< ഉല്പത്തി 50 >
1 യോസേഫ് തന്റെ പിതാവിന്റെമേൽ വീണ് അദ്ദേഹത്തെച്ചൊല്ലി കരഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
൧അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു.
2 അതിനുശേഷം യോസേഫ് തനിക്കു സേവനം അനുഷ്ഠിക്കുന്ന വൈദ്യന്മാരോട്, തന്റെ പിതാവായ ഇസ്രായേലിനെ സുഗന്ധലേപനംചെയ്യാൻ കൽപ്പിച്ചു.
൨പിന്നെ തന്റെ അപ്പനു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.
3 സുഗന്ധലേപനത്തിനുവേണ്ടുന്ന നാൽപ്പതുദിവസം മുഴുവൻ എടുത്ത് വൈദ്യന്മാർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്തു. ഈജിപ്റ്റുകാർ അദ്ദേഹത്തിനുവേണ്ടി എഴുപതുദിവസം വിലപിച്ചു.
൩അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്രയും ദിവസം വേണ്ടി വന്നു. ഈജിപ്റ്റുകാർ അവനെക്കുറിച്ച് എഴുപത് ദിവസം വിലാപം കഴിച്ചു.
4 വിലാപദിനങ്ങൾ സമാപിച്ചപ്പോൾ യോസേഫ് ഫറവോന്റെ രാജസഭയോട്: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ എനിക്കുവേണ്ടി ഫറവോനോടു സംസാരിക്കണം.
൪അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഭവനക്കാരോടു സംസാരിച്ചു: “നിങ്ങൾക്ക് എന്നോട് ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോട്:
5 ഞാൻ മരിക്കാൻ പോകുന്നു, കനാൻദേശത്തു ഞാൻ എനിക്കായിത്തന്നെ കുഴിച്ച കല്ലറയിൽ എന്നെ അടക്കംചെയ്യണം എന്ന് ‘എന്റെ പിതാവ് എന്നെക്കൊണ്ട് ശപഥംചെയ്യിച്ചിട്ടുണ്ട്,’ ഇപ്പോൾ ഞാൻ പോയി എന്റെ പിതാവിനെ അടക്കം ചെയ്തിട്ടു മടങ്ങിവരാം എന്ന് അദ്ദേഹത്തോടു പറയണം.”
൫‘എന്റെ അപ്പൻ: “ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നെ നീ എന്നെ സംസ്കരിക്കണം” എന്നു പറഞ്ഞ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ സംസ്കരിച്ചശേഷം മടങ്ങിവരുവാൻ അനുവാദത്തിന് അപേക്ഷിക്കുന്നു’ എന്ന് ഉണർത്തിക്കുവിൻ” എന്നു പറഞ്ഞു.
6 അതിനു ഫറവോൻ, “നിന്റെ പിതാവു നിന്നെക്കൊണ്ടു ശപഥംചെയ്യിച്ചിട്ടുള്ളതുപോലെ, പോയി പിതാവിനെ അടക്കംചെയ്യുക” എന്നു പറഞ്ഞു.
൬“നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ സംസ്കരിക്കുക” എന്നു ഫറവോൻ കല്പിച്ചു.
7 അങ്ങനെ, യോസേഫ് പോയി പിതാവിനെ അടക്കംചെയ്തു. യോസേഫിന്റെ ഭവനത്തിലെ അംഗങ്ങൾക്കും അദ്ദേഹത്തിന്റെ സഹോദരന്മാർക്കും അദ്ദേഹത്തിന്റെ പിതാവിന്റെ ഭവനത്തിലുള്ളവർക്കുംപുറമേ ഫറവോന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും അദ്ദേഹത്തിന്റെ രാജസദസ്സിലെ ഉന്നതാധികാരികളും ഈജിപ്റ്റിലെ സകലമേലുദ്യോഗസ്ഥന്മാരും അദ്ദേഹത്തെ അനുഗമിച്ചു. അവരുടെ കുഞ്ഞുങ്ങളും ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രമേ ഗോശെനിൽ ശേഷിച്ചുള്ളൂ.
൭അങ്ങനെ യോസേഫ് അപ്പനെ സംസ്കരിക്കുവാൻ പോയി; ഫറവോന്റെ ഭൃത്യന്മാരും കൊട്ടാരത്തിലെ അധികാരികളും
൮ഈജിപ്റ്റുദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; അവരുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചു പോയി.
