനെ പട്ടണത്തിൽ പ്രവേശിപ്പിച്ച്, തങ്ങളുടെകൂടെ പാർക്കേണ്ടതിനു സ്ഥലം കൊടുക്കുകയും വേണം.
ആ പട്ടണങ്ങളിൽ ഒന്നിലേക്കു ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ടു തന്റെ കാൎയ്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാൎക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.
5 രക്തപ്രതികാരകൻ ആ മനുഷ്യനെ പിൻതുടർന്നുചെന്നാൽ, കുറ്റവാളി മനഃപൂർവമല്ലാതെയും പൂർവവൈരമില്ലാതെയും തന്റെ അയൽവാസിയെ കൊന്നുപോയതാകുകയാൽ, ഗോത്രത്തലവന്മാർ ആ മനുഷ്യനെ വിട്ടുകൊടുക്കരുത്.
രക്തപ്രതികാരകൻ അവനെ പിന്തുടൎന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂൎവ്വദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുതു.
6 അവൻ സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുംവരെയോ അന്നത്തെ മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കണം. അതിനുശേഷം അവന്, താൻ വിട്ടോടിപ്പോന്ന പട്ടണത്തിലെ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം.”
അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാൎക്കേണം; അതിന്റെ ശേഷം കൊലചെയ്തവന്നു താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
7 അങ്ങനെ അവർ നഫ്താലിമലനാട്ടിലെ ഗലീലായിലുള്ള കേദേശ്, എഫ്രയീംമലനാട്ടിലെ ശേഖേം, യെഹൂദാമലനാട്ടിലെ ഹെബ്രോൻ എന്ന കിര്യത്ത്-അർബാ,
അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിൎയ്യത്ത്-അർബ്ബയും
8 യെരീഹോവിലെ യോർദാൻനദിയുടെ കിഴക്കുവശത്തുള്ള മരുഭൂമിയിൽ രൂബേൻഗോത്രത്തിലെ പീഠഭൂമിയിലുള്ള ബേസെർ, ഗാദ്ഗോത്രത്തിലെ ഗിലെയാദിലുള്ള രാമോത്ത്, മനശ്ശെഗോത്രത്തിലെ ബാശാനിലുള്ള ഗോലാൻ എന്നീ പട്ടണങ്ങൾ വേർതിരിച്ചു.
കിഴക്കു യെരീഹോവിന്നെതിരെ യോൎദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
9 ഇസ്രായേൽമക്കളിൽ ആരെങ്കിലുമോ അവരുടെയിടയിൽ താമസിച്ച പ്രവാസികളിൽ ആരെങ്കിലുമോ അബദ്ധവശാൽ ഒരാളെ കൊന്നുപോയാൽ ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിപ്പോകാനും, സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുന്നതുവരെ രക്തപ്രതികാരകനാൽ വധിക്കപ്പെടാതിരിക്കാനുമാണ് ഈ ക്രമീകരണം.
അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാൎക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.

< യോശുവ 20 >