< പുറപ്പാട് 9 >

1 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു, നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറയുക, എബ്രായരുടെ ദൈവമായ യഹോവ, “എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക” എന്ന് അരുളിച്ചെയ്യുന്നു.
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
2 നീ അവരെ വിട്ടയയ്ക്കാതെ തടയുകയാണെങ്കിൽ
വിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,
3 യഹോവയുടെ കൈ നിന്റെ വയലിലുള്ള ജീവജാലങ്ങളുടെമേൽ—നിന്റെ കുതിരകളുടെയും കഴുതകളുടെയും ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും ചെമ്മരിയാടുകളുടെയും കോലാടുകളുടെയുംമേൽ—ഭയാനകമായ ഒരു ബാധ വരുത്തും.
യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധിയുണ്ടാകും.
4 എന്നാൽ ഇസ്രായേലിന്റെ കന്നുകാലികൾക്കും ഈജിപ്റ്റിന്റെ കന്നുകാലികൾക്കുംതമ്മിൽ യഹോവ ഒരു വ്യത്യാസം വെക്കും; ഇസ്രായേൽമക്കളുടെ കന്നുകാലികളിൽ ഒന്നും ചാകുകയില്ല.
യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വെക്കും; യിസ്രായേൽമക്കൾക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.
5 യഹോവ സമയം നിശ്ചയിച്ചിട്ട് ഇപ്രകാരം അരുളിച്ചെയ്തു, “യഹോവ നാളെ ഈ ദേശത്ത് ഇതുചെയ്യും.”
നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു.
6 പിറ്റേന്ന് യഹോവ അങ്ങനെതന്നെ ചെയ്തു; ഈജിപ്റ്റുകാരുടെ വളർത്തുമൃഗങ്ങൾ എല്ലാം ചത്തൊടുങ്ങി, എന്നാൽ ഇസ്രായേൽമക്കളുടെ മൃഗങ്ങളൊന്നും ചത്തില്ല.
അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു: മിസ്രയീമ്യരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.
7 ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒരെണ്ണംപോലും ചത്തില്ല എന്നു ഫറവോൻ നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കി. എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അയാൾ ജനത്തെ വിട്ടയച്ചതുമില്ല.
ഫറവോൻ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.
8 ഈ സംഭവത്തിനുശേഷം യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “അടുപ്പിൽനിന്ന് കൈനിറയെ ചാരം എടുക്കണം; അതു ഫറവോന്റെ മുമ്പിൽവെച്ച് മോശ ആകാശത്തിൽ വിതറട്ടെ.
പിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീർ കൈനിറച്ചു വാരുവിൻ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.
9 അത് ഈജിപ്റ്റുദേശം മുഴുവൻ ധൂളിയായി വ്യാപിച്ച്, ദേശം മുഴുവനുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കളായിത്തീരും.”
അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.
10 അങ്ങനെ അവർ അടുപ്പിൽനിന്ന് ചാരമെടുത്തുകൊണ്ട് ഫറവോന്റെ മുമ്പിൽനിന്നു. മോശ അത് ആകാശത്തേക്കു വിതറി; മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കൾ ഉണ്ടായി.
അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീർന്നു.
11 മന്ത്രവാദികൾക്കു മോശയുടെമുമ്പിൽ നിൽക്കാൻ കഴിഞ്ഞില്ല; അവരുടെയും സകല ഈജിപ്റ്റുകാരുടെയുംമേൽ പരു ഉണ്ടായിരുന്നു.
പരുനിമിത്തം മന്ത്രവാദികൾക്കു മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാമിസ്രയീമ്യർക്കും ഉണ്ടായിരുന്നു.
12 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു കേട്ടില്ല.
എന്നാൽ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
13 യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
14 അല്ലെങ്കിൽ ഇത്തവണ ഞാൻ എന്റെ സകലബാധകളും പൂർണശക്തിയോടെ നിന്റെയും ഉദ്യോഗസ്ഥരുടെയും ജനത്തിന്റെയും നേർക്ക് അയയ്ക്കും. സർവഭൂമിയിലും എനിക്കു തുല്യനായി ആരുമില്ല എന്നു നീ അങ്ങനെ അറിയും.
സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും.
15 ഇപ്പോൾത്തന്നെ എന്റെ കൈനീട്ടി നിന്നെയും നിന്റെ ജനത്തെയും ബാധയാൽ ദണ്ഡിപ്പിച്ച് ഭൂമിയിൽനിന്ന് തുടച്ചുനീക്കാമായിരുന്നു.
ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയുമായിരുന്നു.
16 എന്റെ ശക്തി നിനക്കു കാണിച്ചുതരികയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു.
എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
17 നീ ഇപ്പോഴും എന്റെ ജനത്തിനു വിരോധമായിനിന്ന് അവരെ വിട്ടയയ്ക്കാതിരിക്കുന്നു.
എന്റെ ജനത്തെ അയക്കാതിരിപ്പാൻ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞു നിർത്തുന്നു.
18 അതുകൊണ്ടു നാളെ ഈ നേരത്ത്, ഈജിപ്റ്റിന്റെ സ്ഥാപനംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ കന്മഴ ഞാൻ അയയ്ക്കും.
മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്തു പെയ്യിക്കും.
19 നിങ്ങളുടെ കന്നുകാലികളെയും വയലിൽ നിങ്ങൾക്കുള്ള സകലതിനെയും ഒരു അഭയസ്ഥാനത്തേക്കു കൊണ്ടുവരാൻ ഇപ്പോൾ ആജ്ഞ പുറപ്പെടുവിക്കുക; അകത്തുകൊണ്ടുവരാതെ വയലിൽത്തന്നെ ആയിരിക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ ആ കന്മഴ ചൊരിയും.’”
