< യിരെമ്യാവു 51 >

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഒരു സംഹാരകന്റെ കൊടുങ്കാറ്റ് ഞാൻ ഉണർത്തിവിടും ബാബേലിനെതിരേയും ലെബ്-കമാരിയിലെ നിവാസികൾക്കെതിരേയുംതന്നെ.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേലിന്റെ നേരെയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരെയും സംഹാരകന്റെ മനസ്സു ഉണർത്തും.
2 ഞാൻ ബാബേലിലേക്ക് വിദേശികളെ അയയ്ക്കും, അതിനെ പാറ്റുന്നതിനും ദേശത്തെ നശിപ്പിക്കുന്നതിനുംതന്നെ; അവളുടെ നാശദിവസത്തിൽ അവർ അതിനെ നാലുവശങ്ങളിൽനിന്നും വളയും.
പാറ്റുന്നവരെ ഞാൻ ബാബേലിലേക്കു അയക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും.
3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ, അയാൾ തന്റെ കവചം ധരിക്കാതെയുമിരിക്കട്ടെ. അവളുടെ യുവാക്കളെ വിട്ടയയ്ക്കരുത്; അവളുടെ മുഴുവൻ സൈന്യത്തെയും നശിപ്പിക്കുക.
വില്ലാളി വില്ലു കുലെക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ചു നിവിർന്നുനില്ക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളവിൻ.
4 അവർ ബാബേൽദേശത്ത് നിഹതന്മാരായി വീഴും അവരുടെ വീഥികളിൽ മാരകമായ മുറിവേറ്റവരായിത്തന്നെ.
അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്റെ വീഥികളിൽ കുത്തിത്തുളക്കപ്പെട്ടവരും വീഴും.
5 ഇസ്രായേലിന്റെ പരിശുദ്ധന്റെ മുമ്പാകെ തങ്ങളുടെദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇസ്രായേലിനെയും യെഹൂദയെയും ഉപേക്ഷിച്ചുകളഞ്ഞില്ല.
യിസ്രായേലിന്റെയും യെഹൂദയുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.
6 “ബാബേലിൽനിന്ന് ഓടിപ്പോകുക! ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക! അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ. ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്; അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും.
ബാബേലിന്റെ നടുവിൽനിന്നു ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും;
7 ബാബേൽ യഹോവയുടെ കൈയിൽ സകലഭൂമിയെയും ലഹരി പിടിപ്പിക്കുന്ന സ്വർണപാനപാത്രമായിരുന്നു. രാഷ്ട്രങ്ങൾ അവളുടെ വീഞ്ഞുകുടിച്ചു; അതുകൊണ്ട് അവരെല്ലാം ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
ബാബേൽ യഹോവയുടെ കയ്യിൽ സർവ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; ജാതികൾ അതിലെ വീഞ്ഞു കുടിച്ചിട്ടു അവർക്കു ഭ്രാന്തു പിടിച്ചു.
8 പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു. അവളെക്കുറിച്ചു വിലപിക്കുക! അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക; ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും.
പെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ; അതിന്റെ വേദനെക്കു തൈലം കൊണ്ടുവരുവിൻ; പക്ഷേ അതിന്നു സൗഖ്യം വരും.
9 “‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു, എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല; നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം, കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു, സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’
ഞങ്ങൾ ബാബേലിന്നു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.
10 “‘യഹോവ നമ്മെ കുറ്റവിമുക്തരാക്കിയിരിക്കുന്നു; വരിക, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തി നമുക്കു സീയോനിൽ പ്രസ്താവിക്കാം.’
യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.
11 “അമ്പുകൾക്ക് മൂർച്ച കൂട്ടുക, പരിചകൾ എടുക്കുക! യഹോവ മേദ്യരാജാക്കന്മാരുടെ ഹൃദയത്തെ ഉണർത്തിയിരിക്കുന്നു, കാരണം അവിടത്തെ ലക്ഷ്യം ബാബേലിനെ നശിപ്പിക്കുകതന്നെ. യഹോവ പ്രതികാരംചെയ്യും, അവിടത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരംതന്നെ.
അമ്പു മിനുക്കുവിൻ; പരിച ധരിപ്പിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സു ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാൻ തക്കവണ്ണം അവന്റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ.
12 ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക! കാവൽ ശക്തിപ്പെടുത്തുക, കാവൽക്കാരെ നിർത്തുക, പതിയിരിപ്പുകാരെ നിയമിക്കുക! ബാബേൽ നിവാസികളെപ്പറ്റിയുള്ള യഹോവയുടെ ഉത്തരവുകൾ അവിടന്ന് നിശ്ചയമായും നിറവേറ്റും.
