< പുറപ്പാട് 18 >

1 ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത സകലകാര്യങ്ങളും യഹോവ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന വിവരവും മിദ്യാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ യിത്രോ കേട്ടു.
ദൈവം മോശെയ്ക്കും തന്റെ ജനമായ യിസ്രായേലിനുംവേണ്ടി ചെയ്ത എല്ലാകാര്യങ്ങളും യഹോവ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനും മോശെയുടെ അമ്മായപ്പനുമായ യിത്രോ കേട്ടു.
2 മോശ തന്റെ ഭാര്യയായ സിപ്പോറയെ മടക്കി അയച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പനായ യിത്രോ അവളെയും
അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ, മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ട് പുത്രന്മാരെയും കൂട്ടിക്കൊണ്ട് പുറപ്പെട്ടു.
3 അവളുടെ രണ്ട് ആൺമക്കളെയും സ്വീകരിച്ചു. “ഞാൻ അന്യദേശത്ത് പ്രവാസിയായിരിക്കുന്നു,” എന്നു പറഞ്ഞ് ഒരു മകന് മോശ ഗെർശോം എന്നു പേരിട്ടു.
ഞാൻ അന്യദേശത്ത് പരദേശിയായി എന്ന് അവൻ പറഞ്ഞതുകൊണ്ട് അവരിൽ ഒരു മകന് ഗേർശോം എന്ന് പേരിട്ടു.
4 “എന്റെ പിതാവിന്റെ ദൈവം എന്റെ സഹായമായി, അവിടന്ന് എന്നെ ഫറവോന്റെ വാളിൽനിന്ന് രക്ഷിച്ചു,” എന്നു പറഞ്ഞുകൊണ്ട് മറ്റേമകന് അദ്ദേഹം എലീയേസർ എന്നു പേരിട്ടു.
എന്റെ പിതാവിന്റെ ദൈവം എനിക്ക് തുണയായി എന്നെ ഫറവോന്റെ വാളിൽനിന്ന് രക്ഷിച്ചു എന്ന് അവൻ പറഞ്ഞതുകൊണ്ട് രണ്ടാമത്തെ മകന് എലീയേസെർ എന്ന് പേരിട്ടു.
5 മോശയുടെ അമ്മായിയപ്പനായ യിത്രോ മോശയുടെ ആൺമക്കളെയും ഭാര്യയെയും കൂട്ടിക്കൊണ്ടു മരുഭൂമിയിൽ അദ്ദേഹത്തിന്റെ അടുക്കൽ എത്തി. അവിടെ, ദൈവത്തിന്റെ പർവതത്തിനരികെ മോശ കൂടാരമടിച്ചിരുന്നു.
എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടി, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ, ദൈവത്തിന്റെ പർവ്വതത്തിൽ, അവന്റെ അടുക്കൽ വന്നു.
6 “നിന്റെ അമ്മായിയപ്പനായ യിത്രോ എന്ന ഞാൻ നിന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി നിന്റെ അടുത്തേക്കു വന്നിരിക്കുന്നു,” എന്നു യിത്രോ അദ്ദേഹത്തെ അറിയിച്ചു.
നിന്റെ അമ്മായിയപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അവൻ മോശെയോട് പറയിച്ചു.
7 മോശ പുറപ്പെട്ട് അമ്മായിയപ്പനെ വണങ്ങി ചുംബിച്ച് എതിരേറ്റു. അവർ പരസ്പരം അഭിവാദനംചെയ്തശേഷം കൂടാരത്തിലേക്കു പോയി.
മോശെ തന്റെ അമ്മായപ്പനെ എതിരേൽക്കുവാൻ പുറത്തേക്ക് ചെന്നു; അവനെ വണങ്ങി ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്ത് കൂടാരത്തിൽ വന്നു.
8 യഹോവ ഇസ്രായേലിനുവേണ്ടി ഫറവോനോടും ഈജിപ്റ്റുകാരോടും ചെയ്ത സകലകാര്യങ്ങളെക്കുറിച്ചും വഴിയിൽ അവർക്കു നേരിട്ട സകലവൈഷമ്യങ്ങളെക്കുറിച്ചും യഹോവ അവരെ വിടുവിച്ചതിനെക്കുറിച്ചും മോശ യിത്രോയെ പറഞ്ഞുകേൾപ്പിച്ചു.
മോശെ തന്റെ അമ്മായിയപ്പനോട് യഹോവ യിസ്രായേലിന് വേണ്ടി ഫറവോനോടും ഈജിപ്റ്റുകാരോടും ചെയ്തതും വഴിയിൽ അവർക്ക് നേരിട്ട പ്രയാസവും യഹോവ അവരെ രക്ഷിച്ചതും വിവരിച്ചു പറഞ്ഞു.
