< ഉല്പത്തി 42 >

1 ഈജിപ്റ്റിൽ ധാന്യമുണ്ടെന്നറിഞ്ഞ യാക്കോബ് തന്റെ പുത്രന്മാരോട്: “നിങ്ങൾ ഇങ്ങനെ പരസ്പരം നോക്കിനിൽക്കുന്നതെന്ത്?
ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്ന് യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോട്: “നിങ്ങൾ തമ്മിൽതമ്മിൽ നോക്കിനില്ക്കുന്നത് എന്ത്?
2 ഈജിപ്റ്റിൽ ധാന്യമുണ്ട് എന്നു ഞാൻ കേട്ടിരിക്കുന്നു. നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് നിങ്ങൾ അവിടെച്ചെന്ന് നമുക്ക് ധാന്യം വാങ്ങുക” എന്നു നിർദേശിച്ചു.
ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെനിന്നു നമുക്കു ധാന്യം വാങ്ങുവിൻ” എന്നു പറഞ്ഞു.
3 ഈ നിർദേശത്തിനുശേഷം യോസേഫിന്റെ സഹോദരന്മാരിൽ പത്തുപേർ ഈജിപ്റ്റിൽനിന്ന് ധാന്യം വാങ്ങാൻ പോയി.
യോസേഫിന്റെ സഹോദരന്മാർ പത്തുപേർ ഈജിപ്റ്റിൽ ധാന്യം വാങ്ങുവാൻ പോയി.
4 എന്നാൽ യാക്കോബ്, യോസേഫിന്റെ സഹോദരനായ ബെന്യാമീനെ അവരുടെകൂടെ അയച്ചില്ല; അവന് വല്ല ആപത്തും സംഭവിച്ചേക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.
എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന് “ഒരുപക്ഷേ വല്ല ആപത്തും സംഭവിക്കും” എന്നു പറഞ്ഞ് യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
5 കനാൻദേശത്തും ക്ഷാമം ഉണ്ടായതുകൊണ്ട്, ധാന്യം വാങ്ങാൻ പോയ മറ്റുള്ളവരുടെ കൂട്ടത്തിൽ ഇസ്രായേലിന്റെ പുത്രന്മാരും ഈജിപ്റ്റിൽ എത്തിച്ചേർന്നു.
അങ്ങനെ ധാന്യം വാങ്ങുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
6 യോസേഫ് ദേശത്തുള്ള ജനങ്ങൾക്കെല്ലാവർക്കും ധാന്യം വിൽക്കുന്ന ദേശാധിപതി ആയിരുന്നു. അതുകൊണ്ട്, യോസേഫിന്റെ സഹോദരന്മാർ വന്നപ്പോൾ അവർ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു.
യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
7 സഹോദരന്മാരെ കണ്ടമാത്രയിൽ യോസേഫ് അവരെ തിരിച്ചറിഞ്ഞു; എന്നാൽ ഒരു അപരിചിതനായി നടിച്ച് അവരോടു പരുഷമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു?” അദ്ദേഹം ചോദിച്ചു. “ഭക്ഷ്യധാന്യം വാങ്ങാൻ കനാൻദേശത്തുനിന്ന് വരുന്നു,” അവർ മറുപടി പറഞ്ഞു.
യോസേഫ് തന്റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞ് എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്ന് വരുന്നു” എന്ന് അവരോടു ചോദിച്ചതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്ന് അവർ പറഞ്ഞു.
8 യോസേഫ് സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.
യോസേഫ് സഹോദരന്മാരെ അറിഞ്ഞ് എങ്കിലും അവർ അവനെ അറിഞ്ഞില്ല.
9 അപ്പോൾ യോസേഫ് അവരെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ ഓർമിച്ചു; അദ്ദേഹം അവരോട്, “നിങ്ങൾ ചാരന്മാർ! ഞങ്ങളുടെ ദേശത്തിന്റെ ദുർബലഭാഗം ഏതെന്നു നോക്കാനല്ലേ നിങ്ങൾ വന്നിരിക്കുന്നത്?” എന്നു ചോദിച്ചു.
യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്ത് അവരോട്: “നിങ്ങൾ ചാരന്മാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു.
