< യിരെമ്യാവു 15 >
1 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “മോശയും ശമുവേലും എന്റെമുമ്പിൽ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല. അവരെ എന്റെ മുമ്പിൽനിന്ന് ആട്ടിപ്പായിക്കുക! അവർ പൊയ്ക്കൊള്ളട്ടെ!
യഹോവ എന്നോടു അരുളിച്ചെയ്തതു: മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സു ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്റെ മുമ്പിൽനിന്നു ആട്ടിക്കളക; അവർ പോയ്ക്കൊള്ളട്ടെ.
2 ‘ഞങ്ങൾ എങ്ങോട്ടു പോകണം?’ എന്ന് അവർ നിന്നോടു ചോദിച്ചാൽ, ‘യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ് എന്ന്,’ നീ അവരെ അറിയിക്കണം: “‘മരണത്തിനുള്ളവർ മരണത്തിനും; വാളിനുള്ളവർ വാളിനും; ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും; പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ.’
ഞങ്ങൾ എവിടേക്കു പോകേണ്ടു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ അവരോടു: മരണത്തിന്നുള്ളവർ മരണത്തിന്നും വാളിന്നുള്ളവർ വാളിന്നും ക്ഷാമത്തിന്നുള്ളവർ ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവർ പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
3 “ഞാൻ നാലുതരം നാശങ്ങളെ അവരുടെമേൽ നിയമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “സംഹരിക്കുന്നതിനു വാളും കടിച്ചുകീറുന്നതിനു നായ്ക്കളും തിന്നുമുടിക്കാൻ ആകാശത്തിലെ പറവകളും വന്യമൃഗങ്ങളുംതന്നെ.
കൊന്നുകളവാൻ വാളും പറിച്ചുകീറുവാൻ നായ്ക്കളും തിന്നു മുടിപ്പാൻ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാൻ അവരുടെ നേരെ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാടു.
4 യെഹൂദാരാജാവായ ഹിസ്കിയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ ജെറുശലേമിൽ ചെയ്ത കാര്യങ്ങൾനിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മധ്യത്തിൽ ഒരു ഭീതിവിഷയമാക്കും.
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം തന്നേ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീൎക്കും.
5 “ജെറുശലേമേ, ആർക്കു നിന്നോടു സഹതാപം തോന്നും? ആര് നിന്നെയോർത്തു വിലപിക്കും? നിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ആര് അടുത്തുവരും?
യെരൂശലേമേ, ആൎക്കു നിന്നോടു കനിവുതോന്നുന്നു? ആർ നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിപ്പാൻ ആർ കയറിവരും?
6 നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങൾ വിശ്വാസത്യാഗികളായി തുടരുന്നു. തന്മൂലം ഞാൻ നിനക്കെതിരേ കൈനീട്ടി നിന്നെ നശിപ്പിക്കും; ഞാൻ ക്ഷമകാണിച്ചു മടുത്തിരിക്കുന്നു.
നീ എന്നെ ഉപേക്ഷിച്ചു പിൻവാങ്ങിയിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; അതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാൻ കരുണ കാണിച്ചു മടുത്തിരിക്കുന്നു.
7 നിങ്ങളുടെ പട്ടണകവാടങ്ങളിൽനിന്ന് ഒരു വീശുമുറംകൊണ്ടു ഞാൻ അവരെ പാറ്റിക്കൊഴിക്കും. ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യും; എന്റെ ജനം തങ്ങളുടെ ജീവിതരീതി വിട്ടുതിരിയാത്തതുമൂലംതന്നെ.
ദേശത്തിന്റെ പടിവാതിലുകളിൽ ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു: എങ്കിലും അവർ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
8 അവരുടെ വിധവകൾ എന്റെമുമ്പിൽ കടൽപ്പുറത്തെ മണലിനെക്കാൾ അധികമാകും. അവരുടെ യുവാക്കളുടെ മാതാക്കൾക്കെതിരേ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തും; ഞാൻ പെട്ടെന്ന് നടുക്കവും നിരാശയും അവളുടെമേൽ പതിക്കാൻ ഇടയാക്കും.
അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ പെരുകിക്കാണുന്നു; യൌവനക്കാരന്റെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചെക്കു ഒരു വിനാശകനെ വരുത്തി പെട്ടന്നു അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു.
9 ഏഴുമക്കളെ പ്രസവിച്ചവൾ തളർന്ന് ജീവൻ വെടിയുന്നു. പകൽ സമയത്തുതന്നെ അവളുടെ സൂര്യൻ അസ്തമിച്ചുപോകും; അവൾ ലജ്ജിതയും പരിഭ്രാന്തയുമാകും. അവരിൽ ശേഷിച്ചവരെ ഞാൻ ശത്രുക്കളുടെ വാളിന് ഏൽപ്പിച്ചുകൊടുക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ഏഴു മക്കളെ പ്രസവിച്ചവൾ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂൎയ്യൻ പകൽ തീരുംമുമ്പെ അസ്തമിച്ചുപോയി; അവൾ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാൻ അവരുടെ ശത്രുക്കൾക്കു മുമ്പിൽ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
10 അയ്യോ, എന്റെ അമ്മേ, നാടുമുഴുവനും ഏതൊരുവനോട് കലഹിച്ചു മത്സരിക്കുന്നുവോ, അങ്ങനെയുള്ള എന്നെയാണല്ലോ നീ പ്രസവിച്ചത്. എനിക്ക് അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല, എന്നോടാരും പലിശ വാങ്ങിയിട്ടുമില്ല, എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
എന്റെ അമ്മേ, സൎവ്വദേശത്തിന്നും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശെക്കു കൊടുത്തിട്ടില്ല; എനിക്കു ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
11 യഹോവ അരുളിച്ചെയ്തു: “തീർച്ചയായും ഒരു സദുദ്ദേശ്യത്തോടെ ഞാൻ നിന്നെ സ്വതന്ത്രനാക്കും; ആപത്തിന്റെയും പീഡനത്തിന്റെയും കാലത്ത് നിന്റെ ശത്രു നിന്നോടു യാചിക്കാൻ ഞാൻ ഇടവരുത്തും, നിശ്ചയം.
