< പുറപ്പാട് 5 >

1 അതിനുശേഷം മോശയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന്, “എന്റെ ജനം മരുഭൂമിയിൽ എനിക്കൊരു ഉത്സവം ആചരിക്കേണ്ടതിന് അവരെ വിട്ടയയ്ക്കുക എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
അതിന്‍റെശേഷം മോശെയും അഹരോനും ഫറവോനോട്: “മരുഭൂമിയിൽ എനിക്ക് ഉത്സവം നടത്തേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കണം എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു.
2 അതിനു ഫറവോൻ, “ഞാൻ യഹോവയെ അനുസരിക്കേണ്ടതിനും ഇസ്രായേലിനെ വിട്ടയയ്ക്കേണ്ടതിനും അവൻ ആര്? യഹോവയെ ഞാൻ അറിയുന്നില്ല, ഇസ്രായേലിനെ ഞാൻ വിട്ടയയ്ക്കുകയുമില്ല” എന്നു പറഞ്ഞു.
അതിന് ഫറവോൻ: “യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്ന് പറഞ്ഞു.
3 അപ്പോൾ അവർ, “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായിരിക്കുന്നു. ഇപ്പോൾ മരുഭൂമിയിൽ മൂന്നുദിവസത്തെ ദൂരം യാത്രചെയ്തു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കാൻ ഞങ്ങളെ അനുവദിക്കണം; അല്ലെങ്കിൽ അവിടന്നു മഹാമാരിയാലോ വാളിനാലോ ഞങ്ങളെ പീഡിപ്പിച്ചേക്കാം” എന്നു പറഞ്ഞു.
അതിന് അവർ: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ” എന്ന് പറഞ്ഞു.
4 എന്നാൽ ഈജിപ്റ്റുരാജാവ്, “മോശയേ, അഹരോനേ, നിങ്ങൾ ജനങ്ങളെ അവരുടെ വേലയിൽ തടസ്സപ്പെടുത്തുന്നത് എന്തിന്? നിങ്ങളുടെ ജോലിയിലേക്കു മടങ്ങിപ്പോകുക!” എന്നു കൽപ്പിച്ചു.
ഈജിപ്റ്റിലെ രാജാവ് അവരോട്: “മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളുടെ വേല മിനക്കെടുത്തുന്നത് എന്തിനാണ്? നിങ്ങൾ നിങ്ങളുടെ വേലയ്ക്ക് പോകുവിൻ” എന്ന് പറഞ്ഞു.
5 ഫറവോൻ വീണ്ടും പറഞ്ഞു: “ഇതാ, ഈ ദേശത്തു ജനങ്ങൾ അസംഖ്യമായിരിക്കുന്നു, പണിയെടുക്കുന്നതിൽനിന്ന് നിങ്ങൾ അവരെ തടസ്സപ്പെടുത്തുകയാണ്.”
“ദേശത്ത് ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു” എന്നും ഫറവോൻ പറഞ്ഞു.
6 ഫറവോൻ അന്നുതന്നെ ജനത്തിന്റെമേൽ ആക്കിവെച്ചിരിക്കുന്ന അടിമകളുടെ മേൽനോട്ടക്കാർക്കും അവർക്കുമീതേയുള്ള അധികാരികൾക്കും ഇപ്രകാരം കൽപ്പനകൊടുത്തു:
അന്ന് ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും ഇപ്രകാരം കല്പിച്ചു:
7 “നിങ്ങൾ ഇനിമുതൽ ജനങ്ങൾക്ക് ഇഷ്ടികയുണ്ടാക്കാൻ വൈക്കോൽ കൊടുക്കരുത്; അവർതന്നെ പോയി ആവശ്യമുള്ള വൈക്കോൽ ശേഖരിക്കട്ടെ.
“ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ.
8 എന്നാൽ നേരത്തേ ഉണ്ടായിരുന്നത്രയും ഇഷ്ടിക ഉണ്ടാക്കാൻ അവരോട് ആവശ്യപ്പെടണം; എണ്ണം കുറയ്ക്കരുത്. അവർ അലസന്മാരാണ്, അതുകൊണ്ടാകുന്നു ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ’ എന്ന് അവർ മുറവിളി കൂട്ടുന്നത്.
