< യോനാ 2 >

1 മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു.
യോനാ മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് തന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിച്ചു:
2 അവൻ പറഞ്ഞു: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവിടന്ന് എനിക്കുത്തരമരുളി. പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു; അവിടന്ന് എന്റെ അപേക്ഷ കേട്ടു. (Sheol h7585)
“ഞാൻ എന്റെ കഷ്ടത നിമിത്തം യഹോവയോട് നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ ഉദരത്തിൽനിന്ന് കരഞ്ഞപേക്ഷിച്ചു; നീ എന്റെ നിലവിളി കേട്ടു. (Sheol h7585)
3 ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്, സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു. വൻപ്രവാഹം എന്നെ വലയംചെയ്തു. അങ്ങയുടെ എല്ലാ തിരമാലകളും വൻ‍തിരകളും എന്റെ മുകളിലൂടെ കടന്നുപോയി.
നീ എന്നെ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹങ്ങൾ എന്നെ ചുറ്റി; നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
4 ‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന് എന്നെ ആട്ടിപ്പായിച്ചിരുന്നു; എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ ഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു.
നിന്റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
5 പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി, ആഴിയുടെ അഗാധത എന്നെ വലയംചെയ്തു, എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു.
വെള്ളം എന്റെ പ്രാണനോളം എത്തി, ആഴി എന്നെ ചുറ്റി, കടൽപുല്ല് എന്റെ തലപ്പാവായിരുന്നു.
6 സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി; അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു. എങ്കിലും, എന്റെ ദൈവമായ യഹോവേ, ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു.
ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു. എങ്കിലും എന്റെ ദൈവമായ യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു.
7 “എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ ഞാൻ യഹോവയെ ഓർത്തു. അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ, എന്റെ പ്രാർഥന ഉയർന്നു.
എന്റെ പ്രാണൻ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു. എന്റെ പ്രാർത്ഥന വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
8 “മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ പരിത്യജിക്കുന്നു.
മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോട് ദയാലുവായവനെ ഉപേക്ഷിക്കുന്നു.
9 ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും. രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.”
ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും. രക്ഷ യഹോവയിൽ നിന്നുതന്നെ വരുന്നു”.
10 തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.
൧൦അപ്പോൾ യഹോവ മത്സ്യത്തോടു കല്പിച്ചു. അത് യോനയെ കരയ്ക്ക് ഛർദ്ദിച്ചു.

< യോനാ 2 >