10 “അല്ല, യജമാനനേ, അങ്ങയുടെ ദാസന്മാർ ആഹാരം വാങ്ങുന്നതിനാണു വന്നത്.
൧൦അവർ അവനോട്: “അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങുവാൻ വന്നിരിക്കുന്നു;
11 ഞങ്ങളെല്ലാവരും ഒരാളിന്റെ പുത്രന്മാരാണ്; അടിയങ്ങൾ സത്യസന്ധരാണ്, ചാരന്മാരല്ല” അവർ ഉത്തരം പറഞ്ഞു.
൧൧ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ സത്യസന്ധരാകുന്നു; അടിയങ്ങൾ ചാരന്മാരല്ല” എന്നു പറഞ്ഞു.
12 “അല്ലല്ല, ദേശത്തിന്റെ ദുർബലഭാഗം കണ്ടുപിടിക്കാൻതന്നെയാണ് നിങ്ങൾ വന്നിരിക്കുന്നത്,” യോസേഫ് പറഞ്ഞു.
൧൨അവൻ അവരോട്: “അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
13 അതിന് അവർ, “അങ്ങയുടെ ഈ അടിയങ്ങൾ പന്ത്രണ്ടു സഹോദരന്മാർ ആയിരുന്നു; ഒരാളിന്റെ പുത്രന്മാർ. അദ്ദേഹം കനാൻദേശത്തു താമസിക്കുന്നു. ഏറ്റവും ഇളയവൻ ഇപ്പോൾ ഞങ്ങളുടെ പിതാവിന്റെകൂടെയുണ്ട്; ഒരാൾ മരിച്ചുപോയി” എന്ന് ഉത്തരം പറഞ്ഞു.
൧൩അതിന് അവർ: “അടിയങ്ങൾ കനാൻ ദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ട് സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്ന് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട്; ഒരുവൻ ഇപ്പോൾ ഇല്ല” എന്നു പറഞ്ഞു.
14 യോസേഫ് അവരോട്, “ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ, നിങ്ങൾ ചാരന്മാർതന്നെ.
൧൪യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ചാരന്മാർ തന്നെ.
15 നിങ്ങളെ പരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ‘നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ ഇവിടെ വന്നിട്ടല്ലാതെ ഫറവോനാണെ, നിങ്ങൾ ഈ സ്ഥലത്തുനിന്നു പോകുകയില്ല.’
൧൫ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്ന് പുറപ്പെടുകയില്ല.
16 നിങ്ങളുടെ സഹോദരനെ കൊണ്ടുവരാൻ നിങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരാളെ അയയ്ക്കുക; ശേഷമുള്ളവരെ കാരാഗൃഹത്തിൽ സൂക്ഷിക്കുന്നതായിരിക്കും. നിങ്ങൾ സത്യം പറയുകയാണോ എന്ന് ഇങ്ങനെ നിങ്ങളുടെ വാക്കുകളാൽത്തന്നെ പരീക്ഷിച്ചറിയും; അല്ലെന്നുവരികിൽ, ഫറവോനാണെ, നിങ്ങൾ ചാരന്മാർതന്നെ.”
൧൬നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുവനെ അയക്കുവിൻ; നിങ്ങളോ തടവുകാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെങ്കിൽ; ഫറവോനാണ, നിങ്ങൾ ചാരന്മാർ തന്നെ”.
17 അദ്ദേഹം അവരെ എല്ലാവരെയും മൂന്നുദിവസത്തേക്കു തടവിലാക്കി.
൧൭അങ്ങനെ അവൻ അവരെ മൂന്നുദിവസം തടവിൽ ആക്കി.
18 മൂന്നാംദിവസം യോസേഫ് അവരോട്, “ഇതു ചെയ്യുക, എന്നാൽ നിങ്ങൾ ജീവിച്ചിരിക്കും; ഞാൻ ദൈവത്തെ ഭയപ്പെടുന്നു:
൧൮മൂന്നാംദിവസം യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്യുവിൻ:
19 നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളിൽ ഒരു സഹോദരൻ ഇവിടെ കാരാഗൃഹത്തിൽ കഴിയട്ടെ; പട്ടിണികിടക്കുന്നവർക്കു ധാന്യവുമായി ശേഷമുള്ളവർക്കു മടങ്ങിപ്പോകാം.
