< ആവർത്തനപുസ്തകം 28 >
1 നിന്റെ ദൈവമായ യഹോവയെ നീ പൂർണമായി അനുസരിക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന കൽപ്പനകളെല്ലാം ശ്രദ്ധയോടെ പാലിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സകലജനതകൾക്കും മീതേ ഉന്നതനാക്കും.
നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.
2 നിന്റെ ദൈവമായ യഹോവയെ നീ അനുസരിക്കുമെങ്കിൽ ഈ അനുഗ്രഹങ്ങൾ നിന്റെമേൽ വരികയും നിന്നെ പിൻതുടരുകയും ചെയ്യും.
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;
3 നഗരത്തിൽ നീ അനുഗ്രഹിക്കപ്പെടും, വയലിൽ നീ അനുഗ്രഹിക്കപ്പെടും.
വയലിൽ നീ അനുഗ്രഹിക്കപ്പെടും.
4 നിന്റെ ഗർഭഫലം അനുഗ്രഹിക്കപ്പെടും. നിന്റെ നിലത്തെ വിളവും കന്നുകാലികളുടെ കിടാങ്ങളും—വളർത്തുമൃഗങ്ങളുടെ കിടാങ്ങളും ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളും—അനുഗ്രഹിക്കപ്പെടും.
നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
5 നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
6 നീ അകത്തുവരുമ്പോൾ അനുഗ്രഹിക്കപ്പെടും. നീ പുറത്തുപോകുമ്പോൾ അനുഗ്രഹിക്കപ്പെടും.
അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
7 നിനക്ക് എതിരായി എഴുന്നേൽക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ പരാജയപ്പെടുത്തും. അവർ നിന്റെനേരേ ഒരു വഴിയായി വരും. ഏഴുവഴിയായി ഓടിപ്പോകും.
നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്നു ഓടിപ്പോകും.
8 യഹോവ നിന്റെ കളപ്പുരകളിലും നീ കൈവെക്കുന്ന സകലത്തിലും അനുഗ്രഹം അയയ്ക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു നിന്നെ അനുഗ്രഹിക്കും.
യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.
9 നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച് അവിടത്തെ വഴികളിൽ നടക്കുമെങ്കിൽ യഹോവ വാഗ്ദാനംചെയ്തതുപോലെ നിന്നെ വിശുദ്ധജനമായി അവിടന്ന് സ്ഥിരപ്പെടുത്തും.
നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
10 അപ്പോൾ ഭൂമിയിലെ സകലജനതകളും നീ യഹോവയുടെ നാമത്തിൽ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞ് അവർ നിന്നെ ഭയപ്പെടും.
യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
11 യഹോവ നിന്റെ പിതാക്കന്മാർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നിന്റെ ഗർഭഫലത്തിലും നിന്റെ കന്നുകാലികളുടെ കിടാങ്ങളിലും നിന്റെ നിലത്തെ വിളവുകളിലും യഹോവ നിനക്കു സമൃദ്ധമായ അഭിവൃദ്ധി നൽകും.
നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധിനല്കും.
12 യഹോവ തന്റെ സ്വർഗീയഭണ്ഡാരം തുറന്ന് യഥാസമയം നിന്റെ ദേശത്തു മഴ നൽകുകയും നിന്റെ കൈകളുടെ പ്രവൃത്തികളെ അനുഗ്രഹിക്കുകയും ചെയ്യും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും, എന്നാൽ ആരിൽനിന്നും നീ കടം വാങ്ങുകയില്ല.
തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.
13 ഇന്നു ഞാൻ നിനക്കു നൽകുന്ന നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ നീ എപ്പോഴും മുൻനിരയിലായിരിക്കും; ഒരിക്കലും പിൻനിരയിലാകുകയില്ല. യഹോവ നിന്നെ വാലല്ല, തലയാക്കും.
ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
14 ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന ഏതെങ്കിലും കൽപ്പനയിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറി അന്യദേവന്മാരുടെ പിന്നാലെപോയി അവയെ സേവിക്കരുത്.
ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
15 എന്നാൽ നീ നിന്റെ ദൈവമായ യഹോവയെ അനുസരിക്കാതെയും ഇന്നു ഞാൻ നിനക്കു നൽകുന്ന കൽപ്പനകളും ഉത്തരവുകളും ശ്രദ്ധയോടെ പാലിക്കാതെയും ഇരുന്നാൽ ഈ ശാപങ്ങൾ നിന്റെമേൽ വന്ന് അതു നിന്നെ അധീനപ്പെടുത്തും:
എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:
16 നഗരത്തിൽ നീ ശപിക്കപ്പെടും, വയലിൽ നീ ശപിക്കപ്പെടും
പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.
17 നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും ശപിക്കപ്പെടും.
നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
18 നിന്റെ ഗർഭഫലം ശപിക്കപ്പെടും. നിന്റെ നിലത്തെ വിളവും കന്നുകാലികളുടെ കിടാങ്ങളും, വളർത്തുമൃഗങ്ങളുടെ കിടാക്കളും ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളും ശപിക്കപ്പെടും.
നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;
19 നീ അകത്തുവരുമ്പോൾ ശപിക്കപ്പെടും. നീ പുറത്തുപോകുമ്പോൾ ശപിക്കപ്പെടും.
അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.
20 യഹോവയെ ഉപേക്ഷിച്ച് നീ ചെയ്ത തിന്മപ്രവൃത്തികൾനിമിത്തം നീ നശിച്ച് വേഗത്തിൽ ശിഥിലമാകുന്നതുവരെ അവിടന്ന് നീ കൈ തൊടുന്ന സകലത്തിന്മേലും ശാപവും വിഭ്രാന്തിയും അസ്വസ്ഥതയും അയയ്ക്കും.
എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.
21 നീ അവകാശമാക്കാൻ പ്രവേശിക്കുന്ന ദേശത്തുനിന്ന് നിന്നെ ഉന്മൂലനംചെയ്യുന്നതുവരെ യഹോവ നിനക്കു മഹാവ്യാധി വരുത്തും.
നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.
22 പനി, നീർവീക്കം, കഠിനചൂട്, വരൾച്ച, പൂപ്പൽ, പുഴുക്കുത്ത് എന്നീ ക്ഷയിപ്പിക്കുന്ന രോഗങ്ങൾ യഹോവ നിനക്കു വരുത്തും. നീ നശിക്കുംവരെ അവ മഹാവ്യാധിയായി നിന്നെ പിൻതുടരും.
ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
23 നിന്റെ തലയ്ക്കു മുകളിലുള്ള ആകാശം വെങ്കലവും താഴെയുള്ള ഭൂമി ഇരുമ്പും ആയിത്തീരും.
നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
24 യഹോവ നിന്റെ ദേശത്തെ മഴയെ ധൂളിയും പൊടിയും ആക്കും. നീ നശിക്കുംവരെ അവ ആകാശത്തുനിന്നു നിന്റെമേൽ പെയ്യും.
യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും.
25 യഹോവ ശത്രുക്കളുടെമുമ്പിൽ നിന്നെ തോൽക്കുമാറാക്കും. നീ ഒരു വഴിയായി അവരെ എതിരിടും. ഏഴുവഴിയായി അവരുടെമുമ്പിൽനിന്ന് ഓടിപ്പോകും. നിനക്കു സംഭവിക്കുന്നതു കാണുന്ന ഭൂമിയിലെ സകലരാജ്യങ്ങൾക്കും നീ ഒരു ഭീതിവിഷയമാകും.
ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും.
26 നിന്റെ പിണം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ വന്യമൃഗങ്ങൾക്കും ഭക്ഷണമായിത്തീരും. അവയെ ഓടിച്ചുകളയാൻ ആരും ഉണ്ടായിരിക്കുകയില്ല.
നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
27 യഹോവ നിന്നെ ഈജിപ്റ്റിലെ പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങ് എന്നീ തീരാവ്യാധികളാൽ ബാധിക്കും.
പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൗഖ്യമാകുകയുമില്ല.