ബാബേലിന്റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; കാവൽ ഉറപ്പിപ്പിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിർണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.
13 അനേകം ജലാശയങ്ങൾക്കരികെ വസിക്കുന്ന വളരെ നിക്ഷേപങ്ങളുള്ള ദേശമേ, നിന്റെ അവസാനം വന്നിരിക്കുന്നു, നിന്നെ തകർത്തുകളയുന്നതിനുള്ള കാലംതന്നെ.
വലിയ വെള്ളങ്ങൾക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങൾ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.
14 സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു: തീർച്ചയായും ഞാൻ വെട്ടുക്കിളിക്കൂട്ടംപോലെയുള്ള ഒരു സൈന്യത്താൽ നിന്നെ നിറയ്ക്കും, അവർ നിന്റെനേരേ ജയഘോഷം മുഴക്കും.
ഞാൻ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറെക്കും; അവർ നിന്റെ നേരെ ആർപ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു.
15 “അവിടന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.
16 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു; അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു. അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
17 “മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ; ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു. അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്; ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാർ ഒക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ.
18 അവ മിഥ്യയും അപഹാസപാത്രവുമാണ്; അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
അവയിൽ ശ്വാസവും ഇല്ല. അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നേ; സന്ദർശനകാലത്തു അവ നശിച്ചുപോകും.
19 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല, അവിടത്തെ അവകാശജനതയുടെമാത്രമല്ല, സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
യാക്കോബിന്റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; അവൻ സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
20 “നിങ്ങൾ എന്റെ ഗദയും യുദ്ധത്തിനുള്ള ആയുധവുമാണ്; നിങ്ങളെ ഉപയോഗിച്ച് ഞാൻ രാഷ്ട്രങ്ങളെ തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ രാജ്യങ്ങളെ നശിപ്പിക്കുന്നു,
നീ എന്റെ വെണ്മഴുവും യുദ്ധത്തിന്നുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ടു ജാതികളെ തകർക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും.
21 നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ രഥത്തെയും രഥാരൂഢരെയും തകർക്കുന്നു,
നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും;
22 നിങ്ങളെ ഉപയോഗിച്ച് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ യുവാവിനെയും യുവതിയെയും തകർക്കുന്നു,
നിന്നെക്കൊണ്ടു ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ യുവാവിനെയും യുവതിയെയും തകർക്കും.
23 നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ കർഷകനെയും കാളകളെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ ദേശാധിപതികളെയും സൈന്യാധിപന്മാരെയും തകർക്കുന്നു.
നിന്നെക്കൊണ്ടു ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ കൃഷിക്കാരനെയും അവന്റെ ഏർകാളയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.
24 “ബാബേലും ബാബേലിലെ എല്ലാ നിവാസികളും സീയോനിൽവെച്ചു ചെയ്ത എല്ലാ ദോഷങ്ങൾക്കും ഞാൻ നിങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ അവരോടു പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
നിങ്ങൾ കാൺകെ ഞാൻ ബാബേലിന്നും സകല കല്ദയനിവാസികൾക്കും അവർ സീയോനിൽ ചെയ്തിരിക്കുന്ന സകലദോഷത്തിന്നും തക്കവണ്ണം പകരം വീട്ടുമെന്നു യഹോവയുടെ അരുളപ്പാടു.
25 “ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന നാശപർവതമേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിനക്കെതിരേ കൈനീട്ടി പർവതശൃംഗങ്ങളിൽനിന്ന് നിന്നെ ഉരുട്ടിക്കളയും, കത്തിയെരിഞ്ഞ ഒരു പർവതമാക്കി നിന്നെ തീർക്കും.
സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ മേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്നു ഉരുട്ടി ദഹനപർവ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു.
26 അവർ നിന്നിൽനിന്ന് ഒരു മൂലക്കല്ലോ അടിസ്ഥാനക്കല്ലോ എടുക്കുകയില്ല, കാരണം നീ എന്നെന്നേക്കും ശൂന്യമായിത്തീരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
നിന്നിൽനിന്നു അവർ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
27 “ദേശത്ത് ഒരു കൊടി ഉയർത്തുക! രാഷ്ട്രങ്ങൾക്കിടയിൽ കാഹളമൂതുക! അവൾക്കെതിരേ യുദ്ധത്തിന് രാഷ്ട്രങ്ങളെ സജ്ജമാക്കുക; അരാരാത്ത്, മിന്നി, അശ്കേനസ് എന്നീ രാജ്യങ്ങളെ അവൾക്കെതിരേ വിളിച്ചുകൂട്ടുക. അവൾക്കെതിരേ ഒരു സൈന്യാധിപനെ നിയമിക്കുക; വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ അയയ്ക്കുക.