എങ്കിലും ഇഷ്ടികയുടെ കണക്ക് മുമ്പിലത്തെപ്പോലെ തന്നെ ആയിരിക്കണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ’ എന്ന് നിലവിളിക്കുന്നത്.
9 അവർക്കു ജോലി കുറെക്കൂടി കഠിനമാക്കിക്കൊടുക്കണം, അങ്ങനെ അവർ വ്യാജവാക്കുകളിൽ ശ്രദ്ധിക്കാതെ പണിയെടുത്തുകൊണ്ടേയിരിക്കട്ടെ.”
അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;
10 അടിമകളുടെ മേൽനോട്ടക്കാരും അവർക്കുമീതേയുള്ള അധികാരികളും ചെന്നു ജനത്തോടു പറഞ്ഞു: “ഫറവോൻ ഇങ്ങനെ കൽപ്പിക്കുന്നു, ‘ഞാൻ നിങ്ങൾക്ക് ഇനിമുതൽ വൈക്കോൽ തരികയില്ല.
൧൦അവർ വ്യാജവാക്കുകൾ കേൾക്കരുത്. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്ന് ജനത്തോട്: “നിങ്ങൾക്ക് വൈക്കോൽ തരുകയില്ല;
11 കിട്ടുന്നേടത്തുനിന്ന് നിങ്ങൾതന്നെ വൈക്കോൽ ശേഖരിക്കണം, എങ്കിലും നിങ്ങളുടെ വേലയിൽ ഒരു കുറവും അനുവദിക്കുകയില്ല.’”
൧൧നിങ്ങൾതന്നെ പോയി കിട്ടുന്നിടത്തുനിന്ന് വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കകയില്ല” എന്ന് ഫറവോൻ കല്പിക്കുന്നു എന്ന് പറഞ്ഞു.
12 അതുകൊണ്ടു ജനങ്ങൾ വൈക്കോലിനു പകരം വൈക്കോൽക്കുറ്റി ശേഖരിക്കാൻ ഈജിപ്റ്റിൽ എല്ലായിടങ്ങളിലും ചിതറിപ്പോയി.
൧൨അങ്ങനെ ജനം വൈക്കോലിന് പകരം താളടി ശേഖരിക്കുവാൻ ഈജിപ്റ്റിൽ എല്ലായിടവും ചിതറി നടന്നു.
13 അടിമകളുടെ മേൽനോട്ടക്കാർ അവരോട്, “ദിവസംതോറുമുള്ള വേല, വൈക്കോലുണ്ടായിരുന്നപ്പോൾ ചെയ്തതുപോലെതന്നെ നിങ്ങൾ ചെയ്തുതീർക്കണം” എന്നു കർശനമായി പറഞ്ഞു.
൧൩ഊഴിയവിചാരകന്മാർ അവരെ നിർബ്ബന്ധിച്ച്: “വൈക്കോൽ നൽകിയപ്പോൾ ചെയ്തിരുന്നതത്രയും വേല ദിവസവും തികക്കണം” എന്ന് പറഞ്ഞു.
14 ഫറവോന്റെ അടിമകളുടെ മേൽനോട്ടക്കാർ നിയമിച്ച ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാരോട്, “നിങ്ങൾ മുമ്പേ ചെയ്തിരുന്നതുപോലെ ഇന്നലെയും ഇന്നും ഇഷ്ടികയുടെ അളവു തികയ്ക്കാത്തതെന്ത്?” എന്നു ചോദിച്ചുകൊണ്ട് അവരെ അടിച്ചു.
൧൪ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെമേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക നിർമ്മിക്കാഞ്ഞത് എന്ത്?” എന്ന് ചോദിച്ചു.
15 ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാർ ഫറവോന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു സങ്കടമുണർത്തിച്ചു: “അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നതെന്ത്?
൧൫അതുകൊണ്ട് യിസ്രായേൽ മക്കളുടെ പ്രമാണികൾ ചെന്ന് ഫറവോനോട് നിലവിളിച്ചു; “അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്?
16 അടിയങ്ങൾക്കു വൈക്കോൽ തരുന്നതേയില്ല, എന്നിട്ടും ‘ഇഷ്ടിക ഉണ്ടാക്കുക!’ എന്നു പറയുന്നു. ഇതാ, അടിയങ്ങളെ അടിക്കുകയും ചെയ്യുന്നു, അവിടത്തെ ജനമാണ് ഇതിൽ തെറ്റുകാർ.”
