< ഇയ്യോബ് 16 >

1 അതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 “ഞാൻ ഇങ്ങനെയുള്ളതു പലതും കേട്ടിട്ടുണ്ട്; നിങ്ങളെല്ലാവരും ദുഃഖിപ്പിക്കുന്ന ആശ്വാസകന്മാർതന്നെ.
“ഞാൻ പോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
3 നിങ്ങളുടെ വ്യർഥവാക്കുകൾക്ക് ഒരു അവസാനമില്ലേ? ഇത്തരം വാദങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ത്?
വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ? അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്?
4 നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ എനിക്കും നിങ്ങളെപ്പോലെ സംസാരിക്കാൻ കഴിയുമായിരുന്നു; നിങ്ങൾക്കെതിരേ എനിക്കും വളരെ നന്നായി സംസാരിക്കാൻ കഴിയും നിങ്ങളെ പരിഹസിച്ചുകൊണ്ടു തലകുലുക്കുകയും ചെയ്യാമായിരുന്നു.
നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിയ്ക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിയ്ക്കും നിങ്ങളുടെനേരെ മൊഴികളെ യോജിപ്പിക്കുകയും നിങ്ങളെക്കുറിച്ച് തല കുലുക്കുകയും ചെയ്യാമായിരുന്നു.
5 എന്നാൽ എന്റെ വാമൊഴി നിങ്ങൾക്കു ധൈര്യം നൽകുന്നതും; എന്റെ അധരങ്ങളിലെ സാന്ത്വനമൊഴികൾ നിങ്ങളുടെ ആകുലതകൾ അകറ്റുന്നതുമായിരിക്കും.
ഞാൻ അധരം കൊണ്ട് നിങ്ങളെ ധൈര്യപ്പെടുത്തുകയും സാന്ത്വനംകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു.
6 “ഞാൻ സംസാരിച്ചിട്ടും എന്റെ വേദനയ്ക്കു ശമനം വരുന്നില്ല; ഞാൻ മിണ്ടാതിരുന്നാലും അത് എന്നെ ഒഴിഞ്ഞുപോകുന്നില്ല.
ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു?
7 ദൈവമേ, ഇപ്പോൾ അവിടന്ന് എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; എന്റെ കുടുംബത്തെ മുഴുവനായും അങ്ങ് എന്നിൽനിന്നു നീക്കിക്കളഞ്ഞുവല്ലോ.
ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; അവിടുന്ന് എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
8 അങ്ങ് എന്നെ എല്ലും തുകലും ആക്കിയിരിക്കുന്നു—അത് എനിക്കെതിരേ ഒരു സാക്ഷ്യമായിത്തീർന്നു; എന്റെ മെലിച്ചിൽ എനിക്കെതിരേ എഴുന്നേറ്റു സാക്ഷ്യം പറയുന്നു.
അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിയ്ക്ക് വിരോധമായി എഴുന്നേറ്റ് എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
9 അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു, അവിടന്ന് എന്റെനേരേ പല്ലുകടിക്കുന്നു; എന്റെ ശത്രു എന്നെ തുറിച്ചുനോക്കുന്നു.
അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവിടുന്ന് എന്റെ നേരെ പല്ല് കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു.
10 ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു; അവർ നിന്ദയോടെ എന്റെ ചെകിട്ടത്തടിക്കുകയും എനിക്കു വിരോധമായി കൂട്ടംകൂടുകയും ചെയ്യുന്നു.
൧൦അവർ എന്റെ നേരെ വായ് പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിയ്ക്ക് വിരോധമായി കൂട്ടം കൂടുന്നു.
11 ദൈവം ക്രൂരന്മാരുടെ പക്കൽ എന്നെ ഏൽപ്പിക്കുന്നു; ദുഷ്ടന്മാരുടെ കൈകളിലേക്ക് എന്നെ എറിഞ്ഞുകൊടുക്കുന്നു.
൧൧ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.
12 എല്ലാം എനിക്ക് അനുകൂലമായിരുന്നു; എന്നാൽ അവിടന്ന് എന്നെ തകർത്തുകളഞ്ഞു; അവിടന്ന് എന്റെ കഴുത്തിനു പിടികൂടി എന്നെ ഞെരുക്കിക്കളഞ്ഞു. അവിടന്ന് എന്നെ തന്റെ ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു;
൧൨ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; യഹോവ എന്നെ ചതച്ചുകളഞ്ഞു; അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു; എന്നെ തനിക്ക് ഉന്നമാക്കി നിർത്തിയിരിക്കുന്നു.
13 അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു; കരുണകൂടാതെ അവിടന്ന് എന്റെ വൃക്കകളെ പിളർന്നു; എന്റെ പിത്തരസവും നിലത്ത് ഒഴുക്കിക്കളഞ്ഞു.
൧൩അവിടുത്തെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവിടുന്ന് ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു.
14 വീണ്ടും വീണ്ടും അവിടന്ന് എന്നെ തകർക്കുന്നു; ഒരു പോരാളിയെപ്പോലെ അവിടന്ന് എനിക്കുനേരേ പാഞ്ഞടുക്കുന്നു.
൧൪അവിടുന്ന് എന്നെ ഇടിച്ചിടിച്ച് തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
15 “ഞാൻ ചാക്കുശീല എന്റെ ത്വക്കിന്മേൽ തുന്നിച്ചേർത്തു; എന്റെ അഭിമാനം പൂഴിയിൽ പൂഴ്ത്തിയിരിക്കുന്നു.
൧൫ഞാൻ ചാക്ക് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
16 കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നിരിക്കുന്നു, എന്റെ കൺപോളകളിൽ കറുപ്പുവലയം രൂപപ്പെടുന്നു;
൧൬കരഞ്ഞ് കരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു.
17 എന്നിട്ടും എന്റെ കൈകളിൽ അക്രമമില്ല, എന്റെ പ്രാർഥന നിർമലമായതുതന്നെ.
൧൭എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ.
18 “ഭൂമിയേ, നീ എന്റെ രക്തത്തെ മൂടിക്കളയരുതേ; എന്റെ നിലവിളി ഇടതടവില്ലാതെ ഉയരട്ടെ!
൧൮അയ്യോ ഭൂമിയേ, എന്നോട് ചെയ്ത കുറ്റങ്ങള്‍ മറയ്ക്കരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ അഭിഭാഷകൻ ഉന്നതത്തിലും ആകുന്നു.
൧൯ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
20 എന്റെ കണ്ണുകൾ ദൈവത്തെ നോക്കി കണ്ണുനീർ പൊഴിക്കുമ്പോൾ, എന്റെ മധ്യസ്ഥൻ എന്റെ സ്നേഹിതൻ ആകുന്നു;
൨൦എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണ് ദൈവത്തിങ്കലേക്ക് കണ്ണുനീർ പൊഴിക്കുന്നു.
21 മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി എന്നപോലെ മനുഷ്യൻ മറ്റൊരുവനുവേണ്ടി ദൈവത്തോടു വാദിക്കുന്നു!
൨൧അവൻ മനുഷ്യന് വേണ്ടി ദൈവത്തോടും മനുഷ്യപുത്രന് വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
22 “ഒരിക്കലും മടങ്ങിവരാത്ത യാത്ര തുടങ്ങേണ്ടതിന് ഏതാനും വർഷങ്ങൾമാത്രമാണല്ലോ ഇനി അവശേഷിക്കുന്നത്.
൨൨ഏതാനും ആണ്ട് കഴിയുമ്പോഴേക്ക് ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ.

< ഇയ്യോബ് 16 >