ദേശത്തു ഒരു കൊടി ഉയർത്തുവിൻ; ജാതികളുടെ ഇടയിൽ കാഹളം ഊതുവിൻ; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിൻ; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിൻ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ.
28 അവൾക്കെതിരേ യുദ്ധംചെയ്യുന്നതിന് രാഷ്ട്രങ്ങളെ സജ്ജരാക്കുക— മേദ്യരാജാക്കന്മാരെയും അവരുടെ ദേശാധിപതികളെയും സൈന്യാധിപർ മുഴുവനെയും അവരുടെ ആധിപത്യത്തിലുള്ള എല്ലാ രാജ്യങ്ങളെയുംതന്നെ.
മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട സകലദേശക്കാരുമായ ജാതികളെ അതിന്നു വിരോധമായി സംസ്കരിപ്പിൻ;
29 ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യസ്ഥലമാക്കിത്തീർക്കാൻ യഹോവയുടെ ആലോചനകൾ ബാബേലിന് എതിരായിത്തീർന്നതുമൂലം ദേശം നടുങ്ങുകയും വേദനയാൽ പുളയുകയും ചെയ്യുന്നു.
ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്നു ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ നിവൃത്തിയായ്‌വരുന്നതുകൊണ്ടു ദേശം നടുങ്ങി സങ്കടപ്പെടുന്നു.
30 ബാബേലിലെ യോദ്ധാക്കന്മാർ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു; അവർ അവരുടെ കോട്ടകളിൽത്തന്നെ പാർക്കുന്നു. അവരുടെ ബലം ക്ഷയിച്ചിരിക്കുന്നു; അവർ ശക്തിയില്ലാത്തവരായിരിക്കുന്നു. അവളുടെ വാസസ്ഥലങ്ങൾ ചുട്ടെരിക്കപ്പെട്ടു; അവളുടെ കവാടങ്ങളിലെ ഓടാമ്പലുകൾ തകർക്കപ്പെട്ടു.
ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകൾക്കു തീ വെച്ചുകളഞ്ഞു; അതിന്റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു.
31 ഒരു ഓട്ടക്കാരന്റെ പിന്നാലെ മറ്റൊരു ഓട്ടക്കാരനും ഒരു സന്ദേശവാഹകന്റെ പിന്നാലെ മറ്റൊരു സന്ദേശവാഹകനും ബാബേൽരാജാവിനോട് അദ്ദേഹത്തിന്റെ നഗരംമുഴുവനും പിടിക്കപ്പെട്ടു എന്ന് അറിയിക്കുന്നതിന് ഓടിയെത്തുന്നു.
പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകൾ ശത്രുവശമായി, കളങ്ങൾ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോടു അറിയിക്കേണ്ടതിന്നു
32 നദിക്കടവുകൾ പിടിച്ചെടുക്കപ്പെട്ടെന്നും ചതുപ്പുനിലങ്ങൾ ചുട്ടെരിക്കപ്പെട്ടെന്നും പടയാളികൾ ഭയന്നുവിറച്ചിരിക്കുന്നെന്നും അറിയിക്കുന്നതിനുതന്നെ.”
ഓട്ടാളൻ ഓട്ടാളന്നും ദൂതൻ ദൂതന്നും എതിരെ ഓടുന്നു.
33 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മെതിക്കാലത്തെ മെതിക്കളംപോലെയാണ് ബാബേൽപുത്രി, അവളെ കൊയ്തെടുക്കുന്നകാലം വളരെവേഗംതന്നെ വന്നുചേരും.”
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു അതിന്റെ കൊയ്ത്തുകാലം വരും.
34 “ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളെ വിഴുങ്ങിക്കളഞ്ഞു, അദ്ദേഹം ഞങ്ങളെ മനോവിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുന്നു, അദ്ദേഹം എന്നെ ഒരു ഒഴിഞ്ഞ പാത്രംപോലെ ആക്കിയിരിക്കുന്നു. ഒരു ഭീകരസത്വംപോലെ അദ്ദേഹം ഞങ്ങളെ വിഴുങ്ങി, ഞങ്ങളുടെ വിശിഷ്ടഭോജ്യങ്ങൾകൊണ്ട് അദ്ദേഹം തന്റെ വയറുനിറച്ചു അതിനുശേഷം ഞങ്ങളെ ഛർദിച്ചുകളഞ്ഞു.
ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവൻ എന്നെ വെറുമ്പാത്രമാക്കി, മഹാസർപ്പം എന്നപോലെ അവൻ എന്നെ വിഴുങ്ങിക്കളഞ്ഞു, എന്റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറെച്ചു, എന്നെ തള്ളിക്കളഞ്ഞു.
35 ഞങ്ങളുടെ ശരീരത്തിൽ അദ്ദേഹം ചെയ്ത അക്രമം ബാബേലിന്മേൽ വരട്ടെ,” എന്നിങ്ങനെ സീയോൻ നിവാസികൾ പറയുന്നു. “ഞങ്ങളുടെ രക്തം ബാബേൽനിവാസികളിന്മേൽ വരട്ടെ,” എന്നു ജെറുശലേം പറയുന്നു.
ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോൻനിവാസിനി പറയും; എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ എന്നു യെരൂശലേം പറയും.
36 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി നിനക്കുവേണ്ടി പ്രതികാരം നടത്തും; ഞാൻ അവളുടെ കടൽ വറ്റിക്കുകയും അവളുടെ നീരരുവികൾ ഉണക്കുകയും ചെയ്യും.
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.
37 ബാബേൽ ഒരു ശൂന്യകൂമ്പാരവും കുറുനരികൾ വിഹരിക്കുന്ന ഇടവുമായിത്തീരും. അത് നിവാസികൾ ഇല്ലാതെ ഭീതിക്കും പരിഹാസത്തിനും വിഷയമായിത്തീരും.
ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും.
38 അവളുടെ ജനമെല്ലാം സിംഹത്തെപ്പോലെ ഗർജിക്കും, സിംഹക്കുട്ടികളെപ്പോലെ മുരളും.
അവർ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
39 എന്നാൽ അവർ ഉല്ലാസഭരിതരായിരിക്കെ, ഞാൻ അവർക്കൊരു വിരുന്നൊരുക്കി അവരെ മത്തുപിടിപ്പിക്കും; അങ്ങനെ അവർ ആർത്തട്ടഹസിക്കും— പിന്നീട് അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
അവർ ജയമത്തരായിരിക്കുമ്പോൾ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാൻ അവർക്കു ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
40 “ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെ കശാപ്പിനായി ഇറക്കിക്കൊണ്ടുവരും, ആണാടുകളെയും ആൺകോലാടുകളെയുംപോലെതന്നെ.
ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്കു ഇറക്കിക്കൊണ്ടുവരും.
41 “ശേശക്ക് എങ്ങനെ പിടിക്കപ്പെടും? സകലഭൂമിയുടെയും അഭിമാനം എങ്ങനെ പിടിച്ചടക്കപ്പെട്ടു? രാഷ്ട്രങ്ങൾക്കിടയിൽ ബാബേൽ ഒരു വിജനദേശമായത് എങ്ങനെ?
ശേശക്ക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സർവ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായ്തീർന്നതെങ്ങനെ?
42 കടൽ ബാബേലിന്മേൽ കവിഞ്ഞുകയറും; അതിന്റെ അലറുന്ന തിരമാലകൾ അതിനെ മൂടും.
ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ടു അതു മൂടിയിരിക്കുന്നു.
43 അവളുടെ പട്ടണങ്ങൾ ശൂന്യസ്ഥലങ്ങളും വരണ്ട നിലവും മരുഭൂമിയുമായിത്തീർന്നു; അത് ആൾപ്പാർപ്പില്ലാത്ത ഒരു ദേശംതന്നെ, മനുഷ്യരാരും അതിലെ യാത്രചെയ്യുന്നില്ല.
അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാർക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.
44 ഞാൻ ബാബേലിൽവെച്ച് ബേൽദേവനെ ശിക്ഷിക്കുകയും അവൻ വിഴുങ്ങിക്കളഞ്ഞതിനെ അവന്റെ വായിൽനിന്ന് പുറപ്പെടുവിക്കുകയും ചെയ്യും. ജനതകൾ ഇനിയൊരിക്കലും അവന്റെ അടുക്കലേക്ക് ചെല്ലുകയില്ല. ബാബേലിന്റെ മതിൽ വീണുപോകും, നിശ്ചയം.