9 രഥങ്ങളും കുതിരക്കാരും അദ്ദേഹത്തോടുകൂടെ പോയി. അതൊരു വലിയ സമൂഹമായിരുന്നു.
൯രഥങ്ങളും കുതിരക്കാരും അവനോടുകൂടെ പോയി; അത് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു.
10 അവർ യോർദാനു സമീപമുള്ള ആതാദ് മെതിക്കളത്തിൽ എത്തിയപ്പോൾ ഉച്ചത്തിൽ വളരെ സങ്കടത്തോടെ വിലപിച്ചു; അവിടെ യോസേഫ് തന്റെ പിതാവിനുവേണ്ടി ഏഴുദിവസത്തെ വിലാപകാലം ആചരിച്ചു.
൧൦അവർ യോർദ്ദാനക്കരെയുള്ള ഗോരെൻ-ആതാദിൽ മെതിക്കളത്തിൽ എത്തിയപ്പോൾ അവിടെവച്ച് വളരെ നേരം ഉറക്കെ വിലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
11 അവിടെ താമസിച്ചിരുന്ന കനാന്യർ ആതാദ് മെതിക്കളത്തിലെ വിലാപം കണ്ടിട്ട്, “ഇത് ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു. അതുകൊണ്ട് യോർദാന്നരികെയുള്ള ആ സ്ഥലത്തിന് ആബേൽ-മിസ്രായിം എന്നു പേരുണ്ടായി.
൧൧ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിൽ മെതിക്കളത്തിലെ വിലാപം കണ്ടിട്ട്: “ഇതു ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ-മിസ്രയീം എന്നു പേരായി; അത് യോർദ്ദാനക്കരെ ആകുന്നു.
12 യാക്കോബ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ പുത്രന്മാർ പ്രവർത്തിച്ചു.
൧൨യാക്കോബ് കല്പിച്ചിരുന്നതുപോലെ അവന്റെ പുത്രന്മാർ അവനുവേണ്ടി ചെയ്തു.
13 അവർ അദ്ദേഹത്തെ കനാൻ ദേശത്തേക്ക് എടുത്തുകൊണ്ടുപോയി, മമ്രേയ്ക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോന്റെ പക്കൽനിന്ന് വയലോടുകൂടെ ശ്മശാനസ്ഥലമായി വാങ്ങിയ മക്പേലാനിലത്തിലെ ഗുഹയിൽ അടക്കംചെയ്തു.
൧൩അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ സംസ്കരിച്ചു.
14 പിതാവിനെ അടക്കിയതിനുശേഷം യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ ശവമടക്കത്തിനു തന്നോടൊപ്പം പോയിരുന്ന മറ്റെല്ലാവരോടുംകൂടെ ഈജിപ്റ്റിലേക്കു മടങ്ങി.
൧൪യോസേഫ് അപ്പനെ സംസ്കരിച്ചശേഷം അവനും സഹോദരന്മാരും അവന്റെ അപ്പനെ സംസ്കരിക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും ഈജിപ്റ്റിലേക്ക് മടങ്ങിപ്പോന്നു.
15 യോസേഫിന്റെ സഹോദരന്മാർ, തങ്ങളുടെ പിതാവു മരിച്ചുപോയി എന്നു കണ്ടിട്ട്, “യോസേഫ് നമ്മോടു വൈരം വെച്ചുകൊണ്ട്, നാം അദ്ദേഹത്തോടു ചെയ്തിട്ടുള്ള കുറ്റങ്ങൾക്കെല്ലാം പകരംവീട്ടിയാൽ എന്താകും?” എന്നു പറഞ്ഞു.
൧൫അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ട്: “ചിലപ്പോൾ യോസേഫ് നമ്മെ വെറുത്ത്, നാം അവനോട് ചെയ്ത സകലദോഷത്തിനും നമ്മോടു പ്രതികാരംചെയ്യും” എന്നു പറഞ്ഞു.
