< യെശയ്യാവ് 22 >

1 ദർശനത്താഴ്വരയ്ക്കെതിരേയുള്ള പ്രവചനം: നിങ്ങൾ എല്ലാവരും പുരമുകളിൽ കയറേണ്ടതിന് നിങ്ങൾക്ക് എന്തു സംഭവിച്ചു?
ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങൾക്ക് എന്ത് ഭവിച്ചു?
2 കലാപകലുഷിതവും ഒച്ചപ്പാടും അഴിഞ്ഞാട്ടവും നിറഞ്ഞ നഗരമേ, നിങ്ങളുടെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, അവർ യുദ്ധത്തിൽ പട്ടുപോയവരുമല്ല.
അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ കൊല്ലപ്പെട്ടവർ വാളാൽ കൊല്ലപ്പെട്ടവരല്ല, യുദ്ധത്തിൽ മരിച്ചുപോയവരും അല്ല.
3 നിന്റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയി; വില്ല് ഉപയോഗിക്കാതെതന്നെ അവർ പിടിക്കപ്പെട്ടു. ശത്രുക്കൾ വളരെദൂരെ ആയിരുന്നപ്പോൾത്തന്നെ ഓടിപ്പോയിട്ടും നിങ്ങൾ എല്ലാവരും ഒരുമിച്ച് ബന്ദികളാക്കപ്പെട്ടു.
നിന്റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരെല്ലാം ദൂരത്ത് ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.
4 അതിനാൽ ഞാൻ പറഞ്ഞു, “എന്നെവിട്ടു പിന്മാറുക; ഞാൻ പൊട്ടിക്കരയട്ടെ. എന്റെ ജനത്തിന്റെ പുത്രിയുടെ നാശത്തെച്ചൊല്ലി നിങ്ങൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കരുത്.”
അതുകൊണ്ട് ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്”.
5 സൈന്യങ്ങളുടെ യഹോവയായ കർത്താവിൽനിന്ന് ദർശനത്താഴ്വരയിൽ ഭീതിയും സംഹാരവും പരിഭ്രമവും നിറഞ്ഞ ഒരു ദിവസം, മതിലുകൾ ഇടിക്കപ്പെടുകയും പർവതങ്ങളോടു നിലവിളിക്കുകയും ചെയ്യുന്ന ഒരു ദിവസം വരുന്നു.
സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോട് നിലവിളിക്കുന്നതും ആയ നാൾ തന്നെ.
6 രഥങ്ങളോടും കുതിരപ്പടയോടുംകൂടെ ഏലാം ആവനാഴിയെടുക്കുന്നു; കീർ പരിചയുടെ ഉറനീക്കുന്നു.
ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടി ആവനാഴിക എടുക്കുകയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.
7 നിന്റെ അതിമനോഹരമായ താഴ്വരകളിൽ രഥങ്ങൾ നിറഞ്ഞു; കുതിരച്ചേവകർ നഗരകവാടങ്ങളിൽ അണിനിരന്നു.
അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതില്ക്കൽ അണിനിരത്തും.
8 അവിടന്ന് യെഹൂദയുടെ പ്രതിരോധം നീക്കിക്കളഞ്ഞു, അന്നു നിങ്ങൾ വനസൗധത്തിലെ ആയുധങ്ങൾ നോക്കി.
അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്ന് നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി,
9 ദാവീദിന്റെ നഗരത്തിന്റെ കോട്ടമതിലുകളിൽ വിള്ളലുകൾ നിരവധിയെന്നു നിങ്ങൾ കണ്ടു; താഴത്തെ കുളത്തിൽ നിങ്ങൾ വെള്ളം കെട്ടിനിർത്തി.
ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി,
10 നിങ്ങൾ ജെറുശലേമിലെ വീടുകൾ എണ്ണിനോക്കി, കോട്ട ബലപ്പെടുത്തുന്നതിന് നിങ്ങൾ വീടുകൾ ഇടിച്ചുകളഞ്ഞു.
൧൦യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു.
11 പഴയ കുളത്തിലെ ജലത്തിനായി നിങ്ങൾ രണ്ടു മതിലുകൾക്കിടയിൽ ഒരു ജലാശയമുണ്ടാക്കി, എങ്കിലും അതിനെ നിർമിച്ചവനിലേക്കു നിങ്ങൾ തിരിയുകയോ വളരെക്കാലംമുമ്പേ അത് ആസൂത്രണം ചെയ്തവനെപ്പറ്റി നിങ്ങൾ ചിന്തിക്കുകയോ ചെയ്തില്ല.
൧൧പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാൻ രണ്ടു മതിലുകളുടെ മദ്ധ്യത്തിൽ ഒരു ജലസംഭരണി ഉണ്ടാക്കി; എങ്കിലും അത് വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടുപണ്ടേ അത് രൂപകല്പന ചെയ്തവനെ ബഹുമാനിച്ചതുമില്ല.
12 കർത്താവ്, സൈന്യങ്ങളുടെ യഹോവ, ആ ദിവസം നിങ്ങളെ കരയുന്നതിനും വിലപിക്കുന്നതിനും ശിരോമുണ്ഡനംചെയ്ത് ചാക്കുശീലധരിക്കുന്നതിനും ആഹ്വാനംചെയ്തു,
൧൨അന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും
13 എന്നാൽ അതിനുപകരം നിങ്ങൾ ആഹ്ലാദിച്ചു തിമിർത്തു; കന്നുകാലികളെ കശാപ്പുചെയ്ത് ആടിനെ അറത്ത് മാംസം ഭക്ഷിച്ചു വീഞ്ഞു പാനംചെയ്തു. “നമുക്കു തിന്നുകുടിക്കാം, നാളെ നാം മരിക്കുമല്ലോ,” എന്നു നിങ്ങൾ പറയുന്നു!