൧൬അടിയങ്ങൾക്ക് വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്ന് അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അത് നിന്റെ ജനത്തിന്നു പാപമാകുന്നു” എന്ന് പറഞ്ഞു.
17 അതിനു ഫറവോൻ, “നിങ്ങൾ മടിയന്മാർ, അലസന്മാർ! അതുകൊണ്ടാണ്, ‘ഞങ്ങൾ പോയി യഹോവയ്ക്കു യാഗം കഴിക്കട്ടെ’ എന്നു നിങ്ങൾ എപ്പോഴും പറയുന്നത്.
൧൭അതിന് അവൻ: “മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ട്: ‘ഞങ്ങൾ പോയി യഹോവയ്ക്ക് യാഗം കഴിക്കട്ടെ’ എന്ന് നിങ്ങൾ പറയുന്നു.
18 പോയി ജോലി ചെയ്യുക. വൈക്കോൽ നിങ്ങൾക്കു തരികയേയില്ല, എന്നാലും ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്” എന്നു പറഞ്ഞു.
൧൮പോയി വേല ചെയ്യുവിൻ; വൈക്കോൽ തരുകയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കുകയും വേണം” എന്ന് കല്പിച്ചു.
19 “നിങ്ങൾ ഓരോ ദിവസവും ഉണ്ടാക്കേണ്ട ഇഷ്ടികയുടെ എണ്ണം കുറയ്ക്കരുത്,” എന്ന് ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാരോടു കൽപ്പിച്ചപ്പോൾത്തന്നെ തങ്ങൾ പ്രയാസത്തിൽ അകപ്പെട്ടിരിക്കുന്നു എന്ന് അവർ മനസ്സിലാക്കി.
൧൯“ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറയ്ക്കരുത്” എന്ന് കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേൽ മക്കളുടെ പ്രമാണികൾ കണ്ടു.
20 അവർ ഫറവോന്റെ അടുക്കൽനിന്ന് മടങ്ങുമ്പോൾ തങ്ങൾക്കായി കാത്തുനിന്നിരുന്ന മോശയെയും അഹരോനെയും കണ്ടു.
൨൦അവർ ഫറവോനെ വിട്ട് പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നത് കണ്ടു,
21 “യഹോവ നിങ്ങളെ കാണുകയും ന്യായംവിധിക്കുകയും ചെയ്യട്ടെ! നിങ്ങൾ ഫറവോന്റെയും അദ്ദേഹത്തിന്റെ വേലക്കാരുടെയും മുമ്പിൽ ഞങ്ങളെ നാറ്റിക്കുകയും ഞങ്ങളെ കൊല്ലുന്നതിന് അവരുടെ കൈയിൽ വാൾ കൊടുക്കുകയും ചെയ്തിരിക്കുകയാണ്,” എന്ന് അവർ പറഞ്ഞു.
൨൧അവരോട്: “നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നിന്ദിതരാക്കി. ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ” എന്ന് പറഞ്ഞു.
22 അപ്പോൾ മോശ മടങ്ങിച്ചെന്ന് യഹോവയോട്, “കർത്താവേ, അവിടന്ന് ഈ ജനത്തെ കഷ്ടതയിൽ ആക്കിയതെന്ത്? ഇതിനായിട്ടാണോ അങ്ങ് എന്നെ അയച്ചത്?
൨൨അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: “കർത്താവേ, നീ ഈ ജനത്തിന് ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?
23 അവിടത്തെ നാമത്തിൽ ഫറവോനോടു സംസാരിക്കാൻ ചെന്നതുമുതൽ അദ്ദേഹം ഈ ജനത്തിന്റെമേൽ കഷ്ടത വരുത്തിയിരിക്കുകയാണ്, അങ്ങ് അവിടത്തെ ജനത്തെ വിടുവിച്ചതുമില്ല” എന്നു പറഞ്ഞു.
൨൩ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നത് മുതൽ അവൻ ഈ ജനത്തോട് ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്ന് പറഞ്ഞു.

< പുറപ്പാട് 5 >