൧൯നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ തടവിൽ കിടക്കട്ടെ; നിങ്ങൾ നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിൻ.
20 എന്നാൽ നിങ്ങളുടെ വാക്കുകൾ സത്യമോ എന്ന് ഉറപ്പുവരുത്തേണ്ടതിനും നിങ്ങൾ മരിക്കാതിരിക്കേണ്ടതിനും നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവന്നേ മതിയാകൂ.” അങ്ങനെതന്നെ ചെയ്യാൻ അവർ തീരുമാനിച്ചു.
൨൦എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം; അതിനാൽ നിങ്ങളുടെ വാക്ക് സത്യം എന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല” അവർ അങ്ങനെ സമ്മതിച്ചു
21 പിന്നെ അവർ പരസ്പരം പറഞ്ഞു, “നാം നിശ്ചയമായും നമ്മുടെ സഹോദരൻനിമിത്തം ശിക്ഷിക്കപ്പെടുകയാണ്. തന്റെ പ്രാണനുവേണ്ടി നമ്മോടു കെഞ്ചിയപ്പോൾ അവൻ എത്രമാത്രം സങ്കടപ്പെട്ടിരുന്നെന്നു നാം കണ്ടതാണ്. എങ്കിലും നാം അവന്റെ അപേക്ഷ കേട്ടില്ല: നാം ഈ പ്രാണസങ്കടത്തിൽ ആകാൻ കാരണം അതുതന്നെ.”
൨൧“അതേ, ഇത് നാം നമ്മുടെ സഹോദരനോട് ചെയ്ത ദ്രോഹത്തിന്റെ അനന്തര ഫലമാകുന്നു. അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടിട്ടും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്ന് അവർ തമ്മിൽ പറഞ്ഞു.
22 അതിനു രൂബേൻ, “ബാലനു വിരോധമായി പാപം പ്രവർത്തിക്കരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നാൽ നിങ്ങൾ അതു കേട്ടില്ല. ഇപ്പോൾ നാം അവന്റെ രക്തത്തിനു കണക്കു ബോധിപ്പിച്ചേതീരൂ” എന്നു മറുപടി പറഞ്ഞു.
൨൨അതിന് രൂബേൻ: “ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു” എന്ന് അവരോടു പറഞ്ഞു.
23 യോസേഫ് ഒരു ദ്വിഭാഷിയെ നിയോഗിച്ചിരുന്നതുകൊണ്ട് തങ്ങൾ പറയുന്നത് അദ്ദേഹം മനസ്സിലാക്കുമെന്ന് അവർ തിരിച്ചറിഞ്ഞില്ല.
൨൩യോസേഫ് അവരോടു സംസാരിച്ചത് പരിഭാഷകൻമുഖാന്തരം ആയിരുന്നതുകൊണ്ട് അവൻ ഇതു മനസ്സിലാക്കി എന്ന് അവർ അറിഞ്ഞില്ല.
24 യോസേഫ് അവരെവിട്ടു മാറിപ്പോയി കരഞ്ഞു. വീണ്ടും അവരുടെ അടുക്കൽ മടങ്ങിവന്ന് അവരോടു സംസാരിച്ചു. പിന്നെ അദ്ദേഹം ശിമെയോനെ അവരുടെ കൂട്ടത്തിൽനിന്ന് മാറ്റി അവരുടെ കൺമുമ്പിൽവെച്ചു ബന്ധിച്ചു.
൨൪യോസേഫ് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽവന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.
25 അവരുടെ ചാക്കുകളിൽ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെയും വെള്ളി അവനവന്റെ ചാക്കിൽത്തന്നെ തിരികെ നിക്ഷേപിക്കാനും അവരുടെ വഴിയാത്രയ്ക്കുള്ള വക കൊടുക്കാനും യോസേഫ് ആജ്ഞാപിച്ചു. അദ്ദേഹത്തിന്റെ ഉത്തരവുകൾ നിറവേറ്റപ്പെടുകയും ചെയ്തു.
