< ഹബക്കൂൿ 1 >

1 പ്രവാചകനായ ഹബക്കൂക്കിനു ലഭിച്ച അരുളപ്പാട്.
ഹബക്കൂക്ക്പ്രവാചകൻ ദൎശിച്ച പ്രവാചകം.
2 യഹോവേ, ഞാൻ ഇനി എത്രകാലം സഹായത്തിനുവേണ്ടി നിലവിളിക്കണം, അങ്ങു ശ്രദ്ധിക്കാത്തതെന്തേ? അക്രമംനിമിത്തം ഞാൻ നിലവിളിക്കുന്നു; അവിടന്നു രക്ഷിക്കുന്നതുമില്ല.
യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
3 ഞാൻ അനീതി സഹിക്കാൻ അങ്ങ് അനുവദിക്കുന്നതെന്തേ? അവിടന്ന് അന്യായത്തെ സഹിക്കുന്നതെന്ത്? നാശവും അക്രമവും എന്റെ മുമ്പിലുണ്ട്; അവിടെ കലഹമുണ്ട്, ഭിന്നത വർധിക്കുന്നു.
നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവൎച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരുന്നു.
4 ന്യായപ്രമാണം നിശ്ചലമായിരിക്കുന്നു, നീതി നിർവഹിക്കപ്പെടുന്നതുമില്ല. ദുഷ്ടർ നീതിയെ നിയന്ത്രിക്കുന്നു, അതിനാൽ നീതി വഴിവിട്ടുപോകുന്നു.
അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
5 “രാജ്യങ്ങളെ ശ്രദ്ധിച്ചുനോക്കുക, ആശ്ചര്യപ്പെടുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു കാര്യം ചെയ്യാൻപോകുന്നു, നിങ്ങളോടു പറഞ്ഞാൽപോലും നിങ്ങൾ വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യംതന്നെ.
ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ! ആശ്ചൎയ്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.
6 ഉഗ്രന്മാരും സാഹസികരുമായ ബാബേൽജനതയെ ഞാൻ എഴുന്നേൽപ്പിക്കും. സ്വന്തമല്ലാത്ത അധിവാസസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ അവർ ഭൂമിയിലെങ്ങും വ്യാപിക്കുന്നു.
ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണൎത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു.
7 അവർ ഭയങ്കരന്മാരും ഉഗ്രന്മാരും ആകുന്നു; സ്വന്തം ഇഷ്ടമാണ് അവർക്കു നിയമം അവർ സ്വന്തം മാനംമാത്രം പ്രോത്സാഹിപ്പിക്കുന്നു.
അവർ ഘോരവും ഭയങ്കരവുമായുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്നു തന്നേ പുറപ്പെടുന്നു.
8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ, സന്ധ്യക്കിറങ്ങുന്ന ചെന്നായ്ക്കളെക്കാൾ ക്രൂരതയുള്ളവ. അവരുടെ കുതിരപ്പട ഗർവത്തോടെ പോകുന്നു; അവരുടെ കുതിരച്ചേവകർ വിദൂരത്തുനിന്നു വരുന്നു. ഇരതേടുന്ന കഴുകനെപ്പോലെ അവർ പറക്കുന്നു,
അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗൎവ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നുവരുന്നു.
9 സംഹരിക്കുന്നതിനായി അവർ കൂടിവരുന്നു. അവരുടെ പടയണികൾ മരുഭൂമിയിലെ കാറ്റുപോലെ മുന്നോട്ടുപോകുന്നു, മണൽപോലെ ബന്ധിതരെ ശേഖരിക്കുന്നു.
അവർ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവർ മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേൎക്കുന്നു.
10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു. അധികാരികളെ പുച്ഛിക്കുന്നു. കോട്ടയുള്ള നഗരങ്ങൾ നോക്കി അവർ ചിരിക്കുന്നു. അവർ കോട്ടകളിൽ മൺപടികളുണ്ടാക്കി അവയെ പിടിച്ചടക്കുന്നു.
അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവൎക്കു ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.
11 അവർ കാറ്റുപോലെ വീശി, കടന്നുപോകുന്നു— അവർ കുറ്റക്കാർ, സ്വന്തശക്തിയാണ് അവരുടെ ദൈവം.”
അന്നു അവൻ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.
12 യഹോവേ, അങ്ങ് ആദിമുതലുള്ളവനല്ലയോ? എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ, അങ്ങ് അമർത്യതയുള്ളവനല്ലോ. യഹോവേ, വിധി നടപ്പാക്കേണ്ടതിന് അങ്ങ് അവരെ നിയമിച്ചിരിക്കുന്നു; എന്റെ പാറയായുള്ളവനേ, ശിക്ഷ നടത്തേണ്ടതിന് അവിടന്ന് അവരെ നിയോഗിച്ചിരിക്കുന്നു.
എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
13 ദോഷം കണ്ടുകൂടാത്തവണ്ണം പരിശുദ്ധമായ കണ്ണുകൾ ഉള്ളവനാണല്ലോ അങ്ങ്; തെറ്റിനെ സഹിക്കുന്നവനുമല്ലല്ലോ. അങ്ങനെയെങ്കിൽ അങ്ങ് ദ്രോഹികളെ സഹിക്കുന്നതെന്ത്? തങ്ങളെക്കാൾ നീതിമാന്മാരെ ദുഷ്ടർ വിഴുങ്ങിക്കളയുമ്പോൾ അവിടന്നു നിശ്ശബ്ദനായിരിക്കുന്നതെന്ത്?
ദോഷം കണ്ടുകൂടാതവണ്ണം നിൎമ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാൻ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവൎത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ
14 സമുദ്രത്തിലെ മത്സ്യംപോലെയും അധിപതിയില്ലാത്ത കടൽജീവികളെപ്പോലെയും അങ്ങു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നു.
നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?
15 ദുഷ്ടശത്രു അവയെല്ലാം ചൂണ്ടലിട്ടു പിടിക്കുന്നു, അവൻ തന്റെ വലയിൽ അവയെ പിടിക്കുന്നു; തന്റെ കോരുവലയിൽ അവയെ ശേഖരിക്കുന്നു, അങ്ങനെ അവൻ അവയിൽ ആഹ്ലാദിച്ച് ആനന്ദിക്കുന്നു.
അവൻ അവയെ ഒക്കെയും ചൂണ്ടൽകൊണ്ടു പിടിച്ചെടുക്കുന്നു; അവൻ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ ചേൎത്തുകൊള്ളുന്നു; അതുകൊണ്ടു അവൻ സന്തോഷിച്ചാനന്ദിക്കുന്നു.
16 അതുകൊണ്ട് അവൻ തന്റെ വലയ്ക്കും ബലിയർപ്പിക്കുന്നു കോരുവലയ്ക്കു ധൂപംകാട്ടുന്നു. തന്റെ വല മുഖാന്തരം അവൻ ആഡംബരത്തിൽ ജീവിക്കുകയും ഏറ്റവും രുചികരമായ ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നു.
അതു ഹേതുവായി അവൻ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഓഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂൎത്തിയുള്ളതുമായ്തീരുന്നതു.
17 അവൻ എപ്പോഴും തന്റെ വല കുടയുകയും കരുണയില്ലാതെ രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യുമോ?
അതുനിമിത്തം അവൻ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?

< ഹബക്കൂൿ 1 >