< യെഹെസ്കേൽ 3 >
1 പിന്നീട് അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നതു ഭക്ഷിക്കുക. ഈ ചുരുൾ ഭക്ഷിച്ചതിനുശേഷം പോയി ഇസ്രായേൽജനത്തോടു സംസാരിക്കുക” എന്നു പറഞ്ഞു.
അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുൾ തിന്നിട്ടു ചെന്നു യിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.
2 അങ്ങനെ ഞാൻ വായ് തുറന്നു; അവിടന്ന് ആ ചുരുൾ എനിക്കു ഭക്ഷിക്കാൻ തന്നു.
ഞാൻ വായ്തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു:
3 അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ ഭക്ഷിച്ച് ഉദരം നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ അതു ഭക്ഷിച്ചു, അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു.
മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അതു വായിൽ തേൻപോലെ മധുരമായിരുന്നു.
4 അതിനുശേഷം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, നീ ഇസ്രായേൽജനത്തിന്റെ അടുക്കൽച്ചെന്ന് എന്റെ വചനങ്ങൾ അവരോടു സംസാരിക്കുക.
പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.
5 അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള ഒരു ജനത്തിന്റെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുത്തേക്കാണ് ഞാൻ നിന്നെ അയയ്ക്കുന്നത്.
അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;
6 അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള അനേകം ജനതകളുടെ അടുക്കലേക്കല്ല ഞാൻ നിന്നെ അയയ്ക്കുന്നത്. അവരുടെ അടുക്കലേക്കു നിന്നെ അയച്ചിരുന്നെങ്കിൽ അവർ തീർച്ചയായും നിന്റെ വാക്കുകൾ കേൾക്കുമായിരുന്നു.
അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്കു കേൾക്കുമായിരുന്നു.
7 എന്നാൽ ഇസ്രായേൽജനമോ, നിന്റെ വാക്കു കേൾക്കുകയില്ല; കാരണം എന്റെ വാക്കു കേൾക്കാൻ അവർക്കു മനസ്സില്ലായിരുന്നു. തീർച്ചയായും ഇസ്രായേൽഗൃഹം മുഴുവനും ദുശ്ശാഠ്യക്കാരും കഠിനഹൃദയരുമാണല്ലോ.
യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.
8 ഇതാ, ഞാൻ നിന്റെ മുഖത്തെ അവരുടെ മുഖത്തിനുനേരേ കഠിനവും നിന്റെ നെറ്റിയെ അവരുടെ നെറ്റിക്കുനേരേ കടുപ്പവുമാക്കും; അതേ, ഞാൻ നിന്റെ നെറ്റിയെ തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെയാക്കും. അവർ മത്സരിക്കുന്ന ജനതയെങ്കിലും അവരെ ഭയപ്പെടരുത്; അവരുടെമുമ്പിൽ ഭ്രമിച്ചുപോകുകയുമരുത്.”
എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.
ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.
10 അവിടന്ന് വീണ്ടും എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോടെ കേട്ട് ഹൃദയത്തിൽ സംഗ്രഹിക്കുക.
അവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.
11 പിന്നീട് പ്രവാസികളായ നിന്റെ ജനത്തിന്റെ അടുക്കൽച്ചെന്ന് അവർ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.”
നീ നിന്റെ ജനത്തിൻ പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്നു, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ചു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക.
12 അപ്പോൾ ആത്മാവ് എന്നെ എടുത്തുയർത്തി, യഹോവയുടെ തേജസ്സ് സ്വസ്ഥാനത്തുനിന്ന് ഉയർത്തപ്പെട്ടപ്പോൾ വലിയ മുഴക്കത്തോടെയുള്ള ഒരു ശബ്ദം ഞാൻ എന്റെ പിന്നിൽ കേട്ടു.
അപ്പോൾ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു.
13 ജീവികളുടെ ചിറകുകൾതമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ഒച്ചയുമായി ഒരു വലിയ മുഴക്കമായിരുന്നു ഞാൻ കേട്ടത്.
ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാൻ കേട്ടു.
14 അങ്ങനെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി. എന്റെ ആത്മാവ് കയ്‌പും കോപവുംകൊണ്ടു നിറഞ്ഞിരുന്നു; യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു.
ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു.
15 പിന്നെ ഞാൻ കേബാർനദിക്കു സമീപമുള്ള ടെൽ-അവീവിൽ താമസിച്ചിരുന്ന പ്രവാസികളുടെ അടുക്കൽ എത്തി. അവർ താമസിച്ചിരുന്ന സ്ഥലത്ത് ഏഴുദിവസം അതിദുഃഖിതനായി ഞാൻ ഇരുന്നു.