9 ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷപ്പെടുത്താൻ അവർക്കുവേണ്ടി യഹോവ ചെയ്ത എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും കേട്ട് യിത്രോ ആനന്ദിച്ചു.
യഹോവ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് യിസ്രായേലിനെ വിടുവിച്ചതിനാലും അവർക്ക് ചെയ്ത എല്ലാ നന്മകൾ നിമിത്തവും യിത്രോ സന്തോഷിച്ചു.
10 അദ്ദേഹം പറഞ്ഞു, “ഈജിപ്റ്റുകാരുടെയും ഫറവോന്റെയും കൈയിൽനിന്ന് നിന്നെ വിടുവിച്ചവനും ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് ജനങ്ങളെ മോചിപ്പിച്ചവനുമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
൧൦യിത്രോ പറഞ്ഞത്: “നിങ്ങളെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ച് അവരുടെ കൈക്കീഴിൽനിന്ന് ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.
11 യഹോവ സകലദേവന്മാരെക്കാളും വലിയവൻ എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഇസ്രായേലിനോടു ധിക്കാരമായി പെരുമാറിയവരോട് അവിടന്ന് ഇങ്ങനെ ചെയ്തല്ലോ!”
൧൧യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. കാരണം ഈജിപ്റ്റുകാർ അവരോടു അഹങ്കാരപൂർവ്വം പെരുമാറിയപ്പോൾ അവിടുന്ന് തന്റെ ജനത്തെ വിടുവിച്ചു.
12 പിന്നെ, മോശയുടെ അമ്മായിയപ്പനായ യിത്രോ ദൈവത്തിന് ഒരു ഹോമയാഗവും മറ്റുയാഗങ്ങളും അർപ്പിച്ചു. അഹരോനും ഇസ്രായേലിലെ സകലഗോത്രത്തലവന്മാരും വന്ന് മോശയുടെ അമ്മായിയപ്പനോടൊപ്പം ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
൧൨മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിന് ഹോമയാഗവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്ന് മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
13 പിറ്റേദിവസം മോശ ജനത്തിനു ന്യായംവിധിക്കാൻ ഇരുന്നു. പ്രഭാതംമുതൽ സന്ധ്യവരെ ജനം മോശയ്ക്കുചുറ്റും നിന്നു.
൧൩പിറ്റേദിവസം മോശെ ജനത്തിന് ന്യായം വിധിക്കുവാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു.
14 ജനത്തിനുവേണ്ടി മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് അദ്ദേഹത്തോട് അമ്മായിയപ്പൻ ചോദിച്ചു: “നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? ഈ ജനമെല്ലാം രാവിലെമുതൽ വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കുകയും നീ തനിച്ച് ന്യായവിസ്താരം നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?”
൧൪അവൻ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: “നീ ജനത്തിന് വേണ്ടി ചെയ്യുന്ന ഈ കാര്യം എന്താണ്? നീ ഏകനും ന്യായാധിപതിയുമായി വിസ്തരിക്കുവാൻ ഇരിക്കുകയും ജനങ്ങൾ രാവിലെ തുടങ്ങി വൈകുന്നേരംവരെ നിന്റെ ചുറ്റും നില്‍ക്കുകയും ചെയ്യുന്നത് എന്ത് എന്ന് അവൻ ചോദിച്ചു.
15 മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അന്വേഷിച്ചുകൊണ്ടു ജനം എന്റെ അടുക്കൽ വരുന്നു.
൧൫മോശെ തന്റെ അമ്മായിയപ്പനോട്: “ദൈവത്തോട് ആലോചന ചോദിക്കുവാൻ ജനം എന്റെ അടുക്കൽ വരുന്നു.
16 അവർക്കു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽവരും. ഞാൻ അവർക്കുമധ്യേ തീർപ്പുകൽപ്പിച്ച് ദൈവത്തിന്റെ ഉത്തരവുകളും നിയമങ്ങളും അവരെ അറിയിക്കും.”
൧൬അവർക്ക് ഒരു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർ തമ്മിലുള്ള തർക്കം ഞാൻ കേട്ടു വിധിക്കുകയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യും” എന്ന് പറഞ്ഞു.
17 അതിനു മറുപടിയായി മോശയുടെ അമ്മായിയപ്പൻ: “നീ ഈ ചെയ്യുന്നതു നന്നല്ല.
൧൭അതിന് മോശെയുടെ അമ്മായിയപ്പൻ അവനോട് പറഞ്ഞത്:
18 നീയും നിന്റെ അടുക്കൽ വരുന്ന ഈ ജനങ്ങളും തളർന്നുപോകും. ഈ ജോലി നിനക്കു വഹിക്കാവുന്നതിൽ അധികമാണ്; നിനക്കു തനിയേ ഇതു കൈകാര്യംചെയ്യുക സാധ്യമല്ല.
