< ഹോശേയ 12 >
1 എഫ്രയീം കാറ്റുകൊണ്ട് ഉപജീവിക്കുന്നു. കിഴക്കൻകാറ്റിനെ ദിവസംമുഴുവനും പിൻതുടരുകയും വ്യാജവും അക്രമവും വർധിപ്പിക്കുകയും ചെയ്യുന്നു. അവൻ അശ്ശൂരുമായി ഉടമ്പടിചെയ്യുന്നു; ഈജിപ്റ്റിലേക്ക് ഒലിവെണ്ണ അയയ്ക്കുന്നു.
൧എഫ്രയീം കാറ്റിനെ സ്നേഹിച്ച്, കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു; അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; ഈജിപ്റ്റിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.
2 യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് യാക്കോബിനെ അവന്റെ വഴികൾ അനുസരിച്ചു ശിക്ഷിക്കുകയും അവന്റെ പ്രവൃത്തികൾക്കനുസരിച്ചു പകരം നൽകുകയും ചെയ്യും.
൨യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്; യഹോവ യാക്കോബിനെ അവന്റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന് പകരം കൊടുക്കും.
3 അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; പുരുഷപ്രായത്തിൽ അവൻ ദൈവത്തോടു മല്ലുപിടിച്ചു.
൩അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
4 അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു; അവൻ കരഞ്ഞു, കൃപയ്ക്കായി യാചിച്ചു. അവിടന്ന് അവനെ ബേഥേലിൽവെച്ചു കണ്ടു, അവിടെവെച്ച് അവനോടു സംസാരിച്ചു.
൪അവൻ ദൂതനോട് പൊരുതി ജയിച്ചു; അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു; അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി, അവിടെവച്ച് യഹോവ അവനോട് സംസാരിച്ചു.
5 യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ; യഹോവ എന്നത്രേ അവിടത്തെ നാമം!
൫യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; ‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം.
6 എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക; സ്നേഹവും നീതിയും നിലനിർത്തുവിൻ, എപ്പോഴും നിങ്ങളുടെ ദൈവത്തിനായി കാത്തിരിപ്പിൻ.
൬അതുകൊണ്ട് നീ നിന്റെ ദൈവത്തിന്റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരുക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുക.
7 വ്യാപാരി കള്ളത്തുലാസ് ഉപയോഗിക്കുന്നു അവൻ വഞ്ചിക്കാൻ ഇഷ്ടപ്പെടുന്നു.
൭യിസ്രായേൽ ഒരു കനാന്യനാകുന്നു; കള്ളത്തുലാസ് അവന്റെ കയ്യിൽ ഉണ്ട്; പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു.
8 എഫ്രയീം അഹങ്കരിക്കുന്നു: “ഞാൻ വളരെ ധനവാൻ; ഞാൻ സമ്പന്നനായിരിക്കുന്നു. എന്റെ സമ്പത്തുനിമിത്തം എന്നിൽ അവർ അകൃത്യമോ പാപമോ കണ്ടെത്തുകയില്ല.”
൮എന്നാൽ എഫ്രയീം: “ഞാൻ സമ്പന്നനായിരിക്കുന്നു, എനിക്ക് ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപകരമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല” എന്നിങ്ങനെ പറയുന്നു.
9 “ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവയായ ദൈവം ആകുന്നു. നിങ്ങളുടെ പെരുന്നാളുകളിലെന്നപോലെ ഞാൻ നിങ്ങളെ വീണ്ടും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
൯ഞാനോ ഈജിപ്റ്റ് ദേശം മുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്, അവർക്ക് അനേകം ദർശനങ്ങൾ നൽകി, അവർ മുഖാന്തരം സാദൃശ്യകഥകൾ സംസാരിച്ചു.”
൧൦ഞാൻ പ്രവാചകന്മാരോട് സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു; പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു.
11 ഗിലെയാദ് ഒരു ദുഷ്ടജനമോ? എങ്കിൽ അവരുടെ ജനങ്ങൾ വ്യർഥരായിത്തീരും! അവർ ഗിൽഗാലിൽ കാളകളെ ബലികഴിക്കുന്നോ? എങ്കിൽ അവരുടെ ബലിപീഠങ്ങൾ ഉഴുതിട്ട നിലത്തിലെ കൽക്കൂമ്പാരംപോലെ ആയിത്തീരും.
൧൧ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.
12 യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; ഇസ്രായേൽ ഒരു ഭാര്യയെ നേടുന്നതിനായി സേവചെയ്തു. അവളുടെ വില കൊടുക്കാൻ ആടുകളെ മേയിച്ചു.
൧൨യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു, ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു.
13 ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരാൻ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ചു, ഒരു പ്രവാചകൻ മുഖാന്തരം അവിടന്ന് അവർക്കുവേണ്ടി കരുതി.
൧൩യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു.
14 എന്നാൽ, എഫ്രയീം യഹോവയെ കോപിപ്പിച്ചു. അവന്റെ കർത്താവ് അവന്റെമേൽ രക്തപാതകം ചുമത്തും; അവന്റെ നിന്ദയ്ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.
൧൪എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവ് അവന്റെ രക്തപാതകം അവന്റെമേൽ ചുമത്തുകയും അവൻ നിന്ദിച്ചതിന് തക്കവണ്ണം അവന് പകരം കൊടുക്കുകയും ചെയ്യും.