28 ഭ്രാന്ത്, അന്ധത, മാനസികവിഭ്രാന്തി എന്നിവയാൽ യഹോവ നിന്നെ ബാധിക്കും.
ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.
29 അന്ധർ ഇരുട്ടിൽ തപ്പുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നിന്റെ വഴികളിലൊന്നും നിനക്കു ഗുണം വരികയില്ല. നീ നിരന്തരം പീഡിപ്പിക്കപ്പെടുകയും കവർച്ചയ്ക്കിരയാകുകയും ചെയ്യും. നിന്നെ വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല.
കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
30 നീ ഒരു സ്ത്രീയെ വിവാഹത്തിനു നിശ്ചയിക്കും. മറ്റൊരുവൻ അവളെ കൊണ്ടുപോകുകയും ബലാൽക്കാരംചെയ്യുകയും ചെയ്യും. നീ വീടുപണിയും. എന്നാൽ അതിൽ നീ വസിക്കുകയില്ല. നീ മുന്തിരിത്തോപ്പു നട്ടുണ്ടാക്കും, എന്നാൽ അതിന്റെ ഫലവും നീ അനുഭവിക്കുകയില്ല.
നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.
31 നിന്റെ കാളയെ നിന്റെ കൺമുമ്പിൽ അറക്കും, എന്നാൽ നീ അതിന്റെ മാംസം ഭക്ഷിക്കുകയില്ല. നിന്റെ കഴുതയെ നിന്നിൽനിന്ന് അപഹരിക്കും. നിനക്കു തിരികെ കിട്ടുകയുമില്ല. നിന്റെ ആടുകൾ നിന്റെ ശത്രുക്കൾക്കു സ്വന്തമാകും, അവയെ ആരും രക്ഷിക്കുകയില്ല.
നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ചു അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.
32 നിന്റെ പുത്രന്മാരെയും പുത്രിമാരെയും അന്യരാജ്യക്കാർ കൊണ്ടുപോകും. ദിനംതോറും അവരെ കാത്തിരുന്ന് നിന്റെ കണ്ണുകൾ ക്ഷീണിക്കും, നിന്റെ ശക്തിക്ഷയിച്ച് കരം ചലിപ്പിക്കാൻപോലും സാധിക്കുകയില്ല,
നിന്റെ പുത്രന്മാരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.
33 നിന്റെ നിലത്തെ വിളവും അധ്വാനഫലവും നീ അറിയാത്ത ജനത അനുഭവിക്കും, ഞെരുക്കവും പീഡനവും അല്ലാതെ മറ്റൊന്നും നിന്റെ ജീവകാലത്തൊരിക്കലും ലഭിക്കുകയില്ല.
നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.
34 നീ കാണുന്ന കാഴ്ചകൾ നിന്നെ ഭ്രാന്തനാക്കും.
നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്കു ഭ്രാന്തു പിടിക്കും.
35 സൗഖ്യമാകാത്ത വേദനയുള്ള പരുക്കളാൽ നിന്റെ ഉള്ളംകാൽമുതൽ നെറുകവരെ കാലിലും മുഴങ്കാലിലും എല്ലാം യഹോവ നിന്നെ കഷ്ടപ്പെടുത്തും.
സൗഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽതുടങ്ങി നെറുകവരെ ബാധിക്കും.
36 യഹോവ നിന്നെയും നിന്റെമേൽ നിയോഗിച്ച രാജാവിനെയും നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത ജനതയുടെ അടുത്തേക്ക് ഓടിച്ചുകളയും. അവിടെ നീ മരവും കല്ലുംകൊണ്ടുള്ള ദേവന്മാരെ ആരാധിക്കും.
യഹോവ നിന്നെയും നീ നിന്റെ മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.
37 യഹോവ നിന്നെ അയയ്ക്കുന്ന സകലജനതകളുടെയും മധ്യേ നീ ഭീതിവിഷയവും പഴഞ്ചൊല്ലും പരിഹാസവാക്കും ആയിത്തീരും.
യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
38 നീ വളരെ വിത്ത് വയലിൽ വിതയ്ക്കും, എന്നാൽ വെട്ടുക്കിളികൾ അവ നശിപ്പിക്കുന്നതുകൊണ്ട് നീ അൽപ്പംമാത്രം കൊയ്യും.
നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.
39 നീ മുന്തിരിത്തോപ്പു നട്ട് കൃഷി ചെയ്യും, എന്നാൽ പുഴു തിന്നുകളയുന്നതുകൊണ്ട് വീഞ്ഞുകുടിക്കുകയോ മുന്തിരി ശേഖരിക്കുകയോ ചെയ്യുകയില്ല.
നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
40 നിനക്ക് ദേശത്തെല്ലാം ഒലിവുമരങ്ങൾ ഉണ്ടാകും, എന്നാൽ ഒലിവുകായ്കൾ പൊഴിഞ്ഞുപോകുന്നതുകൊണ്ട് നീ എണ്ണ ഉപയോഗിക്കുകയില്ല.
ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.
41 നിനക്ക് പുത്രന്മാരും പുത്രിമാരും ഉണ്ടാകും: എന്നാൽ അവർ നിനക്കു സ്വന്തമാകുകയില്ല, അവർ അടിമകളായി പോകും.
നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിനക്കു ഇരിക്കയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
42 നിന്റെ ദേശത്തെ വിളവുകളും വൃക്ഷങ്ങളും വെട്ടുക്കിളികളുടെ കൂട്ടം തിന്നുകളയും.
നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.
43 നിങ്ങളുടെ ഇടയിലുള്ള പ്രവാസി നിനക്കുമീതേ അഭിവൃദ്ധിപ്പെട്ട് ഉയർന്നുവരും, എന്നാൽ നീ ക്ഷയിച്ച് താണുപോകും.
നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.
44 അവർ നിനക്കു വായ്പ നൽകും, എന്നാൽ അവർക്കു വായ്പ നൽകാൻ നിനക്കു സാധിക്കുകയില്ല. അവർ തലയും നീ വാലും ആയിരിക്കും.
അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
45 ഈ ശാപമെല്ലാം നിന്റെമേൽ വന്നുഭവിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ കൽപ്പനകളും ഉത്തരവുകളും പാലിക്കാതെയും അവിടത്തെ അനുസരിക്കാതെയുമിരുന്നതുകൊണ്ട് നീ ഉന്മൂലമാകുന്നതുവരെ അവ നിന്നെ പിൻതുടരുകയും അധീനപ്പെടുത്തുകയും ചെയ്യും.
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുർന്നു പിടിക്കയും ചെയ്യും.
46 അവ നിനക്കും നിന്റെ സന്തതിക്കും ഒരു ചിഹ്നവും അത്ഭുതവും ആയി എന്നേക്കും ഇരിക്കും.
അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
47 നിന്റെ ഐശ്വര്യസമൃദ്ധിയുടെ സമയത്ത് നീ ആഹ്ലാദത്തോടും ആനന്ദത്തോടുംകൂടെ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കാതിരുന്നതുകൊണ്ട്,
സകല വസ്തുക്കളുടെയും സമൃദ്ധിഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു
48 വിശപ്പിലും ദാഹത്തിലും നഗ്നതയിലും ദാരിദ്ര്യത്തിലും യഹോവ നിനക്കുനേരേ അയയ്ക്കുന്ന ശത്രുക്കളെ നീ സേവിക്കും. അവിടന്ന് നിന്നെ നശിപ്പിക്കുന്നതുവരെ നിന്റെ കഴുത്തിൽ ഇരുമ്പുനുകം വെക്കും.
യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും.
49 വളരെ അകലെനിന്നും, ഭൂമിയുടെ അറ്റത്തുനിന്നുതന്നെ, കഴുകൻ പറന്നിറങ്ങി വരുന്നതുപോലെ യഹോവ ഒരു ജനതയെ നിന്റെമേൽ വരുത്തും. അവർ നീ അറിഞ്ഞിട്ടില്ലാത്ത ഭാഷ സംസാരിക്കുന്ന ജനതയും
യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
50 വൃദ്ധരെ ബഹുമാനിക്കുകയോ യുവാക്കളോടു കരുണകാണിക്കുകയോ ചെയ്യാത്ത ക്രൂരമുഖമുള്ള ജനതയുമാകുന്നു.
വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
51 നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും കൃഷിഫലവും തിന്നും. നീ ശിഥിലമാകുന്നതുവരെ നിന്റെ ധാന്യമോ പുതുവീഞ്ഞോ ഒലിവെണ്ണയോ കാളക്കിടാങ്ങളെയോ കുഞ്ഞാടുകളെയോ നിനക്കു ശേഷിപ്പിക്കുകയില്ല.
നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
52 നിന്റെ ദേശത്ത് എങ്ങും നീ ആശ്രയിക്കുന്ന ഉയരവും ഉറപ്പും ഉള്ള മതിലുകൾ വീഴുന്നതുവരെ അവർ നിന്നെ ഉപരോധിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ ദേശത്ത് എങ്ങുമുള്ള എല്ലാ നഗരങ്ങളിലും നിന്നെ ഉപരോധിക്കും.
നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാപട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.
53 ഉപരോധകാലത്തെ ശത്രുവിന്റെ പീഡനത്തിന്റെയും കഷ്ടപ്പെടുത്തലിന്റെയും ആധിക്യംനിമിത്തം നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ ഭക്ഷിക്കും.
ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും.
54 നിങ്ങളുടെ മധ്യത്തിലുള്ള മൃദുലഹൃദയനും ആർദ്രതയുള്ളവനുമായ പുരുഷൻ തന്റെ സഹോദരനോടും താൻ സ്നേഹിക്കുന്ന ഭാര്യയോടും ശേഷിക്കുന്ന മക്കളോടും ദയ കാണിക്കാതെ
നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും
55 അവരിൽ ഒരാൾക്കുപോലും താൻ ഭക്ഷിക്കുന്ന മക്കളുടെ മാംസം അശേഷം നൽകുകയില്ല. ശത്രു നിന്റെ പട്ടണങ്ങളെയെല്ലാം ഉപരോധിച്ചു പീഡിപ്പിക്കുകയും ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നതുമൂലം നിനക്ക് ഒരു ശേഷിപ്പും ഉണ്ടാകുകയില്ല.
ലുബ്ധനായി അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
56 നിങ്ങളുടെ ഇടയിലുള്ളവളും, ദേഹമാർദവത്താലും കോമളത്വത്താലും ഉള്ളംകാൽ നിലത്തു ചവിട്ടാൻപോലും മടിക്കുന്ന മൃദുലഹൃദയമുള്ളവളും ആർദ്രതയുള്ളവളുമായ സ്ത്രീപോലും, താൻ സ്നേഹിക്കുന്ന ഭർത്താവിനെയും പുത്രീപുത്രന്മാരെയും കരുണയില്ലാതെ നോക്കും.
ദേഹമാർദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാൽ നിലത്തുവെപ്പാൻ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാർവ്വിടത്തിലെ ഭർത്താവിന്നും തന്റെ മകന്നും മകൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
57 ശത്രു നിന്റെ നഗരങ്ങളിൽ നിന്നെ ഉപരോധിച്ചു പീഡിപ്പിക്കുകയും ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നതുമൂലം സകലത്തിന്റെയും ദൗർലഭ്യം നിമിത്തം അവൾ തന്റെ ഉദരത്തിൽനിന്നു വരുന്ന മറുപിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും രഹസ്യമായി ഭക്ഷിക്കും.
ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുർല്ലഭത്വംനിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.
58 നിന്റെ ദൈവമായ യഹോവ എന്ന മഹത്ത്വമുള്ളതും ഭയങ്കരവുമായ നാമം ഭയപ്പെട്ട് ബഹുമാനിക്കേണ്ടതിന് ഈ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന സകലവചനങ്ങളും നീ പ്രമാണിക്കണം.
നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ
59 അല്ലെങ്കിൽ നിന്റെ ദൈവമായ യഹോവ നിന്റെയും നിന്റെ സന്തതിയുടെയുംമേൽ അസാധാരണമായ വ്യാധികളും കഠിനവും ദുഃഖകരവും ദീർഘനാളുകൾ നിലനിൽക്കുന്നതുമായ രോഗങ്ങളും അയയ്ക്കും.
യഹോവ നിന്റെമേലും നിന്റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂർവ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും.
60 നീ ഭയപ്പെട്ടിരുന്ന ഈജിപ്റ്റിലെ വ്യാധികളെല്ലാം അവിടന്ന് നിന്റെമേൽ വരുത്തും. അവയിൽനിന്നു നിനക്കൊരു മോചനവും ഉണ്ടാകുകയില്ല.
നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും.
61 ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത സകലവിധ രോഗങ്ങളും അത്യാഹിതങ്ങളും നീ നശിച്ചുതീരുംവരെ യഹോവ നിനക്കു വരുത്തും.
ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത
62 നിങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കാത്തതുകൊണ്ട്, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യം ആയിരുന്ന നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും.
സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.
63 നിങ്ങൾക്ക് ഐശ്വര്യസമൃദ്ധി ഉണ്ടാകാനും എണ്ണത്തിൽ വർധിക്കാനും യഹോവയ്ക്കു പ്രസാദം തോന്നിയതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തുനിന്ന് നിങ്ങളെ ഉന്മൂലനംചെയ്യാനും ശിഥിലമാക്കാനും നശിപ്പിച്ചുകളയാനും യഹോവയ്ക്കു പ്രസാദമാകും.
നിങ്ങൾക്കു ഗുണംചെയ്‌വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
64 യഹോവ നിങ്ങളെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേയറ്റംവരെ ജനതകളുടെ ഇടയിൽ ചിതറിച്ചുകളയും. അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദേവന്മാരെ നീ ആരാധിക്കും.
യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65 ആ ജനതകളുടെ ഇടയിൽ നിന്റെ കാലിനു വിശ്രമം ലഭിക്കുകയില്ല; നീ സ്വസ്ഥത കണ്ടെത്തുകയുമില്ല. അവിടെ യഹോവ നിനക്ക് ഉത്കണ്ഠാകുലമായ മനസ്സും കാത്തിരുന്നു തളർന്ന കണ്ണുകളും ഭീതിനിറഞ്ഞ ഹൃദയവും നൽകും.
ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
66 അവിടെ നീ നിരന്തരം അനിശ്ചിതത്വത്തിലും രാവും പകലും ഭയത്തിലും ജീവന് ഉറപ്പില്ലാതെയും ജീവിക്കും.
നിന്റെ ജീവൻ നിന്റെ മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
67 ഹൃദയത്തിൽ നിറയുന്ന ഭീതി നിമിത്തവും കണ്ണുകൊണ്ടു കാണുന്ന കാഴ്ച നിമിത്തവും “സായാഹ്നമായെങ്കിൽ!” എന്നു പ്രഭാതത്തിലും “പ്രഭാതമായെങ്കിൽ!” എന്നു സായാഹ്നത്തിലും നീ പറയും.
നിന്റെ ഹൃദയത്തിൽ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടിനിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ: സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു: നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.
68 നീ ഇനി ഒരിക്കലും തിരിച്ചുപോകരുത് എന്നു ഞാൻ നിന്നോടു കൽപ്പിച്ച ഈജിപ്റ്റിലേക്ക് തിരികെ യഹോവ നിന്നെ കപ്പലിൽ കയറ്റി അയയ്ക്കും. അവിടെ നിങ്ങളുടെ സ്ത്രീകളും പുരുഷന്മാരും ദാസന്മാരും ദാസിമാരുമായി നിങ്ങളുടെ ശത്രുക്കൾക്കു വിൽക്കപ്പെടാൻ തയ്യാറാകും. പക്ഷേ, ആരും നിങ്ങളെ വാങ്ങുകയില്ല.
നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.