൨൫അവരുടെ ചാക്കിൽ ധാന്യം നിറയ്ക്കുവാനും അവരുടെ പണം അവനവന്റെ ചാക്കിൽ തിരികെ വയ്ക്കുവാനും വഴിയാത്രയിൽ ആവശ്യമായ ആഹാരം അവർക്ക് കൊടുക്കുവാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നെ അവർക്ക് ചെയ്തുകൊടുത്തു.
26 അതിനുശേഷം അവർ തങ്ങളുടെ കഴുതകളുടെ പുറത്ത് ധാന്യം കയറ്റി പുറപ്പെട്ടു.
൨൬അവർ ധാന്യം കഴുതപ്പുറത്ത് കയറ്റി അവിടെനിന്നു പുറപ്പെട്ടു.
27 രാത്രി വിശ്രമത്തിനായി അവർ ഒരു വഴിയമ്പലത്തിലെത്തി. കഴുതയ്ക്കു തീറ്റികൊടുക്കാൻ അവരിൽ ഒരാൾ ചാക്കു തുറന്നു, തന്റെ വെള്ളി ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു.
൨൭വഴിയമ്പലത്തിൽവച്ച് അവരിൽ ഒരുവൻ കഴുതയ്ക്കു തീറ്റ കൊടുക്കുവാൻ ചാക്ക് അഴിച്ചപ്പോൾ തന്റെ പണം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നത് കണ്ട്,
28 അവൻ സഹോദരന്മാരോട്, “എന്റെ വെള്ളി തിരികെത്തന്നിരിക്കുന്നു; ഇതാ, അതെന്റെ ചാക്കിൽത്തന്നെ ഇരിക്കുന്നു” എന്നു പറഞ്ഞു. അവരുടെ മനസ്സ് നിരാശപ്പെട്ടു. അവർ പേടിച്ചുവിറച്ചു പരസ്പരം നോക്കിക്കൊണ്ട്, “ദൈവം നമ്മോട് ഈ ചെയ്തിരിക്കുന്നതെന്ത്?” എന്നു പറഞ്ഞു.
൨൮തന്റെ സഹോദരന്മാരോട്: “എന്റെ പണം എനിക്ക് തിരികെ കിട്ടി അത് ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറച്ചു: “ദൈവം നമ്മോട് ഈ ചെയ്തത് എന്ത്” എന്ന് തമ്മിൽതമ്മിൽ പറഞ്ഞു.
29 അവർ കനാൻദേശത്തു തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുക്കൽ എത്തി തങ്ങൾക്കു സംഭവിച്ചതെല്ലാം അദ്ദേഹത്തോട് അറിയിച്ചു. അവർ ഇങ്ങനെ പറഞ്ഞു:
൨൯അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയപ്പോൾ, തങ്ങൾക്കു സംഭവിച്ചത് ആദ്യന്തം അവനോട് അറിയിച്ചു പറഞ്ഞത്:
30 “ആ ദേശത്തിന്റെ അധികാരിയായ മനുഷ്യൻ ഞങ്ങളോടു വളരെ പരുഷമായി സംസാരിക്കുകയും ഞങ്ങൾ ആ ദേശത്തെ പര്യവേക്ഷണംചെയ്യാൻ ചെന്നവരെന്നഭാവേന ഞങ്ങളോടു പെരുമാറുകയും ചെയ്തു.
൩൦“ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ചാരന്മാർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.
31 ഞങ്ങൾ അദ്ദേഹത്തോട്: ‘ഞങ്ങൾ സത്യസന്ധരാണ്, ചാരന്മാരല്ല.
൩൧ഞങ്ങൾ അവനോട്: ‘ഞങ്ങൾ സത്യസന്ധരാകുന്നു, ഞങ്ങൾ ചാരന്മാരല്ല.
32 ഞങ്ങൾ ഒരേ പിതാവിന്റെ പുത്രന്മാരായി പന്ത്രണ്ടു സഹോദരന്മാരുണ്ടായിരുന്നു; ഒരാൾ മരിച്ചുപോയി, ഏറ്റവും ഇളയവൻ കനാനിൽ ഞങ്ങളുടെ പിതാവിന്റെകൂടെയുണ്ട്’ എന്നു പറഞ്ഞു.
൩൨ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ട് സഹോദരന്മാരാകുന്നു; ഒരുവൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു.