അതുകൊണ്ടു ഇപ്പോൾ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊൾക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.
20 ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും തിടുക്കത്തിൽ അകത്തുകൊണ്ടുവന്നു.
ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.
21 യഹോവയുടെ വചനത്തെ അവഗണിച്ചവരോ, തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടിരുന്നു.
എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നേ വിട്ടേച്ചു.
22 ഇതിനുശേഷം യഹോവ മോശയോട്, “ഈജിപ്റ്റിലെങ്ങും—മനുഷ്യരുടെയും മൃഗങ്ങളുടെയും ഈജിപ്റ്റിലെ വയലുകളിൽ വളരുന്ന സകലതിന്മേലും—കന്മഴ പെയ്യേണ്ടതിനു നിന്റെ കൈ ആകാശത്തേക്കു നീട്ടുക” എന്ന് അരുളിച്ചെയ്തു.
പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീംദേശത്തുള്ള സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
23 മോശ തന്റെ വടി ആകാശത്തേക്കു നീട്ടിയപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു, ഇടിമിന്നൽ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. അങ്ങനെ യഹോവ ഈജിപ്റ്റുദേശത്തിന്മേൽ കന്മഴ പെയ്യിച്ചു;
മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു.
24 കൽത്തുണ്ടുകൾ വീഴുകയും മിന്നൽ അങ്ങോട്ടും ഇങ്ങോട്ടും പായുകയും ചെയ്തു. ഈജിപ്റ്റ് ഒരു ദേശമായിത്തീർന്നതിനുശേഷം ഇപ്രകാരം തീവ്രമായ ഒരു കന്മഴ ഉണ്ടായിട്ടില്ല.
ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.
25 ഈജിപ്റ്റിലുടനീളം, വയലുകളിലുള്ള സകലതിനെയും—മനുഷ്യരെയും മൃഗങ്ങളെയും കന്മഴ തകർത്തു; വയലിലെ സസ്യങ്ങളെയെല്ലാം അതു നശിപ്പിച്ചു. മരങ്ങളെ തകർത്തുകളഞ്ഞു.
മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.
26 ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെനിൽമാത്രം കന്മഴ പെയ്തില്ല.
യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.
27 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “ഇപ്പോൾ ഞാൻ പാപം ചെയ്തുപോയി,” അയാൾ അവരോടു പറഞ്ഞു. “യഹോവ നീതിയുള്ളവൻ, എനിക്കും എന്റെ ജനത്തിനും തെറ്റുപറ്റിയിരിക്കുന്നു.
അപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.
28 യഹോവയോടു പ്രാർഥിപ്പിൻ; ഇടിയും കന്മഴയും ഞങ്ങൾക്കു സഹിക്കാവുന്നതിൽ അപ്പുറമായിരിക്കുന്നു! ഞാൻ നിങ്ങളെ വിട്ടയച്ചേക്കാം, നിങ്ങളെ ഇനി താമസിപ്പിക്കുകയില്ല.”
യഹോവയോടു പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാൻ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.
29 അതിന് മോശ, “പട്ടണത്തിനു പുറത്തു കടന്നതിനുശേഷം ഞാൻ എന്റെ കൈകൾ നിവർത്തി യഹോവയോടു പ്രാർഥിക്കും. ഇടിമുഴക്കം നിലയ്ക്കും, കന്മഴ ഇനിമേൽ പെയ്യുകയില്ല; ഭൂമി യഹോവയുടേതാണെന്നു താങ്കൾ അറിയും.
മോശെ അവനോടു: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവെക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.
30 എന്നാൽ താങ്കളും താങ്കളുടെ ഉദ്യോഗസ്ഥരും ഇപ്പോഴും യഹോവയായ ദൈവത്തെ ഭയപ്പെടുന്നില്ല എന്നു ഞാൻ മനസ്സിലാക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
31 ചണവും യവവും നശിച്ചു. യവം കതിരിടുകയും ചണം പൂക്കുകയും ചെയ്തിരുന്നു.
അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.
32 ഗോതമ്പും ചോളവും വിളയുന്നതിനു കാലതാമസം ഉണ്ടായിരുന്നതുകൊണ്ട് അവ നശിച്ചില്ല.
എന്നാൽ കോതമ്പും ചോളവും വളർന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല.
33 ഇതിനെത്തുടന്ന് മോശ ഫറവോനെ വിട്ടു നഗരത്തിനു പുറത്തുകടന്നു. അദ്ദേഹം യഹോവയിലേക്കു കൈകൾ മലർത്തി; ഇടിമുഴക്കവും കന്മഴയും നിലച്ചു. പിന്നീടു ദേശത്തു മഴ പെയ്തില്ല.
മോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല.
34 മഴയും കന്മഴയും ഇടിയും നിന്നു എന്നുകണ്ടപ്പോൾ ഫറവോൻ വീണ്ടും പാപംചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഹൃദയം കഠിനമാക്കി.
എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.
35 അങ്ങനെ, യഹോവ മോശമുഖേന അരുളിച്ചെയ്തിരുന്നതുപോലെതന്നെ ഫറവോന്റെ ഹൃദയം കഠിനമായി. അദ്ദേഹം ഇസ്രായേൽമക്കളെ പോകാൻ അനുവദിച്ചതുമില്ല.
യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

< പുറപ്പാട് 9 >