< യെശയ്യാവ് 62 >
1 അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പുപോലെയും അവളുടെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും ആകുന്നതുവരെ സീയോനുവേണ്ടി ഞാൻ നിശ്ശബ്ദമായിരിക്കുകയില്ല, ജെറുശലേമിനുവേണ്ടി മൗനമായിരിക്കുകയുമില്ല.
൧സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.
2 രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും എല്ലാ രാജാക്കന്മാരും നിന്റെ മഹത്ത്വവും ദർശിക്കും; യഹോവയുടെ വായ് കൽപ്പിച്ചുതരുന്ന ഒരു പുതിയ പേരിനാൽ നീ വിളിക്കപ്പെടും.
൨ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്ക് വിളിക്കപ്പെടും.
3 നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും നിന്റെ ദൈവത്തിന്റെ കൈയിൽ രാജകീയ മകുടമായും തീരും.
൩യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും.
4 നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ എന്നോ നിന്റെ ദേശം വിജനദേശം എന്നോ വിളിക്കപ്പെടുകയില്ല. എന്നാൽ നീ ഹെഫ്സീബാ എന്നും നിന്റെ ദേശം ബെയൂലാ എന്നും വിളിക്കപ്പെടും; കാരണം യഹോവ നിന്നിൽ ആനന്ദിക്കുകയും നിന്റെ ദേശം വിവാഹം ചെയ്യപ്പെട്ടതും ആയിത്തീരും.
൪നിന്നെ ഇനി അസൂബാ എന്നു വിളിക്കുകയില്ല; നിന്റെ ദേശത്തെ ശെമാമാ എന്നു പറയുകയുമില്ല; നിനക്ക് ഹെഫ്സീബാ എന്നും നിന്റെ ദേശത്തിന് ബെയൂലാ എന്നും പേര് ആകും; യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന് വിവാഹം കഴിയും.
5 ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ അവകാശമാക്കും. മണവാളൻ മണവാട്ടിയിൽ ആനന്ദിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും.
൫യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
6 ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത കാവൽക്കാരെ ഞാൻ നിന്റെ മതിലുകളിന്മേൽ നിരന്തരം വിന്യസിച്ചിരിക്കുന്നു. യഹോവയെ വിളിച്ചപേക്ഷിക്കുന്നവരേ, നിങ്ങൾ വിശ്രമിക്കാനേ പാടില്ല.
൬യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; യഹോവയെ ഓർമിപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്.
7 അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ അവിടത്തേക്ക് സ്വസ്ഥത നൽകരുത്.
൭അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.
8 യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി ഇപ്രകാരം ശപഥംചെയ്തിരിക്കുന്നു: “തീർച്ചയായും ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുവിനു ഭക്ഷണമായി കൊടുക്കുകയില്ല, നിന്റെ അധ്വാനഫലമായ പുതുവീഞ്ഞ് വിദേശികൾ ഇനിയൊരിക്കലും കുടിക്കുകയില്ല;
൮“ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു യഹോവ തന്റെ വലംകൈയും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു.
9 എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച് യഹോവയെ സ്തുതിക്കും, അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.”
൯“അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അത് പാനംചെയ്യും”.
10 കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക! ഈ ജനത്തിനു വഴിയൊരുക്കുക. നിരത്തുക, രാജവീഥി നിരത്തുക! കല്ലുകൾ പെറുക്കിക്കളയുക. രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക.
൧൦കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; കല്ല് പെറുക്കിക്കളയുവിൻ; ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.
11 ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം യഹോവ വിളംബരംചെയ്തിരിക്കുന്നു: “‘ഇതാ, നിന്റെ രക്ഷ വരുന്നു! ഇതാ, പ്രതിഫലം അവിടത്തെ പക്കലും പാരിതോഷികം അവിടത്തോടൊപ്പവുമുണ്ട്,’ എന്നു സീയോൻപുത്രിയോടു പറയുക.”
൧൧“‘ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട്’ എന്നു സീയോൻ പുത്രിയോട് പറയുവിൻ” എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.
12 അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും, യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ എന്നുതന്നെ; അന്വേഷിച്ചു കണ്ടെത്തപ്പെട്ടവൾ എന്നും ഒരിക്കലും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും വിളിക്കപ്പെടും.
൧൨അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാആരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.