൧൩രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക; നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു.
14 സൈന്യങ്ങളുടെ യഹോവ ഞാൻ കേൾക്കുംവിധം എനിക്കു വെളിപ്പെടുത്തിയത്: “നിങ്ങൾ മരിക്കുന്ന ദിവസംവരെ നിങ്ങളുടെ ഈ പാപത്തിന് പ്രായശ്ചിത്തം ലഭിക്കുകയില്ല,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
൧൪സൈന്യങ്ങളുടെ യഹോവ എന്റെ കാതിൽ വെളിപ്പെടുത്തിത്തന്നത്: “നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്ക് മോചിക്കപ്പെടുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
15 സൈന്യങ്ങളുടെ യഹോവയായ കർത്താവ്, ഇപ്രകാരം കൽപ്പിക്കുന്നു: “നീ പോയി, കാര്യസ്ഥനും കൊട്ടാരം ഭരണാധിപനുമായ ശെബ്നയോട് ഇപ്രകാരം പറയുക:
൧൫സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: “നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്;
16 നീ ഇവിടെ എന്താണ് ചെയ്യുന്നത്? ഇവിടെ നിനക്കുവേണ്ടി ഒരു കല്ലറ വെട്ടുന്നതിന് ആരാണ് നിനക്ക് അനുമതി നൽകിയത്? ഉയർന്നസ്ഥാനത്ത് നീ കല്ലറ വെട്ടുന്നു; പാറയിൽ ഒരു പാർപ്പിടം നിർമിക്കുന്നു.
൧൬നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്ക് ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്ക് വേണ്ടി? ഉയർന്ന ഒരു സ്ഥലത്ത് അവൻ തനിക്ക് ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്ക് ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.
17 “കരുതിയിരിക്കുക, യഹോവ നിന്നെ താഴോട്ട് ചുഴറ്റി എറിഞ്ഞുകളയും, അവിടന്നു നിന്നെ ബലമായി പിടിക്കാൻ പോകുന്നു.
൧൭ഹേ, ബലവാനായ മനുഷ്യാ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
18 യഹോവ നിന്നെ ഒരു പന്തുപോലെ ചുരുട്ടിയെടുത്ത് വളരെ വിശാലമായൊരു രാജ്യത്തേക്ക് ഉരുട്ടിക്കളയും, അവിടെ നീ മരിക്കും. നീ അഭിമാനംകൊണ്ടിരുന്ന നിന്റെ രഥങ്ങൾ നിന്റെ യജമാനന്റെ ഗൃഹത്തിന് ഒരു ലജ്ജയായി മാറും.
൧൮അവൻ ഉഗ്രതയോടെ നിശ്ചയമായും നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും.
19 നിന്റെ ഉദ്യോഗത്തിൽനിന്ന് ഞാൻ നിന്നെ സ്ഥാനഭ്രഷ്ടനാക്കും നിന്റെ സ്ഥാനത്തുനിന്ന് നീ നീക്കപ്പെടും.
൧൯ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ തള്ളിയിടും.
20 “ആ ദിവസത്തിൽ എന്റെ ദാസനായ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമിനെ ഞാൻ വിളിച്ചുവരുത്തും.
൨൦ആ നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായ എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
21 അദ്ദേഹത്തെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ അരക്കച്ചകൊണ്ട് അദ്ദേഹത്തിന്റെ അര കെട്ടും. നിന്റെ അധികാരം ഞാൻ അദ്ദേഹത്തിനു നൽകും. ജെറുശലേംനിവാസികൾക്കും യെഹൂദാജനത്തിനും അദ്ദേഹം ഒരു പിതാവായിത്തീരും.
൨൧അവനെ ഞാൻ നിന്റെ മേലങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ട് അവന്റെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും.
22 ഞാൻ ദാവീദുഗൃഹത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ തോളിൽ വെക്കും; അദ്ദേഹം തുറക്കുന്നത് അടയ്ക്കാൻ ആർക്കും കഴിയുകയില്ല, അദ്ദേഹം അടയ്ക്കുന്നത് തുറക്കാൻ ആർക്കും കഴിയുകയുമില്ല.
൨൨ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല.
23 ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അദ്ദേഹത്തെ തറയ്ക്കും; തന്റെ പിതൃഭവനത്തിന് അദ്ദേഹം മഹത്ത്വമുള്ള ഒരു സിംഹാസനം ആയിത്തീരും.
൨൩ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും.
24 അദ്ദേഹത്തിന്റെ പിതൃഭവനത്തിന്റെ എല്ലാ മഹത്ത്വവും അവർ അദ്ദേഹത്തിന്റെമേൽ തൂക്കിയിടും; സന്തതിയെയും പിൻഗാമികളെയും—കിണ്ണംമുതൽ ഭരണിവരെയുള്ള സകലചെറുപാത്രങ്ങളെയും തന്നെ.”
൨൪അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്ത്വത്തെയും സന്തതിയെയും സന്തതിപരമ്പരയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും”.
25 സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, “അന്നാളിൽ, ഉറപ്പുള്ള സ്ഥലത്തു തറച്ച ആണി ഇളകിപ്പോകും, അതു മുറിക്കപ്പെട്ട് താഴെവീഴും, അതിന്മേൽ തൂങ്ങുന്ന ഭാരവും വീണുപോകും.” യഹോവയല്ലോ അരുളിച്ചെയ്യുന്നത്.
൨൫“ആ നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അത് മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകുകയും ചെയ്യും;” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

< യെശയ്യാവ് 22 >