യഹോവ അരുളിച്ചെയ്തതു: ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനൎത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.
12 “ഒരു പുരുഷന് ഇരുമ്പ്—ഉത്തരദിക്കിൽനിന്നുള്ള ഇരുമ്പോ വെങ്കലമോ—ഒടിക്കാൻ കഴിയുമോ?
താമ്രവും ഇരിമ്പും വടക്കൻഇരിമ്പും ഒടിഞ്ഞുപോകുമോ?
13 “നിന്റെ രാജ്യംമുഴുവനും പാപത്താൽ നിറഞ്ഞതുനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ, കവർച്ചമുതലായി ഏൽപ്പിച്ചുകൊടുക്കും.
നിന്റെ ദേശത്തൊക്കെയും നിന്റെ സകലപാപങ്ങളുംനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവൎച്ചെക്കു ഏല്പിച്ചുകൊടുക്കും.
14 നീ അറിയാത്ത ഒരു ദേശത്ത് ഞാൻ നിന്നെ നിന്റെ ശത്രുക്കൾക്ക് അടിമയാക്കും; കാരണം എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു, അതു നിനക്കെതിരേ ജ്വലിക്കും.”
നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.
15 യഹോവേ, അങ്ങ് അറിയുന്നല്ലോ; എന്നെ ഓർക്കണമേ, എനിക്കായി കരുതണമേ. എന്നെ പീഡിപ്പിക്കുന്നവരോടു പ്രതികാരംചെയ്യണമേ. എന്നെ എടുത്തുകളയരുതേ, അങ്ങ് ദീർഘക്ഷമയുള്ളവനാണല്ലോ; അങ്ങേക്കുവേണ്ടി ഞാൻ എങ്ങനെ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ.
യഹോവേ, നീ അറിയുന്നു; എന്നെ ഓൎത്തു സന്ദൎശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീൎഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്റെനിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓൎക്കേണമേ;
16 ഞാൻ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അവ ഭക്ഷിച്ചിരിക്കുന്നു. അങ്ങയുടെ വചനം എന്റെ ആനന്ദവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീർന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ നാമം വഹിക്കുന്നല്ലോ.
ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.
17 പരിഹാസികളുടെ സഭയിൽ ഞാൻ ഒരിക്കലും ഇരിക്കുകയോ അവരോടൊപ്പം ആനന്ദിക്കുകയോ ചെയ്തിട്ടില്ല; അങ്ങ് എന്നെ ധാർമികരോഷംകൊണ്ടു നിറച്ചിരിക്കുകയാൽ അങ്ങയുടെ കരം നിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി.
കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാൽ നിന്റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു.
18 എന്റെ വേദന അവസാനിക്കാത്തതും എന്റെ മുറിവു വേദനാജനകവും സൗഖ്യമാകാത്തതും ആയിരിക്കുന്നതെന്ത്? അങ്ങ് എനിക്കു വഞ്ചിക്കുന്ന അരുവിയും വറ്റിപ്പോകുന്ന നീരുറവുംപോലെ ആയിരിക്കുമോ?
എന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?
19 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ പശ്ചാത്തപിച്ചാൽ എന്നെ സേവിക്കുന്നതിനായി, ഞാൻ നിന്നെ പുനരുദ്ധരിക്കും; വ്യർഥമായവ ഉപേക്ഷിച്ച് സാർഥകമായതു സംസാരിച്ചാൽ, നീ എന്റെ വക്താവായിത്തീരും. ഈ ജനം നിന്റെ അടുക്കലേക്കു തിരിയട്ടെ, എന്നാൽ നീ അവരുടെ അടുത്തേക്കു തിരിയുകയില്ല.
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.
20 ഞാൻ നിന്നെ ആ ജനത്തിന് കെട്ടിയുറപ്പിക്കപ്പെട്ട വെങ്കലഭിത്തിയാക്കിത്തീർക്കും; അവർ നിനക്കെതിരേ യുദ്ധംചെയ്യും, എന്നാൽ ജയിക്കുകയില്ലതാനും; നിന്നെ രക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനും ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവയുടെ അരുളപ്പാട്.
ഞാൻ നിന്നെ ഈ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവെക്കും; അവർ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
21 “ഞാൻ നിന്നെ ദുഷ്ടജനങ്ങളുടെ കൈയിൽനിന്നു രക്ഷിക്കുകയും ക്രൂരജനങ്ങളുടെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യും.”
ഞാൻ നിന്നെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിക്കയും നീഷ്കണ്ടകന്മാരുടെ കയ്യിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.