33 “അപ്പോൾ ദേശത്തിന്റെ അധികാരിയായ ആ മനുഷ്യൻ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ സത്യസന്ധരോ എന്നു ഞാൻ ഇതിനാൽ അറിയും. നിങ്ങളുടെ സഹോദരന്മാരിൽ ഒരുവനെ ഇവിടെ എന്റെ അടുക്കൽ വിട്ടിട്ട്; നിങ്ങളുടെ കുടുംബത്തിൽ പട്ടിണികിടക്കുന്നവർക്കായി ധാന്യം കൊണ്ടുപോകുക.
൩൩അതിന് ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: ‘നിങ്ങൾ സത്യസന്ധർ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടിട്ടു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ.
34 എന്നാൽ, നിങ്ങൾ ചാരന്മാരല്ല, സത്യസന്ധരാണ് എന്നു ഞാൻ മനസ്സിലാക്കേണ്ടതിന് നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം. അപ്പോൾ ഞാൻ നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു തിരികെത്തരും, അങ്ങനെ നിങ്ങൾക്കു ദേശത്തു വ്യാപാരം നടത്തുകയും ചെയ്യാം.’”
൩൪നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ചാരന്മാരല്ല, സത്യസന്ധർ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്ക് ദേശത്തു വ്യാപാരവും ചെയ്യാം.
35 പിന്നെ അവർ തങ്ങളുടെ ചാക്കുകൾ ഒഴിച്ചപ്പോൾ ഓരോരുത്തന്റെയും പണസഞ്ചി അവനവന്റെ ചാക്കിൽ ഉള്ളതായി കണ്ടു. അവരും അവരുടെ പിതാവും പണസഞ്ചി കണ്ടു ഭയപ്പെട്ടു.
൩൫പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടപ്പോൾ ഭയപ്പെട്ടുപോയി.
36 അവരുടെ പിതാവായ യാക്കോബ് അവരോട്, “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുകയാണ്. യോസേഫ് ഇല്ലാതെയായി, ശിമെയോനും ഇല്ല; ഇപ്പോൾ ഇതാ ബെന്യാമീനെയും കൊണ്ടുപോകണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നു. എല്ലാം എനിക്ക് പ്രതികൂലമാകുന്നു” എന്നു പറഞ്ഞു.
൩൬അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്ക് പ്രതികൂലം തന്നെ” എന്നു പറഞ്ഞു.
37 അപ്പോൾ രൂബേൻ പിതാവിനോട്, “ഞാൻ അവനെ അങ്ങയുടെ അടുക്കൽ തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ അങ്ങ് എന്റെ പുത്രന്മാരെ ഇരുവരെയും കൊന്നുകൊള്ളുക. അവനെ എന്റെ ചുമതലയിൽ ഏൽപ്പിച്ചുതരിക; ഞാൻ അവനെ തിരികെ കൊണ്ടുവന്നുകൊള്ളാം” എന്നു പറഞ്ഞു.
൩൭അതിന് രൂബേൻ അപ്പനോട്: “എന്റെ കയ്യിൽ അവനെ ഏല്പിക്കുക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക” എന്നു പറഞ്ഞു.
38 എന്നാൽ യാക്കോബ്, “എന്റെ മകൻ നിങ്ങളുടെകൂടെ അവിടേക്ക് പോരുകയില്ല. അവന്റെ സഹോദരൻ മരിച്ചു, ഇനി ശേഷിക്കുന്നത് അവൻമാത്രം. നിങ്ങളുടെ വഴിയാത്രയിൽ അവന് എന്തെങ്കിലും ഹാനി ഭവിച്ചാൽ നിങ്ങൾ എന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും” എന്നു പറഞ്ഞു. (Sheol h7585)
൩൮എന്നാൽ അവൻ: “എന്റെ മകൻ നിങ്ങളോടുകൂടെ വരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുവനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന് വല്ല ആപത്തും സംഭവിച്ചേക്കാം. വൃദ്ധനായ എനിക്ക് നിങ്ങൾ വരുത്തുന്ന ദുഃഖം മരണത്തിലേക്ക് എത്തിക്കുമാറാക്കും എന്നു പറഞ്ഞു. (Sheol h7585)

< ഉല്പത്തി 42 >