16 അതുകൊണ്ട് അവർ യോസേഫിന് ഒരു സന്ദേശം അയച്ചു: “‘നിന്റെ സഹോദരന്മാർ നിന്നോടു വളരെ ദോഷമായി പെരുമാറി; അവർ ചെയ്ത പാപങ്ങളും കുറ്റകൃത്യങ്ങളും ക്ഷമിക്കണമെന്നു ഞാൻ നിന്നോട് ആവശ്യപ്പെടുന്നു’ എന്നു നിങ്ങൾ യോസേഫിനോടു പറയണമെന്ന് നിന്റെ പിതാവു മരിക്കുന്നതിനുമുമ്പ് ഞങ്ങളോടു നിർദേശിച്ചിട്ടുണ്ട്. നിന്റെ പിതാവിന്റെ ദൈവത്തിന്റെ ദാസന്മാരുടെ പാപങ്ങൾ ദയവായി ക്ഷമിക്കണം.” അവരുടെ സന്ദേശം ലഭിച്ചപ്പോൾ യോസേഫ് കരഞ്ഞു.
൧൬അവർ യോസേഫിന്റെ അടുക്കൽ ആളയച്ച്: “അപ്പൻ മരിക്കുംമുമ്പ്: ‘നിന്റെ സഹോദരന്മാർ നിന്നോട് ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കണം എന്നു യോസേഫിനോടു പറയുവിൻ’ എന്നു കല്പിച്ചിരിക്കുന്നു.
൧൭ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കണമേ” എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
18 ഇതിനുശേഷം യോസേഫിന്റെ സഹോദരന്മാർവന്ന് അദ്ദേഹത്തിന്റെ മുമ്പാകെ വീണുകിടന്ന്, “ഞങ്ങൾ അങ്ങയുടെ അടിമകൾ” എന്നു പറഞ്ഞു.
൧൮അവന്റെ സഹോദരന്മാർ ചെന്ന് അവന്റെ മുമ്പാകെ വീണു: “ഇതാ, ഞങ്ങൾ നിനക്ക് അടിമകൾ” എന്നു പറഞ്ഞു.
19 എന്നാൽ യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടരുത്. ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നോ?
൧൯യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?
20 നിങ്ങൾ എനിക്കു ദോഷം ചെയ്യാൻ ശ്രമിച്ചു; ദൈവമോ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, അതിനെ ബഹുജനത്തിന്റെ ജീവരക്ഷയ്ക്കായി ഗുണകരമാക്കിത്തീർത്തു.
൨൦നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ നന്മയാക്കിതീർത്തു.
21 ആകയാൽ നിങ്ങൾ ഭയപ്പെടേണ്ട; ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും വേണ്ടുന്നതു നൽകും” എന്നു പറഞ്ഞു. അദ്ദേഹം അവർക്ക് ഉറപ്പു നൽകിക്കൊണ്ട് ആർദ്രതയോടെ അവരോടു സംസാരിച്ചു.
൨൧ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും സംരക്ഷിക്കും” എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
22 യോസേഫ് പിതാവിന്റെ കുടുംബത്തോടുകൂടെ ഈജിപ്റ്റിൽ താമസിച്ചു. അദ്ദേഹം നൂറ്റിപ്പത്തുവർഷം ജീവിച്ചിരുന്നു.
൨൨യോസേഫും അവന്റെ പിതൃഭവനവും ഈജിപ്റ്റിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു വർഷം ജീവിച്ചിരുന്നു.
23 എഫ്രയീമിന്റെ മൂന്നാംതലമുറയിലെ മക്കളെയും അദ്ദേഹം കണ്ടു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ കുഞ്ഞുങ്ങളും യോസേഫിന്റെ മടിയിൽ വളർന്നു.
൨൩എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും യോസേഫ് കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
24 പിന്നെ യോസേഫ് തന്റെ സഹോദരന്മാരോട്, “ഞാൻ മരിക്കാൻ തുടങ്ങുന്നു. എന്നാൽ ദൈവം നിശ്ചയമായും നിങ്ങളെ സന്ദർശിക്കുകയും നിങ്ങളെ ഈ ദേശത്തുനിന്നു പുറപ്പെടുവിച്ച് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
൨൪അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട്: “ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്ന് താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
25 “ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികൾ ഈ സ്ഥലത്തുനിന്ന് എടുത്തുകൊണ്ടുപോകണം,” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് ശപഥംചെയ്യിച്ചു.
൨൫“ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്ന് കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യംചെയ്യിച്ചു.
26 യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്ത് ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.
൨൬യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന് സുഗന്ധവർഗ്ഗം ഇട്ട് അവനെ ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.