< എസ്രാ 7 >

1 ഈ കാര്യങ്ങളൊക്കെയും നടന്നതിനുശേഷം, പാർസിരാജാവായ അർഥഹ്ശഷ്ടാരാജാവിന്റെ ഭരണകാലത്ത്, എസ്രാ ബാബേലിൽനിന്നും വന്നു. ഇദ്ദേഹം സെരായാവിന്റെ മകനായിരുന്നു. സെരായാവ് അസര്യാവിന്റെ മകൻ, അസര്യാവ് ഹിൽക്കിയാവിന്റെ മകൻ,
അതിന്റെശേഷം പാൎസിരാജാവായ അൎത്ഥഹ്ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസൎയ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
2 ഹിൽക്കിയാവ് ശല്ലൂമിന്റെ മകൻ, ശല്ലൂം സാദോക്കിന്റെ മകൻ, സാദോക്ക് അഹീതൂബിന്റെ മകൻ,
അവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ;
3 അഹീത്തൂബ് അമര്യാവിന്റെ മകൻ, അമര്യാവ് അസര്യാവിന്റെ മകൻ, അസര്യാവ് മെരായോത്തിന്റെ മകൻ,
അവൻ അമൎയ്യാവിന്റെ മകൻ; അവൻ അസൎയ്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;
4 മെരായോത്ത് സെരഹ്യാവിന്റെ മകൻ, സെരഹ്യാവ് ഉസ്സിയുടെ മകൻ, ഉസ്സി ബുക്കിയുടെ മകൻ,
അവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ;
5 ബുക്കി അബീശൂവായുടെ മകൻ, അബീശൂവ ഫീനെഹാസിന്റെ മകൻ, ഫീനെഹാസ് എലെയാസാരിന്റെ മകൻ, എലെയാസാർ മഹാപുരോഹിതനായ അഹരോന്റെ മകൻ.
അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ.
6 ഈ എസ്രാ ഇസ്രായേലിന്റെ ദൈവമായ യഹോവ നൽകിയ മോശയുടെ ന്യായപ്രമാണത്തിൽ പ്രാവീണ്യമുള്ള ഒരു വേദജ്ഞനായിരുന്നു. തന്റെ ദൈവമായ യഹോവയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതിനാൽ അദ്ദേഹം ചോദിച്ചതെല്ലാം രാജാവ് അദ്ദേഹത്തിനു നൽകിയിരുന്നു.
ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
7 ഇസ്രായേൽജനത്തിൽ ചിലരും ചില പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും വാതിൽക്കാവൽക്കാരും ദൈവാലയശുശ്രൂഷകരും അർഥഹ്ശഷ്ടാരാജാവിന്റെ ഏഴാമാണ്ടിൽ ജെറുശലേമിൽ വന്നുചേർന്നു.
അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവല്ക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അൎത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.
8 എസ്രാ ജെറുശലേമിൽ വന്നുചേർന്നത് രാജാവിന്റെ ഏഴാമാണ്ടിൽ അഞ്ചാംമാസത്തിലാണ്.
അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
9 ഒന്നാംമാസം ഒന്നാംതീയതി അദ്ദേഹം ബാബേലിൽനിന്ന് യാത്രതിരിച്ചു. തന്റെ ദൈവത്തിന്റെ കരുണയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതുകൊണ്ട് അഞ്ചാംമാസം ഒന്നാംതീയതി അദ്ദേഹം ജെറുശലേമിൽ എത്തി.
ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
10 യഹോവയുടെ ന്യായപ്രമാണം പഠിക്കാനും അതനുസരിച്ചു ജീവിക്കാനും അവിടത്തെ ഉത്തരവുകളും നിയമങ്ങളും ഇസ്രായേലിനെ പഠിപ്പിക്കാനും എസ്രാ അർപ്പണബോധമുള്ളവനായിരുന്നു.
യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.