ഞാൻ ബാബേലിൽവെച്ചു ബേലിനെ സന്ദർശിച്ചു, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജാതികൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.
45 “എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക! ജീവരക്ഷയ്ക്കായി ഓടിപ്പോകുക! യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് രക്ഷപ്പെട്ടുകൊൾക.
എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെടുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്നു നിങ്ങൾ ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ.
46 ദേശത്ത് കിംവദന്തികൾ കേൾക്കുമ്പോൾ നിരാശപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുത്; ഈ വർഷം ഒരു കിംവദന്തി; അടുത്തവർഷം മറ്റൊന്ന്, ദേശത്തുനടക്കുന്ന അക്രമങ്ങളെയും ഭരണാധിപന്മാരുടെ മത്സരങ്ങളെയുംകുറിച്ച് ഉള്ളവതന്നെ.
ദേശത്തു കേൾക്കുന്ന വർത്തമാനംകൊണ്ടും ഒരു ആണ്ടിൽ ഒരു വർത്തമാനവും പിറ്റെയാണ്ടിൽ മറ്റൊരു വർത്തമാനവും കേൾക്കുമ്പോഴും സാഹസകൃത്യങ്ങൾ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുതു; നിങ്ങൾ ഭയപ്പെടുകയും അരുതു.
47 ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ ശിക്ഷിക്കുന്ന സമയം നിശ്ചയമായും വരും; അവളുടെ ദേശം മുഴുവനായും അപമാനിതമാകും, അവളുടെ നിഹതന്മാർ അവളുടെ അതിർത്തിക്കുള്ളിൽത്തന്നെ വീണുകിടക്കും.
അതുകൊണ്ടു ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാർ ഒക്കെയും അതിന്റെ നടുവിൽ വീഴും.
48 അന്ന് ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെക്കുറിച്ചുള്ള ആഹ്ലാദത്താൽ ആർത്തുവിളിക്കും, ഉത്തരദിക്കിൽനിന്നു സംഹാരകർ അവളെ ആക്രമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാർ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.
49 “ഭൂമിയിലെങ്ങും ബാബേൽനിമിത്തം ആളുകളെ കൊന്നുവീഴ്ത്തിയതുപോലെ ഇസ്രായേലിൽ വധിക്കപ്പെട്ടവർനിമിത്തം ബാബേലിന്റെ പതനം അനിവാര്യം.
യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സർവ്വദേശവും തന്നേ.
50 വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ, എങ്ങും തങ്ങിനിൽക്കാതെ ഓടിപ്പോകുക! ദൂരദേശത്തുനിന്ന് യഹോവയെ ഓർക്കുക, ജെറുശലേം നിങ്ങൾക്ക് ഓർമവരട്ടെ.”
വാളിന്നു ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്നു യഹോവയെ ഓർപ്പിൻ; യെരൂശലേം നിങ്ങൾക്കു ഓർമ്മ വരട്ടെ!
51 “ഞങ്ങൾക്കു നേരിട്ട അപമാനംനിമിത്തം ഞങ്ങൾ നിന്ദിതരായിരിക്കുന്നു, യഹോവയുടെ ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിൽ വിദേശികൾ കടന്നുകയറിയതുമൂലം ലജ്ജ ഞങ്ങളുടെ മുഖങ്ങളെ മൂടിയിരിക്കുന്നു.”
ഞങ്ങൾ നിന്ദ കേട്ടു ലജ്ജിച്ചിരിക്കുന്നു; അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.
52 “എന്നാൽ ഞാൻ അവളുടെ വിഗ്രഹങ്ങളെ ശിക്ഷിക്കുകയും അവളുടെ രാജ്യത്തുടനീളം മാരകമായി മുറിവേറ്റവർ കിടന്നു ഞരങ്ങുകയും ചെയ്യുന്ന കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
അതുകൊണ്ടു ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു; അന്നു ദേശത്തെല്ലാടവും നിഹതന്മാർ കിടന്നു ഞരങ്ങും.
53 “ബാബേൽ ആകാശംവരെ കയറിയാലും അവളുടെ ഉന്നതമായ കോട്ടകളെ അവൾ ബലപ്പെടുത്തിയാലും ഞാൻ സംഹാരകരെ അതിലേക്ക് അയയ്ക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്കു അയക്കും എന്നു യഹോവയുടെ അരുളപ്പാടു.
54 “ബാബേലിൽനിന്ന് ഒരു നിലവിളിയും, ബാബേൽദേശത്തുനിന്ന് മഹാനാശത്തിന്റെ ശബ്ദവും കേൾക്കുന്നു.