അങ്ങനെ ഞാൻ കെബാർനദീതീരത്തു പാർത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാർത്തെടത്തുതന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാർത്തു.
16 ആ ഏഴുദിവസം കഴിഞ്ഞപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവിടന്ന് എന്നോട്:
ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാൽ:
17 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക.
മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.
18 ദുഷ്ടരോട്, ‘നീ തീർച്ചയായും മരിക്കും’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ നീ അവരോടു സംസാരിക്കുകയോ അവരുടെ ജീവൻ രക്ഷിക്കേണ്ടതിന് അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും.
ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമ്മാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
19 എങ്കിലും നീ ദുഷ്ടർക്കു മുന്നറിയിപ്പു നൽകുകയും അവർ തങ്ങളുടെ ദുഷ്ടതയിൽനിന്നോ തിന്മനിറഞ്ഞ ജീവിതരീതിയിൽനിന്നോ പിന്തിരിയാതിരുന്നാൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും; എന്നാൽ നീ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും.
എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
20 “മാത്രമല്ല, നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽനിന്നു വിട്ടുമാറി തിന്മ പ്രവർത്തിക്കുമ്പോൾ, അവരുടെമുമ്പിൽ ഞാൻ ഒരു പ്രതിബന്ധം വെക്കും, അവർ മരിക്കും; നീ അവർക്കു താക്കീതു നൽകാതിരുന്നതുകൊണ്ട് അവർ അവരുടെ പാപത്തിൽ മരിക്കും; അവർ ചെയ്ത നീതിപ്രവൃത്തികൾ കണക്കിലെടുക്കുകയില്ല. എന്നാൽ അവരുടെ രക്തത്തിനുത്തരവാദി നീ ആയിരിക്കും.
അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവർത്തിച്ചിട്ടു ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വെക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർപ്പിക്കായ്കകൊണ്ടു അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
21 എന്നാൽ നീതിനിഷ്ഠർ പാപം ചെയ്യാതിരിക്കേണ്ടതിന് നീ അവർക്കു മുന്നറിയിപ്പു നൽകുകയും അവർ പാപം ചെയ്യാതിരിക്കുകയും ചെയ്താൽ, അവർ ഈ മുന്നറിയിപ്പു സ്വീകരിച്ചതുമൂലം ജീവിക്കും. നീയും നിന്നെത്തന്നെ സംരക്ഷിച്ചിരിക്കുന്നു.”
എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഓർപ്പിച്ചിട്ടു അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
22 അവിടെവെച്ച് പിന്നെയും യഹോവയുടെ കൈ എന്റെമേൽ വന്നു. അവിടന്ന് എന്നോട്, “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക, അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും” എന്ന് അരുളിച്ചെയ്തു.
യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവൻ എന്നോടു: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
23 അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കേബാർ നദീതീരത്തുവെച്ചു കണ്ടതുപോലെ യഹോവയുടെ മഹത്ത്വം അവിടെ നിൽക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.
അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കെബാർനദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ടു ഞാൻ കവിണ്ണുവീണു.
24 ആത്മാവ് എന്റെമേൽ വന്നു; എനിക്ക് എഴുന്നേറ്റു നിൽക്കാനുള്ള കഴിവു ലഭിച്ചു. അവിടന്ന് എന്നോട് ഇപ്രകാരം കൽപ്പിച്ചു: “നീ പോയി നിന്റെ വീട്ടിൽക്കടന്നു കതകടയ്ക്കുക.
അപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാർക്ക.
25 എന്നാൽ മനുഷ്യപുത്രാ, അവരുടെ ഇടയിലേക്കു പോകാൻ നിനക്കു കഴിയാത്തവിധത്തിൽ അവർ നിന്നെ കയറുകൊണ്ടു കെട്ടും.
എന്നാൽ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയിൽ പെരുമാറുവാൻ കഴിയാതവണ്ണം അവർ നിന്നെ കയറുകൊണ്ടു കെട്ടും.
26 നീ ഊമയായിത്തീരത്തക്കവണ്ണം ഞാൻ നിന്റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേരുമാറാക്കും; അങ്ങനെ അവരെ ശാസിക്കാൻ നിനക്കു കഴിവില്ലാതാകും; അവർ മത്സരഗൃഹമല്ലോ.
നീ ഊമനായി അവർക്കു ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമല്ലോ.
27 എങ്കിലും ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; അപ്പോൾ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയും; കേൾക്കുന്നവർ കേൾക്കട്ടെ; തിരസ്കരിക്കുന്നവർ തിരസ്കരിക്കട്ടെ. അവർ മത്സരഗൃഹമല്ലോ.
ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; നീ അവരോടു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമല്ലോ.