൧൮“നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അത് നിവർത്തിക്കുവാൻ നിനക്ക് കഴിയുന്നതല്ല.
19 ഇപ്പോൾ എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ നിനക്ക് ഉപദേശം നൽകാം; ദൈവം നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. നീ ദൈവസന്നിധിയിൽ ജനത്തിന്റെ പ്രതിനിധി ആയി അവരുടെ വ്യവഹാരങ്ങൾ ദൈവത്തിന്റെ അടുക്കൽ കൊണ്ടുചെല്ലണം.
൧൯ആകയാൽ എന്റെ വാക്ക് കേൾക്കുക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന് വേണ്ടി ദൈവസന്നിധിയിൽ ഇരിക്കുക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.
20 അവിടത്തെ ഉത്തരവുകളും നിയമങ്ങളും അവരെ പഠിപ്പിക്കയും ജീവിക്കേണ്ട വിധവും അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളും അവരെ പ്രബോധിപ്പിക്കുകയും ചെയ്യണം.
൨൦അവർക്ക് കല്പനകളും പ്രമാണങ്ങളും ഉപദേശിക്കുകയും നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും ചെയ്ക.
21 സകലജനത്തിൽനിന്ന് പ്രാപ്തരും ദൈവഭയമുള്ളവരും സത്യസന്ധരും ദുരാദായം വെറുക്കുന്നവരുമായ ചില പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിക്കുക.
൨൧അതുകൂടാതെ, ദൈവഭക്തന്മാരും സത്യവാന്മാരും കൈക്കൂലി വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും, നൂറുപേർക്ക് അധിപതിമാരായും, അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും നിയമിക്കുക.
22 അവർ എപ്പോഴും ജനത്തിനു ന്യായംവിധിക്കട്ടെ. സങ്കീർണമായ വ്യവഹാരങ്ങൾ അവർ നിന്റെ അടുക്കൽ കൊണ്ടുവരികയും ലഘുവായ കാര്യങ്ങളിൽ അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്യട്ടെ. അങ്ങനെയായാൽ നിന്റെ ജോലിഭാരം കുറയും, അങ്ങനെ അവരും അതു നിന്നോടൊപ്പം പങ്കിടുമല്ലോ!
൨൨അവർ എല്ലാസമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്ക് ഭാരം കുറയും.
23 നീ ഇതു ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്കു കഠിനാധ്വാനം ഒഴിവാക്കാം, ജനമെല്ലാം സംതൃപ്തരായി വീടുകളിലേക്കു മടങ്ങുകയും ചെയ്യും.”
൨൩നീ ഈ കാര്യം ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്ക് നിലനില്ക്കാം. ഈ ജനങ്ങൾക്കെല്ലാം സമാധാനത്തോടെ അവരുടെ സ്ഥലത്തേക്ക് പോകുകയും ചെയ്യാം”.
24 മോശ അമ്മായിയപ്പന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു; അദ്ദേഹം പറഞ്ഞതുപോലെ എല്ലാം ചെയ്തു.
൨൪മോശെ തന്റെ അമ്മായിയപ്പന്റെ വാക്ക് കേട്ട്, അവൻ പറഞ്ഞതുപോലെ എല്ലാം ചെയ്തു.
25 അദ്ദേഹം സകല ഇസ്രായേലിൽനിന്നും സമർഥരായ പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ജനത്തിനു നായകന്മാരാക്കി. ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിച്ചു.
൨൫മോശെ എല്ലാ യിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ആയിരംപേർക്ക് അധിപതിമാരായും നൂറുപേർക്ക് അധിപതിമാരായും അമ്പതുപേർക്ക് അധിപതിമാരായും പത്തുപേർക്ക് അധിപതിമാരായും ജനത്തിന് തലവന്മാരാക്കി.
26 അവർ എപ്പോഴും ജനത്തിനു ന്യായപാലനം നടത്തി. പ്രയാസമുള്ള വ്യവഹാരങ്ങൾ അവർ മോശയുടെമുമ്പിൽ കൊണ്ടുവന്നു. ലഘുവായവയ്ക്ക് അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്തു.
൨൬അവർ എല്ലാസമയത്തും ജനത്തിന് ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം അവർ തന്നെ തീർക്കും.
27 മോശ അമ്മായിയപ്പനെ യാത്രയയച്ചു; അദ്ദേഹം സ്വദേശത്തേക്കു മടങ്ങിപ്പോയി.
൨൭അതിന്‍റെശേഷം മോശെ തന്റെ അമ്മായപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്ക് മടങ്ങിപ്പോയി.

< പുറപ്പാട് 18 >