11 ഇസ്രായേലിനുള്ള യഹോവയുടെ കൽപ്പനകളും ഉത്തരവുകളും സംബന്ധിച്ച കാര്യങ്ങളിൽ പണ്ഡിതനും ന്യായപ്രമാണോപദേഷ്ടാവുമായ എസ്രാപുരോഹിതന് അർഥഹ്ശഷ്ടാരാജാവ് നൽകിയ കത്തിന്റെ പകർപ്പ്:
യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അൎത്ഥഹ്ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകൎപ്പാവിതു:
12 രാജാധിരാജാവായ അർഥഹ്ശഷ്ടാവിൽനിന്ന്, സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രാപുരോഹിതന്: സമാധാനാശംസകൾ.
രാജാധിരാജാവായ അൎത്ഥഹ്ശഷ്ടാവു സ്വൎഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി.
13 നമ്മുടെ രാജ്യത്തുള്ള ഇസ്രായേൽജനത്തിലും പുരോഹിതന്മാരിലും ലേവ്യരിലും ആർക്കെങ്കിലും ജെറുശലേമിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കു താങ്കളോടൊപ്പം പോകാൻ നാം കൽപ്പനകൊടുക്കുന്നു.
നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാൻ കല്പന കൊടുത്തിരിക്കുന്നു.
14 താങ്കളുടെ കൈവശമുള്ള നിങ്ങളുടെ ദൈവത്തിന്റെ ന്യായപ്രമാണത്തിലുള്ളതുപോലെ യെഹൂദ്യയെയും ജെറുശലേമിനെയുംകുറിച്ച് അന്വേഷിക്കുന്നതിനുവേണ്ടി, രാജാവും അദ്ദേഹത്തിന്റെ ഏഴ് ഉപദേശകരും താങ്കളെ അയച്ചിരിക്കുന്നു.
നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാൎയ്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും
15 ജെറുശലേമിൽ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിനു രാജാവും അദ്ദേഹത്തിന്റെ ഉപദേശകരും ഔദാര്യാർപ്പണമായി നൽകുന്ന സ്വർണവും വെള്ളിയും
യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാൎയ്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,
16 അതോടൊപ്പം ബാബേൽ പ്രവിശ്യയിൽനിന്നൊക്കെയും ലഭിക്കുന്ന സ്വർണവും വെള്ളിയും ജെറുശലേമിലെ ദൈവാലയത്തിനുവേണ്ടി ജനങ്ങളും പുരോഹിതന്മാരും മനസ്സോടെ നൽകുന്ന സ്വമേധാദാനങ്ങളും അവിടെ എത്തിക്കാനും രാജാവും അദ്ദേഹത്തിന്റെ ഏഴുമന്ത്രിമാരും താങ്കളെ അയയ്ക്കുന്നു,
ബാബേൽ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയംവകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാൎയ്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.
17 ഈ പണം താങ്കൾ ശ്രദ്ധാപൂർവം വിനിയോഗിച്ച്, കാളകളെയും ആട്ടുകൊറ്റന്മാരെയും ആൺകുഞ്ഞാടുകളെയും അവയ്ക്കുവേണ്ട ഭോജനയാഗത്തോടും പാനീയയാഗത്തോടുമൊപ്പം വാങ്ങി ജെറുശലേമിലെ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിൽ അർപ്പിക്കണം.
ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവെക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അൎപ്പിക്കേണം.
18 ശേഷമുള്ള വെള്ളിയും സ്വർണവുംകൊണ്ടു താങ്കൾക്കും താങ്കളുടെ സഹോദരന്മാർക്കും, നിങ്ങളുടെ ദൈവത്തിന്റെ ഹിതപ്രകാരം, ഉചിതമെന്നുതോന്നുന്നരീതിയിൽ ചെയ്യുക.
ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‌വാൻ നിനക്കും നിന്റെ സഹോദരന്മാൎക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊൾവിൻ.
19 നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി നിങ്ങളുടെപക്കൽ ഏൽപ്പിച്ച ഉപകരണങ്ങളെല്ലാംതന്നെ ജെറുശലേമിലെ ദൈവത്തിന്റെ മുമ്പാകെ ഏൽപ്പിക്കണം.
നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.
20 നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊടുക്കാനായി നിങ്ങളുടെ ചുമതലയിൽ മറ്റെന്തെങ്കിലും ആവശ്യമായിവന്നാൽ അവ രാജാവിന്റെ ഭണ്ഡാരത്തിൽനിന്ന് നിങ്ങൾക്കു ലഭ്യമാക്കാവുന്നതാണ്.
നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തുകൊള്ളേണം.
21 അർഥഹ്ശഷ്ടാരാജാവായ നാം യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യകളിലെ എല്ലാ ഭണ്ഡാരവിചാരകന്മാരോടും കൽപ്പിക്കുന്നു: സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതൻ നിങ്ങളോട് ആവശ്യപ്പെടുന്നതനുസരിച്ച്,
അൎത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാൎക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വൎഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയും വരെയും
22 നൂറുതാലന്ത് വെള്ളി, നൂറുകോർ ഗോതമ്പ്, നൂറുബത്ത് വീഞ്ഞ്, നൂറുബത്ത് ഒലിവെണ്ണ, ആവശ്യംപോലെ ഉപ്പ് എന്നിവയും നൽകാൻ ശ്രദ്ധിക്കണം.
ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.
23 രാജാവിന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും രാജ്യത്തിനുനേരേ കോപമുണ്ടാകാതിരിക്കാൻ സ്വർഗത്തിലെ ദൈവം കൽപ്പിക്കുന്നതെന്തും, സ്വർഗത്തിലെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ശുഷ്കാന്തിയോടെ നിർവഹിക്കുക.
രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വൎഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വൎഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
24 പുരോഹിതന്മാർ, ലേവ്യർ, സംഗീതജ്ഞർ, വാതിൽക്കാവൽക്കാർ, ദൈവാലയദാസന്മാർ, ദൈവാലയത്തിലെ മറ്റു ജോലിക്കാർ എന്നിവരിൽ ആരിൽനിന്നും കരമോ കപ്പമോ കടത്തുകൂലിയോ ഈടാക്കാൻ നിങ്ങൾക്ക് അധികാരമില്ല എന്നുംകൂടി അറിയണം.
പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവല്ക്കാർ, ദൈവാലയദാസന്മാർ എന്നിവൎക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്കു അറിവുതരുന്നു.
25 എസ്രായേ, താങ്കളും താങ്കളുടെ ദൈവം താങ്കൾക്കു നൽകിയിരിക്കുന്ന ജ്ഞാനമനുസരിച്ച്, യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യയിലെ എല്ലാ ജനങ്ങളെയും താങ്കളുടെ ദൈവത്തിന്റെ ന്യായപ്രമാണം അറിയുന്ന ഏവരെയും ന്യായപാലനം നടത്തേണ്ടതിനു ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കുക. ന്യായപ്രമാണം അറിയാത്തവരെ അതു പഠിപ്പിക്കുകയും ചെയ്യുക.
നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാൎക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവൎക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവൎക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടക്കേണം.
26 താങ്കളുടെ ദൈവത്തിന്റെ ന്യായപ്രമാണമോ രാജാവിന്റെ നിയമമോ അനുസരിക്കാത്ത ഏതൊരാൾക്കും വധശിക്ഷ, നാടുകടത്തൽ, വസ്തുക്കളുടെ കണ്ടുകെട്ടൽ, തടവ് എന്നിങ്ങനെ ഏതുവിധ ശിക്ഷയും കർക്കശമായിത്തന്നെ നൽകണം.
എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യായപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.
27 ജെറുശലേമിലുള്ള യഹോവയുടെ ആലയത്തെ ആദരിക്കാൻ രാജാവിന്റെ ഹൃദയത്തിൽ ഇപ്രകാരം പ്രേരണനൽകുന്നതിനു, രാജാവിന്റെയും അദ്ദേഹത്തിന്റെ മന്ത്രിമാരുടെയും വീരന്മാരായ സകലപ്രഭുക്കന്മാരുടെയും മുമ്പാകെ അവിടത്തെ മഹാദയ എന്റെമേൽ ചൊരിഞ്ഞ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. ഇപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ, എന്നോടുകൂടെ പോകാൻ ഇസ്രായേലിൽനിന്നു നേതാക്കന്മാരെയും കൂട്ടുന്നതിനും ഞാൻ ധൈര്യപ്പെട്ടു.
യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകലപ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈൎയ്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.

< എസ്രാ 7 >