< യിരെമ്യാവു 28 >
1 ആ വർഷം, യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ, നാലാംവർഷത്തിൽ അഞ്ചാംമാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകനായ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സകലജനത്തിന്റെയും മുമ്പിൽവെച്ച് എന്നോട് ഇപ്രകാരം സംസാരിച്ചു:
ആയാണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ, നാലാം ആണ്ടിൽ അഞ്ചാം മാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സൎവ്വജനത്തിന്റെയും മുമ്പിൽവെച്ചു എന്നോടു പറഞ്ഞതെന്തെന്നാൽ:
2 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും.
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയുന്നു.
3 രണ്ടു വർഷത്തിനുള്ളിൽ, ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്നെടുത്ത് ബാബേലിലേക്കു കൊണ്ടുപോയ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെല്ലാം ഞാൻ ഈ സ്ഥലത്തേക്കു തിരികെവരുത്തും.
ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാൻ രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;
4 യെഹൂദാരാജാവായി യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും ബാബേലിലേക്കു പോയിട്ടുള്ള എല്ലാ യെഹൂദാപ്രവാസികളെയും ഞാൻ ഈ സ്ഥലത്തേക്കു കൊണ്ടുവരും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും,’ എന്നും യഹോവ അരുളിച്ചെയ്യുന്നു.”
യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
5 അപ്പോൾ യഹോവയുടെ ആലയത്തിൽ നിന്നിരുന്ന പുരോഹിതന്മാരുടെയും സകലജനങ്ങളുടെയും മുമ്പിൽവെച്ച് യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട് ഇപ്രകാരം പറഞ്ഞു.
അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞതു:
6 “ആമേൻ! യഹോവ അപ്രകാരം ചെയ്യട്ടെ! യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെയും എല്ലാ പ്രവാസികളെയും ബാബേലിൽനിന്ന് ഈ സ്ഥലത്തേക്കു തിരികെ വരുത്തുമെന്നു നീ പ്രവചിച്ച നിന്റെ വാക്കുകൾ യഹോവ സത്യമാക്കിത്തീർക്കട്ടെ.
ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയം വക ഉപകരണങ്ങളെയും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ചവാക്കുകളെ യഹോവ നിവൎത്തിക്കുമാറാകട്ടെ!
7 എങ്കിലും ഇപ്പോൾ നീയും സകലജനവും കേൾക്കെ ഞാൻ പറയാൻ പോകുന്ന ഈ വചനം ശ്രദ്ധിക്കുക:
എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊൾക.
8 നിനക്കുമുമ്പും എനിക്കുമുമ്പും പ്രാചീനകാലംമുതൽ ഉണ്ടായിരുന്ന പ്രവാചകന്മാർ അനേക ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കുമെതിരേ യുദ്ധവും അനർഥവും മഹാമാരിയും പ്രവചിച്ചു.
എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനൎത്ഥവും മഹാമാരിയും പ്രവചിച്ചു.
9 എന്നാൽ സമാധാനത്തെക്കുറിച്ചു പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ വചനം നിറവേറുമ്പോൾ ആ പ്രവാചകൻ യഹോവ അയച്ച ഒരുവൻ എന്ന് തെളിയും.”
സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു;
10 അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകമെടുത്ത് ഒടിച്ചുകളഞ്ഞു.
അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു ആ നുകം എടുത്തു ഒടിച്ചുകളഞ്ഞിട്ടു,
11 സകലജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ‘രണ്ടു വർഷങ്ങൾക്കുള്ളിൽ ഞാൻ ഇതുപോലെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലരാഷ്ട്രങ്ങളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും.’” ഇതു കേട്ട് യിരെമ്യാപ്രവാചകൻ തന്റെ വഴിക്കുപോയി.
സകലജനവും കേൾക്കെ; ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിന്നകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജാതികളുടെയും കഴുത്തിൽനിന്നു എടുത്തു ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കു പോയി.
12 ഹനന്യാപ്രവാചകൻ യിരെമ്യാവിന്റെ കഴുത്തിലെ നുകം ഒടിച്ചുകളഞ്ഞതിനുശേഷം യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഇപ്രകാരം ഉണ്ടായി:
ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്തു ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
13 “നീ പോയി ഹനന്യാവിനോട് ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ തടികൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു. എന്നാൽ അതിനുപകരം നിനക്ക് ഇരുമ്പുകൊണ്ടുള്ള ഒരു നുകം ലഭിക്കും.
നീ ചെന്നു ഹനന്യാവോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.
14 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ എല്ലാ ജനതകളുടെയും കഴുത്തിന്മേൽ അവർ ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ള ഒരു നുകം വെച്ചിരിക്കുന്നു. അവർ അദ്ദേഹത്തെ സേവിക്കും. ഞാൻ വന്യമൃഗങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനു നൽകിയിരിക്കുന്നു.’”
എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാൻ ഈ സകലജാതികളുടെയും കഴുത്തിൽ വെച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു.
15 അതിനുശേഷം യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു പറഞ്ഞത്: “ഹനന്യാവേ, ശ്രദ്ധിക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല. നീ ഈ ജനത്തെ ഒരു വ്യാജം വിശ്വസിപ്പിച്ചിരിക്കുന്നു.
പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു.
16 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ നിന്നെ ഭൂമുഖത്തുനിന്നു നീക്കിക്കളയാൻ പോകുന്നു. നീ യഹോവയ്ക്കെതിരേ മത്സരിച്ച് സംസാരിച്ചിരിക്കുകയാൽ ഈ വർഷംതന്നെ മരിക്കും.’”
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവെക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 അങ്ങനെ ഹനന്യാപ്രവാചകൻ, ആ വർഷം ഏഴാംമാസത്തിൽ മരിച്ചു.
അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാം മാസത്തിൽ മരിച്ചു.