ബാബേലിൽനിന്നു നിലവിളിയും കല്ദയദേശത്തുനിന്നു മഹാനാശവും കേൾക്കുന്നു.
55 യഹോവ ബാബേലിനെ നശിപ്പിക്കും; അവളുടെ മഹാഘോഷം അവിടന്ന് ഇല്ലാതെയാക്കും. ശത്രുക്കളുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; അവരുടെ ആരവം മുഴങ്ങിക്കേൾക്കുന്നു.
യഹോവ ബാബേലിനെ നശിപ്പിച്ചു അതിൽ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരെക്കുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു.
56 സംഹാരകൻ ബാബേലിനെതിരേ വരും; അവളുടെ യോദ്ധാക്കൾ പിടിക്കപ്പെടും, അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. യഹോവ പ്രതികാരത്തിന്റെ ദൈവമാണ്; അവിടന്ന് ഒന്നും ബാക്കിവെക്കാതെ പകരംവീട്ടും.
അതിന്റെ നേരെ, ബാബേലിന്റെ നേരെ തന്നേ, വിനാശകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിപെട്ടിരിക്കുന്നു; അവരുടെ വില്ലു എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവൻ പകരം ചെയ്യും.
57 അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളായ പുരുഷന്മാരെയും അവളുടെ ദേശാധിപതികളെയും യോദ്ധാക്കളെയും ഞാൻ മത്തുപിടിപ്പിക്കും; അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,” എന്ന് സൈന്യങ്ങളുടെ യഹോവ എന്ന നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവർ ഉണരാതവണ്ണം നിത്യനിദ്രകൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
58 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിന്റെ കനമേറിയ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും, അവളുടെ ഉയർന്ന കവാടങ്ങൾ തീയിൽ വെന്തുപോകും; അങ്ങനെ ജനതകളുടെ അധ്വാനം വ്യർഥമാകും, രാഷ്ട്രങ്ങളുടെ പ്രയത്നം അഗ്നിക്ക് ഇന്ധനമാകും.”
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്റെ വിശാലമായ മതിലുകൾ അശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവർ ക്ഷീണിച്ചുപോകയും ചെയ്യും.
59 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ നാലാമാണ്ടിൽ അദ്ദേഹത്തോടൊപ്പം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്കു പോയപ്പോൾ യിരെമ്യാപ്രവാചകൻ അദ്ദേഹത്തോടു കൽപ്പിച്ച വചനം.
യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലം ആണ്ടിൽ, അവനോടുകൂടെ, മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകനായ സെരായാവു പ്രയാണാദ്ധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവോടു കല്പിച്ചു വചനം -
60 അങ്ങനെ യിരെമ്യാവ് ബാബേലിനു വരാൻപോകുന്ന അനർഥമൊക്കെയും—ബാബേലിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന ഈ വചനങ്ങൾ എല്ലാംതന്നെ—ഒരു തുകൽച്ചുരുളിൽ എഴുതി.
ബാബേലിന്നു വരുവാനിരിക്കുന്ന അനർത്ഥമൊക്കെയും, ബാബേലിനെക്കുറിച്ചു എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നേ, യിരെമ്യാവു ഒരു പുസ്തകത്തിൽ എഴുതി -
61 യിരെമ്യാവ് സെരായാവിനോടു പറഞ്ഞു: “നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഉച്ചത്തിൽ വായിക്കണം.
യിരെമ്യാവു സെരായാവോടു പറഞ്ഞതു: നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഒക്കെയും നോക്കി വായിച്ചിട്ടു:
62 പിന്നീട്: ‘യഹോവേ, അവിടന്ന് ഈ സ്ഥലത്തെപ്പറ്റി, അതിൽ മനുഷ്യനോ മൃഗമോ യാതൊന്നും വസിക്കാത്തവിധം അതിനെ നശിപ്പിക്കുമെന്നും അത് എന്നേക്കും വിജനമായിത്തീരും എന്നും അരുളിച്ചെയ്തല്ലോ,’ എന്നു നീ പറയണം.
യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്നു അതിനെക്കുറിച്ചു അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.
63 ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം.
പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്നു ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്കു എറിഞ്ഞു;
64 പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.” യിരെമ്യാവിന്റെ സന്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നു.
ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിന്നു വരുത്തുന്ന അനർത്ഥത്തിൽനിന്നു അതു പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.

< യിരെമ്യാവു 51 >